ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ തെക്ക് ഭാഗത്തായി മുങ്ങിയ കപ്പലിലെ ചരക്ക് കണ്ടയ്നറുകളിൽ നിന്നുള്ള അപകടകരമായ വസ്തുക്കളുടെ ചോർച്ചയുമായി ബന്ധപ്പെട്ട അടിയന്തര സമുദ്ര പഠനത്തിന് സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്‌സസ് ആൻഡ് ഇക്കോളജി (CMLRE) നേതൃത്വം നൽകുന്നു

Posted On: 03 JUN 2025 7:59PM by PIB Thiruvananthpuram
അപകടകരമായ വസ്തുക്കൾ അടങ്ങിയതായി വിവരമുള്ള 13 കണ്ടെയ്‌നറുകൾ ഉൾപ്പെടെ 643 കണ്ടെയ്‌നറുകൾ വഹിച്ചുകൊണ്ട് യാത്ര തിരിച്ച ചരക്ക് കപ്പൽ കൊച്ചി തീരത്തിനടുത്ത് മുങ്ങിയതിനെത്തുടർന്ന്, ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് (MoES) കീഴിലുള്ള സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്‌സസ് ആൻഡ് ഇക്കോളജി (CMLRE) തെക്കുകിഴക്കൻ അറബിക്കടലിന്റെ തെക്ക് ഭാഗത്തുണ്ടാകാനിടയുള്ള പാരിസ്ഥിതികവും ജൈവ-ഭൗമരാസപരവുമായ ആഘാതങ്ങളെക്കുറിച്ച് പരിശോധിക്കുന്നതിനായി ഒരു കേന്ദ്രീകൃത സമുദ്രശാസ്ത്ര ഗവേഷണ പര്യടനം ആരംഭിക്കുന്നു.

ഈ മാസം ആദ്യം മുങ്ങിയ കപ്പൽ, ഇന്ത്യൻ സമുദ്ര ആവാസവ്യവസ്ഥയിൽ ജൈവശാസ്ത്രപരമായി ഏറ്റവും ഉത്പാദനക്ഷമമായ കണക്കാക്കപ്പെടുന്ന പ്രദേശങ്ങളിലൊന്നിൽ വിഷവസ്തുക്കൾ പടർത്താനുള്ള സാധ്യത  ഗുരുതരമായ പാരിസ്ഥിതിക ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. 2025 ജൂൺ 3 മുതൽ ജൂൺ 12 വരെ തീരുമാനിച്ചിരിക്കുന്ന സമുദ്ര പര്യടനത്തിനായുള്ള കപ്പൽ  കൊച്ചിയിൽ നിന്നായിരിക്കും സർവീസ് നടത്തുക. കൊച്ചിയിൽ നിന്ന് ആരംഭിച്ച് കൊച്ചിയിൽ തിരിച്ചെത്തുന്ന തരത്തിൽ ആവർത്തിച്ചുള്ള പാതയിലൂടെയാകും സഞ്ചാരം. കൂടാതെ തെക്കുകിഴക്കൻ അറേബ്യൻ കടലിൽ 09°18.76’N ലും 076°08.12’E ലും ആയി സ്ഥിതി ചെയ്യുന്ന കപ്പൽച്ചേതം സംഭവിച്ച സ്ഥലത്ത്  മുൻ നിശ്ചയപ്രകാര തിരെഞ്ഞെടുത്ത ഭാഗങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. മുങ്ങിയ കപ്പലിന് ചുറ്റുമുള്ള പ്രദേശത്തിന്റെ സോണൽ കവറേജ് നൽകിക്കൊണ്ട്, 10 നോട്ടിക്കൽ മൈൽ അകലത്തിൽ രണ്ട് മെറിഡിയൽ ട്രാൻസെക്റ്റുകളിലായി ക്രമീകരിച്ചിരിക്കുന്ന 16 ഗവേഷണ സ്റ്റേഷനുകൾ പഠന മേഖലയിൽ ഉൾപ്പെടും.

