പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ കൗടില്യ സാമ്പത്തിക സമ്മേളനത്തിന്റെ മൂന്നാം പതിപ്പിനെ അഭിസംബോധന ചെയ്തു


ഇന്ന് ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ്: പ്രധാനമന്ത്രി

പരിഷ്കരണം, നടപ്പാക്കൽ, പരിവർത്തനം എന്ന തത്വമാണു ഗവണ്മെന്റ് പിന്തുടരുന്നത്: പ്രധാനമന്ത്രി

ഇന്ത്യയെ വികസിതമാക്കാൻ ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി

ഇന്ത്യയുടെ വളർച്ചയ്‌ക്കൊപ്പം ഉൾച്ചേർക്കലും നടക്കുന്നു: പ്രധാനമന്ത്രി

‘പ്രക്രിയ പരിഷ്കരണങ്ങൾ’ ഗവണ്മെന്റിന്റെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമാക്കി ഇന്ത്യ മാറ്റി: പ്രധാനമന്ത്രി

ഇന്ന് ഇന്ത്യയുടെ ശ്രദ്ധ നിർമിതബുദ്ധിയും സെമികണ്ടക്ടറുംപോലുള്ള നിർണായക സാങ്കേതികവിദ്യകളിലാണ്: പ്രധാനമന്ത്രി

യുവാക്കളുടെ നൈപുണ്യത്തിനും ഇന്റേൺഷിപ്പിനും പ്രത്യേക പാക്കേജ്: പ്രധാനമന്ത്രി

Posted On: 04 OCT 2024 7:44PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ കൗടില്യ സാമ്പത്തിക സമ്മേളനത്തെ അഭിസംബോധന ചെയ്തു. ധനമന്ത്രാലയവുമായി സഹകരിച്ച് സാമ്പത്തിക വളർച്ച ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന കൗടില്യ സാമ്പത്തിക സമ്മേളനം ഹരിതപരിവർത്തനത്തിനു ധനസഹായം നൽകൽ, ഭൗമ-സാമ്പത്തിക വിഭജനം, വളർച്ചാപ്രത്യാഘാതങ്ങൾ, അതിജീവനശേഷി സംരക്ഷിക്കുന്നതിനുള്ള നയപരമായ പ്രവർത്തനങ്ങളുടെ തത്വങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
സദസിനെ അഭിസംബോധന ചെയ്യവേ, കൗടില്യ സാമ്പത്തിക സമ്മേളനത്തിന്റെ മൂന്നാം പതിപ്പിൽ പങ്കെടുക്കാനായതിൽ പ്രധാനമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി. സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചചെയ്യുന്ന സമ്മേളനം അടുത്ത മൂന്നു ദിവസങ്ങളിലായി നിരവധി സെഷനുകൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് ഈ ചർച്ചകൾ സഹായകമാകുമെന്നു ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.


