പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സ്റ്റാർട്ടപ്പ് മഹാകുംഭിന്റെ ഉദ്ഘാടനം നിർവഹിച്ചു


"ഇത് തീർച്ചയായും അതിൻ്റെ ശരിയായ രൂപത്തിൽ അഭൂതപൂർവമായ ഊർജ്ജം സൃഷ്ടിക്കുന്ന ഒരു മഹാമേളയാണ് "

"സ്റ്റാർട്ടപ്പ് മഹാകുംഭ് സന്ദർശിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ഭാവിയിലെ യുണികോണുകളെയും ഡെക്കാകോണുകളെയും ദർശിക്കാനാകും "

“സ്റ്റാർട്ടപ്പുകൾ ഒരു സാമൂഹിക സംസ്കാരമായി മാറിയിരിക്കുന്നു,അത്തരമൊരു സാമൂഹിക സംസ്കാരത്തെ ആർക്കും തടയാൻ കഴിയില്ല”

"രാജ്യത്തെ 45 ശതമാനത്തിലധികം സ്റ്റാർട്ടപ്പുകളും സ്ത്രീകൾ നയിക്കുന്നവയാണ് "

"ആഗോള സാംഗത്യങ്ങൾക്കായുള്ള ഇന്ത്യയുടെ പ്രതിവിധികൾ ലോകത്തിലെ പല രാജ്യങ്ങൾക്കും സഹായകമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു"


Posted On: 20 MAR 2024 12:24PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സ്റ്റാർട്ടപ്പ് മഹാകുംഭിന്റെ ഉദ്ഘാടനം നിർവഹിച്ചു .തദവസരത്തിൽ അവിടെ ഒരുക്കിയിരുന്ന പ്രദർശനവും അദ്ദേഹം നടന്ന് കണ്ടു.

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, സ്റ്റാർട്ട്-അപ്പ് മഹാമേളയുടെ  പ്രാധാന്യം പ്രധാനമന്ത്രി ഉയർത്തിക്കാട്ടുകയും 2047-ഓടെ ഒരു വികസിത ഭാരതം ആകാനുള്ള രാജ്യത്തിൻ്റെ രൂപരേഖയ്ക്ക്  ഊന്നൽ നൽകുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ഐടി, സോഫ്റ്റ്‌വെയർ മേഖലകളിൽ ഇന്ത്യ വ്യക്തി  മുദ്ര പതിപ്പിച്ചതിനെ പ്രധാനമന്ത്രി എടുത്തുപറയുകയും  നവീകരണത്തിൻ്റെയും സ്റ്റാർട്ടപ്പ് സംസ്കാരത്തിൻ്റെയും ഉയർന്നുവരുന്ന പ്രവണതകളെ പരാമർശിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ സ്റ്റാർട്ടപ്പുകളുടെ ലോകത്ത് നിന്നുള്ള വ്യക്തികളുടെ സാന്നിധ്യം ഇന്നത്തെ പരിപാടിയുടെ പ്രാധാന്യത്തിന് അടിവരയിടുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ വിജയത്തെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, അവയെ വിജയത്തിലേക്ക് നയിക്കുന്ന പ്രതിഭയുടെ ഘടകത്തിലേക്ക് സദസ്സിന്റെ ശ്രദ്ധ ആകർഷിച്ചു. നിക്ഷേപകർ, ഇൻകുബേറ്ററുകൾ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വ്യവസായ അംഗങ്ങൾ, നിലവിലുള്ളതും ഭാവിയിൽ ഉയർന്നുവരാൻ പോകുന്നവരുമായ സംരംഭകർ എന്നിവരുടെ സാന്നിധ്യത്തെയും  അദ്ദേഹം ചൂണ്ടികാട്ടി. "ഇത് യഥാർത്ഥത്തിൽ അഭൂതപൂർവമായ ഊർജ്ജവും ആവേശവും സൃഷ്ടിക്കുന്ന ഒരു മഹാമേളയാണ് ." ആളുകൾ തങ്ങളുടെ പുതുമകൾ വളരെ അഭിമാനത്തോടെ പ്രദർശിപ്പിച്ച കായികവും കായികേതരവുമായ പ്രദർശന സ്റ്റാളുകൾ സന്ദർശിക്കുമ്പോൾ പ്രധാനമന്ത്രി ഇതേ അവേശത്തെക്കുറിച്ച് പരാമർശിച്ചു. "സ്റ്റാർട്ട്-അപ്പ് മഹാമേള  സന്ദർശിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ഭാവിയിലെ യുണികോണുകളെയും  ഡെക്കാകോണുകളെയും  ദർശിക്കാനാകും," പ്രധാനമന്ത്രി മോദി പറഞ്ഞു.

