പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിക്ക് തുടക്കം കുറിച്ചു


“ജലസംരക്ഷണത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും സവിശേഷ യജ്ഞം പൊതുജന പങ്കാളിത്തത്തോടെയും പൊതുജന പ്രസ്ഥാനത്തിലൂടെയും  ഇന്ത്യയില്‍ നടക്കുന്നു”

“ജലസംരക്ഷണം വെറുമൊരു നയം മാത്രമല്ല, അതൊരു പരിശ്രമവും പുണ്യവുമാണ്”

“ജലത്തെ ദൈവത്തിന്റെ രൂപമായും നദികളെ ദേവതയായും സരോവരങ്ങളെ ദൈവങ്ങളുടെ വാസസ്ഥലമായും കരുതുന്ന സംസ്‌കാരത്തില്‍ പെട്ടവരാണ് ഇന്ത്യക്കാര്‍”

“നമ്മുടെ ഗവണ്‍മെന്റ് സമൂഹത്തോടാകെ ഗവണ്‍മെന്റിന്റെ സര്‍വതോമുഖ സമീപനത്തോടെയാണ് പ്രവര്‍ത്തിച്ചത്”

“ജലസംരക്ഷണം, പ്രകൃതി സംരക്ഷണം, ഇവയെല്ലാം ഇന്ത്യയുടെ സാംസ്‌കാരിക ബോധത്തിന്റെ ഭാഗമാണ്”

“ജലസംരക്ഷണം നയങ്ങളുടെ മാത്രം കാര്യമല്ല, സാമൂഹിക പ്രതിബദ്ധത കൂടിയാണ്”

“രാജ്യത്തിന്റെ ജലഭാവി സുരക്ഷിതമാക്കാന്‍ ‘ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, റീചാര്‍ജ് ചെയ്യുക, പുനഃചംക്രമണം ചെയ്യുക’ എന്ന മന്ത്രം നാം സ്വീകരിക്കണം”

“നാം ഒരുമിച്ച് മനുഷ്യരാശിക്കാകെ ജലസംരക്ഷണത്തിന്റെ  ദീപസ്തംഭമായി ഇന്ത്യയെ മാറ്റും”



Posted On: 06 SEP 2024 2:37PM by PIB Thiruvananthpuram

ഇന്ന് ഗുജറാത്തിലെ സൂറത്തില്‍ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിയുടെ തുടക്കം കുറിക്കുന്ന പരിപാടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മഴവെള്ള സംഭരണം വര്‍ദ്ധിപ്പിക്കുന്നതിനും ദീര്‍ഘകാല ജല സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം ഏകദേശം 24,800 മഴവെള്ള സംഭരണ ഘടനകള്‍ ഈ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്നു.

ജലശക്തി മന്ത്രാലയം ഇന്ന് ഗുജറാത്തിന്റെ മണ്ണില്‍ നിന്ന് സുപ്രധാന യജ്ഞം ആരംഭിക്കുകയാണെന്ന് സദസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. മണ്‍സൂണ്‍ വിതച്ച നാശനഷ്ടങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ശ്രീ മോദി, രാജ്യത്തെ ഭൂരിപക്ഷം പ്രദേശങ്ങളും പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നുവെന്ന് പറഞ്ഞു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മിക്കവാറും താലൂക്കുകളിലൊന്നും ഇത്രയും കനത്ത മഴ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് ഇത്തവണ കടുത്ത പ്രതിസന്ധി നേരിടേണ്ടിവന്നു. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ വകുപ്പുകള്‍ പൂര്‍ണ്ണമായും സജ്ജമായില്ലെന്നും എന്നാല്‍, ഗുജറാത്തിലെയും രാജ്യത്തെയും ജനങ്ങള്‍ ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് പരസ്പരം സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും കാലവര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസംരക്ഷണം വെറുമൊരു നയം മാത്രമല്ല, അത് ഒരു പരിശ്രമവും പുണ്യവുമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിന് മാഹാത്മ്യവും ഉത്തരവാദിത്വങ്ങളുമുണ്ട്. 'നമ്മുടെ ഭാവിതലമുറ നമ്മെ വിലയിരുത്തുന്ന ആദ്യ മാനദണ്ഡമായിരിക്കും ജലം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരണം ജലം വെറുമൊരു വിഭവമല്ല, മറിച്ച് ജീവിതത്തിന്റെയും മാനവരാശിയുടെ ഭാവിയുടെയും പ്രശ്‌നമാണ്. സുസ്ഥിരമായ ഭാവിയിലേക്കുള്ള 9 പ്രതിജ്ഞകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലസംരക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസംരക്ഷണത്തിന്റെ അര്‍ത്ഥവത്തായ ശ്രമങ്ങളില്‍ പൊതുജനപങ്കാളിത്തം ആരംഭിച്ചതില്‍ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ജലശക്തി മന്ത്രാലയത്തിനും ഗുജറാത്ത് ഗവണ്‍മെന്റിനും ഈ സംരംഭത്തിലെ എല്ലാ പങ്കാളികള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. 

