പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി മാർച്ച് 4-6 തീയതികളിൽ തെലങ്കാന, തമിഴ്‌നാട്, ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങൾ സന്ദർശിക്കും



തെലങ്കാനയിലെ ആദിലാബാദിൽ 56,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

ആദിലാബാദിൽ നടപ്പാക്കുന്ന നിരവധി പദ്ധതികളിലൂടെ വൈദ്യുതി മേഖലയ്ക്ക് വലിയ ഉത്തേജനം ലഭിക്കും

തെലങ്കാനയിലെ സംഗറെഡ്ഡിയിൽ 6,800 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതിവാതകം എന്നിങ്ങനെ ഒന്നിലധികം സുപ്രധാന മേഖലകൾ ഉൾക്കൊള്ളുന്ന പദ്ധതികളാണ് സംഗറെഡ്ഡിയിൽ ഏറ്റെടുത്തിരിക്കുന്നത്

പ്രധാനമന്ത്രി ഹൈദരാബാദിൽ സിവിൽ ഏവിയേഷൻ റിസർച്ച് ഓർഗനൈസേഷൻ (CARO) രാഷ്ട്രത്തിന് സമർപ്പിക്കും

തമിഴ്‌നാട്ടിലെ കൽപ്പാക്കത്ത് ഇന്ത്യയുടെ തദ്ദേശീയ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന്റെ പ്രധാന ലോഡിങ്ങിനു പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും

ഇത് ഇന്ത്യയുടെ ആണവോർജ പദ്ധതിയിലെ ചരിത്രപരമായ നാഴികക്കല്ലാകും

ഒഡിഷയി​ലെ ചണ്ഡിഖോലിൽ 19,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

കൊൽക്കത്തയിൽ 15,400 കോടി രൂപയുടെ വിവിധ സമ്പർക്കസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

പ്രധാനമന്ത്രി ബേട്ടിയയിൽ 8,700 കോടി രൂപയുടെ വിവിധ അടിസ്ഥാനസൗകര്യങ്ങളുടെ ശിലാസ്ഥാപനവും സമർപ്പണവും ഉദ്ഘാടനവും നിർവഹിക്കും

പ്രധാനമ​ന്ത്രി മുസാഫർപുർ - മോത്തിഹാരി എൽപിജി പൈപ്പ്‌ലൈൻ ഉദ്ഘാടനം ചെയ്യും; മോത്തിഹാരിയിൽ ഇന്ത്യൻ ഓയിലിന്റെ എൽപിജി ബോട്ടിലിങ് പ്ലാന്റും സംഭരണസ്റ്റോറേജ് ടെർമിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും



Posted On: 03 MAR 2024 11:47AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് 4-6 തീയതികളിൽ തെലങ്കാന, തമിഴ്‌നാട്, ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങൾ സന്ദർശിക്കും.

മാർച്ച് 4 ന് രാവിലെ 10.30ന് തെലങ്കാനയിലെ ആദിലാബാദിൽ 56,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന് വൈകിട്ട് 3.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഭാവിനി സന്ദർശിക്കും.

മാർച്ച് 5 ന് രാവിലെ 10ന് ഹൈദരാബാദിലെ സിവിൽ ഏവിയേഷൻ റിസർച്ച് ഓർഗനൈസേഷൻ (CARO) കേന്ദ്രം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. രാവിലെ 11ന് തെലങ്കാനയിലെ സംഗറെഡ്ഡിയിൽ 6,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഒഡിഷയിലെ ജാജ്പുരിലെ ചന്ദിഖോളിൽ 19,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

മാർച്ച് 6 ന് രാവിലെ 10.15ന് പ്രധാനമന്ത്രി കൊൽക്കത്തയിൽ 15,400 കോടി രൂപയുടെ വിവിധ സമ്പർക്കസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3.30ന് ബിഹാറിലെ ബേട്ടിയയിൽ 8,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.

പ്രധാനമന്ത്രി ആദിലാബാദിൽ

തെലങ്കാനയിലെ ആദിലാബാദിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി 56,000 കോടിയിലധികം രൂപയുടെ വൈദ്യുതി, റെയിൽ, റോഡ് മേഖലയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും നിർവഹിക്കും. പദ്ധതികളുടെ പ്രധാന ഊന്നൽ വൈദ്യുതി മേഖലയായിരിക്കും.

