പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
ഇന്ത്യയുടെ 2024-ലെ പുനരുപയോഗ ഊർജ്ജ വിപ്ലവത്തിന്റെ നേട്ടങ്ങളും 2025-ലെ രൂപരേഖയും
പോസ്റ്റഡ് ഓണ്‍:
22 JAN 2025 11:36AM by PIB Thiruvananthpuram
സുസ്ഥിര ഭാവിയിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് വേഗം കൂടുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ പുനരുപയോഗ ഊർജ്ജ (RE) മേഖല അഭൂതപൂർവമായ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. സൗരോർജ, കാറ്റാടി ഊർജനിലയങ്ങള്‍, നയപരമായ മുന്നേറ്റം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ 2024-ൽ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചുകൊണ്ട് 2025-ൽ അഭിലഷണീയ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന് വേദിയൊരുക്കി. 2030-ഓടെ 500 ജിഗാവാട്ട് ഫോസിലിതര ഇന്ധനാധിഷ്ഠിത ഊർജശേഷി കൈവരിക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെ സംശുദ്ധ ഊർജരംഗത്ത് ആഗോള നേതൃത്വമായി ഉയർന്നുവരികയാണ് ഇന്ത്യ. 2025 ജനുവരി 20-ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ആകെ ഫോസിൽ ഇന്ധനാധിഷ്ഠിത ഊർജശേഷി 217.62 ജിഗാവാട്ടിലെത്തി.
റെക്കോഡ് ഭേദിച്ചുകൊണ്ട് 2024-ൽ 24.5 ജിഗാവാട്ട് സൗരോർജശേഷിയും 3.4 ജിഗാവാട്ട് കാറ്റാടി ഊര്‍ജശേഷിയും അധികമായി കൈവരിച്ചപ്പോള്‍ 2023-നെ അപേക്ഷിച്ച് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചതില്‍ ഇരട്ടിയിലധികവും, കാറ്റാടി സ്ഥാപിച്ചതില്‍ 21 ശതമാനവും വർധനയാണ് കാണാനായത്. സർക്കാർ പ്രോത്സാഹനം, നയപരിഷ്കാരം, ആഭ്യന്തര സൗരോര്‍ജ - കാറ്റാടി യന്ത്രങ്ങളുടെ നിർമാണത്തിലെ ഉയര്‍ന്ന നിക്ഷേപം തുടങ്ങിയവയാണ് ഈ കുതിപ്പിന് കാരണമായത്. ആകെ സ്ഥാപിച്ച പുനരുപയോഗ ഊർജശേഷിയുടെ 47% സംഭാവനയോടെ ഇന്ത്യയുടെ പുനരുപയോഗ ഊർജ വളർച്ചയിൽ സൗരോർജം മുഖ്യസ്രോതസ്സായി നിലകൊണ്ടു. 18.5 ജിഗാവാട്ട് വന്‍കിട സൗരോര്‍ജ നിലയങ്ങള്‍ കഴിഞ്ഞ വർഷം സ്ഥാപിച്ചതോടെ 2023-നെ അപേക്ഷിച്ച് ഏകദേശം 2.8 മടങ്ങ് വർധന കൈവരിച്ചു. രാജ്യത്ത് ആകെ വന്‍കിട സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ 71% സംഭാവനയുമായി രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
പുരപ്പുറ സൗരോര്‍ജ രംഗത്ത് 4.59 ജിഗാവാട്ട് പുതിയ ശേഷിയിലൂടെ 2024-ലുണ്ടായ ഗണ്യമായ വളർച്ച 2023-നെ അപേക്ഷിച്ച് 53% വർധന രേഖപ്പെടുത്തുന്നു. പത്ത് മാസത്തിനകം 7 ലക്ഷം പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സാധ്യമാക്കിയ 2024-ലെ പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന ഈ വിപുലീകരണത്തിൽ നിർണായക പങ്കുവഹിച്ചു. കൂടാതെ 182% വർധന രേഖപ്പെടുത്തിയ ഓഫ്-ഗ്രിഡ് സൗരോര്‍ജ രംഗം 2024-ൽ 1.48 ജിഗാവാട്ട് ശേഷി ചേര്‍ത്തത് ഗ്രാമീണ മേഖലകളിലെ ഊർജലഭ്യതാ ലക്ഷ്യങ്ങളെ പരിപോഷിപ്പിച്ചു.