സമുദ്രജീവികൾ, മത്സ്യബന്ധനം, ചുറ്റുമുള്ള ജലത്തിന്റെയും അവസാദങ്ങളുടെയും രാസ സന്തുലിതാവസ്ഥ എന്നിവയിൽ കപ്പൽച്ചേതത്തിന്റെ സ്വാധീനത്തെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്തുക എന്നതാണ് ഈ 10 ദിവസത്തെ ശാസ്ത്രീയ സമുദ്ര പര്യടനത്തിന്റെ ലക്ഷ്യം. കപ്പൽച്ചേത പ്രദേശത്തെ ജൈവ-ഭൗമ-രാസ, പാരിസ്ഥിതിക ഘടനാ വിശേഷങ്ങൾ, നൂതന ഉപകരണങ്ങളും രീതികളും ഉപയോഗിച്ചുള്ള പ്രാദേശിക ഹൈഡ്രോഗ്രാഫി, സമുദ്ര പ്രവാഹങ്ങൾ എന്നിവ നിരീക്ഷിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. മലിനീകരണത്തിന്റെ വ്യാപനം നിരീക്ഷിക്കുന്നതിനും ആഘാത മേഖലയിലെ ജലത്തിന്റെ ഭൗതിക ഘടനയും  ചംക്രമണവും മനസ്സിലാക്കാനും ഈ ഉപകരണങ്ങൾ സഹായിക്കും. ലോംഗ്-റേഞ്ച് സോണാർ എസ്എക്സ്90, മൾട്ടിപ്പിൾ ഫ്രീക്വൻസി സ്പ്ലിറ്റ്-ബീം എക്കോ സൗണ്ടറുകൾ തുടങ്ങിയ ഉയർന്ന നിലവാരമുള്ള ശബ്ദ സംവിധാനങ്ങൾ സംഘം ഉപയോഗിക്കും. അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനും, ഉപരിതലത്തിൽ നിന്ന് അടിയിലേക്ക് ലംബമായി സ്ഥിതിചെയ്യുന്ന ജലത്തിന്റെ ഒരു ഭാഗത്തെ സൂചിപ്പിക്കുന്ന 'ജലനിര' യിലെ വ്യതിചലനങ്ങൾ കണ്ടെത്തുന്നതിനും, ഒരേ ഇനത്തിലുള്ള മത്സ്യക്കൂട്ടങ്ങളുടെയോ മറ്റ് സമുദ്രജീവികളുടെയോ സ്വഭാവത്തിലെ മാറ്റങ്ങൾ സൂചിപ്പിക്കുന്ന ജൈവ വൈകല്യങ്ങൾ തിരിച്ചറിയുന്നതിനും അപകടകരമായ വസ്തുക്കളുടെ ചോർച്ച മൂലമുണ്ടാകുന്ന സമ്മർദ്ദം മനസ്സിലാക്കുന്നതിനും ഈ ഉപകരണങ്ങൾ സഹായിക്കും.

ഈ പഠന പ്രവർത്തനത്തിന്റെ ഒരു പ്രധാന ഭാഗമാണ് രാസ, ജൈവ സാമ്പിളുകൾ. ജലത്തിൽ ലയിച്ചിരിക്കുന്ന ഓക്സിജൻ, ക്ലോറോഫിൽ, വിവിധ പോഷകങ്ങൾ, പോളിയറോമാറ്റിക് ഹൈഡ്രോകാർബണുകൾ, ഘനലോഹങ്ങൾ, ചെറിയ അളവിൽ കാണപ്പെടുന്ന രാസ മൂലക ഘടകങ്ങൾ, pH, കണികാരൂപത്തിലുള്ള ജൈവവസ്തുക്കൾ, കാർബൺ എന്നിവയുൾപ്പെടെയുള്ള നിർണായക രാസ, ജൈവ-ഭൗമരാസ ഘടനാ വിശേഷങ്ങൾ സംഘം വിശകലനം ചെയ്യും. ഈ സാമ്പിളുകൾ മൈക്രോപ്ലാസ്റ്റിക്, ഇക്കോടോക്സിക്കോളജി വിശകലനങ്ങൾക്കും സഹായകമാകും. ഫൈറ്റോപ്ലാങ്ക്ടൺ, സൂപ്ലാങ്ക്ടൺ, മീൻ മുട്ടകൾ, ലാർവകൾ എന്നിവയുടെ വിന്യാസവും ആരോഗ്യവും സംഘം വിലയിരുത്തും.