രാജ്യത്തുടനീളം വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. തെലങ്കാന സൂപ്പർ താപവൈദ്യുത പദ്ധതിയുടെ എൻടിപിസിയുടെ 800 മെഗാവാട്ട് (യൂണിറ്റ്-2) പ്രധാനമന്ത്രി തെലങ്കാനയിലെ പെദ്ദപ്പള്ളിയിൽ സമർപ്പിക്കും. അൾട്രാ-സൂപ്പർക്രിട്ടിക്കൽ ടെക്നോളജി അടിസ്ഥാനമാക്കി, ഈ പദ്ധതി തെലങ്കാനയിലേക്ക് 85% വൈദ്യുതി വിതരണം ചെയ്യും, കൂടാതെ ഇന്ത്യയിലെ എൻടിപിസിയുടെ എല്ലാ പവർ സ്റ്റേഷനുകളിലും ഏകദേശം 42% ഏറ്റവും ഉയർന്ന വൈദ്യുതി ഉൽപ്പാദന കാര്യക്ഷമത  ഉണ്ടായിരിക്കും. പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രിയാണു നിർവഹിച്ചത്.

ഝാർഖണ്ഡിലെ ചത്രയിൽ ഉത്തര കരൺപുര സൂപ്പർ താപവൈദ്യുത പദ്ധതിയുടെ 660 മെഗാവാട്ട് (യൂണിറ്റ്-2) പ്രധാനമന്ത്രി സമർപ്പിക്കും. പരമ്പരാഗത വാട്ടർ-കൂൾഡ് കണ്ടൻസറുകളെ അപേക്ഷിച്ച് ജല ഉപഭോഗം 1/3 ആയി കുറയ്ക്കുന്ന ഇത്രയും വലിയ അളവിലുള്ള എയർ കൂൾഡ് കണ്ടൻസർ (എസിസി) ഉപയോഗിച്ച് വിഭാവനം ചെയ്ത രാജ്യത്തെ ആദ്യത്തെ അതിനിർണായക താപവൈദ്യുത പദ്ധതിയാണിത്. ഈ പദ്ധതിയുടെ പ്രവർത്തനങ്ങളുടെ തുടക്കം പ്രധാനമന്ത്രിയാണു ഫ്ലാഗ് ഓഫ് ചെയ്തത്.

ഛത്തീസ്ഗഢിലെ ബിലാസ്പുരിലെ സിപാറ്റിൽ ഫ്ലൈ ആഷ് അടിസ്ഥാനമാക്കിയുള്ള ലൈറ്റ് വെയ്റ്റ് അഗ്രഗേറ്റ് പ്ലാന്റ്; ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റിലേക്കുള്ള എസ്ടിപി വെള്ളം എന്നിവയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

കൂടാതെ, ഉത്തർപ്രദേശിലെ സോൻഭദ്രയിൽ സിങ്ഗ്രൗലി സൂപ്പർ താപവൈദ്യുത പദ്ധതി മൂന്നാം ഘട്ടത്തിന്റെ (2x800 മെഗാവാട്ട്) തറക്കല്ലിടൽ; ഛത്തീസ്ഗഢിലെ ലാറയിലെ റായ്ഗഢിലുള്ള 4ജി എത്തനോൾ പ്ലാന്റിലേക്ക് ഫ്ലൂ ഗ്യാസ് CO2; ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ സിംഹാദ്രിയിലെ ഹരിത ഹൈഡ്രജൻ പ്ലാന്റിലേക്ക് സമുദ്രജലം; ഛത്തീസ്ഗഢിലെ കോർബയിൽ ഫ്ലൈ ആഷ് അടിസ്ഥാനമാക്കിയുള്ള FALG അഗ്രഗേറ്റ് പ്ലാന്റ് എന്നിവയ്ക്കു പ്രധാനമന്ത്രി തറക്കല്ലിടും.

ഏഴ് പദ്ധതികളുടെ ഉദ്ഘാടനവും പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ദേശീയ ഗ്രിഡ് ശക്തിപ്പെടുത്തുന്നതിൽ ഈ പദ്ധതികൾ നിർണായക പങ്ക് വഹിക്കും.

ദേശീയ ജലവൈദ്യുത കോർപ്പറേഷന്റെ (എൻഎച്ച്പിസി) 380 മെഗാവാട്ട് സൗരോർജ പദ്ധതി രാജസ്ഥാനിലെ ജയ്സാൽമറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പദ്ധതിയിൽ നിന്ന് പ്രതിവർഷം 792 ദശലക്ഷം യൂണിറ്റ് ഹരിതവൈദ്യുതി ഉത്പാദിപ്പിക്കും.

ഉത്തർപ്രദേശിലെ ജലൗണിൽ ബുന്ദേൽഖണ്ഡ് സൗർ ഊർജ ലിമിറ്റഡിന്റെ (BSUL) 1200 മെഗാവാട്ട് ജലൗൺ അൾട്രാ മെഗാ പുനരുൽപ്പാദക ഊർജ വൈദ്യുതിപാർക്കിന് പ്രധാനമന്ത്രി തറക്കല്ലിടും. പാർക്ക് പ്രതിവർഷം 2400 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും.

