ഉപരാഷ്ട്രപതിയുടെ കാര്യാലയം
“ചില പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവും സ്വാഭാവികവുമായ സാമൂഹ്യ ഘടനയെ നാടകീയമായി മാറ്റിമറിക്കാനും, സന്തുലിതാവസ്ഥ തകർക്കാനും, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിവർത്തന ശ്രമങ്ങൾ നടക്കുന്നു" : ഉപരാഷ്ട്രപതി
മുംബൈയിൽ നടന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിന്റെ (IIPS) 65-ാമത്തെയും, 66-ാമത്തെയും ബിരുദദാന ചടങ്ങിനെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു.
Posted On:
28 MAY 2025 7:57PM by PIB Thiruvananthpuram
“ചില പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരവും സ്വാഭാവികവുമായ സാമൂഹ്യ ഘടനയെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ടുള്ള നാടകീയവും സുസംഘടിതവും ദുരുദ്ദേശപരവുമായ പരിവർത്തന ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി" ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് വ്യക്തമാക്കി.യുവ സുഹൃത്തുക്കളെ, നമ്മുടെ സ്വാഭാവിക ജനസംഖ്യാശാസ്‌ത്രത്തിൽ മാറ്റങ്ങൾ വരുത്താനുള്ള കരുതിക്കൂട്ടിയുള്ള ഈ ശ്രമങ്ങൾ പലപ്പോഴും രാജ്യത്തിന് ഗുണകരമല്ലാത്ത രാഷ്ട്രീയമോ തന്ത്രപരമോ ആയ ലക്ഷ്യങ്ങളാലാണ് നയിക്കപ്പെടുന്നത്. ഇത്തരം ഉദ്യമങ്ങൾ നമ്മുടെ സാമൂഹികവും സംസ്ക്കാരികവുമായ സന്തുലിതാവസ്ഥയെ തകർക്കുന്നു. ഭാരതത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിന് ഭീഷണിയായ ഇത്തരം പ്രവണതകൾ ജാഗ്രതയോടെയുള്ള നിരീക്ഷണവും നിർണ്ണായകമായ നടപടികളും ആവശ്യപ്പെടുന്നു. സാധാരണഗതിയിൽ മന്ദഗതിയിലുള്ളതും ദീർഘകാലീനവുമായ ജനസംഖ്യാ വ്യതിയാനങ്ങൾക്ക് നേർ വിപരീതമായി, അസ്വാഭാവികമെന്ന് തോന്നിക്കും വിധം ജനസംഖ്യാപരമായ മാറ്റങ്ങൾ സംഭവിക്കുന്നു. ചില പ്രദേശങ്ങളുടെ ജനസംഖ്യാ ഘടനയിൽ ദൃശ്യമാകുന്ന ബോധപൂർവ്വവും വ്യക്തമായ ആസൂത്രണത്തോടെയുമുള്ള മാറ്റങ്ങൾ വലിയ ആശങ്ക ഉണർത്തുന്നവയാണ്.
"ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സമാധാനം അത്യന്താപേക്ഷിതമാണെന്ന്" മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിന്റെ (IIPS) 65-ാമത്തെയും, 66-ാമത്തെയും ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശ്രീ ധൻഖർ പറഞ്ഞു. ശക്തി സംഭരിക്കുമ്പോഴാണ് സമാധാനം സുരക്ഷിതമാക്കപ്പെടുന്നത്. ശക്തി, സുരക്ഷ, സാമ്പത്തിക പ്രതിരോധശേഷി, ആന്തരിക ഐക്യം എന്നിവ അടിസ്ഥാനമാക്കി നേടിയെടുക്കുന്ന സമാധാനത്തിലൂന്നി മാത്രമേ ജനാധിപത്യത്തിന് വികസിക്കാനും അഭിവൃദ്ധി പ്രാപിക്കാനും സാധിക്കൂ. അതിന് ചരിത്ര സാക്ഷ്യങ്ങളുണ്ട്. സദാ യുദ്ധസന്നദ്ധരായിരുന്നാൽ മാത്രമേ അധിനിവേശങ്ങളെ തടയാനും സമാധാനം ഉറപ്പാക്കാനും കഴിയൂ. ഭാരതം ലോകത്തിന് കൃത്യമായ സന്ദേശം നൽകിക്കഴിഞ്ഞു. ഇനി ഭീകരതയെ നാം വച്ച് പൊറുപ്പിക്കില്ല. നാം അതിനെ തകർക്കുകയും അതിന്റെ പ്രഭവകേന്ദ്രത്തെ നശിപ്പിക്കുകയും ചെയ്യും. സമാധാനം സംഘർഷത്തിന്റെ അഭാവമല്ല. അത് ഏത് സാഹചര്യവും നേരിടാനുള്ള സന്നദ്ധതയാണ്. സുരക്ഷയാകുന്ന ഫലഭൂയിഷ്ഠമായ മണ്ണിൽ തളിർക്കുന്ന അതിലോലമായ ഒരു പുഷ്പമാണ് ജനാധിപത്യം. സുരക്ഷയുടെ അഭാവത്തിൽ ജനാധിപത്യത്തിന് അഭിവൃദ്ധി പ്രാപിക്കാൻ സാധ്യമല്ല. സാമ്പത്തിക അവസരങ്ങളാകുന്ന സൂര്യകിരണങ്ങൾക്കും സാമൂഹിക ഐക്യത്തിന്റെ സ്ഥിരതയാർന്ന നിലനിൽപ്പിനും നിർവ്വഹണത്തിനും സമാധാനം അനിവാര്യമാണ്."
സുരക്ഷയുടെയും ദേശീയ ഉൾക്കരുത്തിന്റെയും പ്രധാന്യം പരാമർശിക്കവേ ശ്രീ ധൻഖർ പ്രഖ്യാപിച്ചു, "സമാധാനമില്ലെങ്കിൽ, ജനാധിപത്യം ഭയത്തിലേക്കും അവിശ്വാസത്തിലേക്കും അരാജകത്വത്തിലേക്കും വഴിമാറും. എന്നാൽ സമാധാനത്തെ നിഷ്ക്രിയത്വമായി തെറ്റിദ്ധരിക്കുകയുമരുത്. ശാശ്വത സമാധാനം ഒരിക്കലും ഔദാര്യമല്ല - അത് നേടിയെടുക്കുകയും സംരക്ഷിക്കപ്പെടുകയുങ് ചെയ്യേണ്ടതാണ്. ഒരു രാഷ്ട്രം അതിന്റെ അതിർത്തികൾ സുരക്ഷിതമാക്കുന്നത് നിർണ്ണായക നയസമീപനങ്ങളിലൂടെയും സമ്പദ്‌വ്യവസ്ഥയിൽ സ്ഥിരത പുലർത്തുന്നതിലൂടെയുമാണ് - അപ്പോൾ രാഷ്ട്രം സമാധാനത്തിന്റെ കോട്ടയായി മാറുന്നു. മേഖലയിലെ കരുത്തുറ്റ സൈനിക ശക്തിയായി നാം ഉയർന്നുവരണം. നമ്മൾ നിർണ്ണായക പരാജയമേൽപ്പിച്ച സമീപകാല കൂട്ടുകെട്ടുകളുടെ ആവിർഭാവം - നാം എപ്പോഴും അവയെ കരുതിയിരിക്കണം. പുരാതന ജ്ഞാനം നാം സ്വീകരിക്കണം. ഓർക്കുക, നമ്മുടെ പുരാതന ഗ്രന്ഥങ്ങൾ മൂലമാണ് ഇന്ത്യ ഒരു ആഗോള വിജ്ഞാന നിധിയായി വിശേഷിപ്പിക്കപ്പെടുന്നത്. നമുക്ക് ശാന്തി മന്ത്രമുണ്ട്. നാം സമാധാനത്തിൽ വിശ്വസിക്കുന്നു. നമ്മുടെ രാഷ്ട്രം ഒരിക്കലും സാമ്രാജ്യ വിപുലീകരണത്തിൽ വിശ്വസിച്ചിട്ടില്ല."