പരിസ്ഥിതിയുടെയും ജലസംരക്ഷണത്തിന്റെയും ആവശ്യകത ഉയര്‍ത്തിക്കാട്ടി, ലോകത്തിലെ ശുദ്ധജലത്തിന്റെ നാല് ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'രാജ്യത്ത് മനോഹരമായ നിരവധി നദികള്‍ ഉണ്ടെങ്കിലും, ഭൂമിശാസ്ത്രപരമായ വലിയ പ്രദേശങ്ങള്‍ ജലരഹിതമായി തുടരുന്നു, കൂടാതെ ജലവിതാനവും അതിവേഗം കുറയുന്നു'- അദ്ദേഹം വിശദീകരിച്ചു. കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും ജനജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടയിലും, ഇന്ത്യക്ക് മാത്രമേ തങ്ങൾക്കായും ലോകത്തിനായും പരിഹാരം കണ്ടെത്താന്‍ ശേഷിയുള്ളൂവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ജലവും പരിസ്ഥിതിസംരക്ഷണവും പുസ്തകവിജ്ഞാനമോ അല്ലെങ്കില്‍ ഒരു സാഹചര്യത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ അറിവോ ആയി കണക്കാക്കുന്നില്ലെന്ന്, ഇന്ത്യയുടെ പുരാതന ഗ്രന്ഥങ്ങളില്‍ അവയെക്കുറിച്ചുള്ള അവബോധത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. 'ജല-പരിസ്ഥിതി സംരക്ഷണം ഇന്ത്യയുടെ പരമ്പരാഗത ബോധത്തിന്റെ ഭാഗമാണ്'- പ്രധാനമന്ത്രി മോദി ഉദ്ഘോഷിച്ചു. ജലത്തെ ദൈവത്തിന്റെ രൂപമായും നദികളെ ദേവതയായും സരോവരങ്ങളെ ദൈവങ്ങളുടെ വാസസ്ഥലമായും കരുതുന്ന സംസ്‌കാരത്തില്‍പെട്ടവരാണ് ഇന്ത്യയിലെ ജനങ്ങള്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗംഗ, നര്‍മ്മദ, ഗോദാവരി, കാവേരി എന്നിവയെ അമ്മമാരായി ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജീവജാലങ്ങളും വെള്ളത്തില്‍ നിന്നാണ് ഉത്ഭവിച്ചതെന്നും അവയെ ആശ്രയിച്ചിരിക്കുന്നതിനാലും ജലം സംരക്ഷിക്കുന്നതും ദാനം ചെയ്യുന്നതും സേവനത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണെന്ന് പുരാതന ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യയുടെ പൂര്‍വികര്‍ക്ക് ജലത്തിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെയും പ്രാധാന്യം അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റഹീം ദാസിന്റെ ഈരടി പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തിന്റെ ദീര്‍ഘവീക്ഷണത്തെ എടുത്തുപറയുകയും ജല-പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതി ഗുജറാത്തില്‍ നിന്ന് ആരംഭിക്കുകയാണെന്നും അവസാനത്തെ പൗരന്മാര്‍ക്കും ജലലഭ്യതയും പ്രാപ്യതയും ഉറപ്പാക്കുന്നതിനുള്ള നിരവധി വിജയകരമായ ശ്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ ഗവണ്‍മെന്റുകള്‍ക്ക് ജലസംരക്ഷണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇല്ലാതിരുന്ന, രണ്ടര പതിറ്റാണ്ട് മുമ്പുള്ള സൗരാഷ്ട്രയുടെ അവസ്ഥയെ ശ്രീ മോദി അനുസ്മരിച്ചു. ഈ ഗുരുതരമായ പ്രതിസന്ധിയെ തരണം ചെയ്യാന്‍ താന്‍ തീരുമാനിച്ചതായും പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ പൂര്‍ത്തീകരണവും കമ്മീഷനും ഉറപ്പാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികമുള്ള സ്ഥലങ്ങളില്‍ നിന്ന് വെള്ളമെടുത്ത് ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് ഒഴുക്കിവിട്ടാണ് സൗനി യോജന ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ നടത്തിയ പ്രയത്നത്തിന്റെ ഫലം ഇന്ന് ലോകത്തിന് കാണാന്‍ സാധിക്കുന്നതില്‍ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു.

