പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആയ് ശ്രീ സോനാല്‍ മാതായുടെ ജന്‍മശതാബ്ദി പരിപാടിക്കു പ്രധാനമന്ത്രി നല്‍കിയ വിഡിയോ സന്ദേശം

Posted On: 13 JAN 2024 12:00PM by PIB Thiruvananthpuram

ഇപ്പോഴത്തെ ആത്മീയ നേതാവ് (ഗാദിപതി) പൂജ്യ കാഞ്ചന്‍ മാ, അഡ്മിനിസ്‌ട്രേറ്റര്‍ പൂജ്യ ഗിരീഷ് ആപ! ഇന്ന്, പൗഷ് മാസത്തില്‍, നാമെല്ലാവരും ആയ് ശ്രീ സോണല്‍ മായുടെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്. മാതാവ് സോണലിന്റെ അനുഗ്രഹത്താല്‍ ഈ പുണ്യ പരിപാടിയുമായി സഹകരിക്കാന്‍ കഴിഞ്ഞത് തീര്‍ച്ചയായും ഒരു അംഗീകാരമാണ്. മുഴുവന്‍ ചരണ്‍ സമൂഹത്തിനും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും സോണല്‍ മായുടെ ഭക്തര്‍ക്കും അഭിനന്ദനങ്ങള്‍. ചരണ്‍ സമൂഹത്തിന്റെ ആദരവിന്റെയും കരുത്തിന്റെയും പാരമ്പര്യത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ മധദ ധാം ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. ഞാന്‍ വിനയപൂര്‍വം ശ്രീ ആയുടെ പാദങ്ങളില്‍ എന്നെത്തന്നെ സമര്‍പ്പിക്കുകയും അവര്‍ക്ക് എന്റെ ആദരവ് അര്‍പ്പിക്കുകയും ചെയ്യുന്നു.

കുടുംബാംഗങ്ങളെ,
ഈ മൂന്ന് ദിവസത്തെ ജന്മശതാബ്ദി ആഘോഷ വേളയില്‍, ശ്രീ സോണല്‍ മായുടെ ഓര്‍മകള്‍ നമ്മെ വലയം ചെയ്യുന്നു. ദേവിയുടെ അവതാരമായ സോണാല്‍ മാ, ഭാരതം എന്ന ഭൂമി ഒരിക്കലും അവതാരാത്മാക്കളില്ലാത്ത സ്ഥിതിയില്‍ ഉണ്ടായിട്ടില്ലെന്ന് ഉദാഹരണത്തിലൂടെ വ്യക്തമാക്കി. സൗരാഷ്ട്രയും ഗുജറാത്തും പ്രത്യേകിച്ച് മനുഷ്യരാശിക്കു മുഴുവന്‍ തങ്ങളുടെ പ്രകാശം പ്രസരിപ്പിച്ച മഹാജ്ഞാനികളുടെയും വ്യക്തിത്വങ്ങളുടെയും ജന്മസ്ഥലമാണ്. ദത്താത്രേയ ഭഗവാന്റെയും മറ്റ് നിരവധി മുനിമാരുടെയും സാന്നിധ്യത്തിന് വിശുദ്ധ ഗിര്‍നാര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. സൗരാഷ്ട്രയുടെ 'സനാതന്‍ സന്ത്' പാരമ്പര്യത്തില്‍ ആധുനിക യുഗത്തിന്റെ പ്രകാശമായിരുന്നു ശ്രീ സോണാല്‍ മാ. അവരുടെ ആത്മീയ ഊര്‍ജവും മാനുഷികതയാര്‍ന്ന പാഠങ്ങളും തപസ്സും അവരുടെ വ്യക്തിത്വത്തില്‍ ഒരു ദിവ്യ ചാരുത സൃഷ്ടിച്ചു. അതിന്റെ അനുരണനം ജുനഗഡിലെയും മുന്ദ്രയിലെയും സോണല്‍ ധാമില്‍ നിലകൊള്ളുന്നു.

