ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഐഎംഎഫിൽ ഇന്ത്യയുടെ നിലപാട്

Posted On: 09 MAY 2025 9:21PM by PIB Thiruvananthpuram

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇന്ന് വിപുലീകൃത ധനസഹായ സൗകര്യ (ഇഎഫ്എഫ്) വായ്പാ പദ്ധതി (1 ബില്യൺ ഡോളർ) അവലോകനം ചെയ്യുകയും പാകിസ്ഥാന് പുതിയ പ്രതിരോധാത്മക സുസ്ഥിര സൗകര്യ  (ആർഎസ്എഫ്) വായ്പാ പദ്ധതി (1.3 ബില്യൺ ഡോളർ) പരിഗണിക്കുകയും ചെയ്തു. ഉത്തരവാദിത്തപൂര്‍ണമായ സജീവ  അംഗരാജ്യമെന്ന നിലയിൽ പാകിസ്ഥാന്റെ മോശം പ്രവര്‍ത്തനപാത കണക്കിലെടുക്കുമ്പോൾ ഐഎംഎഫ് പദ്ധതികളുടെ ഫലപ്രാപ്തിയിലും, വായ്പാ ധനസഹായ തുക  പാക്കിസ്ഥാന്‍ സ്പോൺസർ ചെയ്യുന്ന അതിർത്തി ഭീകരതയ്ക്കായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. 

 

ഐഎംഎഫിൽ നിന്ന് ദീർഘകാലമായി വായ്പയെടുക്കുന്ന രാജ്യമായ പാകിസ്ഥാന് വായ്പാതുക ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലും ഐ.എം.എഫിന്റെ പദ്ധതി വ്യവസ്ഥകൾ പാലിക്കുന്നതിലും  മോശം ചരിത്രമാണുള്ളത്.  1989 മുതല്‍ കഴിഞ്ഞ 35 വർഷത്തിനിടെ 28 വർഷവും  ഐഎംഎഫിൽ നിന്ന് പാകിസ്ഥാന് പണം നൽകിയിട്ടുണ്ട്. 2019 മുതല്‍ കഴിഞ്ഞ 5 വർഷത്തിനിടെ  4 ഐഎംഎഫ്. പദ്ധതികളാണുണ്ടായത്. മികച്ച  അതിസൂക്ഷ്മ-സാമ്പത്തിക നയാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മുൻ പദ്ധതികള്‍ വിജയിച്ചിരുന്നെങ്കിൽ മറ്റൊരു വായ്പാ പദ്ധതിയ്ക്ക് പാകിസ്ഥാൻ ഐഎംഎഫിനെ സമീപിക്കുമായിരുന്നില്ല. പാകിസ്ഥാന്റെ കാര്യത്തിൽ ഐഎംഎഫ് പദ്ധതി രൂപകൽപ്പനകളുടെ ഫലപ്രാപ്തിയെയോ നടപ്പാക്കലിനെയോ നിരീക്ഷണത്തെയോ സംബന്ധിച്ച് ചോദ്യങ്ങള്‍‌ ഉയര്‍ത്തുന്നതാണ്  ഇത്തരമൊരു പ്രവര്‍ത്തനപശ്ചാത്തലമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. 

 

സാമ്പത്തിക കാര്യങ്ങളിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ആഴത്തിലുള്ള ഇടപെടൽ നയപരമായ വീഴ്ചകൾക്കും പരിഷ്കാരങ്ങളുടെ തിരിച്ചടിക്കും കാരണമാകുന്ന വലിയ അപകടസാധ്യതകളുയർത്തുന്നു. ഒരു സിവിലിയൻ സർക്കാർ  അധികാരത്തിലിരിക്കുമ്പോൾ പോലും ആഭ്യന്തര രാഷ്ട്രീയത്തിൽ സൈന്യം  വലിയ പങ്കുവഹിക്കുകയും സമ്പദ്‌വ്യവസ്ഥയില്‍ ഇടപെടലുകള്‍ വ്യാപിപ്പിക്കുകയും ചെയ്യുന്നു.  സൈനിക ബന്ധമുള്ള ബിസിനസുകളെ ‘പാകിസ്ഥാനിലെ ഏറ്റവും വലിയ കൂട്ടായ്മ’ എന്നാണ് 2021-ലെ യുഎൻ റിപ്പോർട്ട്  വിശേഷിപ്പിച്ചത്. സ്ഥിതി നല്ല നിലയിലേക്ക് മാറിയില്ലെന്ന് മാത്രമല്ല, പാകിസ്ഥാൻ സൈന്യം രാജ്യത്തെ പ്രത്യേക നിക്ഷേപ സൗകര്യ കൗൺസിലിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു.

 

ഐഎംഎഫ് വിഭവങ്ങളുടെ ദീർഘകാല ഉപയോഗത്തിന്റെ വിലയിരുത്തല്‍ സംബന്ധിച്ച ഐഎംഎഫ് റിപ്പോർട്ടില്‍ പാകിസ്ഥാന്റെ അധ്യായം ഇന്ത്യ ചൂണ്ടിക്കാണിച്ചു.  പാകിസ്ഥാന് ഐഎംഎഫ് വായ്പ നൽകുന്നതിൽ രാഷ്ട്രീയ പരിഗണനകൾക്ക് പ്രധാന പങ്കുവഹിക്കുന്നുവെന്ന് വ്യാപക ധാരണയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ആവർത്തിച്ച് വായ്പകള്‍ സ്വീകരിക്കുന്നതിന്റെ ഫലമായി പാകിസ്ഥാന്റെ കടബാധ്യത വളരെ ഉയർന്നതാണ്. വിരോധാഭാസമെന്നോണം ഇത് വീണ്ടും വായ്പ നല്‍കാന്‍  ഐഎംഎഫിനെ നിര്‍ബന്ധിതരാക്കുന്നു.  

 

അതിർത്തി ഭീകരതയ്ക്ക് പാക്കിസ്ഥാന്‍ തുടർച്ചയായ സ്പോൺസർഷിപ്പ് നൽകുന്നത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നൽകുന്നുവെന്നും ധനസഹായ ഏജൻസികളുടെയും ദാതാക്കളുടെയും പ്രശസ്തിക്ക് ഭീഷണിയാകുന്നുവെന്നും നടപടി ആഗോള മൂല്യങ്ങളെ പരിഹസിക്കുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഐഎംഎഫ് പോലുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം രാജ്യം സ്പോൺസർ ചെയ്യുന്ന സൈനിക - അതിർത്തി ഭീകര പ്രവർത്തനങ്ങൾക്ക്

ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക നിരവധി അംഗരാജ്യങ്ങളിലൂടെ പ്രതിധ്വനിച്ചിട്ടുണ്ടെങ്കിലും ഐഎംഎഫിന്റെ പ്രതികരണം നടപടിക്രമത്തിന്റെയും സാങ്കേതിക ഔപചാരികതകളുടെയും അടിസ്ഥാനത്തില്‍ പരിമിതപ്പെട്ടു. ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ നടപടിക്രമങ്ങളിൽ ധാർമിക മൂല്യങ്ങൾക്ക് ഉചിത പരിഗണന നൽകുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെ എടുത്തുകാണിക്കുന്ന ഗുരുതര വിടവാണിത്.

 

 

ഇന്ത്യയുടെ പ്രസ്താവനകളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതും ഐഎംഎഫ് കണക്കിലെടുത്തു. 

 

*****


(Release ID: 2128038)
Read this release in: English , Urdu , Hindi , Telugu