പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്‍ഫിനിറ്റി ഫോറം-2.0 നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


''പ്രതിരോധത്തിന്റെയും പുരോഗതിയുടെയും പ്രതീകമായി ഇന്ത്യ ഉയര്‍ന്നു''

''ഇന്ത്യയുടെ വളര്‍ച്ചാ ഗാഥ നയം, നല്ല ഭരണം, പൗരന്മാരുടെ ക്ഷേമം തുടങ്ങിയവയിലെ ഗവണ്‍മെന്റിന്റെ മുന്‍ഗണന അടിസ്ഥാനമാക്കിയുള്ളതാണ്''

'' ഇന്ത്യയുടെ ശക്തിപ്പെടുന്ന സമ്പദ്‌വ്യവസ്ഥയുടെയും കഴിഞ്ഞ ദശകത്തിലെ പരിവര്‍ത്തന പരിഷ്‌കാരങ്ങളുടെയും ഫലമായി ഇന്ത്യ ലോകത്തിന് പ്രതീക്ഷയുടെ കിരണമാണ് ''

''അന്താരാഷ്ട്ര ധനകാര്യത്തിന്റെ ഭൂദ്രൃശ്യത്തെ പുനര്‍നിര്‍വചിക്കുന്ന ഒരു ചലനക്ഷമമായ ആവാസവ്യവസ്ഥയായാണ് ഗിഫ്റ്റ് സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്''

''ന്യൂ ഏജ് ആഗോള സാമ്പത്തിക സാങ്കേതിക സേവനത്തിന്റെ ആഗോള നാഡികേന്ദ്രമായി ഗിഫ്റ്റ് സിറ്റിയെ മാറ്റാന്‍ നാം ആഗ്രഹിക്കുന്നു''

'' സി.ഒ.പി28 ലെ ഇന്ത്യയുടെ ഗ്ലോബൽ ഗ്രീൻ ക്രെഡിറ്റ്‌ ഇനിഷ്യേറ്റീവ് ലോകത്തിന് ഗുണപരമാണ്''

''ലോകത്തിലെ അതിവേഗം വളരുന്ന ഫിന്‍ടെക് വിപണികളില്‍ ഒന്നാണ് ഇന്ന് ഇന്ത്യ''

'' കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ബിസിനസുകളെ പ്രാപ്തമാക്കുന്ന ഒരു വേദി ഗിഫ്റ്റ് ഐ.എഫ്.എസ്.സിയുടെ അത്യാധുനിക ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം പ്രദാനം ചെയ്യുന്നു''

''ആഴത്തിലുള്ള ജനാധിപത്യ മൂല്യങ്ങളും വ്യാപാര-വാണിജ്യ ചരിത്ര പാരമ്പര്യവുമുള്ള രാജ്യമാണ് ഇന്ത്യ''


Posted On: 09 DEC 2023 12:17PM by PIB Thiruvananthpuram

.ഫിന്‍ടെക്കിലെ ആഗോള ചിന്താ നേതൃത്വ വേദിയായ ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് 2024 ന് മുന്നോടിയായുള്ള പരിപാടിയായി ഇന്ത്യാ ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയും (ഐ.എഫ്.എസ്.സി.എ) ഗിഫ്റ്റ് സിറ്റിയും സംയുക്തമായാണ് ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. ഗിഫ്റ്റ്-ഐ.എഫ്.എസ്.സി: ആധുനികകാല ആഗോള സാമ്പത്തിക സേവനത്തിന്റെ നാഡികേന്ദ്രം എന്നതാണ് ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രമേയം.