സത്‌ലജ് ജൽ വിദ്യുത് നിഗത്തിന്റെ (എസ്‌ജെവിഎൻ) ജലൗണിലും ഉത്തർപ്രദേശിലെ കാൺപൂർ ദേഹത്തിലുമുള്ള മൂന്ന് സൗരോർജ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതികൾക്ക് ആകെ 200 മെഗാവാട്ട് ശേഷിയുണ്ട്. ഈ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രിയാണു നിർവഹിച്ചത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നൈത്വാർ മോറി ജലവൈദ്യുത നിലയവും അനുബന്ധ ട്രാൻസ്മിഷൻ ലൈനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഹിമാചൽ പ്രദേശിലെ ബിലാസ്പുരിലും അസമിലെ ധുബ്രിയിലും SJVN-ന്റെ രണ്ട് സോളാർ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. കൂടാതെ ഹിമാചൽ പ്രദേശിലെ 382 മെഗാവാട്ട് സുന്നി അണക്കെട്ട് ജലവൈദ്യുത പദ്ധതിക്കും തറക്കല്ലിടും.

ഉത്തർ പ്രദേശിലെ ലളിത്പുർ ജില്ലയിൽ ടസ്കോയുടെ 600 മെഗാവാട്ട് ലളിത്പുർ സൗരോർജ പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. പ്രതിവർഷം 1200 ദശലക്ഷം യൂണിറ്റ് ഹരിത വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

പുനരുൽപ്പാദക ഊർജത്തിൽ നിന്ന് 2500 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള റിന്യൂവിന്റെ കോപ്പൽ-നരേന്ദ്ര ട്രാൻസ്മിഷൻ സ്കീം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് ഈ അന്തർ സംസ്ഥാന പ്രസരണ പദ്ധതി സ്ഥിതി ചെയ്യുന്നത്. ദാമോദർ വാലി കോർപ്പറേഷന്റെയും ഇൻഡിഗ്രിഡിന്റെയും മറ്റ് വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

വൈദ്യുതി മേഖലയ്ക്ക് പുറമെ റോഡ്, റെയിൽ മേഖലാ പദ്ധതികൾക്കും സന്ദർശനത്തിൽ തുടക്കംകുറിക്കും. പുതുതായി വൈദ്യുതീകരിച്ച അംബാരി - ആദിലാബാദ് - പിംപൽഖുതി റെയിൽ പാത പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. തെലങ്കാനയെ മഹാരാഷ്ട്രയുമായും തെലങ്കാനയെ ഛത്തീസ്ഗഢുമായും NH-353B, NH-163 എന്നിവയിലൂടെ ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന ദേശീയ പാത പദ്ധതികൾക്കും അദ്ദേഹം അടിത്തറ പാകും.

പ്രധാനമന്ത്രി ഹൈദരാബാദിൽ

ഹൈദരാബാദിലെ സിവിൽ ഏവിയേഷൻ റിസർച്ച് ഓർഗനൈസേഷൻ (CARO) കേന്ദ്രം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. വ്യോമയാന മേഖലയിലെ ഗവേഷണ-വികസന (ആർ ആൻഡ് ഡി) പ്രവർത്തനങ്ങൾ നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിൽ ഇത് സ്ഥാപിച്ചത്. തദ്ദേശീയവും നൂതനവുമായ പരിഹാരങ്ങൾ നൽകുന്നതിന് ആഭ്യന്തരവും സഹകരണപരവുമായ ഗവേഷണത്തിലൂടെ വ്യോമയാന സമൂഹത്തിന് ആഗോള ഗവേഷണ പ്ലാറ്റ്ഫോം നൽകാനാണ് ഇത് വിഭാവനം ചെയ്യുന്നത്. 350 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ഈ അത്യാധുനിക സൗകര്യം 5-STAR-GRIHA റേറ്റിങ് ആൻഡ് എനർജി കൺസർവേഷൻ ബിൽഡിംഗ് കോഡ് (ECBC) മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്.

ഭാവിയിലെ ഗവേഷണ വികസന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി CARO സമഗ്ര ലബോറട്ടറി കഴിവുകൾ ഉപയോഗിക്കും. പ്രവർത്തന വിശകലനത്തിനും പ്രകടന വിലയിരുത്തലിനും ഇത് ഡാറ്റ അനലിറ്റിക്‌സ് കഴിവുകൾ പ്രയോജനപ്പെടുത്തും. CARO-യിലെ പ്രാഥമിക ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവ: എയർസ്‌പേസ്, എയർപോർട്ട് എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷ, ശേഷിയും കാര്യക്ഷമതയും മെച്ചപ്പെടുത്തൽ പരിപാടികൾ, പ്രധാന വ്യോമാതിർത്തി വെല്ലുവിളികളെ അഭിമുഖീകരിക്കൽ, പ്രധാന വിമാനത്താവള അടിസ്ഥാനസൗകര്യ വെല്ലുവിളികൾ പരിശോധിക്കൽ, ഭാവിയിലെ വ്യോമമേഖലയ്ക്കും വിമാനത്താവള ആവശ്യങ്ങൾക്കുമായി തിരിച്ചറിഞ്ഞ മേഖലകളിൽ സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും വികസിപ്പിക്കൽ.