സഹോദരീ സഹോദരന്മാരേ,
സോണാല്‍ മാ തന്റെ ജീവിതം മുഴുവന്‍ പൊതുക്ഷേമത്തിനും രാജ്യസേവനത്തിനും മതത്തിനും വേണ്ടി സമര്‍പ്പിച്ചു. ഭഗത് ബാപ്പു, വിനോബ ഭാവെ, രവിശങ്കര്‍ മഹാരാജ്, കനുഭായ് ലഹേരി, കല്യാണ് ഷേത്ത് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം അവര്‍ പ്രവര്‍ത്തിച്ചു. ചരണ്‍ സമുദായത്തിലെ പണ്ഡിതന്മാര്‍ക്കിടയില്‍ അവര്‍ ഒരു പ്രത്യേക സ്ഥാനം നേടി. പല യുവാക്കള്‍ക്കും ദിശാബോധം പകര്‍ന്നുനല്‍കി അവരുടെ ജീവിതം മാറ്റിമറിച്ചു. വിദ്യാഭ്യാസം, ആസക്തി നിര്‍മാര്‍ജനം, സാമൂഹിക ക്ഷേമം എന്നിവയ്ക്കുള്ള അവരുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്. ദുരാചാരങ്ങളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ സോണാല്‍ മാ തുടര്‍ന്നും പ്രവര്‍ത്തിച്ചു. കച്ചിലെ വോവര്‍ ഗ്രാമത്തില്‍ നിന്നാണ് അവര്‍ വലിയൊരു പ്രതിജ്ഞാ പ്രചരണം ആരംഭിച്ചത്. കഠിനാധ്വാനം ചെയ്യാനും സ്വയം ആശ്രയിക്കാനും അവര്‍ എല്ലാവരെയും പഠിപ്പിച്ചു. അവര്‍ കന്നുകാലികള്‍ക്കും തുല്യ പ്രാധാന്യം നല്‍കി. കന്നുകാലികളുടെ സംരക്ഷണത്തിനായി അവര്‍ എപ്പോഴും വാദിച്ചു.

സുഹൃത്തുക്കളെ,
അവരുടെ ആത്മീയവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, സോണാല്‍ മാ രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും കാവല്‍ക്കാരിയായിരുന്നു. ഭാരതത്തിന്റെ വിഭജന സമയത്ത്, ജുനഗഢ് പിടിച്ചെടുക്കാന്‍ ഗൂഢാലോചനകള്‍ ലക്ഷ്യമിട്ടപ്പോള്‍, സോണല്‍ മാ ചണ്ഡീ ദേവിയെപ്പോലെ ഉറച്ചുനിന്നു.