“ജലസംരക്ഷണം കേവലം നയങ്ങളുടെ മാത്രം കാര്യമല്ല, സാമൂഹിക പ്രതിബദ്ധത കൂടിയാണ്”- അവബോധമുള്ള പൗരന്റെയും പൊതുപങ്കാളിത്തത്തിന്റെയും ജനകീയ മുന്നേറ്റത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ജലവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ മുമ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഫലം കഴിഞ്ഞ 10 വർഷത്തിനി​ടെ മാത്രമാണ് പ്രകടമായതെന്ന് അദ്ദേഹം  പറഞ്ഞു. “നമ്മുടെ ഗവൺമെന്റ് സമൂഹത്തോടാ​കെ ഗവണ്മെന്റിന്റെ സർവതോമുഖ സമീപനത്തോടെയാണ് പ്രവർത്തിച്ചത്” - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്തുവർഷത്തിനിടെ നടത്തിയ പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശി, ജലവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇതാദ്യമായി പ്രതിബന്ധങ്ങൾ തകർത്തെറിഞ്ഞെന്നും ഗവണ്മെന്റിന്റെ സർ​വതോമുഖ സമീപനത്തിന്റെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനാണ് ജലശക്തി മന്ത്രാലയം സൃഷ്ടിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജലജീവൻ ദൗത്യം വഴി എല്ലാ വീട്ടിലും ടാപ്പിലൂടെ ജലവിതരണം എന്ന ദൃഢനിശ്ചയത്തെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, ഇന്ന് 15 കോടിയിലധികം കുടുംബങ്ങളിൽ ടാപ്പ് കണക്ഷൻ ഉണ്ടെന്നും മുമ്പിത് മൂന്നുകോടി വീടുകളിൽ മാത്രമായിരുന്നുവെന്നും പറഞ്ഞു. രാജ്യത്തെ 75 ശതമാനത്തിലധികം വീടുകളിലും ശുദ്ധമായ ടാപ്പ് വെള്ളം എത്തിച്ചതിന് ജൽ-ജീവൻ ദൗത്യ​ത്തെ അദ്ദേഹം പ്രശംസിച്ചു. ജൽ-ജീവൻ ദൗത്യത്തിൽ പ്രാദേശിക ജലസമിതികൾ നൽകിയ സംഭാവനകളെ അദ്ദേഹം പ്രകീർത്തിക്കുകയും ഗുജറാത്തിലെ ജലസമിതികളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച സ്ത്രീകളെപ്പോലെ, രാജ്യത്തുടനീളം സ്ത്രീകൾ ജലസമിതികളിൽ അത്ഭുതകരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇതിൽ കുറഞ്ഞത് 50 ശതമാനം പങ്കാളിത്തം ഗ്രാമീണ സ്ത്രീകളുടേതാണ്” - അദ്ദേഹം കൂട്ടിച്ചേർത്തു.