പ്രധാനമന്ത്രി സംഗറെഡ്ഡിയില്‍

6,800 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. റോഡ്, റെയില്‍, പെട്രോളിയം, പ്രകൃതി വാതകം എന്നിങ്ങനെ പ്രധാനപ്പെട്ട വിവിധ മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പദ്ധതികള്‍.
മൂന്ന് ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന രണ്ട് ദേശീയപാതാ പദ്ധതികളില്‍ എന്‍.എച്ച്-161-ലെ കണ്ടി മുതല്‍ റംസന്‍പള്ളി വരെയുള്ള 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരിപ്പാത ഉള്‍പ്പെടുന്നു. ഇന്‍ഡോര്‍-ഹൈദരാബാദ് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ഈ പദ്ധതി, തെലങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് യാത്രക്കാര്‍ക്കും ചരക്ക് ഗതാഗതത്തിനും തടസരഹിത യാത്രയ്ക്ക് സൗകര്യമൊരുക്കും. ഈ ഭാഗം ഹൈദരാബാദിനും നന്ദേഡിനും ഇടയിലുള്ള യാത്രാ സമയം ഏകദേശം 3 മണിക്കൂർ കുറയ്ക്കും. എന്‍എച്ച്-167-ലെ മിരിയാലഗുഡ മുതല്‍ കോദാഡ് ഭാഗം വരെ 47 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗം നടപ്പാതയോടുകൂടി രണ്ടു വരിയായി ഉയര്‍ത്തിയതും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മെച്ചപ്പെട്ട ബന്ധിപ്പിക്കല്‍ ടൂറിസത്തിനും ഒപ്പം മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങൾക്കും വ്യവസായങ്ങള്‍ക്കും ഉത്തേജനം നല്‍കും. അതിനുപുറമെ, എന്‍.എച്ച് 65 ന്റെ 29 കിലോമീറ്റര്‍ നീളമുള്ള പൂനെ-ഹൈദരാബാദ് ഭാഗത്തിലെ ആറുവരിപ്പാതയ്ക്കും പ്രധാനമന്ത്രി തറക്കല്ലിടും. പട്ടഞ്ചെരുവിനടുത്തുള്ള പാശമൈലാരം വ്യവസായമേഖലപോലുള്ള തെലങ്കാനയിലെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളിലേക്ക് ഈ പദ്ധതി മെച്ചപ്പെട്ട ബന്ധിപ്പിക്കല്‍ ലഭ്യമാക്കും.
ആറ് പുതിയ സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍ക്കൊപ്പം സനത്‌നഗര്‍ - മൗലാ അലി റെയില്‍ പാതയുടെ ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവയുടെ ഉദ്ഘാടനവും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ഓട്ടോമാറ്റിക് സിഗ്‌നലിംഗ് ഉപയോഗിച്ച് കമ്മീഷന്‍ ചെയ്ത പദ്ധതിയുടെ മുഴുവന്‍ 22 റൂട്ട് കിലോമീറ്ററുകളും എം.എം.ടി.എസ് (ബഹുമാതൃകാ ഗതാഗത സേവനം) ഘട്ടം - 2 പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയതാണ്. ഇതിന്റെ ഭാഗമായി ഫിറോസ്ഗുഡ, സുചിത്ര സെന്റര്‍, ഭൂദേവി നഗര്‍, അമ്മുഗുഡ, നെറെഡ്‌മെറ്റ്, മൗല അലി ഹൗസിങ് ബോര്‍ഡ് സ്‌റ്റേഷനുകളില്‍ പുതിയ ആറ് സ്‌റ്റേഷന്‍ കെട്ടിടങ്ങളും നിലവില്‍ വന്നു. ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ഈ ഭാഗത്ത് ആദ്യമായി പാസഞ്ചര്‍ ട്രെയിനുകള്‍ ആരംഭിക്കുന്നതിന് വഴിയൊരുക്കും. മറ്റ് ഉയര്‍ന്ന പൂരിത വിഭാഗങ്ങളുടെ ഭാരം കുറയ്ക്കുന്നതിലൂടെ മേഖലയിലെ ട്രെയിനുകളുടെ സമയനിഷ്ഠയും മൊത്തത്തിലുള്ള വേഗതയും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.
ഘട്‌കേസര്‍ - ലിംഗംപള്ളിയില്‍ നിന്ന് മൗല അലി - സനത്‌നഗര്‍ വഴിയുള്ള എം.എം.ടി.എസ് ട്രെയിന്‍ സര്‍വീസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ഹൈദരാബാദ് - സെക്കന്തരാബാദ് ഇരട്ട നഗര പ്രദേശങ്ങളിലെ ജനപ്രിയ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് ആദ്യമായി പുതിയ പ്രദേശങ്ങളിലേക്ക് ഇതുവഴി വ്യാപിപ്പിക്കും. ഇത് നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള ചെര്‍ളപ്പള്ളി, മൗലാ അലി തുടങ്ങിയ പുതിയ പ്രദേശങ്ങളെ ഇരട്ട നഗര മേഖലയുടെ പടിഞ്ഞാറന്‍ ഭാഗവുമായി ബന്ധിപ്പിക്കും. ഇരട്ട നഗര മേഖലയുടെ പടിഞ്ഞാറന്‍ ഭാഗവുമായി കിഴക്ക് ഭാഗത്തെ ബന്ധിപ്പിക്കുന്ന സുരക്ഷിതവും വേഗതയേറിയതും ചെലവുകുറഞ്ഞതുമായ ഗതാഗത മാര്‍ഗ്ഗം യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും.