പരിവർത്തനാത്മകമായ ഒരു ഭരണ പരിഷ്കാരത്തിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ട്, കേന്ദ്ര സർക്കാരിന്റെ ആ തീരുമാനത്തെ ഉപരാഷ്ട്രപതി പ്രശംസിച്ചു, - ഒരു വിപ്ലവകരമായ തീരുമാനം, ഭരണനിർവ്വഹണത്തിലെ ഒരു നാഴികക്കല്ല് - ദശാബ്ദം കൂടുമ്പോൾ നടത്തുന്ന, വരാനിരിക്കുന്ന സെൻസസിൽ ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് പരിവർത്തനാത്മകമായിരിക്കും. സമത്വം സാക്ഷാത്ക്കരിക്കാനുള്ള അഭിലാഷങ്ങളെ തൃപ്തിപ്പെടുത്താൻ ഇത് നമ്മെ സഹായിക്കും.ഒപ്പം സാമൂഹ്യ നീതിയിലേക്കുള്ള നിർണ്ണായക ചുവടുവയ്പ്പ് കൂടിയായിരിക്കും അത്. അസമത്വങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണയെ സമ്പന്നമാക്കുന്നതിന് ഡാറ്റ നമ്മെ സഹായിക്കും. കാരണം അസമത്വങ്ങൾ നിലനിന്നാൽ, അവ കൂടുതൽ അസമത്വങ്ങൾ സൃഷ്ടിക്കുകയും വളർത്തുകയും ചെയ്യും. ഭരണത്തിന്റെ സത്ത അതല്ല. ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്കെടുപ്പിലൂടെ ലഭിക്കുന്ന ഡാറ്റ, ലക്ഷ്യവേധിയായ വികസനത്തിലേക്ക് നമ്മെ നയിക്കും. ആവശ്യമായ മേഖലകളിലെല്ലാം വികസനം എത്തിച്ചേരും. എനിക്ക് അഭിമാനപൂർവ്വം പറയാൻ കഴിയും, അത്തരം ഡാറ്റ വ്യാഖ്യാനിക്കുന്നതിലും സർവ്വാശ്ലേഷിയായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിലും പ്രാധാന്യമേറിയതും നിർണായകവുമായ പങ്ക് വഹിക്കാൻ IIPS പോലുള്ള സ്ഥാപനങ്ങൾക്ക് സവിശേഷമായ ശേഷിയുണ്ട്."
ഭാരതത്തിന്റെ സാമൂഹിക ഘടനയെ ദുർബലപ്പെടുത്തുന്ന പ്രവണതകളെക്കുറിച്ച് അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകി, "അനിയന്ത്രിതമായ നിയമവിരുദ്ധ കുടിയേറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട് ഭാരതം ഭയാനകമായ പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിക്കുന്നു, അതോടൊപ്പം നമ്മുടെ സാമൂഹിക ഘടനയെ വികലമാക്കും വിധം പ്രലോഭനത്തിലൂടെയും കൃത്രിമമാർഗ്ഗങ്ങളിലൂടെയുമുള്ള മതപരിവർത്തനങ്ങളും എം മേൽപ്പറഞ്ഞ ദൂഷിത വലയങ്ങളും തമ്മിൽ സഹകരിക്കുന്നു. ഇവ സാധാരണ വെല്ലുവിളികളല്ല. അസ്തിത്വപരമായ വെല്ലുവിളികളാണവ. ഈ വെല്ലുവിളികൾ ദൃഢവും അടിയന്തിരവും ഫലപ്രദവുമായ ദേശീയ പ്രതികരണം ആവശ്യപ്പെടുന്നു. പ്രവർത്തിക്കേണ്ട സമയം ഇപ്പോഴാണ്. വ്യക്തതയോടെയും ബോധ്യത്തോടെയും പ്രവർത്തിക്കേണ്ട സമയം. കാരണം ഈ ടൈം ബോംബ് ചലിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ സംസ്ക്കാരത്തിന്റെ ആധികാരികത, പവിത്രത, സമഗ്രത എന്നിവ സംരക്ഷിക്കുന്നതിനുള്ള അചഞ്ചലവും,അടിപതറാത്തതും, ദൃഢനിശ്ചയത്തോടു കൂടിയതുമായ പ്രതിബദ്ധത നാം പ്രകടിപ്പിക്കേണ്ടതുണ്ട്."
