രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഫലപ്രദമായ നടപടികളിൽ നാരീശക്തി നിർണായക പങ്ക് വഹിച്ചു: രക്ഷാ മന്ത്രി

കപ്പൽമാർഗമുള്ള വിജയകരമായ ലോകപര്യടനം ‘നാവിക സാഗർ പരിക്രമ II’ നുശേഷം തിരികെ നാട്ടിൽ എത്തിയ ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ, ലെഫ്റ്റനന്റ് കമാൻഡർ രൂപ എന്നിവർ സഞ്ചരിച്ച ഐഎൻഎസ്‌വി തരിണി ശ്രീ രാജ്‌നാഥ് സിങ് ഫ്ലാഗ് ഇൻ ചെയ്തു

‘ഡബിൾ-ഹാൻഡഡ്’ രീതിയിൽ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ നാവികോദ്യോഗസ്ഥരാണ് ഇരുവരും

Posted On: 29 MAY 2025 6:49PM by PIB Thiruvananthpuram
"ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി, പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഭീകരതയ്‌ക്കെതിരെ ഇന്ത്യ സ്വീകരിച്ച ഫലപ്രദമായ നടപടികളിൽ വനിതാ പൈലറ്റുമാരും മറ്റ് വനിതാ സൈനികരും നിർണായക പങ്ക് വഹിച്ചു," - ഗോവയിൽ 2025 മെയ് 29 ന് നടന്ന ഐഎൻഎസ്‌വി തരിണിയുടെ ഫ്ലാഗ്-ഇൻ ചടങ്ങിനെ അഭിസംബോധന ചെയ്തു രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. സായുധ സേനയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിച്ചതിനുശേഷം, അവർ എല്ലാ കർത്തവ്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റുകയും ചെയ്തുവെന്ന് രക്ഷാമന്ത്രി പറഞ്ഞു.
 
"സിയാച്ചിൻ മലനിരകൾ മുതൽ സമുദ്രാന്തർ ഭാഗത്ത്  വരെ, ഇന്ത്യൻ സ്ത്രീകൾ നിരവധി ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നു. ഇത് രാജ്യത്തിന്റെ സുരക്ഷാവലയത്തിനു കൂടുതൽ കരുത്തേകി. ഇന്ന്, സൈനിക് സ്കൂളുകളുടെ വാതിലുകൾ പെൺകുട്ടികൾക്കായി തുറന്നിരിക്കുന്നു. ഈ മാസം 17 വനിതകൾ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് പാസാകുകയാണ്. ഇന്ത്യൻ സായുധസേനയുടെ ഓരോ ശാഖയിലുമുള്ള സ്ത്രീകളുടെ സജീവവും ഫലപ്രദവുമായ പങ്കാളിത്തത്തിന് ഓപ്പറേഷൻ സിന്ദൂർ സാക്ഷ്യം വഹിച്ചു" - ശ്രീ രാജ്‌നാഥ് സിങ് പറഞ്ഞു.
 
കപ്പൽമാർഗമുള്ള ചരിത്രപരമായ ലോകപര്യടനം ‘നാവിക സാഗർ പരിക്രമ II’ പൂർത്തിയാക്കിയശേഷം തിരികെ നാട്ടിൽ എത്തിയ ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ, ലെഫ്റ്റനന്റ് കമാൻഡർ രൂപ എന്നിവരുടെ ധൈര്യത്തെയും പ്രതിജ്ഞാബദ്ധതയെയും സഹിഷ്ണുതയെയും രക്ഷാമന്ത്രി പ്രകീർത്തിച്ചു. അവരുടെ യാത്ര നാരീശക്തിയുടെ പ്രതീകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
 