ശരിയായ നയങ്ങൾ കാരണം രാജ്യത്തെ സ്റ്റാർട്ടപ്പ് മേഖലയ്ക്കുണ്ടായ  വളർച്ചയിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. സമൂഹത്തിൽ സ്റ്റാർട്ടപ്പ് എന്ന ആശയത്തോട്  ആദ്യകാലത്തുണ്ടായിരുന്ന വിമുഖതയും നിസ്സംഗതയും അദ്ദേഹം അനുസ്മരിച്ചു. സ്റ്റാർട്ടപ്പ് ഇന്ത്യയ്ക്ക് കീഴിൽ നൂതന ആശയങ്ങൾ കാലക്രമേണ ഒരു വേദി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഫണ്ടിംഗ് സ്രോതസ്സുകളുമായി ആശയങ്ങളെ ബന്ധിപ്പിച്ച് ഒരു ആവാസവ്യവസ്ഥയുടെ വികസനത്തെക്കുറിച്ചും, ടയർ 2, ടയർ 3 നഗരങ്ങളിലെ യുവാക്കൾക്ക് സൗകര്യങ്ങൾ നൽകുന്ന അക്കാദമിക് സ്ഥാപനങ്ങളിലെ ഇൻകുബേറ്ററുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “സ്റ്റാർട്ടപ്പുകൾ  ഒരു സാമൂഹിക സംസ്കാരമായി മാറിയിരിക്കുന്നു, അത്തരമൊരു  സാമൂഹിക സംസ്കാരത്തെ ആർക്കും തടയാൻ കഴിയില്ല,”അദ്ദേഹം പറഞ്ഞു.

ചെറുനഗരങ്ങളാണ് സ്റ്റാർട്ടപ്പ് വിപ്ലവത്തിന് നേതൃത്വം നൽകുന്നതെന്നും ഈ നേതൃത്വം  കൃഷി, തുണിത്തരങ്ങൾ, വൈദ്യം, ഗതാഗതം, ബഹിരാകാശം, യോഗ, ആയുർവേദം തുടങ്ങി വിവിധ മേഖലകളിൽ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ സ്റ്റാർട്ടപ്പുകളെ കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, സ്‌പേസ് ഷട്ടിൽ വിക്ഷേപണം ഉൾപ്പെടെ ബഹിരാകാശ മേഖലയിലെ 50-ലധികം മേഖലകളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നതായും പറഞ്ഞു.

സ്റ്റാർട്ടപ്പുകളെക്കുറിച്ചുള്ള മാറിവരുന്ന ചിന്താഗതിയെക്കുറിച്ച് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു ബിസിനസ്സ് തുടങ്ങാൻ ധാരാളം പണം ആവശ്യമാണെന്ന മനോഭാവം സ്റ്റാർട്ടപ്പുകൾ മാറ്റിമറിച്ചതായി അദ്ദേഹം പറഞ്ഞു. തൊഴിലന്വേഷകനേക്കാൾ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നവരാകാനുള്ള വഴി തിരഞ്ഞെടുത്തതിന് രാജ്യത്തെ യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു.