ജനസംഖ്യയെ സ്വാധീനിക്കാനുള്ള കൃത്രിമമായ ഇടപെടലുകളുടെ തീവ്രത ഉയർത്തിക്കാട്ടിക്കൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു, "ജനസംഖ്യാ സന്തുലിതാവസ്ഥ ജൈവ പരിണാമത്തിലൂടെയല്ല, മറിച്ച് ദുഷ്പ്രേരിതമായ ആസൂത്രണത്തിലൂടെ കൈകാര്യം ചെയ്യപ്പെടുമ്പോൾ, അത് കുടിയേറ്റത്തിന്റെ പ്രശ്നമല്ല - അത് ജനസംഖ്യാ അധിനിവേശത്തിന്റെ പ്രശ്നമാണ്. ഭാരതം അത് അനുഭവിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരുണ്ട്. നമുക്ക് അവരിൽ നിന്ന് കഷ്ടപ്പെടാൻ കഴിയുമോ? നമ്മുടെ സംസ്ക്കാരത്തോട് പ്രതിബദ്ധതയുള്ള, ഭാരതീയതയിൽ വിശ്വസിക്കുന്ന, നമ്മുടെ ദേശീയതയിൽ വിശ്വസിക്കുന്ന, രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള ആളുകളെയാണ് നമ്മുടെ രാജ്യത്തിന് ആവശ്യം."
സാമൂഹിക ഐക്യത്തെ ശിഥിലമാക്കുന്ന മതപരിവർത്തന തന്ത്രങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി, "നിർബന്ധിതമോ പ്രലോഭനത്തിലധിഷ്ഠിതമോ ആയ മതപരിവർത്തനത്തിലൂടെ വിശ്വാസത്തെ ആയുധമാക്കുന്നത് അസഹ്യവും, അസ്വസ്ഥത ഉളവാക്കുന്നതും, ശക്തമായ ആശങ്ക സൃഷ്ടിക്കുന്നതുമാണ്. വിശ്വാസത്തെ പ്രലോഭനത്തിലൂടെ മാറ്റിസ്ഥാപിക്കുന്നിടത്താണ് പ്രശ്നം ഉണ്ടാകുന്നത്. ഏതു വിശ്വാസവും സ്വമേധയാ ഉള്ളതും, ഐച്ഛികവുമായിരിക്കണം. എന്നാൽ അത് പലപ്പോഴും പ്രലോഭനങ്ങളിലൂടെയും അജണ്ടകളിലൂടെയും പ്രചോദിപ്പിക്കപ്പെടുന്നു. ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല. അവ സാമൂഹിക ഐക്യം, സാംസ്ക്കാരിക സമന്വയം, ദേശ സുരക്ഷ എന്നിവയെ ബാധിക്കുന്നു. ജനാധിപത്യത്തിൽ സഹാനുഭൂതിയ്ക്ക് സ്ഥാനമുണ്ട് അലംഭാവത്തിന് സ്ഥാനമില്ല. എപ്പോഴും ഓർക്കുക, ഭാരതം ലോകമെമ്പാടും അറിയപ്പെടുന്നത് ഇതിന്റെ പേരിലാണ്.