3.4 ജിഗാവാട്ട് പുതിയ കാറ്റാടി ഊര്‍ജശേഷിയാണ് 2024-ൽ രാജ്യം കൈവരിച്ചത്. ഗുജറാത്ത് (1,250 മെഗാവാട്ട്), കർണാടക (1,135 മെഗാവാട്ട്), തമിഴ്‌നാട് (980 മെഗാവാട്ട്) എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ. പുതിയ കാറ്റാടി ഊര്‍ജശേഷിയുടെ 98% സംഭാവന നല്‍കിയ ഈ സംസ്ഥാനങ്ങള്‍ കാറ്റാടി വൈദ്യുതോൽപാദനത്തിലെ തുടർച്ചയായ ആധിപത്യം പ്രകടമാക്കുന്നു.
നയപരമായ ഇടപെടലുകളിലൂടെയും സാമ്പത്തിക പിന്തുണയിലൂടെയും പുനരുപയോഗ ഊര്‍ജരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ നവ - പുനരുപയോഗ ഊർജമന്ത്രാലയം (MNRE) നിർണായക പങ്കുവഹിച്ചു. പ്രധാന പ്രവര്‍ത്തനരംഗങ്ങള്‍ ഇവയാണ്:
- ഹരിത ഹൈഡ്രജൻ മുന്നേറ്റം: വളർന്നുവരുന്ന ഈ രംഗത്ത് ചെലവ് കുറയ്ക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനുമായി ഹരിത ഹൈഡ്രജൻ നയങ്ങൾ വികസിപ്പിക്കുന്നതിൽ സര്‍ക്കാര്‍ സജീവമായി ഇടപെട്ടു.
- ഉൽപ്പാദന വികസനം: ആഗോള പുനരുപയോഗ ഊര്‍ജോല്‍പാദന കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ പിന്തുണച്ചുകൊണ്ട് ആഭ്യന്തര സോളാർ പാനലുകളുടെയും കാറ്റാടി യന്ത്രങ്ങളുടെയും നിർമാണം വര്‍ധിപ്പിച്ചു.
- വിതരണശൃംഖലയുടെ അടിസ്ഥാനസൗകര്യ വികസനം: രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ പുനരുപയോഗ ഊര്‍ജസമ്പന്ന സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിന് അന്തർ-സംസ്ഥാന പ്രസരണ സംവിധാനങ്ങളിൽ ഗണ്യമായ നിക്ഷേപം നടത്താൻ മന്ത്രാലയം നിർദേശിച്ചു.
റെക്കോഡ് ശേഷി വര്‍ധനയുടെയും നയപരമായ മുന്നേറ്റങ്ങളുടെയും വർഷമായി 2024-നെ അടയാളപ്പെടുത്തിക്കൊണ്ട് ഇന്ത്യയുടെ പുനരുപയോഗ ഊർജരംഗം ഒരു പരിവർത്തനാത്മക യാത്രയിലാണ്. 2025-ല്‍ രാജ്യത്തെ സംബന്ധിച്ച് നിയന്ത്രണ, സാമ്പത്തിക, അടിസ്ഥാനസൗകര്യ വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നത് നിർണായകമായിരിക്കും. തുടർച്ചയായ നയപിന്തുണ, വർധിച്ച നിക്ഷേപം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയിലൂടെ പുനരുപയോഗ ഊർജലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സംശുദ്ധ ഊർജ പരിവർത്തനത്തിൽ ആഗോള നേതൃത്വമെന്ന പദവി ഉറപ്പിക്കുന്നതിനും പൂര്‍ണസജ്ജമാണ് ഇന്ത്യ.
( റിലീസ് ഐ.ഡി: 2096593)
സന്ദര്‍ശക കൗണ്ടര്‍ : 128