ലോകത്തെ രണ്ടു പ്രധാന മേഖലകൾ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണു സമ്മേളനം സംഘടിപ്പിക്കുന്നതെന്നു സൂചിപ്പിച്ച പ്രധാനമന്ത്രി, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക്, പ്രത്യേകിച്ച് ഊർജസുരക്ഷയുടെ കാര്യത്തിൽ പ്രദേശങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. “ഇത്രയും വലിയ ആഗോള അനിശ്ചിതത്വത്തിനിടയിൽ, നാം ഇവിടെ ഇന്ത്യയുടെ യുഗത്തെക്കുറിച്ചാണു ചർച്ച ചെയ്യുന്നത്” - ഇന്ന് ഇന്ത്യയോടുള്ള വിശ്വാസവും ഇന്ത്യയുടെ ആത്മവിശ്വാസവും വർധിക്കുന്നതു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.
“ഇന്നു ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ”- പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ ജിഡിപിയുടെ കാര്യത്തിൽ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള ഫിൻടെക് സ്വീകാര്യതാനിരക്കിലും സ്മാർട്ട്‌ഫോൺ ഡാറ്റ ഉപഭോഗത്തിലും ഇന്ത്യ ഇന്ന് ഒന്നാം സ്ഥാനത്താണെന്നു ശ്രീ മോദി പറഞ്ഞു. ഇന്റർനെറ്റ് ഉപയോക്താക്കളുടെ കാര്യത്തിൽ ഇന്ത്യ ലോകത്തു രണ്ടാം സ്ഥാനത്താണെന്നും ലോകത്തെ തത്സമയ ഡിജിറ്റൽ പണമിടപാടുകളുടെ പകുതിയോളം ഇന്ത്യയിലാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും പുനരുപയോഗ ഊർജശേഷിയുടെ കാര്യത്തിൽ രാജ്യം നാലാം സ്ഥാനത്താണെന്നും ശ്രീ മോദി പറഞ്ഞു. ഇരുചക്രവാഹനങ്ങളുടെയും ട്രാക്ടറുകളുടെയും ഏറ്റവും വലിയ നിർമാതാക്കളും ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമാതാക്കളുമാണ് ഇന്ത്യയെന്ന്, നിർമാണമേഖലയെക്കുറിച്ചു സംസാരിക്കവെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ലോകത്തിലെ ഏറ്റവും ചെറുപ്പമാർന്ന രാജ്യമാണ് ഇന്ത്യ” - ശ്രീ മോദി പറഞ്ഞു. ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും ലോകത്തിലെ മൂന്നാമത്തെ വലിയ ശേഖരമാണ് ഇന്ത്യക്കുള്ളതെന്നും, ശാസ്ത്രമോ സാങ്കേതികവിദ്യയോ നൂതനാശയമോ ഏതുമാകട്ടെ, അവിടെയെല്ലാം ഇന്ത്യ ഫലപ്രദമായ സാന്നിധ്യമാണെന്നും അദ്ദേഹം പറഞ്ഞു.