അതിനുപുറമെ, ഇന്ത്യന്‍ ഓയിലിന്റെ പാരദീപ്-ഹൈദരാബാദ് ഉല്‍പ്പന്ന പൈപ്പ് ലൈനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 4.5 എം.എം.ടി.പി.എ ശേഷിയുള്ള 1212 കിലോമീറ്റര്‍ ഉല്‍പ്പന്ന പൈപ്പ്‌ലൈന്‍ ഒഡീഷ (329 കിലോമീറ്റര്‍), ആന്ധ്രാപ്രദേശ് (723 കിലോമീറ്റര്‍), തെലങ്കാന (160 കിലോമീറ്റര്‍) സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. പാരദീപ് റിഫൈനറിയില്‍ നിന്ന് വിശാഖപട്ടണം, അച്യുതപുരം, വിജയവാഡ (ആന്ധ്രപ്രദേശ്) ഹൈദരാബാദിനടുത്ത് മല്‍ക്കാപ്പൂര്‍ (തെലങ്കാനയിലെ) എന്നീ വിതരണകേന്ദ്രങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സുരക്ഷിതവും ചെലവുകുറഞ്ഞതുമായ ഗതാഗതം ഈ പൈപ്പ്‌ലൈന്‍ ഉറപ്പാക്കും.

പ്രധാനമന്ത്രി കല്‍പ്പാക്കത്ത്
ഇന്ത്യയുടെ ആണവോര്‍ജ്ജ പരിപാടിയിലെ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തികൊണ്ട് തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്ത് 500 മെഗാവാട്ട് ശേഷിയുള്ള ഇന്ത്യയുടെ തദ്ദേശീയ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറില്‍ (പി.എഫ്.ബി.ആര്‍) കോര്‍ ലോഡിംഗ് ആരംഭിക്കുന്നതിന് പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും. ഭവിനി (ഭാരതീയ നാഭികിയ വിദ്യുത് നിഗം ലിമിറ്റഡ്) ആണ് ഈ പി.എഫ്.ബി.ആര്‍ വികസിപ്പിച്ചെടുത്തത്.
കണ്‍ട്രോള്‍ സബ് അസംബ്ലികള്‍, ബ്ലാങ്കറ്റ് സബ് അസംബ്ലികള്‍, ഫ്യൂവല്‍ സബ് അസംബ്ലികള്‍ എന്നിവ റിയാക്റ്റര്‍ കോര്‍ ഉള്‍ക്കൊള്ളുന്നു. കോര്‍ ലോഡിംഗ് പ്രവര്‍ത്തനത്തില്‍ റിയാക്ടര്‍ കണ്‍ട്രോള്‍ സബ് അസംബ്ലികളുടെയും തുടര്‍ന്നുള്ള ബ്ലാങ്കറ്റ് സബ് അസംബ്ലികളുടെയും പവര്‍ ഉത്പാദിപ്പിക്കുന്ന ഇന്ധന ഉപ അസംബ്ലികളുടെയും ലോഡിംഗ് ഉള്‍പ്പെടുന്നു.
അടച്ച ഇന്ധന ചക്രം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളുള്ള ആണവോര്‍ജ്ജ പദ്ധതിയാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. പി.എഫ്.ബി.ആര്‍, ആണവ പരിപാടിയുടെ രണ്ടാം ഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്, ആദ്യ ഘട്ടത്തില്‍ ചെലവഴിച്ച ഇന്ധനം വീണ്ടും പ്രോസസ്സ് ചെയ്ത് എഫ്.ബി.ആര്‍ ഇന്ധനമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ധനം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും എന്നതാണ് ഈ സോഡിയം കൂള്‍ഡ് പി.എഫ്.ബി.ആറിന്റെ ഒരു പ്രത്യേകത, അങ്ങനെ ഭാവിയിലെ ഫാസ്റ്റ് റിയാക്ടറുകള്‍ക്ക് ഇന്ധന വിതരണത്തില്‍ സ്വയാശ്രയത്വം നേടാന്‍ ഇത് സഹായിക്കും.