ലോകയാത്രയുടെ രണ്ടാം പതിപ്പിൽ, ഡബിൾ-ഹാൻഡഡ് മോഡിൽ (രണ്ടുപേർ മാത്രമുള്ള സംഘം) ഇത്തരം നേട്ടം കൈവരിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വ്യക്തികളായി ഇരുവരും മാറി. ഫ്രിമാന്റിൽ (ഓസ്‌ട്രേലിയ), ലിറ്റിൽട്ടൺ (ന്യൂസിലാൻഡ്), പോർട്ട് സ്റ്റാൻലി (ഫോക്ക്‌ലാൻഡ് ദ്വീപുകൾ), കേപ് ടൗൺ (ദക്ഷിണാഫ്രിക്ക) എന്നിവിടങ്ങളിലെ തുറമുഖ സന്ദർശനങ്ങളിലൂടെ എട്ട് മാസത്തിനിടെ 25,600 നോട്ടിക്കൽ മൈൽ ദൂരം ഈ ഉദ്യോഗസ്ഥർ സഞ്ചരിച്ചു.
 
ശാരീരിക-മാനസിക വെല്ലുവിളികൾ നേരിട്ട്, അവയെ കരുത്തോടെ തരണം ചെയ്ത് ഇന്ത്യയുടെ ധീര പുത്രിമാരാണ് തങ്ങളെന്നു ലോകത്തിന് മുന്നിൽ തെളിയിച്ച ഇരുവരെയും ശ്രീ രാജ്‌നാഥ് സിംഗ് പ്രശംസിച്ചു. എട്ട് മാസം നീണ്ട യാത്രയിൽ ഏകാന്തതയെന്ന വികാരത്തെ വിജയകരമായി നേരിട്ട വനിതാ ഓഫീസർമാരുടെ മനോബലത്തെ അദ്ദേഹം അഭിനന്ദിച്ചു. ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ യും ലെഫ്റ്റനന്റ് കമാൻഡർ രൂപയും കൈവരിച്ച നേട്ടം എല്ലാവർക്കും സ്വന്തമാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് അവരുടെ മനക്കരുത്ത്, ദൃഢനിശ്ചയം, ശക്തി എന്നിവയെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
 
വിവിധ തുറമുഖങ്ങളിൽ പ്രദേശവാസികളും ഇന്ത്യൻ പ്രവാസികളും ഇരുവർക്കും നൽകിയ ഊഷ്മളമായ സ്വീകരണത്തെക്കുറിച്ച് രക്ഷാമന്ത്രി വിശദീകരിച്ചു. ത്രിവർണ്ണ പതാക വീശി ലോകമെമ്പാടും ഈ രണ്ട് വനിതാ ഉദ്യോഗസ്ഥർ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു.
 
“ഈ യാത്ര പൂർത്തിയാക്കിയ അതേ ആവേശത്തോടെ നിങ്ങൾ അനുഭവങ്ങളും രേഖപ്പെടുത്തണം. നിങ്ങളുടെ കയ്പും മധുരവും നിറഞ്ഞ അനുഭവങ്ങള‌ിലൂടെയും പഠനങ്ങള‌ിലൂടെയും ഭാവിതലമുറ, പ്രത്യേകിച്ച് നമ്മുടെ യുവതികൾ, അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളും” – ധീരവനിതാ ഉദ്യോഗസ്ഥരോട് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.
 
ഫ്ലാഗ്-ഇന്നിന് ദിവസങ്ങൾക്ക് മുമ്പ് വനിതാ ഉദ്യോഗസ്ഥരുമായുള്ള വെർച്വൽ സംഭാഷണം രക്ഷാമന്ത്രി അനുസ്മരിച്ചു. ആ സംഭാഷണം വികാരപരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗോവയിൽ ഇവരെ സ്വീകരിക്കുന്ന ചടങ്ങിന്റെ ഭാഗമാകാനായതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇത് രാജ്യത്തിന് ഏറെ അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
 
വൈവിധ്യമാർന്ന വെല്ലുവിളികളെ തരണം ചെയ്യുന്നതിൽ ഇന്ത്യൻ നാവികസേനയുടെ ധൈര്യത്തിനും സഹിഷ്ണുതയ്ക്കും തെളിവാണ് ഈ ലോകപര്യടനമെന്നു വിശേഷിപ്പിച്ച ശ്രീ രാജ്‌നാഥ് സിംഗ്, ഇതിന്റെ ഭാഗമായ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. നാവിക സാഗർ പരിക്രമ II വിജയകരമായി പൂർത്തിയാക്കിയതിന് ഇൻസ്ട്രക്ടർമാർ, സാങ്കേതിക സംഘം, നാവികസേനയുടെ സംവിധാനങ്ങൾ എന്നിവയെ അദ്ദേഹം പ്രശംസിച്ചു.
 
