പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യാ ഗവൺമെന്റും അമേരിക്കയും തമ്മിലുള്ള നിക്ഷേപ പ്രോത്സാഹന കരാർ

Posted On: 23 MAY 2022 6:25PM by PIB Thiruvananthpuram

ഇന്ത്യാ ഗവൺമെന്റും അമേരിക്കൻ ഐക്യനാടുകളിലെ ഗവൺമെന്റും ഇന്ന് ജപ്പാനിലെ ടോക്കിയോയിൽ ഒരു നിക്ഷേപ പ്രോത്സാഹന കരാറിൽ  ഒപ്പുവച്ചു. ഇന്ത്യൻ ഗവൺമെന്റിന്റെ വിദേശകാര്യ സെക്രട്ടറി ശ്രീ വിനയ് ക്വാത്രയും യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (ഡിഎഫ്‌സി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീ. സ്കോട്ട് നാഥനും ചേർന്നാണ് കരാറിൽ  ഒപ്പുവച്ചത്.

1997-ൽ ഇന്ത്യാ ഗവൺമെന്റും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഗവൺമെന്റും തമ്മിൽ ഒപ്പുവെച്ച നിക്ഷേപ പ്രോത്സാഹന കരാറിനെ ഈ കരാർ  അസാധുവാക്കുന്നു. 1997-ൽ നേരത്തെ കരാർ  ഒപ്പുവെച്ചതിനുശേഷം ഡി എഫ് സി  എന്ന പുതിയ ഏജൻസി രൂപീകരിക്കുന്നതുൾപ്പെടെ സുപ്രധാന സംഭവവികാസങ്ങൾ ഉണ്ടായിട്ടുണ്ട്. , അമേരിക്കയുടെ  സമീപകാല നിയമമായ ബിൽഡ് ആക്റ്റ് 2018 പ്രാബല്യത്തിൽ വന്നതിന് ശേഷം പഴയ ഓവർസീസ് പ്രൈവറ്റ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷന്റെ (ഒപിഐസി) പിൻഗാമിയായി രൂപം കൊണ്ടതാണ് യു എസ് എ ഗവൺമെന്റിന്റെ ഡെവലപ്‌മെന്റ് ഫിനാൻസ് ഏജൻസി. കടം , ഓഹരി  നിക്ഷേപം, നിക്ഷേപ ഗ്യാരന്റി, നിക്ഷേപ ഇൻഷുറൻസ് അല്ലെങ്കിൽ റീഇൻഷുറൻസ്, സാധ്യതയുള്ള പ്രോജക്ടുകൾക്കും ഗ്രാന്റുകൾക്കും വേണ്ടിയുള്ള സാധ്യതാ പഠനങ്ങൾ തുടങ്ങിയവയാണ്  ഡിഎഫ്‌സി വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പിന്തുണ പദ്ധതികൾ .

ഇന്ത്യയിൽ നിക്ഷേപ പിന്തുണ നൽകുന്നത് തുടരുന്നതിന് ഡിഎഫ്‌സിയുടെ നിയമപരമായ ആവശ്യകതയാണ് കരാർ. ഡി എഫ് സി  അല്ലെങ്കിൽ അവരുടെ മുൻഗാമിയായ ഏജൻസികൾ 1974 മുതൽ ഇന്ത്യയിൽ സജീവമാണ്, ഇതുവരെ 5.8 ബില്യൺ  ഡോളർ  മൂല്യമുള്ള നിക്ഷേപ പിന്തുണ നൽകിയിട്ടുണ്ട്, അതിൽ 2.9 ബില്യൺ ഡോളർ   ഇപ്പോഴും കുടിശ്ശികയാണ്. ഇന്ത്യയിൽ നിക്ഷേപ പിന്തുണ നൽകുന്നതിനായി 4 ബില്യൺ ഡോളറിന്റെ നിർദ്ദേശങ്ങൾ ഡിഎഫ്‌സിയുടെ പരിഗണനയിലാണ്. കോവിഡ്-19 വാക്സിൻ നിർമ്മാണം, ആരോഗ്യ സംരക്ഷണ ധനസഹായം, പുനരുപയോഗ ഊർജ്ജം , എസ്എംഇ ധനസഹായം, സാമ്പത്തിക ഉൾപ്പെടുത്തൽ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വികസനത്തിന് പ്രാധാന്യമുള്ള മേഖലകളിൽ ഡി എഫ് സി  നിക്ഷേപ പിന്തുണ നൽകിയിട്ടുണ്ട്.

നിക്ഷേപ പ്രോത്സാഹന കരാർ  ഒപ്പിടുന്നത് ഇന്ത്യയിൽ ഡി എഫ് സി നൽകുന്ന നിക്ഷേപ പിന്തുണ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഇന്ത്യയുടെ വികസനത്തിന് കൂടുതൽ സഹായകമാകും.

-ND-



(Release ID: 1827745) Visitor Counter : 202