2021 ഡിസംബറില്‍ ഇന്‍ഫിനിറ്റി ഫോറത്തിന്റെ ആദ്യ പതിപ്പ് സംഘടിപ്പിക്കുന്ന വേളയിലെ മഹാമാരി ബാധിച്ച് ആഗോള സാമ്പത്തിക സ്ഥിതിയിലെ അനിശ്ചിതത്വത്തില്‍ തകര്‍ന്ന ലോകത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. ആശങ്കാജനകമായ സാഹചര്യം ഇതുവരെ പൂര്‍ണമായി കടന്നുപോയിട്ടില്ലെന്നതിന് അടിവരയിട്ടുകൊണ്ടും ഭൗമരാഷ്ര്ടീയ പിരിമുറുക്കങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം, വര്‍ദ്ധിച്ചുവരുന്ന കടബാദ്ധ്യത എന്നീ വെല്ലുവിളികളെ പരാമര്‍ശിച്ചുകൊണ്ടും പ്രതിരോധത്തിന്റെയും പുരോഗതിയുടെയും പ്രതീകമായി ഇന്ത്യ ഉയര്‍ന്നുവന്നത് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഗിഫ്റ്റ് സിറ്റിയില്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത് ഗുജറാത്തിന്റെ അഭിമാനത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. 'ഗര്‍ബയെ' യുനെസ്‌കോയുടെ അമൂർത്ത സാംസ്‌കാരിക പൈതൃക ടാഗില്‍ ഉള്‍പ്പെടുത്തിയതില്‍ ഗുജറാത്തിലെ ജനങ്ങളെ അഭിനന്ദിക്കാനും പ്രധാനമന്ത്രി അവസരം വിനിയോഗിച്ചു. ''ഗുജറാത്തിന്റെ വിജയം രാജ്യത്തിന്റെ വിജയമാണ്'', അദ്ദേഹം അഭിപ്രായപ്പെട്ടു.


നയം, നല്ല ഭരണം, പൗരന്മാരുടെ ക്ഷേമം എന്നിവയിലെ ഗവണ്‍മെന്റിന്റെ മുന്‍ഗണനയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യയുടെ വളര്‍ച്ചാഗാഥയെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറു മാസങ്ങളിലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.7 ശതമാനമാണെന്ന് അദ്ദേഹം അറിയിച്ചു. 2023-ലെ ആഗോള വളര്‍ച്ചാ നിരക്കായ 16 ശതമാനത്തില്‍ ഇന്ത്യയുടെ സംഭാവന 2023 സെപ്റ്റംബറില്‍ ഐ.എം.എഫ് സൂചിപ്പിച്ചതുപോലെയാണെന്നത് പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. '' ആഗോള വെല്ലുവിളികള്‍ക്കിടയിലും, ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വലിയ പ്രതീക്ഷയുണ്ട്'' ലോകബാങ്കിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഗ്ലോബല്‍സൗത്തിനെ നയിക്കാന്‍ ഉത്തമം ഇന്ത്യയാണെന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയേയും ശ്രീ മോദി അംഗീകരിച്ചു. ഇന്ത്യയില്‍ ചുവപ്പുനാട സംവിധാനം കുറഞ്ഞത് മെച്ചപ്പെട്ട നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നുള്ള ലോക സാമ്പത്തിക ഫോറത്തിന്റെ നിരീക്ഷണവും അദ്ദേഹം എടുത്തുപറഞ്ഞു. അതിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെയും കഴിഞ്ഞ 10 വര്‍ഷത്തെ പരിവര്‍ത്തന പരിഷ്‌കാരങ്ങളുടെയും ഫലമാണ് ഇന്ത്യയെ ലോകത്തിന്റെ പ്രതീക്ഷാ കിരണമായി മാറ്റുന്നതെന്നതിന്് പ്രധാനമന്ത്രി അടിവരയിട്ടു. ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ സാമ്പത്തികവും ധനപരവുമായ ആശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സമയത്ത് ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചയിലും സാമ്പത്തിക ശേഷി വിപുലീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചതായും അദ്ദേഹം പറഞ്ഞു.