"12 ലക്ഷം യുവാക്കൾ നേരിട്ട് ബന്ധപ്പെടുന്ന 1.25 ലക്ഷം സ്റ്റാർട്ടപ്പുകൾ ഉള്ള ലോകത്തെ  മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ് ഇന്ത്യ", അദ്ദേഹം പറഞ്ഞു. പേറ്റൻ്റ് വേഗത്തിൽ ഫയൽ ചെയ്യുന്നതിൽ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി സംരംഭകരോട് ആവശ്യപ്പെട്ടു. ജെം പോർട്ടൽ വഴി  ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും 20,000 കോടിയിലധികം രൂപ നൽകിയിട്ടുണ്ട്. പുതിയ മേഖലകളിലേക്ക് കടന്നുവരുന്ന യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു. നയത്തെ അടിസ്ഥാനപ്പെടുത്തി ആരംഭിച്ച സ്റ്റാർട്ടപ്പുകൾ ഇന്ന് പുതിയ ഉയരങ്ങളിലെത്തുകയാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.

സ്റ്റാർട്ടപ്പുകൾക്ക് ഡിജിറ്റൽ ഇന്ത്യ നൽകുന്ന പ്രോത്സാഹനത്തിന് അടിവരയിട്ട  പ്രധാനമന്ത്രി, ഇത് വലിയ പ്രചോദനമാണെന്നും കോളേജുകൾ ഇത് ഒരു കേസ് സ്റ്റഡിയ്ക്കായി പരിഗണിക്കണമെന്നും നിർദ്ദേശിച്ചു. രാജ്യത്തെ ഡിജിറ്റൽ സേവനങ്ങളുടെ വിപുലീകരണത്തിനായി നൂതന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വികസനത്തിന് നേതൃത്വം നൽകുന്ന ഫിൻ-ടെക് സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണയുടെ സ്തംഭമായി യുപിഐ മാറുന്നത് അദ്ദേഹം പരാമർശിച്ചു. ജി 20 ഉച്ചകോടിക്കിടെ ഭാരത് മണ്ഡപത്തിൽ യുപിഐയുടെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിക്കുകയും ഒപ്പം ട്രയൽ റൺ വാഗ്ദാനം ചെയ്യുകയും ചെയ്ത ബൂത്തിൽ കണ്ട വ്യവസായങ്ങളുടെയും ലോകനേതാക്കളുടെയും വലിയ നിരയെ  അദ്ദേഹം അനുസ്മരിച്ചു. ഇത് സാമ്പത്തിക ഉൾപ്പെടുത്തൽ ശക്തിപ്പെടുത്തുകയും ഗ്രാമ-നഗര വിഭജനം കുറയ്ക്കുകയും സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നിങ്ങനെ രാജ്യത്തെ 45 ശതമാനത്തിലധികം സ്റ്റാർട്ടപ്പുകളും സ്ത്രീകൾ നയിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

വികസിത  ഭാരതത്തിനായി  മാത്രമല്ല, മനുഷ്യരാശിയുടെ മുഴുവൻ  നവീകരണത്തിനായുള്ള  സംസ്കാരത്തിൻ്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സ്റ്റാർട്ടപ്പുകളെ വളർച്ചയ്ക്കുള്ള  യന്ത്രമായി കണക്കാക്കുന്ന സ്റ്റാർട്ടപ്പ്-20 ന് കീഴിൽ ആഗോള സ്റ്റാർട്ടപ്പിന് ഒരു വേദിക  നൽകാനുള്ള ഇന്ത്യയുടെ മുൻകൈ അദ്ദേഹം പരാമർശിച്ചു. നിർമ്മിത ബുദ്ധിയിലെ  ഇന്ത്യയുടെ മേൽക്കൈയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