“പരിഷ്കരണം, നടപ്പാക്കൽ, പരിവർത്തനം എന്ന തത്വമാണു ഗവണ്മെന്റ് പിന്തുടരുന്നത്. അതിലൂടെ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള തീരുമാനങ്ങൾ തുടർച്ചയായി കൈക്കൊള്ളുന്നു” - 60 വർഷത്തിനുശേഷം തുടർച്ചയായി മൂന്നാം തവണയും ഒരു ഗവണ്മെന്റിനെ അധികാരത്തിലേറ്റിയതിന് ഇതിന്റെ ഖ്യാതി നൽകി പ്രധാനമന്ത്രി പറഞ്ഞു. ജീവിതം നന്മയിലേക്കു മാറുമ്പോഴാണു രാജ്യം ശരിയായ പാതയിൽ സഞ്ചരിക്കുന്നതിന്റെ ആത്മവിശ്വാസം ജനങ്ങൾക്കു ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വികാരം ഇന്ത്യയിലെ ജനങ്ങളുടെ വിധിയെഴുത്തിൽ ദൃശ്യമാണെന്നും 140 കോടി ഇന്ത്യക്കാരുടെ ആത്മവിശ്വാസം ഈ ഗവണ്മെന്റിന്റെ വലിയ സ്വത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ വികസിതമാക്കുന്നതിനു ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി അടിവരയിടുകയും മൂന്നാം ഊഴത്തിന്റെ ആദ്യ മൂന്നുമാസത്തിൽ നടത്തിയ പ്രവർത്തനങ്ങൾ എടുത്തുപറയുകയും ചെയ്തു. ധീരമായ നയവ്യതിയാനങ്ങൾ, തൊഴിലുകളോടും വൈദഗ്ധ്യങ്ങളോടുമുള്ള കരുത്തുറ്റ പ്രതിബദ്ധത, സുസ്ഥിര വളർച്ചയിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കൽ, ആധുനിക അടിസ്ഥാനസൗകര്യങ്ങൾ, ജീവിതനിലവാരം, അതിവേഗ വളർച്ചയുടെ തുടർച്ച എന്നിവയുടെ ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇത് ആദ്യത്തെ മൂന്നു മാസത്തെ ഞങ്ങളുടെ നയങ്ങളുടെ പ്രതിഫലനമാണ്” - ഈ കാലയളവിൽ 15 ട്രില്യൺ അല്ലെങ്കിൽ 15 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള തീരുമാനങ്ങൾ കൈക്കൊണ്ടതായി പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് 12 വ്യാവസായിക നോഡുകൾ സൃഷ്ടിക്കുന്നതും 3 കോടി പുതിയ വീടുകൾ നിർമിക്കുന്നതിനുള്ള അംഗീകാരവും ഉൾപ്പെടെ ഇന്ത്യയിൽ ബൃഹത്തായ നിരവധി അടിസ്ഥാനസൗകര്യ പദ്ധതികളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്ത്യയുടെ വളർച്ചാചരിത്രത്തിലെ ശ്രദ്ധേയമായ മറ്റൊരു ഘടകമാണ് എല്ലാവരെയും ഉൾക്കൊള്ളുന്ന മനോഭാവമെന്നു ശ്രീ മോദി പറഞ്ഞു. വളർച്ചയ്‌ക്കൊപ്പം അസമത്വം വർധിക്കുമെന്നു നേരത്തെ വിശ്വസിച്ചിരുന്നെങ്കിലും അതിനു വിപരീതമായി, ഇന്ത്യയിലെ വളർച്ചയ്‌ക്കൊപ്പം ഉൾച്ചേർക്കലും വർധിക്കുന്നു - അദ്ദേഹം കൂട്ടിച്ചേർത്തു. തൽഫലമായി, കഴിഞ്ഞ ദശകത്തിൽ 25 കോടി അഥവാ 250 ദശലക്ഷം പേർ ദാരിദ്ര്യത്തിൽനിന്നു കരകയറിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയ്‌ക്കൊപ്പം, അസമത്വം കുറയുകയാണെന്നും വികസനനേട്ടങ്ങൾ എല്ലാവരിലും എത്തുന്നുവെന്നു ഗവണ്മെന്റ് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഇന്നത്തെ വളർച്ചയുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ എടുത്തുകാട്ടി, അവരുടെ ആത്മവിശ്വാസം ഇന്ത്യ ഏതു ദിശയിലേക്കാണു നീങ്ങുന്നത് എന്നതിലേക്കാണു വിരൽ ചൂണ്ടുന്നതെന്നും കഴിഞ്ഞ ഏതാനും ആഴ്ചകളിലെയും മാസങ്ങളിലെയും ഡാറ്റ ഇതിന് അനുബന്ധമായി നൽകാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷത്തെ എല്ലാ പ്രവചനങ്ങളേക്കാളും മികച്ച പ്രകടനമാണു കാഴ്ചവെച്ചതെന്ന് അടിവരയിട്ട്, ലോകബാങ്ക്, IMF, മൂഡീസ് തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും ഇന്ത്യയുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ പുതുക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. “ആഗോള അനിശ്ചിതത്വത്തിനിടയിലും ഇന്ത്യ 7+ എന്ന നിരക്കിൽ വളർച്ച തുടരുമെന്ന് ഈ സ്ഥാപനങ്ങളെല്ലാം പറയുന്നു. എന്നിരുന്നാലും, ഇന്ത്യ അതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു ഞങ്ങൾ ഇന്ത്യക്കാർക്കു പൂർണവിശ്വാസമുണ്ട്” - ശ്രീ മോദി കൂട്ടിച്ചേർത്തു.