ആഗോള സമ്പദ്‌വ്യവസ്ഥയുമായുള്ള സംയോജനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, വിവിധ മേഖലകളിലെ അയവുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ  നയത്തിന്റെ നേട്ടങ്ങള്‍, വഴങ്ങല്‍ ഭാരം കുറയ്ക്കല്‍ എന്നിവയുടെ പട്ടിക മുന്നോട്ടുവയ്ക്കുകയും 3 എഫ്.ടി.എകളില്‍ ഇന്ന് ഒപ്പുവയ്ക്കുന്ന കാര്യം പരാമര്‍ശിക്കുകയും ചെയ്തു. ഇന്ത്യയുടെയും, ആഗോളതലത്തിലെ സാമ്പത്തിക വിപണികളേയും സമന്വയിപ്പിക്കുന്നതിനുള്ള ഒരു വലിയ പരിഷ്‌കാരത്തിന്റെ ഭാഗമാണ് ഗിഫ്റ്റ-ഐ.എഫ്.എസ്.സി.എ എന്ന് അദ്ദേഹം പറഞ്ഞു. ''അന്താരാഷ്ട്ര ധനകാര്യത്തിന്റെ ഭൂദൃശ്യത്തെ പുനര്‍നിര്‍വചിക്കുന്ന ചലനക്ഷമമായ ഒരു ആവാസവ്യവസ്ഥയായാണ് ഗിഫ്റ്റ് സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്'', നൂതനാശയം, കാര്യക്ഷമത, ആഗോള സഹകരണം എന്നിവയുടെ പുതിയ മാനദണ്ഡങ്ങള്‍ അത് ക്രമപ്പെടുത്തുമെന്നതിന് അടിവരയിട്ടുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു. സുപ്രധാന നാഴികക്കല്ലായി ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയെ 2020-ല്‍ ഒരു ഏകീകൃത റെഗുലേറ്ററായി  സ്ഥാപിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലും നിക്ഷേപത്തിന്റെ പുതിയ വഴികള്‍ തുറന്നുകൊണ്ട് ഐ.എഫ്.എസ്.സി.എ 27 വ്യവസ്ഥാപനങ്ങളും 10-ലധികം ചട്ടക്കൂടുകളും സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്‍ഫിനിറ്റി ഫോറത്തിന്റെ ആദ്യ പതിപ്പില്‍ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാനായതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി മോദി 2022 ഏപ്രിലില്‍ ഐ.എഫ്.എസ്.സി.എ വിജ്ഞാപനം ചെയ്ത ഫണ്ട് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമഗ്രമായ ചട്ടക്കൂട്ഉദാഹരണമായി പരാമര്‍ശിക്കുകയും ചെയ്തു. 80 ഫണ്ട് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ ഐ.എഫ്.എസ്.സി.എയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവയിലൂടെ ഇന്ന് 24 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഫണ്ട് സജ്ജീകരിച്ചിട്ടുണ്ടെന്നും അറിയിച്ച പ്രധാനമന്ത്രി, 2 പ്രമുഖ അന്തര്‍ദേശീയ സര്‍വ്വകലാശാലകള്‍ ഗിഫ്റ്റ്-ഐ.എഫ്.സി.എയില്‍ 2024-ല്‍ തങ്ങളുടെ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള അംഗീകാരം നേടിയിട്ടുണ്ടെന്നും വ്യക്തമാക്കി. 2022 മെയ് മാസത്തില്‍ ഐ.എഫ്.എസ്.സി.എ പുറത്തിറക്കിയ എയര്‍ക്രാഫ്റ്റ് ലീസിംഗിന്റെ ചട്ടക്കൂടില്‍ സ്പര്‍ശിച്ച അദ്ദേഹം 26 യൂണിറ്റുകള്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.