ഇന്ത്യയുടെ സാംസ്ക്കാരിക മൂല്യങ്ങളിൽ വേരൂന്നിയ ആധികാരികമായ പൊതുസംവാദത്തിന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു, "ആധികാരികമായ സംവാദമാണ് നമ്മുടെ കാതലായ സാംസ്ക്കാരിക മൂല്യം. വാചാടോപം പാടില്ല. ആക്രമണോത്സുകത പാടില്ല. പൊതുസംവാദം ആധികാരികമായിരിക്കണം. ഉപനിഷത്തുകളിൽ നിന്നും ധർമ്മശാസ്ത്രങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ നമ്മുടെ പൈതൃകം, തത്വസംഹിതകൾക്ക് മേൽ സംഭാഷണവും കോപത്തിനു മേൽ സംയമനവും ആഘോഷിക്കുന്നു. തത്വസംഹിതകളുടെ കാഠിന്യവും കോപവും നിലനിൽക്കുമ്പോൾ വേദനയുണ്ടാകുന്നു. പൊതുസംവാദത്തെ കൂടുതൽ യുക്തിസഹവും വിവേകപൂർണ്ണവും സാംസ്ക്കാരിക ധാർമ്മികതയുമായി സമന്വയിപ്പിക്കുന്നതുമാക്കിത്തീർക്കുന്നതിൽ രാജ്യത്തെ യുവാക്കൾ, രാജ്യത്തിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവാക്കൾ, നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്. പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിൽ ആധികാരികതയാണ് അടിസ്ഥാനം. സുരക്ഷാ വശങ്ങൾ പോലുള്ള ചില അപവാദങ്ങളുണ്ട്. എന്നാൽ ബാക്കിയുള്ളവയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ജനാധിപത്യത്തിന്റെ ആത്മാവ് ശുദ്ധവും, ആത്മാർത്ഥവും, സത്യസന്ധവും, വസ്തുതാപരമായി സന്തുലിതവും കൃത്യതയാർന്നതുമായ സംവാദത്തിലാണെന്ന് നമുക്ക് ആവർത്തിച്ച് ഉറപ്പിക്കാം.
എല്ലാവരെയും ഉൾക്കൊള്ളുകയെന്ന ഇന്ത്യയുടെ മനോഭാവത്തെയും സാംസ്ക്കാരിക ധാർമ്മികതയെയും അദ്ദേഹം സ്മരിച്ചു, "ലോകത്തിലെ ഏത് രാജ്യത്തിനാണ് എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച, എല്ലാവരെയും ഉൾക്കൊള്ളുന്ന ജീവിതം, ഐക്യം എന്നിവയെക്കുറിച്ച് അഭിമാനിക്കാൻ കഴിയുക? സംസ്ക്കാരികതയിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളെ ഭൂരിപക്ഷവാദം ഒരിക്കലും സ്വാധീനിച്ചിട്ടില്ല. ചില ആളുകൾ തെറ്റിദ്ധരിക്കും പോലെ ഹിന്ദു ഭൂരിപക്ഷം ഭൂരിപക്ഷവാദമല്ല. ഈ ചിന്തകൾ നമുക്ക് അന്യമാണ്. ലോകമെമ്പാടുമുള്ള മറ്റ് പാരമ്പര്യങ്ങളിലെ വ്യത്യാസങ്ങൾ ദർശിക്കുക. അവരുടെ അസഹിഷ്ണുതയുടെയും മൗലികവാദത്തിന്റെയും തീവ്രത കാണുക. ജനസംഖ്യാ വിസ്ഫോടനത്തിലൂടെ നിയന്ത്രണം കയ്യടക്കാനുള്ള ത്വര കാണുക. ഹിന്ദുമതത്തിൽ സാമ്രാജ്യ വിപുലീകരണത്തിന് സ്ഥാനമില്ല, സനാതനധർമ്മത്തിലും അതിന് സ്ഥാനമില്ല. ഇത് ഒരു വ്യത്യസ്ത ചിന്താധാരയാണ്. കാരണം നാം കീഴടക്കാനല്ല, സഹവർത്തിത്വത്തിനാണ് ശ്രമിക്കുന്നത്."