ഇന്ത്യയുടെ ഈ ആത്മവിശ്വാസത്തിനു പിന്നിൽ കരുത്തുറ്റ ചില കാരണങ്ങളുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, നിർമാണമേഖലയിലായാലും സേവനമേഖലയിലായാലും, ഇന്നു ലോകം ഇന്ത്യയെ നിക്ഷേപത്തിന് അനുയോജ്യമായ സ്ഥലമായാണു കണക്കാക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ഇതു യാദൃച്ഛികമല്ലെന്നും, കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യയുടെ സ്ഥൂലസാമ്പത്തിക അടിത്തറയെ മാറ്റിമറിച്ച പ്രധാന പരിഷ്കാരങ്ങളുടെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ബാങ്കിങ് പരിഷ്കാരങ്ങൾ ബാങ്കുകളുടെ സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തുക മാത്രമല്ല, അവരുടെ വായ്പാശേഷി വർധിപ്പിക്കുകയും ചെയ്തുവെന്നു പരിഷ്കാരങ്ങളുടെ ഉദാഹരണം പരാമർശിച്ചു ശ്രീ മോദി പറഞ്ഞു. അതുപോലെ, ചരക്കുസേവന നികുതി (GST) വിവിധ കേന്ദ്ര-സംസ്ഥാന പരോക്ഷ നികുതികളെ സംയോജിപ്പിച്ചുവെന്നും പാപ്പരത്തകോഡ് (ഐബിസി) ഉത്തരവാദിത്വം, വീണ്ടെടുക്കൽ, പ്രതിവിധി എന്നിവയുടെ പുതിയ വായ്പാസംസ്കാരം വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖനനം, പ്രതിരോധം, സ്വകാര്യവ്യക്തികൾക്കും ഇന്ത്യയിലെ യുവസംരംഭകർക്കുമായുള്ള ഇടം തുടങ്ങി നിരവധി മേഖലകൾ ഇന്ത്യ തുറന്നിട്ടുണ്ടെന്നു പരിഷ്കാരങ്ങളെക്കുറിച്ചു കൂടുതൽ വിശദീകരിച്ചു ശ്രീ മോദി പറഞ്ഞു. ആഗോള നിക്ഷേപകർക്കു ധാരാളം അവസരങ്ങൾ സൃഷ്ടിക്കാൻ ഗവണ്മെന്റ് FDI നയം ഉദാരമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോജിസ്റ്റിക്സ് ചെലവും സമയവും ലാഭിക്കുന്നതിന് ആധുനിക അടിസ്ഥാനസൗകര്യങ്ങളിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ ദശകത്തിൽ അടിസ്ഥാനസൗകര്യങ്ങളിലെ നിക്ഷേപത്തിൽ അഭൂതപൂർവമായ വർധനയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'' ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യ 'പരിഷ്‌കാരങ്ങളെ പ്രക്രിയ' ആക്കിയിട്ടുണ്ട്, ഗവണ്‍മെന്റ് 40,000-ലധികം നിബന്ധനകൾ ഇല്ലാതാക്കിയതായും കമ്പനി നിയമത്തെ  കുറ്റവിമുക്തമാക്കിയതായും  പ്രധാനമന്ത്രി പറഞ്ഞു. ഒരു കമ്പനി ആരംഭിക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള അനുമതി പ്രക്രിയ സുഗമമാക്കുന്നതിന് ദേശീയ ഏകജാലക സംവിധാനം സൃഷ്ടിക്കുന്നതിനും വ്യാപാരത്തിനും ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന ഡസന്‍ കണക്കിന് വ്യവസ്ഥകള്‍ പരിഷ്‌കരിച്ചതിന്റെ ഉദാഹരണങ്ങളും അദ്ദേഹം നല്‍കി. സംസ്ഥാന തലത്തില്‍ 'പരിഷ്‌കണ പ്രക്രിയകള്‍' വേഗത്തിലാക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ പ്രോത്സാഹനം നല്‍കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യയില്‍ ഉല്‍പ്പാദനം ത്വരിതപ്പെടുത്തുന്നതിന് പല മേഖലകളിലും ഇന്നുള്ള ഉല്‍പ്പാദന ബന്ധന പ്രോത്സാഹന ആനുകൂല്യങ്ങളുടെ സ്വാധീനം പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. കഴിഞ്ഞ 3 വര്‍ഷത്തെ അതിന്റെ നേട്ടത്തിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ഏകദേശം 1.25 ട്രില്യണ്‍ അല്ലെങ്കില്‍ 1.25 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഏകദേശം 11 ട്രില്യണ്‍ അല്ലെങ്കില്‍ 11 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദനത്തിലേക്കും വില്‍പനയിലേക്കും നയിച്ച ഏകദേശം 1.25 ട്രില്യണ്‍ അല്ലെങ്കില്‍ 1.25 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടായതായും അറിയിച്ചു. ഇന്ത്യയുടെ ബഹിരാകാശ, പ്രതിരോധ മേഖലകള്‍ അടുത്തിടെ തുറന്നിട്ടത് സൂചിപ്പിച്ച പ്രധാനമന്ത്രി, അവയുടെ ശ്രദ്ധേയമായ വളര്‍ച്ച ഉയര്‍ത്തിക്കാട്ടുകയും ബഹിരാകാശ മേഖലയില്‍ 200-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ വന്നിട്ടുണ്ടെന്നും ഇന്ത്യയുടെ മൊത്തം പ്രതിരോധ നിര്‍മ്മാണ സംഭാവനയിലെ 20 ശതമാനവും ഇപ്പോള്‍ സ്വകാര്യ പ്രതിരോധ കമ്പനികളില്‍ നിന്നാണെന്നും അറിയിച്ചു.