റിയാക്ടറില്‍ നിന്ന് കുറവ് ന്യൂക്ലിയര്‍ മാലിന്യങ്ങളള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലൂടെയും വിപുലമായ സുരക്ഷാ സവിശേഷതകളോടെയും സുരക്ഷിതവും കാര്യക്ഷമവും ശുദ്ധവുമായ ഊര്‍ജ്ജ സ്രോതസ്സ് ലഭ്യമാക്കുന്ന എഫ്.ബി.ആറുകള്‍ നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് സംഭാവന നല്‍കുകയും ചെയ്യും. ആണവോര്‍ജ്ജ പദ്ധതിയുടെ മൂന്നാം ഘട്ടത്തിലെ തോറിയം ഉപയോഗത്തിലേക്കുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവയ്പ്പാണിത്. കമ്മീഷന്‍ ചെയ്തുകഴിഞ്ഞാല്‍, റഷ്യയ്ക്ക് ശേഷം ഫാസ്റ്റ് റിയാക്ടര്‍ വാണിജ്യപരമായി പ്രവര്‍ത്തിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാകും ഇന്ത്യ.

പ്രധാനമന്ത്രി ചന്ദിഖോളിൽ

പ്രധാനമന്ത്രി 19,600 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും നിര്‍വഹിക്കും. എണ്ണ വാതകം, റെയില്‍വേ, റോഡ് ഗതാഗതവും ഹൈവേകളും, ആണവോര്‍ജം എന്നിവയുള്‍പ്പെടെയുള്ള മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികള്‍.
ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിന് സഹായകമാകുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മോണോ എഥിലീന്‍ ഗ്ലൈക്കോള്‍ പദ്ധതി പാരദീപ് റിഫൈനറിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഒഡീഷയിലെ പാരദീപ് മുതല്‍ പശ്ചിമ ബംഗാളിലെ ഹാല്‍ദിയ വരെ 344 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉല്‍പ്പന്ന പൈപ്പ് ലൈനിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ഇറക്കുമതി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി, പാരദീപില്‍ 0.6 എം.എം.ടി.പി.എയുടെ എല്‍.പി.ജി ഇറക്കുമതി സൗകര്യവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
മേഖലയിലെ റോഡ് അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, എന്‍.എച്ച്-49-ലെ സിംഗാര മുതല്‍ ബിന്‍ജാബഹല്‍ ഭാഗത്തേയ്ക്കുള്ള നാലുവരി പാത; എന്‍.എച്ച് 49ലെ ബിന്‍ജാബഹാല്‍ മുതല്‍ തിലേബാനി വരെയുള്ള നാലുവരി പാത; എന്‍.എച്ച് 18ലെ ബാലസോര്‍-ജാര്‍പോഖാരിയ ഭാഗത്തിലെ നാലുവരിപ്പാത, എന്‍.എച്ച് 16ലെ ടാങ്കി-ഭുവനേശ്വര് ഭാഗത്തിലെ നാലുവരി പാത എന്നിവ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ചന്ദിഖോളിലെ ചന്ദിഖോൾ - പാരദീപ് ഭാഗത്തിന്റെ എട്ട് വരിപ്പാതയുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.