AI വ്യവസായത്തിൻ്റെ വരവോടെ യുവ കണ്ടുപിടുത്തക്കാർക്കും ആഗോള നിക്ഷേപകർക്കുമായി സൃഷ്ടിക്കപ്പെട്ട നിരവധി അവസരങ്ങൾക്ക് പ്രധാനമന്ത്രി അടിവരയിട്ടു. ദേശീയ ക്വാണ്ടം മിഷൻ, ഇന്ത്യ എഐ മിഷൻ, അർദ്ധചാലക ദൗത്യം എന്നിവ അദ്ദേഹം പരാമർശിച്ചു.അടുത്ത കാലത്ത്  യുഎസ് സെനറ്റിൽ നടത്തിയ പ്രസംഗത്തിനിടെ AI യെ കുറിച്ച് ചർച്ച ചെയ്ത കാര്യം ശ്രീ മോദി അനുസ്മരിക്കുകയും ഈ മേഖലയിൽ ഇന്ത്യ ഒരു പ്രധാന ശക്തിയായി തുടരുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. "ആഗോള സാംഗത്യങ്ങൾക്കുള്ള ഇന്ത്യയുടെ പ്രതിവിധികൾ  ലോകത്തിലെ പല രാജ്യങ്ങൾക്കും ഒരു സഹായമായി മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു", പ്രധാനമന്ത്രി പറഞ്ഞു.

ഹാക്കത്തോണുകളിലൂടെ ഇന്ത്യൻ യുവാക്കളിൽ നിന്ന് പഠിക്കാനുള്ള ആഗോള താത്പര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ സാഹചര്യങ്ങളിൽ പരീക്ഷിച്ച പരിഹാര മാർഗ്ഗങ്ങൾക്ക് ആഗോള സ്വീകാര്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ റിസർച്ച് ഫൗണ്ടേഷനെക്കുറിച്ചും നൂതനാശയ മേഖലകളിലെ ഭാവിയിലെ ആവശ്യങ്ങൾക്കായുള്ള ഗവേഷണത്തിനും ആസൂത്രണത്തിനുമുള്ള ഒരു ലക്ഷം കോടി ഫണ്ടിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

സ്റ്റാർട്ടപ്പ് മേഖലയിൽ ഉയർന്നുവരുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പിന്തുണച്ച് സമൂഹത്തെ തിരികെ സഹായിക്കാൻ  പ്രധാനമന്ത്രി സ്റ്റാർട്ടപ്പുകളോട് ആവശ്യപ്പെട്ടു. ഇൻകുബേഷൻ സെൻ്ററുകൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവ സന്ദർശിച്ച് തങ്ങളുടെ ഉൾക്കാഴ്ചകൾ വിദ്യാർത്ഥികളുമായി പങ്കിടാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഹാക്കത്തോണിലൂടെ സർക്കാരിൻ്റെ പ്രശ്‌ന പരിഹാരങ്ങൾക്കായി യുവാക്കളെ ഉൾപ്പെടുത്തിയതിൻ്റെ അനുഭവങ്ങൾ അദ്ദേഹം വിവരിച്ചു. ഭരണത്തിൽ നിരവധി നല്ല പരിഹാരങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള ഒരു ഹാക്കത്തോൺ സംസ്കാരം സർക്കാരിൽ സ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബിസിനസുകളോടും എംഎസ്എംഇകളോടും ഇത് പിന്തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു. പ്രവർത്തനക്ഷമമായ ആശയങ്ങൾ സ്വാംശീകരിക്കാൻ അദ്ദേഹം മഹാമേളയോട്  ആവശ്യപ്പെട്ടു.

11-ാം സ്ഥാനത്ത് നിന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ  മാറ്റുന്നതിൽ  യുവാക്കളുടെ സംഭാവനകളെ പ്രധാനമന്ത്രി അടിവരയിട്ടു. കൂടാതെ  മൂന്നാം വരവിൽ  ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള ഉറപ്പ് നിറവേറ്റുന്നതിൽ സ്റ്റാർട്ടപ്പുകൾ വഹിക്കേണ്ട പങ്കിനെയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഭാവിയ്ക്കായുള്ള തൻ്റെ ആശംസകൾ അറിയിച്ച പ്രധാനമന്ത്രി  യുവാക്കളുമായി ഇടപഴകുന്നത് തന്നിൽ പുതിയ ഊർജ്ജം നിറയ്ക്കുന്നുവെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട്  പറഞ്ഞു.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, കേന്ദ്ര സഹമന്ത്രിമാരായ ശ്രീമതി അനുപ്രിയ പട്ടേൽ, ശ്രീ സോം പ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

SK

(Release ID: 2015784) Visitor Counter : 56