ഇലക്ട്രോണിക്സ് മേഖലയുടെ വളര്‍ച്ചാ ഗാഥയെ സ്പര്‍ശിച്ച പ്രധാനമന്ത്രി, 10 വര്‍ഷം മുമ്പ് വരെ ഒട്ടുമിക്ക മൊബൈല്‍ ഫോണുകളുടെയും വലിയ ഇറക്കുമതിക്കാരായിരുന്നു ഇന്ത്യയെന്നും അതേസമയം രാജ്യത്ത് ഇന്ന് 33 കോടിയിലധികം മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. എല്ലാ മേഖലകളിലും നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപങ്ങളില്‍ ഉയര്‍ന്ന വരുമാനം നേടാനുള്ള മികച്ച അവസരങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
നിലവില്‍ നിര്‍മ്മിത ബുദ്ധി (എ.ഐ), സെമികണ്ടക്ടര്‍ തുടങ്ങിയ നിര്‍ണായക സാങ്കേതിക വിദ്യകളിലെ ഇന്ത്യ കേന്ദ്രീകരിക്കുന്ന ശ്രദ്ധയെ കുറിച്ച് ചര്‍ച്ച ചെയ്ത ശ്രീ മോദി, രണ്ട് മേഖലകളിലും ഗവണ്‍മെന്റിന്റെ വലിയ നിക്ഷേപമുണ്ടെന്നും ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ എ.ഐ ദൗത്യം എ.ഐ മേഖലയിലെ ഗവേഷണവും നൈപുണ്യവും വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യ സെമികണ്ടക്ടര്‍ ദൗത്യത്തെക്കുറിച്ച് സംസാരിച്ച ശ്രീ മോദി, 1.5 ട്രില്യണ്‍ അല്ലെങ്കില്‍ ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അധികം വൈകാതെ തന്നെ, ഇന്ത്യയുടെ 5 സെമികണ്ടക്ടര്‍ പ്ലാന്റുകള്‍ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ഇന്ത്യയില്‍ നിര്‍മ്മിച്ച ചിപ്പുകള്‍ എത്തിക്കാന്‍ തുടങ്ങുമെന്നും ചൂണ്ടിക്കാട്ടി.