റെയിൽ കണക്റ്റിവിറ്റിയുടെ നവീകരണത്തിലും വിപുലീകരണത്തിലും ശ്രദ്ധ പതിപ്പിച്ച് റെയിൽവേ ശൃംഖലയുടെ വിപുലീകരണം സാധ്യമാക്കും. 162 കിലോമീറ്റർ ദൈർഘ്യം വരുന്ന ബൻസപാനി - ദൈതാരി - ടോംക - ജഖാപുര റെയിൽ ലൈൻ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ഇത് നിലവിലുള്ള ഗതാഗത സൗകര്യത്തിൻ്റെ ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, കിയോഞ്ജർ ജില്ലയിൽ നിന്ന് അടുത്തുള്ള തുറമുഖങ്ങളിലേക്കും സ്റ്റീൽ പ്ലാൻ്റുകളിലേക്കും ഇരുമ്പിൻ്റെയും മാംഗനീസ് അയിരിൻ്റെയും കാര്യക്ഷമമായ ഗതാഗതം സുഗമമാക്കുകയും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുകയും ചെയ്യും. കലിംഗ നഗറിലെ കോൺകോർ കണ്ടെയ്നർ ഡിപ്പോയുടെ ഉദ്ഘാടനം ആഭ്യന്തര, അന്തർദേശീയ വ്യാപാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തും. നാർളയിൽ ഇലക്ട്രിക് ലോക്കോ പീരിയോഡിക്കൽ ഓവർഹോളിംഗ് വർക്ക്ഷോപ്പ്, കാന്തബഞ്ചിയിലെ വാഗൺ പീരിയോഡിക്കൽ ഓവർഹോളിംഗ് വർക്ക്ഷോപ്പ്, ബാഗ്പാലിൽ മെയിൻ്റനൻസ് സൗകര്യങ്ങളുടെ നവീകരണവും വർദ്ധനയും എന്നിവയ്ക്ക് തറക്കല്ലിടും. പുതിയ ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതുൾപ്പെടെയുള്ള മറ്റ് റെയിൽവേ പദ്ധതികളും സന്ദർശന വേളയിൽ ഏറ്റെടുക്കും.
ഐആർഇഎൽ(ഐ) ലിമിറ്റഡിൻ്റെ ഒഡീഷ സാൻഡ്സ് കോംപ്ലക്സിൽ 5 എംഎൽഡി ശേഷിയുള്ള കടൽജല ശുദ്ധീകരണ പ്ലാൻ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ വികസിപ്പിച്ചെടുത്ത തദ്ദേശീയ കടൽജല ശുദ്ധീകരണ സാങ്കേതികവിദ്യകളുടെ ഫീൽഡ് ആപ്ലിക്കേഷനുകളുടെ ഭാഗമായാണ് ഈ പദ്ധതി നിർമ്മിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി കൊൽക്കത്തയിൽ

നഗര സഞ്ചാരം സുഗമമാക്കുന്നതിനുള്ള വഴികൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രധാനമന്ത്രി കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാനം- എസ്പ്ലനേഡ് മെട്രോ വിഭാഗം, കവി സുഭാഷ് - ഹേമന്ത മുഖോപാധ്യായ മെട്രോ വിഭാഗം, തരാതല - മജെർഹത്ത് മെട്രോ വിഭാഗം (ജോക- എസ്പ്ലനേഡ് ലൈനിൻ്റെ ഭാഗം)എന്നിവ  ഉദ്ഘാടനം ചെയ്യും; പൂനെ മെട്രോയുടെ  റൂബി ഹാൾ ക്ലിനിക്ക് മുതൽ രാംവാഡി വരെയുള്ള ഭാഗം; എസ്എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷൻ മുതൽ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ വരെയുള്ള കൊച്ചി മെട്രോ റെയിലിന്റെ  ഒന്നാം ഘട്ട വിപുലീകരണ പദ്ധതി (ഫേസ് ഒന്ന് ബി); ആഗ്ര മെട്രോയുടെ താജ് ഈസ്റ്റ് ഗേറ്റ് മുതൽ മങ്കമേശ്വർ വരെയുള്ള ഭാഗം; ഡൽഹി-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ ദുഹായ്-മോദിനഗർ (വടക്ക്) ഭാഗം എന്നിവിടങ്ങളിൽ  ട്രെയിൻ സർവീസുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. പൂനെ മെട്രോ റെയിൽ പദ്ധതിയുടെ ഒന്നാം ഘട്ടം പിംപ്രി ചിഞ്ച്വാഡ് മെട്രോ-നിഗ്ഡിക്ക് ഇടയിൽ നീട്ടുന്നതിൻ്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഈ വിഭാഗങ്ങൾ റോഡ് ട്രാഫിക്ക് കുറയ്ക്കാനും തടസ്സമില്ലാത്തതും എളുപ്പവും സൗകര്യപ്രദവുമായ റെയിൽ കണക്റ്റിവിറ്റി നൽകാനും സഹായിക്കും. ശക്തമായ നദിക്ക്  താഴെ ഗതാഗത തുരങ്കമുള്ള രാജ്യത്തെ ആദ്യത്തെ മെട്രോ സെക്ഷനാണ്  കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാനം - എസ്പ്ലനേഡ് മെട്രോ സെക്ഷൻ. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷനാണ് ഹൗറ മെട്രോ സ്റ്റേഷൻ. കൂടാതെ, മജർഹട്ട് മെട്രോ സ്റ്റേഷൻ (താരതല - മജർഹട്ട് മെട്രോ സെക്ഷന്റെ  ഉദ്ഘാടനം ചെയ്യപ്പെടുന്ന ഭാഗം) റെയിൽവേ ലൈനുകൾക്കും പ്ലാറ്റ്ഫോമുകൾക്കും കനാലിനും കുറുകെയുള്ള ഒരു അതുല്യമായ എലിവേറ്റഡ് മെട്രോ സ്റ്റേഷനാണ്. ആഗ്ര മെട്രോയുടെ സെക്ഷൻ ഉദ്ഘാടനം ചെയ്യുന്നത് ചരിത്രപ്രധാനമായ  വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. ആർആർടിഎസ് വിഭാഗം ദേശീയ തലസ്ഥാന മേഖല, എൻസിആറിലെ സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കും.