"ജനസംഖ്യാശാസ്ത്രം, ജനാധിപത്യം, വൈവിധ്യം ("Demography, democracy, and diversity) എന്നീ മൂന്ന് ഡി-കൾ സുപ്രധാനമാണ്. പുതിയ ഭാരതത്തിന്റെ ആത്മാവിനെ നിർവ്വചിക്കുന്നവയാണ് ഈ മൂന്ന് ഡി-കൾ. ഇന്ത്യയുടെ സ്വത്വത്തിന്റെയും അഭിലാഷങ്ങളുടെയും സത്തയെ ഈ മൂന്ന് സ്തംഭങ്ങൾ ഉൾക്കൊള്ളുന്നു. പുരോഗതിയുടെ എഞ്ചിന് ഇന്ധനമാകുന്ന ചലനാത്മകമായ മനുഷ്യ മൂലധനത്തെയാണ് ജനസംഖ്യാശാസ്ത്രം പ്രതിനിധീകരിക്കുന്നത്. യോജിച്ചുള്ള തീരുമാനമെടുക്കൽ പ്രക്രിയയ്ക്ക് ജനാധിപത്യം ശക്തമായ ചട്ടക്കൂട് ഒരുക്കുന്നു. മറ്റേതൊരു ഭരണസംവിധാനമെടുത്താലും, തീരുമാനമെടുക്കൽ പ്രക്രിയയിൽ ജന പങ്കാളിത്തമില്ല. ആ വീക്ഷണകോണിൽ നോക്കുമ്പോൾ, ജനാധിപത്യം സവിശേഷമാണ്. വൈവിധ്യമോ? വൈവിധ്യം എന്താണെന്നത്തിൽ ഇന്ത്യ മുഴുവൻ ലോകത്തിനും മാതൃകയാണ്. നമ്മുടെ മഹത്തായ 'ഭാരതത്തെ' ലോകത്ത് അദ്വിതീയമാക്കുന്ന തിളക്കമാർന്ന ഭൂമിക, സംസ്ക്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും വേഷഭൂഷാദികളുടെയും വലിയ ശ്രേണി നമുക്കുണ്ട് എന്നതാണ്. ജനസംഖ്യാ വൈവിധ്യം, അതിന്റെ വളർച്ച, വിതരണം, ഘടന എന്നിവ മനസ്സിലാക്കുന്നത് സുസ്ഥിര വികസനം, സാമ്പത്തിക വളർച്ച, സാമൂഹിക ഐക്യം എന്നിവ ഉറപ്പാക്കുന്ന നയങ്ങൾ രൂപപ്പെടുത്തുന്നതിൽ അടിസ്ഥാനമായി വർത്തിക്കുന്നു. ദേശ സുരക്ഷയ്ക്കും ഐക്യത്തിനും ഇക്കാര്യങ്ങൾ നിർണ്ണായകമാണ്. വെല്ലുവിളികളെക്കുറിച്ച് നിങ്ങൾ ബോധവാന്മാരാണെന്ന് എനിക്കറിയാം. ഭീകരമായ മാനങ്ങൾ കൈവന്നിരിക്കുന്ന ഈ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടവരായ നിങ്ങളുടെ കണ്ണുതുറപ്പിക്കുന്നതാണ് ലഭ്യമാകുന്ന വിവരങ്ങൾ."
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ, വളം രാസവസ്തു സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ, മഹാരാഷ്ട്ര (പ്രോട്ടോക്കോൾ & മാർക്കറ്റിംഗ്) മന്ത്രി ശ്രീ ജയ്കുമാർ റാവൽ, IIPS ഡയറക്ടർ & സീനിയർ പ്രൊഫസർ (അഡീഷണൽ ചാർജ്), പ്രൊഫ. ഡി.എ. നാഗ്ദേവ് അടക്കമുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
*****************
(Release ID: 2132545)