ജലശക്തി യജ്ഞം ഇന്ന് ദേശീയ ദൗത്യമായി മാറിയത് എങ്ങനെയെന്ന് ചൂണ്ടിക്കാട്ടി, പരമ്പരാഗത ജലസ്രോതസ്സുകളുടെ നവീകരണമോ പുതിയ ഘടനകളുടെ നിർമാണമോ ഏതുമാകട്ടെ, അതിൽ പൊതുസമൂഹവും പഞ്ചായത്തുകളും വരെയുള്ള സമൂഹത്തിന്റെ നാനാതുറകളിലുള്ള വ്യക്തികൾ പങ്കാളികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൊതുജനപങ്കാളിത്തത്തിന്റെ ശക്തി വിശദീകരിച്ച ​ശ്രീ മോദി, ‘ആസാദി കാ അമൃത് മഹോത്സവ്’ വേളയിൽ എല്ലാ ജില്ലയിലും അമൃതസരോവരങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഇന്ന് രാജ്യത്ത് 60,000-ത്തിലധികം അമൃതസരോവരങ്ങൾ നിർമിക്കാൻ സാധിച്ചതായും പറഞ്ഞു. അതുപോലെ, ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിനായി ജലസ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിൽ ഗ്രാമവാസികളുടെ ഉത്തരവാദിത്വവും അടൽ ഭൂജൽ യോജനയിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, 2021ൽ ആരംഭിച്ച ‘മഴവെള്ളം ശേഖരിക്കൽ’ യജ്ഞത്തിൽ ഇന്ന് ധാരാളം പേർ പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നമാമി ഗംഗേ’ പദ്ധതിയെക്കുറിച്ച് സംസാരിക്കവേ, പൗരന്മാർക്ക് ഇതൊരു വൈകാരികമായ തീരുമാനമായി മാറിയെന്നും നദികളുടെ ശുചിത്വം ഉറപ്പാക്കാൻ ജനങ്ങൾ പഴയ പാരമ്പര്യങ്ങളും അപ്രസക്തമായ ആചാരങ്ങളും ഉപേക്ഷിക്കുകയാണെന്നും ശ്രീ മോദി അടിവരയിട്ടു.

‘ഏക് പേഡ് മാ കേ നാം’ യജ്ഞത്തിന്റെ കീഴിൽ മരം നട്ടുപിടിപ്പിക്കാൻ പൗരന്മാരോടു നടത്തിയ അഭ്യർഥന പരാമർശിച്ച്, വനവൽക്കരണത്തിനൊപ്പം ഭൂഗർഭജലനിരപ്പ് അതിവേഗം വർധിക്കുന്നതായി പ്രധാനമന്ത്രി പ്രസ്താവിച്ചു. ‘ഏക് പേഡ് മാ കെ നാം’ എന്ന പേരിൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ കോടിക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. ഇത്തരം യജ്ഞങ്ങളിലും തീരുമാനങ്ങളിലും പൊതുജനപങ്കാളിത്തം ആവശ്യമാണെന്ന് പറഞ്ഞ ശ്രീ മോദി, ജലസംരക്ഷണ പ്രവർത്തനങ്ങൾ 140 കോടി പൗരന്മാരുടെ പങ്കാളിത്തത്തോടെ പൊതുപ്രസ്ഥാനമായി മാറുകയാണെന്നും ചൂണ്ടിക്കാട്ടി.