ഐ.എഫ്.എസ്.സി.എയുടെ വ്യാപ്തി വിപുലീകരിക്കുന്നതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഗിഫ്റ്റ്-ഐ.എഫ്.എസ്.സി.എയെ പരമ്പരാഗത ധനകാര്യ സംരംഭങ്ങള്‍ക്കും അപ്പുറം കൊണ്ടുപോകാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ''ഗിഫ്റ്റ് സിറ്റിയെ ആധുനികകാല സാമ്പത്തിക സാങ്കേതിക സേവനങ്ങളുടെ ആധുനിക കാല ആഗോള നാഡി കേന്ദ്രമാക്കി മാറ്റാനാണ് നാം ആഗ്രഹിക്കുന്നത്'' ഗിഫ്റ്റ് സിറ്റി നല്‍കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീ മോദി ഓഹരിപങ്കാളികള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ മഹത്തായ വെല്ലുവിളിയിലേക്ക് പ്രധാനമന്ത്രി മോദി ശ്രദ്ധ ആകര്‍ഷിക്കുകയും ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നായ ഇന്ത്യയുടെ ആശങ്കകള്‍ക്ക് അടിവരയിടുകയും ചെയ്തു. അടുത്തിടെ നടന്ന കോപ് 28 ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കിയതിനേക്കുറിച്ച് അദ്ദേഹം അറിയിക്കുകയും ഇന്ത്യയുടെയും ലോകത്തിന്റെയും ആഗോള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ചെലവ് കുറഞ്ഞ വായ്പയുടെ മതിയായ ലഭ്യത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഗോള വളര്‍ച്ചയും സ്ഥിരതയും ഉറപ്പാക്കാന്‍ സുസ്ഥിര ധനസഹായത്തിന്റെ ആവശ്യകത മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ആവര്‍ത്തിച്ചു, ഇത് ജി 20 അധ്യക്ഷതയുടെ കാലത്ത് മുന്‍ഗണനാ മേഖലകളിലൊന്നായിരുന്നു. ഹരിതവും കൂടുതല്‍ പ്രതിരോധശേഷിയുള്ളതും കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുമായ സമൂഹങ്ങളിലേക്കും സമ്പദ്വ്യവസ്ഥകളിലേക്കും ഈ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  2070-ഓടെ അന്തരീക്ഷ മലിനീകരണ പുറന്തള്ളല്‍ രഹിത ലക്ഷ്യം നേടുന്നതിന് ചില കണക്കുകള്‍ പ്രകാരം, ഇന്ത്യയ്ക്കു കുറഞ്ഞത് 10 ലക്ഷം കോടി ഡോളറെങ്കിലും വേണ്ടിവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു; ഈ നിക്ഷേപത്തിന്റെ ഒരു നിശ്ചിത തുക ആഗോള സ്രോതസ്സുകള്‍ വഴിയും വാങ്ങേണ്ടിവരും, ''ഇന്ത്യയെ കുറഞ്ഞ കാര്‍ബണ്‍ സമ്പദ്വ്യവസ്ഥയാക്കുന്നതിന് ആവശ്യമായ ഹരിത മൂലധന ഒഴുക്കിനുള്ള കാര്യക്ഷമമായ ചാനലാണ് സുസ്ഥിര ധനകാര്യത്തിന്റെ ആഗോള ഹബ് ആയ ജിഐഎഫ്റ്റി ഐഎഫ്എസ്‌സി (GIFT IFSC). ഗ്രീന്‍ ബോണ്ടുകള്‍, സുസ്ഥിര ബോണ്ടുകള്‍, സുസ്ഥിരത ലിങ്ക്ഡ് ബോണ്ടുകള്‍ തുടങ്ങിയ സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെ വികസനം ലോകത്തിന്റെ മുഴുവന്‍ പാത എളുപ്പമാക്കും,' അദ്ദേഹം പറഞ്ഞു. കോപ് 28-ലെ ഒരു കര്‍മപദ്ധതി എന്ന നിലയില്‍ ഇന്ത്യയുടെ 'ആഗോള ഹരിത വായ്പാ സംരംഭം'സംബന്ധിച്ചും അദ്ദേഹം അറിയിച്ചു. ഹരിത വായ്പയ്ക്കായി ഒരു വിപണി സംവിധാനം വികസിപ്പിക്കുന്നതിനുള്ള ആശയങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ വ്യവസായ പ്രമുഖരോട് ശ്രീ മോദി അഭ്യര്‍ത്ഥിച്ചു.


'ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫിന്‍ടെക് വിപണികളിലൊന്നാണ് ഇന്ത്യ', ഫിന്‍ടെക്കിലെ ഇന്ത്യയുടെ കരുത്ത് ഗിഫ്റ്റ് ഐഎഫ്എസ്സിയുടെ കാഴ്ചപ്പാടുമായി യോജിപ്പിച്ചിരിക്കുന്നുവെന്നും അതിന്റെ ഫലമായി അത് അതിവേഗം വളര്‍ന്നുവരുന്ന കേന്ദ്രമായി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2022-ല്‍ ഫിന്‍ടെക്കിനായി പ്രോഗ്രസീവ് റെഗുലേറ്ററി ഫ്രെയിംവര്‍ക്ക് പുറത്തിറക്കിയ ഐഎഫ്എസ്സിഎയുടെ നേട്ടങ്ങളും, നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍, വിദേശ ഫിന്‍ടെക്കുകള്‍ക്ക് തിരിച്ചടയ്‌ക്കേണ്ടാത്ത സഹായങ്ങള്‍ നല്‍കുന്ന ഐഎഫ്എസ്സിഎയുടെ ഫിന്‍ടെക് ഇന്‍സെന്റീവ് സ്‌കീമും പ്രധാനമന്ത്രി പട്ടികപ്പെടുത്തി. ഗ്ലോബല്‍ ഫിന്‍ടെക് ലോകത്തിലേക്കുള്ള കവാടം ആയും ലോകത്തിന് ഒരു ഫിന്‍ടെക് ലബോറട്ടറി ആവാനും ഗിഫ്റ്റ് സിറ്റിക്ക് കഴിവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപകര്‍ ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


ഗിഫ്റ്റ് ഐഎഫ്എസ്‌സി ആഗോള മൂലധന ഒഴുക്കിന്റെ ഒരു പ്രധാന കവാടമായി മാറുന്നതിലേക്കു വെളിച്ചം വീശിക്കൊണ്ട്, ചരിത്ര നഗരമായ അഹമ്മദാബാദിനും തലസ്ഥാനമായ ഗാന്ധിനഗറിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന 'ത്രി നഗരം' എന്ന ആശയം പ്രധാനമന്ത്രി വിശദീകരിച്ചു. 'ഗിഫ്റ്റ് ഐഎഫ്എസ്സിയുടെ അത്യാധുനിക ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വ്യവസായങ്ങളെ പ്രാപ്തമാക്കുന്ന ഒരു വേദി നല്‍കുന്നു', അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക, സാങ്കേതിക ലോകത്തെ ഏറ്റവും തിളക്കമുള്ള മനസ്സുകളെ ആകര്‍ഷിക്കുന്ന ഒരു കാന്തികമായി ഗിഫ്റ്റ് ഐഎഫ്എസ്‌സി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന്, ഐഎഫ്എസ്സിയില്‍ 58 പ്രവര്‍ത്തന സ്ഥാപനങ്ങള്‍, ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്സ്ചേഞ്ച് ഉള്‍പ്പെടെ 3 എക്സ്ചേഞ്ചുകള്‍, 9 വിദേശ ബാങ്കുകള്‍ ഉള്‍പ്പെടെ 25 ബാങ്കുകള്‍, 29 ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, 2 വിദേശ സര്‍വകലാശാലകള്‍, കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍, നിയമ സ്ഥാപനങ്ങള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 50ല്‍ അധികം പ്രൊഫഷണല്‍ സേവന ദാതാക്കള്‍ ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി ഗിഫ്റ്റ് സിറ്റി മാറുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