താങ്ങാനാവുന്ന ബൗദ്ധിക ശക്തിയുടെ ലോകത്തെ ഏറ്റവും വലിയ സ്രോതസ്സായി ഇന്ത്യ ഉയര്‍ന്നുവരുമെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ 1,700-ലധികം ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉയര്‍ന്ന വൈദഗ്ധ്യമുള്ള 2 ദശലക്ഷത്തിലധികം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. വിദ്യാഭ്യാസം, നൂതനാശയം, വൈദഗ്ധ്യം, ഗവേഷണം എന്നിവയില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടത്തെ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ശ്രീ മോദി ഊന്നിപ്പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്ന സുപ്രധാന പരിഷ്‌കാരങ്ങള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയും കഴിഞ്ഞ ഒരു ദശകമായി എല്ലാ ആഴ്ചയും ഒരു പുതിയ സര്‍വ്വകലാശാലയെങ്കിലും സ്ഥാപിക്കുന്നുണ്ടെന്നും ഓരോ ദിവസവും രണ്ട് പുതിയ കോളേജുകള്‍ തുറക്കുന്നുണ്ടെന്നും അറിയിക്കുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നമ്മുടെ രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം ഇരട്ടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഗവണ്‍മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക മാത്രമല്ല ഗുണമേന്മ മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ക്യു.എസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ഇന്ത്യന്‍ സ്ഥാപനങ്ങളുടെ എണ്ണം ഇക്കാലയളവില്‍ മൂന്നിരട്ടിയായെന്നും ഇത് അക്കാദമിക് മികവിന് രാജ്യം നല്‍കുന്ന ഊന്നല്‍ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് യുവജനങ്ങള്‍ക്ക് നൈപുണ്യത്തിനും ഇന്റേണ്‍ഷിപ്പിനുമായി ഈ വര്‍ഷത്തെ ബജറ്റിലുള്ള പ്രത്യേക പാക്കേജിലും അദ്ദേഹം സ്പര്‍ശിച്ചു. പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് പദ്ധതിയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഒരു കോടി യുവജനങ്ങള്‍ക്ക് പ്രധാന കമ്പനികളില്‍ യഥാര്‍ത്ഥ ലോക അനുഭവം നേടാനുള്ള അവസരം നല്‍കുമെന്ന് വിശദീകരിച്ചു. പദ്ധതിയുടെ ആദ്യ ദിവസം തന്നെ 111 കമ്പനികള്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുകയും അതിലൂടെ വ്യവസായത്തിന്റെ ആവേശകരമായ പ്രതികരണം പ്രദര്‍ശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഗവേഷണ ആവാസവ്യവസ്ഥയില്‍ സ്പര്‍ശിച്ച ശ്രീ മോദി, കഴിഞ്ഞ ദശകത്തില്‍ ഗവേഷണ ഫലവും പേറ്റന്റുകളും അതിവേഗം വളര്‍ന്നുവെന്നതും ഉയര്‍ത്തിക്കാട്ടി. ഒരു ദശാബ്ദത്തിനുള്ളില്‍, ആഗോള നൂതനാശയ സൂചിക റാങ്കിങ്ങില്‍ ഇന്ത്യയുടെ റാങ്ക് എണ്‍പത്തിഒന്നില്‍ നിന്നും മുപ്പത്തിയൊമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ഇവിടെ നിന്ന് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഇന്ത്യയുടെ ഗവേഷണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഒരു ട്രില്യണ്‍ രൂപയുടെ ഒരു ഗവേഷണ ഫണ്ട് സൃഷ്ടിച്ചുവെന്നതും ഉയര്‍ത്തിക്കാട്ടി.