കുടുംബാംഗങ്ങളെ,
ആയ് ശ്രീ സോണാല്‍ മാ രാജ്യത്തിനും ചരണ്‍ സമൂഹത്തിനും സരസ്വതി ദേവിയുടെ എല്ലാ ആരാധകര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കി. നമ്മുടെ ഗ്രന്ഥങ്ങളില്‍ ചരണ്‍ സമൂഹത്തിന് പ്രത്യേക സ്ഥാനവും ആദരവുമുണ്ട്. ഭഗവത് പുരാണത്തിലെ ഗ്രന്ഥങ്ങള്‍ അനുസരിച്ച് ചരണ്‍ സമൂഹം ശ്രീ ഹരിയുടെ നേരിട്ടുള്ള പിന്‍ഗാമികളാണെന്ന് വിശ്വസിക്കപ്പെടുന്നു. സരസ്വതീദേവിയുടെ അനുഗ്രഹം ഈ സമൂഹത്തിനുണ്ട്. അതുകൊണ്ടാണ് പൂജ്യ തരണ്‍ ബാപ്പു, പൂജ്യ ഇസര്‍ ദാസ് ജി, പിംഗല്‍ഷി ബാപ്പു, പൂജ്യ കാഗ് ബാപ്പു, മേരുഭ ബാപ്പു, ശങ്കര്‍ദന്‍ ബാപ്പു, ശംഭുദന്‍ ജി, ഭജനിക് നാരായണ്‍ സ്വാമി, ഹേമുഭായ് ഗാധ്വി, പത്മശ്രീ കവി ഡാഡ്, പത്മശ്രീ ഭിഖുദന്‍ തുടങ്ങിയ നിരവധി പണ്ഡിതര്‍ ചരണ്‍ സാഹിത്യത്തെ സമ്പന്നമാക്കിയത്. വിശാലമായ ചരണ്‍ സാഹിത്യം ഇപ്പോഴും ഈ മഹത്തായ പാരമ്പര്യത്തിന്റെ തെളിവാണ്. ദേശഭക്തി ഗാനങ്ങളോ ആത്മീയ ഉപദേശങ്ങളോ ആകട്ടെ, ചരണ്‍ സാഹിത്യം നൂറ്റാണ്ടുകളായി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ശ്രീ സൊണാല്‍ മായുടെ ശക്തമായ പ്രസംഗം അതിന്റെ മികച്ച ഉദാഹരണമാണ്. അവര്‍ ഒരിക്കലും പരമ്പരാഗത രീതികളിലൂടെ വിദ്യാഭ്യാസം നേടിയിട്ടില്ല. എന്നാല്‍ സംസ്‌കൃത ഭാഷയിലും പുരാണങ്ങളെക്കുറിച്ചുള്ള അറിവിലും സൊണാല്‍ മായുടെ അഗാധമായ അറിവ് അസാധാരണമായിരുന്നു. അവരുടെ ശക്തമായ പ്രസംഗങ്ങളും അവര്‍ പങ്കുവെച്ച രാമായണ ഇതിഹാസവും മാതൃകാപരമായി നിലനില്‍ക്കുന്നു. അവരില്‍ നിന്ന് രാമായണ കഥ കേട്ട ആര്‍ക്കും അത് മറക്കാന്‍ കഴിയില്ല. ജനുവരി 22 ന് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ ശ്രീ സൊണാല്‍ മായുടെ ആത്മാവ് എത്രമാത്രം സന്തോഷിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. ഇന്ന്, ഈ അവസരത്തില്‍, ജനുവരി 22 ന് എല്ലാ വീടുകളിലും ഒരു വിളക്ക് (ശ്രീരാമജ്യോതി) കത്തിക്കാന്‍ ഞാന്‍ നിങ്ങളെല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ഇന്നലെ മുതല്‍ നമ്മുടെ ക്ഷേത്രങ്ങളില്‍ പ്രത്യേക ശുചീകരണ യജ്ഞം ആരംഭിച്ചിട്ടുണ്ട്. ഈ ദിശയിലും നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അത്തരം ശ്രമങ്ങളിലൂടെ, ശ്രീ സോണല്‍ മായുടെ സന്തോഷം പലമടങ്ങ് വര്‍ദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത്തരം ശ്രമങ്ങളിലൂടെ നമുക്ക് ശ്രീ സോണല്‍ മായുടെ സന്തോഷം വര്‍ദ്ധിപ്പിക്കാം.

സുഹൃത്തുക്കളെ,
ഇന്നത്തെ കാലഘട്ടത്തില്‍, ഭാരതം വികസനത്തിനും സ്വാശ്രയത്വത്തിനും വേണ്ടി പരിശ്രമിക്കുമ്പോള്‍, ശ്രീ സൊണാല്‍ മായില്‍ നിന്നുള്ള പ്രചോദനം നമ്മെ പുനരുജ്ജീവിപ്പിക്കുന്നു. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ചരണ്‍ സൊസൈറ്റിക്ക് സുപ്രധാന പങ്കുണ്ട്. സോണാല്‍ മാ നല്‍കിയ 51 ഉത്തരവുകള്‍ ചരണ്‍ സമൂഹത്തിന് മാര്‍ഗനിര്‍ദേശകമാണ്. ചരണ്‍ സമൂഹം ഒരിക്കലും ഇവ  മറക്കുകയോ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്ന പ്രവര്‍ത്തനം നിര്‍ത്തുകയോ ചെയ്യരുത്. സാമൂഹ്യസൗഹാര്‍ദ്ദം ശക്തിപ്പെടുത്തുന്നതിനായി സദാവ്രതത്തിന്റെ തുടര്‍ച്ചയായ യാഗവും മധദ ധാമില്‍ നടക്കുന്നുണ്ടെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. ഈ ശ്രമത്തെ ഞാനും അഭിനന്ദിക്കുന്നു. ഭാവിയിലും ഇത്തരം എണ്ണമറ്റ രാഷ്ട്രനിര്‍മ്മാണ ചടങ്ങുകള്‍ക്ക് മധദ ധാം ഊര്‍ജം പകരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശ്രീ സോണാല്‍ മായുടെ ജന്മശതാബ്ദി ആഘോഷത്തില്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍.

ഇതോടൊപ്പം, എല്ലാവര്‍ക്കും വളരെ നന്ദി!

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

 

NK



(Release ID: 1996689) Visitor Counter : 44