ഒരേസമയം, 16 സ്റ്റേഷനുകളിലും ഗ്രാബ് സാമ്പിളറുകൾ ഉപയോഗിച്ച് അവശിഷ്ട സാമ്പിളുകൾ ശേഖരിച്ച് ജല ആവാസവ്യവസ്ഥകളുടെ അടിത്തട്ടിൽ ജീവിക്കുന്ന ബെന്തിക് ജന്തുജാലങ്ങളെക്കുറിച്ച് പഠിക്കുന്നതിനും കടൽത്തീര മലിനീകരണം വിലയിരുത്തുന്നതിനും പര്യടനം സഹായകമാകും. ഘടനാപരമായ കേടുപാടുകൾ, എണ്ണ ചോർച്ച മൂലം സമ്മർദ്ദത്തിലായ സമുദ്രജീവികൾ എന്നിവ സംബന്ധിച്ച തെളിവുകൾക്കായി കപ്പൽച്ചേത അവശിഷ്ടങ്ങളുടെയും പരിസര പ്രദേശങ്ങളുടെയും ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ അണ്ടർവാട്ടർ ക്യാമറകൾ വിന്യസിക്കും. വിപുലമായ ഉപരിതല നിരീക്ഷണത്തിനായി ഒരു ബിഗ് ഐ ക്യാമറ ഉപയോഗിക്കും.

ഫിസിക്കൽ ഓഷ്യാനോഗ്രഫി, മറൈൻ ബയോളജി, ഫിഷറീസ് അക്കോസ്റ്റിക്സ്, മറൈൻ കെമിസ്ട്രി, ഫിഷറീസ്, എൻവയോൺമെന്റൽ ടോക്സിക്കോളജി എന്നിവയിൽ സംഘത്തിന് വൈദഗ്ദ്ധ്യമുണ്ട്. അവരുടെ സംയോജിത സമീപനം പാരിസ്ഥിതിക ആഘാതം ദ്രുതഗതിയിൽ നിർണ്ണയിക്കാൻ സഹായിക്കുക മാത്രമല്ല, ദീർഘകാല പാരിസ്ഥിതിക നിരീക്ഷണത്തിനും ലഘൂകരണ തന്ത്രങ്ങൾക്കും അടിത്തറ പാകുകയും ചെയ്യും. ആത്യന്തികമായി, നയരൂപകർത്താക്കൾ, മത്സ്യബന്ധന മാനേജർമാർ, പരിസ്ഥിതി സംരക്ഷകർ എന്നിവരുൾപ്പെടെയുള്ള പങ്കാളികളെ പാരിസ്ഥിതിക നാശത്തിന്റെ വ്യാപ്തിയെക്കുറിച്ച് ധരിപ്പിക്കുകയും വീണ്ടെടുക്കൽ പദ്ധതികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്ന വിപുലമായ വിവരശേഖരണം (ഡാറ്റാ സെറ്റ്) പര്യടനത്തിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ദൗത്യത്തിന്റെ പ്രാധാന്യം വിവരണാതീതമാണ്. ജൈവവൈവിധ്യങ്ങളാൽ അതിസമ്പന്നമായ അറബിക്കടലിന്റെ കൊച്ചി മുതൽ കന്യാകുമാരി വരെയുള്ള മേഖല, മൺസൂൺ കാലത്ത് പ്രത്യേകിച്ച് മെയ്, ജൂൺ മാസങ്ങളിൽ (മൺസൂണിന്റെ പ്രാരംഭ ഘട്ടം) സജീവമായ മുട്ടയിടൽ പ്രജനന കേന്ദ്രമായതിനാൽ പഠനം വളരെ നിർണായകമാണ്. മത്തി, അയല, കൊഴുവ തുടങ്ങിയ വാണിജ്യ പ്രാധാന്യമുള്ള  പ്രധാനപ്പെട്ട സമുദ്ര മത്സ്യങ്ങളിൽ ഭൂരിഭാഗവും അവയുടെ പ്രജനനത്തിനായി ഈ പ്രദേശമാണ് ഇഷ്ടപ്പെടുന്നത്.

അതിനാൽ, ഈ ദുർബലമായ സമുദ്ര പരിസ്ഥിതിയിലെ ഏത് അസ്വസ്ഥതയും പ്രാദേശിക പരിസ്ഥിതിയിലും ഉപജീവനമാർഗ്ഗത്തിലും, പ്രത്യേകിച്ച് സമുദ്ര വിഭവങ്ങളെ ആശ്രയിക്കുന്നകോടിക്കണക്കിന് ജനങ്ങളുള്ള  ഒരു രാജ്യത്ത്, വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഈ പഠന പര്യടനത്തിലൂടെ, CMLRE ഒരു പാരിസ്ഥിതിക അടിയന്തരാവസ്ഥയോട് ഉടനടി പ്രതികരിക്കുക മാത്രമല്ല, സമുദ്ര ദുരന്ത പ്രതികരണത്തിൽ ശാസ്ത്ര ഗവേഷണത്തിന്റെ നിർണായക പങ്ക് വ്യക്തമാക്കുകയും ചെയ്യുന്നു.
 
*****

(Release ID: 2133711)
Read this release in: English , Urdu , Hindi , Gujarati