ഇരുവരുടെയും മാതൃകാപരമായ അതിജീവനശേഷി, സ്ഥിരോത്സാഹം, അജയ്യമായ മനോഭാവം എന്നിവയെ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി പ്രശംസിച്ചു. മഹത്തായ സമുദ്ര പൈതൃകത്തിനുള്ള ആദരമാണിതെന്നും ദേശീയ സമുദ്ര അവബോധം വളർത്തിയെടുക്കുന്നതിൽ സുപ്രധാന ചുവടുവയ്പ്പാണ് ഈ യാത്രയെന്നും അദ്ദേഹം പറഞ്ഞു. നാരീശക്തിയുടെ ചൈതന്യം പുനർനിർവചിക്കുന്ന അവരുടെ ഗാഥ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
 
പരിപാടിയുടെ ഭാഗമായി, സവിശേഷമായ ഈ ലോകപര്യടനം പ്രതിപാദിക്കുന്ന 'ബ്രേക്കിംഗ് വേവ്സ്, മേക്കിംഗ് ഹിസ്റ്ററി' എന്ന സചിത്രവിവരണ പുസ്തകവും പുറത്തിറക്കി. സമുദ്രയാത്രയെയും സാഗരപര്യവേക്ഷ ണത്തെയും കുറിച്ചുള്ള സവിശേഷമായ കാഴ്ചപ്പാടോടെ, ഫോട്ടോകളും കടലിലെ ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും ഉൾക്കൊള്ളുന്ന ഈ പുസ്തകം  യാത്രയുടെ ശ്രദ്ധേയമായ ആഖ്യാനമേകുന്നു. 
 
നാവിക സാഗർ പരിക്രമ II വിജയകരമായി പൂർത്തീകരിച്ചത്, പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും സാഹസികത പ്രോത്സാഹിപ്പിക്കുന്നതിനും സമുദ്ര പര്യവേക്ഷണത്തിൽ ഇന്ത്യയുടെ സ്വയംപര്യാപ്തത പ്രദർശിപ്പിക്കുന്നതിനുമുള്ള ഇന്ത്യൻ നാവികസേനയുടെ പ്രതിജ്ഞാബദ്ധതയ്ക്കു കരുത്തേകുന്നു. 2024 ഒക്ടോബർ രണ്ടിന് ഗോവയിലെ ഐഎൻഎസ് മണ്ടോവിയിൽ നിന്ന് നാവികസേനാ മേധാവിയാണ് പര്യവേക്ഷണം ഫ്ലാഗ് ഓഫ് ചെയ്തത്. 2017-18 ൽ ആറ് അംഗ വനിതാ സംഘമാണ് പര്യവേക്ഷണത്തിന്റെ ആദ്യ പതിപ്പ് പൂർത്തിയാക്കിയത്.
 
ഗോവ ചീഫ് സെക്രട്ടറി ഡോ. വി. കണ്ഡവേലു; സായുധ സേന മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ ആരതി സരിൻ; ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ വി. ശ്രീനിവാസ്; മറ്റ് മുതിർന്ന നാവിക ഉദ്യോഗസ്ഥർ; റിട്ട. കമാൻഡർ അഭിലാഷ് ടോമി, ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെയുടെയും ലെഫ്റ്റനന്റ് കമാൻഡർ രൂപയുടെയും കുടുംബങ്ങൾ എന്നിവർ ഫ്ലാഗ്-ഇൻ ചടങ്ങിൽ പങ്കെടുത്തു.
 

(Release ID: 2132686)