ജലസംരക്ഷണത്തിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ജലവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ജല ഉപയോ​ഗം 'കുറയ്ക്കുക, പുനരുപയോഗിക്കുക, റീചാര്‍ജും പുനചാക്രീകരണവും നടത്തുക' എന്ന മന്ത്രം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ജലത്തിന്റെ ദുരുപയോഗം അവസാനിക്കുകയും ഉപഭോഗം കുറയുകയും ജലം പുനരുപയോഗിക്കുകയും ജലസ്രോതസ്സുകള്‍ റീചാര്‍ജ്ജ് ചെയ്യുകയും മലിനമായ വെള്ളം പുനരുപയോഗം ചെയ്യുകയും ചെയ്യുമ്പോള്‍ മാത്രമേ ജല സംരക്ഷണം സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തില്‍ നൂതനമായ സമീപനങ്ങളും ആധുനിക സാങ്കേതികവിദ്യകളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ഇന്ത്യയുടെ ജല ആവശ്യത്തിന്റെ 80 ശതമാനവും കൃഷിയിലൂടെയാണ് നിറവേറ്റുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജല-കാര്യക്ഷമ കൃഷി, സുസ്ഥിരതയ്ക്ക് നിര്‍ണായകമാണെന്നും പറഞ്ഞു. സുസ്ഥിര കൃഷിയുടെ ദിശയില്‍ ഡ്രിപ്പ് ഇറിഗേഷന്‍ (തുള്ളി നന) പോലുള്ള സാങ്കേതിക വിദ്യകള്‍ ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ' ഓരോ തുള്ളിക്കും കൂടുതല്‍ വിള' (പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ്) പോലുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ഇത് ജലക്ഷാമമുള്ള പ്രദേശങ്ങളിലെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ജല സംരക്ഷണത്തിന് സഹായിക്കുന്നുവെന്നും പറഞ്ഞു. പയറുവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ചെറുധാന്യങ്ങള്‍ തുടങ്ങി കുറഞ്ഞ ജലം ആവശ്യമുള്ള വിളകളുടെ കൃഷിക്കുള്ള ഗവണ്‍മെന്റിന്റെ പിന്തുണ ശ്രീ മോദി എടുത്തുപറഞ്ഞു. സംസ്ഥാനതലത്തിൽ നടക്കുന്ന ശ്രമങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ജലസംരക്ഷണ രീതികള്‍ സ്വീകരിക്കാനും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും ശ്രീ മോദി സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

വെള്ളം കുറച്ച് ആവശ്യമുള്ള ബദല്‍വിളകളുടെ കൃഷിക്ക് ചില സംസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന് അംഗീകരിച്ച പ്രധാനമന്ത്രി, ഈ ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് നില്‍ക്കണമെന്നും, ദൗത്യമാതൃകയില്‍ പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു. ''പുതിയ സാങ്കേതികവിദ്യകള്‍ക്കൊപ്പം വയലുകള്‍ക്ക് സമീപം കുളങ്ങള്‍ ഉണ്ടാക്കുക, കിണര്‍ റീചാര്‍ജ് ചെയ്യുക തുടങ്ങിയ പരമ്പരാഗത അറിവുകളും നാം പ്രോത്സാഹിപ്പിക്കണം'' എന്നും അദ്ദേഹം പറഞ്ഞു.