''ഇന്ന്, ഹരിത തൊഴിലുകളുടെയും സുസ്ഥിരമായ ഭാവിയുടെയും കാര്യത്തില്‍ ലോകം വലിയ പ്രതീക്ഷകളോടെയാണ് ഇന്ത്യയെ നോക്കുന്നത്'', അത് നല്‍കുന്ന വിശാലമായ അവസരങ്ങളെ ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ജി 20 അധ്യക്ഷതയുടെ വിജയത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി മോദി, ഉച്ചകോടിയില്‍ നിന്ന് ഉയര്‍ന്നുവന്ന ഹരിത പരിവര്‍ത്തനത്തിനുള്ള പുതിയ ചലനക്ഷമതയെക്കുറിച്ച് പരാമര്‍ശിക്കുകയും ഉച്ചകോടിയില്‍ അഭിമാനത്തോടെ ഇന്ത്യ സമാരംഭം കുറിക്കുന്നതായി പ്രഖ്യാപിച്ച ആഗോള ജൈവ ഇന്ധന സഖ്യത്തിന് അംഗരാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 5 മില്യണ്‍ ടണ്‍ ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുകയെന്ന ഇന്ത്യയുടെ അത്യുല്‍കര്‍ഷേച്ഛപരമായ ലക്ഷ്യവും അദ്ദേഹം എടുത്തുപറഞ്ഞു. സൂക്ഷ്മതലത്തില്‍ സൗരോര്‍ജ്ജ ഉല്‍പ്പാദനം വിപുലപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിട്ട പ്രധാനമന്ത്രി മോദി 13 ദശലക്ഷത്തിലധികം അല്ലെങ്കില്‍ 1 കോടി 30 ലക്ഷം കുടുംബങ്ങള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗവണ്‍മെന്റ് ധനസഹായം നല്‍കുന്ന പുരപ്പുറ സൗരോര്‍ജ്ജ സംരംഭമായ പി.എം സൂര്യഘര്‍ സൗജന്യ വൈദ്യുതി പദ്ധതിയെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. ''തോതില്‍ മാത്രം ബൃഹത്തായ പദ്ധതിയല്ല ഇത്, ഓരോ കുടുംബത്തെയും സൗരോര്‍ജ്ജ ഉല്‍പാദകരാക്കി മാറ്റുന്നു എന്ന സമീപനത്തില്‍ അത് വിപ്ലവാത്മകവുമാണ്'' , അദ്ദേഹം പറഞ്ഞു. കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 25,000 രൂപ ലാഭിക്കാനാകുമെന്നതിനോടൊപ്പം ഓരോ മൂന്നു കിലോ വാട്ട് സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ 50-60 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് തടയാനും സഹായിക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. പുതിയ നിക്ഷേപ അവസരങ്ങള്‍ക്ക് വഴിയൊരുക്കികൊണ്ട് 17 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ വൈദഗ്ധ്യമുള്ള യുവജനങ്ങളുടെ ഒരു വലിയ സൈന്യത്തെ ഈ പദ്ധതി സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വലിയ പരിവര്‍ത്തന മാറ്റങ്ങളിലൂടെ കടന്നുപോകുകയാണെന്നതിനും ശക്തമായ സാമ്പത്തിക അടിസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിരമായ ഉയര്‍ന്ന വളര്‍ച്ചയുടെ പാതയിലാണെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു. ''ഇന്ന്, ഇന്ത്യ മുകളില്‍ എത്താന്‍ തയ്യാറെടുക്കുക മാത്രമല്ല, അവിടെ തുടരാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു'', നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് വിലപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങൾ ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. അത്തരം ചര്‍ച്ചകളില്‍ ലഭിക്കുന്ന ഫലങ്ങള്‍, പ്രത്യേകിച്ച് ചെയ്യാവുന്നതും ചെയ്യരുതാത്തതും, ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ശക്തമായി പിന്തുടരുകയും നയത്തിന്റെയും ഭരണത്തിന്റെയും ഭാഗമാക്കുകയും ചെയ്യുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വ്യവസായ പ്രമുഖരുടെ പ്രാധാന്യവും വൈദഗ്ധ്യവും അനുഭവപരിചയവും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിക്കുകയും അവരുടെ സംഭാവനകള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് പ്രസിഡന്റ് ശ്രീ എന്‍ കെ സിങ്ങിനും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനും അവരുടെ ശ്രമങ്ങള്‍ക്ക് ശ്രീ മോദി നന്ദി രേഖപ്പെടുത്തി.


കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് പ്രസിഡന്റ് ശ്രീ എന്‍.കെ സിംഗ് എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

കൗടില്യ സാമ്പത്തിക കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പ് ഒകേ്ടാബര്‍ 4 മുതല്‍ 6 വരെയാണ് നടക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും ഗ്ലോബല്‍ സൗത്തിലെ സമ്പദ്വ്യവസ്ഥകളും അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചില പ്രശ്നങ്ങള്‍ ഇന്ത്യയിലേയും, അന്തര്‍ദേശീയതലത്തിലേയും പണ്ഡിതന്മാരും നയരൂപ കര്‍ത്താക്കളും ചര്‍ച്ച ചെയ്യും. ലോകമെമ്പാടുമുള്ള പ്രഭാഷകരുടെ പങ്കാളിത്തത്തിനും കോണ്‍ക്ലേവ് സാക്ഷ്യം വഹിക്കും.

*****

****

(Release ID: 2062258) Visitor Counter : 14