പ്രധാനമന്ത്രി ബെട്ടിയയിൽ
ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബെട്ടിയയിൽ റെയിൽ, റോഡ്, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ  അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് 8700 കോടി രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.109 കിലോമീറ്റർ നീളമുള്ള ഇന്ത്യൻ ഓയിലിൻ്റെ മുസാഫർപൂർ - മോത്തിഹാരി എൽപിജി പൈപ്പ്ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് ബീഹാർ സംസ്ഥാനത്തും അയൽരാജ്യമായ നേപ്പാളിലും ശുദ്ധമായ പാചക ഇന്ധനം ലഭ്യമാക്കും. മോത്തിഹാരിയിൽ ഇന്ത്യൻ ഓയിലിൻ്റെ എൽപിജി ബോട്ടിലിംഗ് പ്ലാൻ്റും സ്റ്റോറേജ് ടെർമിനലും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. നേപ്പാളിലേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള തന്ത്രപ്രധാനമായ വിതരണ കേന്ദ്രമായും പുതിയ പൈപ്പ് ലൈൻ ടെർമിനൽ പ്രവർത്തിക്കും. വടക്കൻ ബിഹാറിലെ 8 ജില്ലകളിൽ അതായത് ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച്, സിവാൻ, മുസാഫർപൂർ, ഷിയോഹർ, സീതാമർഹി, മധുബാനി എന്നിവിടങ്ങളിൽ ഇത് ഗുണം  ചെയ്യും. മോത്തിഹാരിയിലെ പുതിയ ബോട്ടിലിംഗ് പ്ലാൻ്റ് മോത്തിഹാരി പ്ലാൻ്റിനോട് ചേർന്നുള്ള ഫീഡിംഗ് മാർക്കറ്റുകളിൽ വിതരണ ശൃംഖല സുഗമമാക്കുന്നതിനും സഹായിക്കും.
NH - 28A യുടെ പിപ്രകോതി - മോത്തിഹാരി - റക്സോൾ ഭാഗത്തിൻ്റെ രണ്ട് വരി പാത ഉൾപ്പെടെയുള്ള റോഡ് പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. NH-104-ൻ്റെ ഷിയോഹർ-സീതാമർഹി-സെക്ഷൻ്റെ രണ്ട് വരി പാത, പട്നയിൽ ദിഘ-സോനേപൂർ റെയിൽ-കം-റോഡ് പാലത്തിന് സമാന്തരമായി ഗംഗാ നദിയിൽ ആറ് വരി കേബിൾ പാലം നിർമ്മാണം, NH-19 ബൈപാസിൻ്റെ ബകർപൂർ ഹാറ്റ്- മണിക്പൂർ സെക്ഷൻ്റെ നാല് വരി പാത എന്നീ  പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും.
വിവിധ റെയിൽവേ പദ്ധതികളുടെ സമർപ്പണവും ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ബാപുധാം മോത്തിഹാരി - പിപ്രഹാൻ മുതൽ 62 കിലോമീറ്റർ റെയിൽ പാത ഇരട്ടിപ്പിക്കൽ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും, തിയാഗഞ്ച്-ഗൗനഹ ഗേജ് പരിവർത്തനം ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. 96 കിലോമീറ്റർ നീളമുള്ള ഗോരഖ്പൂർ കാൻറ്റ്- വാൽമീകി നഗർ റെയിൽ പാത ഇരട്ടിപ്പിക്കലിൻ്റെയും വൈദ്യുതീകരണത്തിൻ്റെയും ബേട്ടിയ റെയിൽവേ സ്റ്റേഷൻ്റെ പുനർവികസനത്തിൻ്റെയും തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. നർകതിയാഗഞ്ച്-ഗൗനഹ, റക്സൗൾ-ജോഗ്ബാനി എന്നീ രണ്ട് പുതിയ ട്രെയിൻ സർവീസുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

 

SK



(Release ID: 2011061) Visitor Counter : 84