''ശുദ്ധജലത്തിന്റെ ലഭ്യതയും ജലസംരക്ഷണത്തിന്റെ വിജയവുമായി ഒരു വലിയ ജല സമ്പദ്വ്യവസ്ഥ ബന്ധപ്പെട്ടിരിക്കുന്നു'', ശ്രീ മോദി ഊന്നിപ്പറഞ്ഞു. എന്‍ജിനീയര്‍മാര്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, മാനേജര്‍മാര്‍ തുടങ്ങി ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴിലും സ്വയംതൊഴിലവസരങ്ങളും ജല്‍ ജീവന്‍ മിഷന്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, എല്ലാ വീട്ടിലും പൈപ്പ് വെള്ളം ലഭ്യമാക്കുന്നതിലൂടെ രാജ്യത്തെ പൗരന്മാരുടെ 5.5 കോടി മനുഷ്യ മണിക്കൂര്‍ ലാഭിക്കാനാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ മുന്‍കൈ നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സമയവും പരിശ്രമവും ലാഭിക്കാന്‍ സഹായിക്കുമെന്നും അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജല സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാന വശമാണ് ആരോഗ്യമെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൽജീവന്‍ മിഷന്‍ വഴി ഓരോ വര്‍ഷവും 1.25 ലക്ഷത്തിലധികം കുട്ടികളുടെ അകാലമരണങ്ങള്‍ തടയാന്‍ കഴിയുകയും, 4 ലക്ഷത്തിലധികം ആളുകളെ വയറിളക്കം പോലുള്ള രോഗങ്ങളില്‍ നിന്ന് രക്ഷിക്കാനാകുകയും ചെയ്യും, ഇത് കീശയില്‍ നിന്നുള്ള ചെലവ് ഗണ്യമായി കുറയ്ക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലസംരക്ഷണത്തിനായുള്ള ഇന്ത്യയുടെ ദൗത്യത്തില്‍ വ്യവസായങ്ങള്‍ വഹിച്ച പ്രധാന പങ്ക് അംഗീകരിച്ച പ്രധാനമന്ത്രി അവരുടെ സംഭാവനകള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. നെറ്റ് സീറോ ലിക്വിഡ് ഡിസ്ചാര്‍ജ് സ്റ്റാന്‍ഡേര്‍ഡുകളും ജല ചാക്രീകരണ ലക്ഷ്യങ്ങളും പാലിച്ച വ്യവസായങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ജല സുസ്ഥിരതയെ അഭിസംബോധന ചെയ്യുന്നതില്‍ വിവിധ മേഖലകളുടെ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി നിരവധി വ്യവസായങ്ങള്‍ ജലസംരക്ഷണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ജലസംരക്ഷണത്തിനായി സി.എസ്.ആർ നൂതനാശയപരമായി ഗുജറാത്ത് ഉപയോഗിക്കുന്നതിനെ പ്രശംസിച്ച ശ്രീ മോദി , ഇത് റെക്കോര്‍ഡ് സൃഷ്ടിക്കുന്ന ശ്രമമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ''ജലസംരക്ഷണത്തിനായി സി.എസ്.ആര്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഗുജറാത്ത് പുതിയ അളവുകോല്‍ സ്ഥാപിച്ചു. ''സൂറത്ത്, വല്‍സാദ്, ഡാങ്, താപി, നവസാരി തുടങ്ങിയ സ്ഥലങ്ങളില്‍ ഏകദേശം 10,000 കുഴല്‍ക്കിണര്‍ റീചാര്‍ജ് ഘടനകള്‍ പൂര്‍ത്തിയായിട്ടുണ്ട്'', ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഈ മുന്‍കൈകള്‍ ജലക്ഷാമം പരിഹരിക്കുന്നതിനും നിര്‍ണായക പ്രദേശങ്ങളിലെ ഭൂഗര്‍ഭജല സ്രോതസ്സുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. '' 'ജല്‍ സഞ്ചയ്-ജന്‍ ഭാഗിദാരി അഭിയാന്‍' വഴി, ജല്‍ ശക്തി മന്ത്രാലയവും ഗുജറാത്ത് ഗവണ്‍മെന്റും ചേര്‍ന്ന് ഇപ്പോള്‍ അത്തരം 24,000 ഘടനകള്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു പുതിയ ദൗത്യം ആരംഭിച്ചു'' ഗവണ്‍മെന്റും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ട്, ശ്രീ മോദി പ്രഖ്യാപിച്ചു. ഭാവിയില്‍ സമാനമായ മുന്‍കൈകള്‍ ഏറ്റെടുക്കാന്‍ മറ്റ് സംസ്ഥാനങ്ങളെ പ്രചോദിപ്പിക്കുന്ന മാതൃകയാണിതെന്ന് അദ്ദേഹം ഈ കൂട്ടായ പ്രവര്‍ത്തനത്തെ വിശേഷിപ്പിച്ചു.