'ഇന്ത്യ ആഴത്തിലുള്ള ജനാധിപത്യ മൂല്യങ്ങളും വ്യാപാര-വാണിജ്യത്തിന്റെ ചരിത്ര പാരമ്പര്യവുമുള്ള രാജ്യമാണ്', പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ഇന്ത്യയിലെ ഓരോ നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ ഉണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ഗിഫ്റ്റിനെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് ഇന്ത്യയുടെ വളര്‍ച്ചാ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞു. 4 ലക്ഷം വിമാന യാത്രക്കാരുടെ പ്രതിദിന വ്യോമഗതാഗതം, 2014-ല്‍ 400-ല്‍ നിന്ന് ഇന്ന് 700-ലധികം യാത്രാ വിമാനങ്ങളുടെ എണ്ണം വര്‍ധിച്ചതായി, കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കിയതിന് ഉദാഹരണങ്ങള്‍ നല്‍കി പ്രധാനമന്ത്രി പരാമര്‍ശിച്ചു. 'വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഞങ്ങളുടെ എയര്‍ലൈനുകള്‍ ഏകദേശം 1000 വിമാനങ്ങള്‍ വാങ്ങാന്‍ പോകുകയാണ്', വിമാനം വാടകയ്ക്കെടുക്കുന്നവര്‍ക്ക് ഗിഫ്റ്റ് സിറ്റി നല്‍കുന്ന വിവിധ സൗകര്യങ്ങള്‍ എടുത്തുകാട്ടി പ്രധാനമന്ത്രി അറിയിച്ചു. ഐഎഫ്എസ്‌സിഎയുടെ കപ്പല്‍ പാട്ടത്തിനു നല്‍കല്‍ സംവിധാനം, ഐടി പ്രതിഭകളുടെ വലിയൊരു കൂട്ടം, ഡാറ്റ സംരക്ഷണ നിയമങ്ങള്‍, എല്ലാ രാജ്യങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഡിജിറ്റല്‍ തുടര്‍ച്ചയ്ക്കായി സുരക്ഷിത സൗകര്യങ്ങള്‍ നല്‍കുന്ന ഗിഫ്റ്റിന്റെ ഡാറ്റ എംബസി സംരംഭം എന്നിവയും അദ്ദേഹം പരാമര്‍ശിച്ചു. 'ഇന്ത്യയിലെ യുവ പ്രതിഭകള്‍ക്ക് നന്ദി, എല്ലാ വന്‍കിട കമ്പനികളുടെയും ആഗോള ശേഷി കേന്ദ്രങ്ങളുടെ അടിത്തറയായി ഞങ്ങള്‍ മാറിയിരിക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും 2047ല്‍ വികസിത രാജ്യമാകുമെന്നും പ്രസംഗം ഉപസംഹരിച്ചു പ്രധാനമന്ത്രി പ്രസ്താവിച്ചു. ഇതില്‍ പുതിയ രൂപത്തിലുള്ള മൂലധനം, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, നവയുഗ ധനകാര്യ സേവനങ്ങള്‍ എന്നിവയുടെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗിഫ്റ്റ് സിറ്റി അതിന്റെ കാര്യക്ഷമമായ നിയന്ത്രണങ്ങള്‍, പ്ലഗ് ആന്‍ഡ് പ്ലേ അടിസ്ഥാന സൗകര്യം, വിശാലമായ ഇന്ത്യന്‍ ഉള്‍നാടന്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള പ്രവേശനം, പ്രവര്‍ത്തനച്ചെലവിനു പ്രയോജനം, മികവിന്റെ നേട്ടങ്ങള്‍ എന്നിവ ഉപയോഗിച്ച് സമാനതകളില്ലാത്ത അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ''ആഗോള സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിലേക്ക് ഗിഫ്റ്റ് ഐഎഫ്എസ്സിയുമായി നമുക്ക് ഒരുമിച്ച് മുന്നേറാം. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയും ഉടന്‍ നടക്കാന്‍ പോവുകയാണ്'', എല്ലാ നിക്ഷേപകരെയും ക്ഷണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 'ലോകത്തിന്റെ ഗൗരവമേറിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് ഒരുമിച്ച് നൂതന ആശയങ്ങള്‍ പര്യവേക്ഷണം ചെയ്യുകയും പിന്തുടരുകയും ചെയ്യാം', ശ്രീ മോദി ഉപസംഹരിച്ചു.
...