ജലസംരക്ഷണത്തില്‍ ഇന്ത്യ ആഗോള പ്രചോദനമായി മാറുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി മോദി വിശ്വാസം പ്രകടിപ്പിച്ചു. ''ഒരുമിച്ച്, നമ്മളെല്ലാം ചേര്‍ന്ന്  മനുഷ്യരാശിക്ക് വേണ്ടിയുള്ള ജലസംരക്ഷണത്തിന്റെ ഒരു പ്രകാശഗോപുരമായി ഇന്ത്യയെ മാറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'', ദൗത്യത്തിന്റെ തുടര്‍ വിജയത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേലും, കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി ആര്‍ പാട്ടീലും ചടങ്ങില്‍ വെര്‍ച്ച്വലായി പങ്കെടുത്തു.

പശ്ചാത്തലം
ജലസുരക്ഷയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിന്, സാമൂഹിക പങ്കാളിത്തത്തിനും ഉടമസ്ഥതയ്ക്കും ശക്തമായ ഊന്നല്‍ നല്‍കികൊണ്ട് ജലസംരക്ഷണത്തിനുള്ള ശ്രമമാണ് 'ജല്‍ സഞ്ചയ് ജന്‍ ഭാഗിദാരി' മുന്‍കൈ. സമൂഹമാകെ, ഗവണ്‍മെന്റാകെ സമീപനത്തില്‍ നയിക്കപ്പെടുന്നതാണിത്. ഗുജറാത്ത് ഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള ജല്‍ സഞ്ചയ് പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍, സംസ്ഥാന ഗവണ്‍മെന്റുമായി സഹകരിച്ചുകൊണ്ട് ഗുജറാത്തില്‍ ജല്‍ സഞ്ചയ് ജന്‍ ഭാഗിദാരി സംരംഭം ജല്‍ ശക്തി മന്ത്രാലയം, ആരംഭിക്കുകയാണ്. ഒരു ജല-സുരക്ഷിത ഭാവി ഉറപ്പാക്കാന്‍ പൗരന്മാരെയും തദ്ദേശ സ്ഥാപനങ്ങളെയും വ്യവസായങ്ങളെയും മറ്റ് പങ്കാളികളെയും അണിനിരത്താന്‍ ഗുജറാത്ത് ഗവണ്‍മെന്റ്, പരിശ്രമിച്ചു.

ഈ പരിപാടിക്ക് കീഴില്‍, സംസ്ഥാനത്തുടനീളം ഏകദേശം 24,800 മഴവെള്ള സംഭരണ ഘടനകള്‍ സാമൂഹിക പങ്കാളിത്തത്തോടെ നിര്‍മ്മിക്കും. മഴവെള്ള സംഭരണം വര്‍ദ്ധിപ്പിക്കുന്നതിനും ദീര്‍ഘകാല ജല സുസ്ഥിരത ഉറപ്പാക്കുന്നതിനും ഈ റീചാര്‍ജ് ഘടനകള്‍ സഹായകമാകും.

भारत में जनभागीदारी और जनआंदोलन से जल संरक्षण और प्रकृति संरक्षण का अनूठा अभियान चल रहा है। आज गुजरात के सूरत में 'जल संचय जनभागीदारी पहल' का शुभारंभ कर अत्यंत हर्ष की अनुभूति हो रही है।https://t.co/Qg27AbPj1f

— Narendra Modi (@narendramodi) September 6, 2024

जल-संचय, ये केवल एक पॉलिसी नहीं है।

ये एक प्रयास भी है, और पुण्य भी है: PM @narendramodi pic.twitter.com/fhIVxklUSE

— PMO India (@PMOIndia) September 6, 2024

जल संरक्षण, प्रकृति संरक्षण… ये भारत की सांस्कृतिक चेतना का हिस्सा है। pic.twitter.com/Y45EHSFzU0

— PMO India (@PMOIndia) September 6, 2024

जल-संरक्षण केवल नीतियों का नहीं, बल्कि सामाजिक निष्ठा का भी विषय है: PM @narendramodi pic.twitter.com/ebCKjDemdi

— PMO India (@PMOIndia) September 6, 2024

 

***



(Release ID: 2052608) Visitor Counter : 25