പശ്ചാത്തലം

ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പ് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 2024 ന്റെ മുന്നോടിയായി കേന്ദ്ര ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയും (IFSCA) ഗിഫ്റ്റ് സിറ്റിയും സംയുക്തമായി കൂട്ടായ്മ സംഘടിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള പുരോഗമന ആശയങ്ങള്‍, സമ്മര്‍ദ്ദകരമായ പ്രശ്‌നങ്ങള്‍, നൂതന സാങ്കേതികവിദ്യകള്‍ എന്നിവ കണ്ടെത്തുകയും ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങളും അവസരങ്ങളും ആയി വികസിപ്പിക്കുകയും ചെയ്യുന്നു.


ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിന്റെ വിഷയം 'ഗിഫ്റ്റ്-ഐഎഫ്എസ്സി: പുതിയ കാലത്തെ ആഗോള സാമ്പത്തിക സേവനത്തിനായുള്ള ഉല്ലാസ കേന്ദ്രം' എന്നതാണ്, അത് ഇനിപ്പറയുന്ന മൂന്ന് ട്രാക്കുകളിലൂടെ അവതരിപ്പിക്കപ്പെടും:


പ്ലീനറി ട്രാക്ക്: ഒരു ന്യൂ ഏജ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ നിര്‍മ്മാണം
ഗ്രീന്‍ ട്രാക്ക്: ഒരു 'ഗ്രീന്‍ സ്റ്റാക്കിന്' ഒരു കേസ് ഉണ്ടാക്കുന്നു
സില്‍വര്‍ ട്രാക്ക്: ഗിഫ്റ്റ് ഐഎഫ്എസ്‌സിയില്‍ ലോംഗ്വിറ്റി ഫിനാന്‍സ് ഹബ്
ഓരോ ട്രാക്കിലും ഒരു മുതിര്‍ന്ന വ്യവസായ പ്രമുഖരുടെ പ്രഭാഷണം ഉള്‍പ്പെടും, ഇന്ത്യയിലും ലോകമെമ്പാടുമുള്ള സാമ്പത്തിക മേഖലയില്‍ നിന്നുള്ള വ്യവസായ വിദഗ്ധരുടെയും പ്രാക്ടീഷണര്‍മാരുടെയും ഒരു പാനല്‍ ചര്‍ച്ചയും, പ്രായോഗിക ഉള്‍ക്കാഴ്ചകളും നടപ്പിലാക്കാന്‍ കഴിയുന്ന പരിഹാരങ്ങളും നല്‍കും.


ഇന്ത്യയില്‍ നിന്നുള്ള ശക്തമായ ഓണ്‍ലൈന്‍ പങ്കാളിത്തത്തോടെ യുഎസ്എ, യുകെ, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, യുഎഇ, ഓസ്ട്രേലിയ, ജര്‍മ്മനി എന്നിവയുള്‍പ്പെടെ 20ല്‍പ്പരം രാജ്യങ്ങളില്‍ നിന്നുള്ള ആഗോള പ്രേക്ഷകര്‍ക്കും കൂട്ടായ്മ സാക്ഷ്യം വഹിക്കും. വിദേശ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരും വിദേശ എംബസി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

NS

(Release ID: 1984390) Visitor Counter : 81