രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav g20-india-2023

പി. എന്‍. പണിക്കര്‍ പ്രചരിപ്പിച്ചത് 'വായിച്ചുവളരുക' എന്ന ലളിതവും ശക്തവുമായ സന്ദേശം: രാഷ്ട്രപതി കോവിന്ദ്


യശഃശരീരനായ ശ്രീ പി. എന്‍. പണിക്കരുടെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു

Posted On: 23 DEC 2021 1:53PM by PIB Thiruvananthpuram

നിരക്ഷരത എന്ന തിന്മ ഇല്ലാതാക്കാനാണു യശഃശരീരനായ ശ്രീ പി. എന്‍. പണിക്കര്‍ ആഗ്രഹിച്ചതെന്ന് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് പറഞ്ഞു. ലളിതവും ശക്തവുമായ 'വായിച്ചുവളരുക' എന്ന സന്ദേശം അദ്ദേഹം പ്രചരിപ്പിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. തിരുവനന്തപുരം പൂജപ്പുരയില്‍ ഇന്ന് (ഡിസംബര്‍ 23, 2021) ശ്രീ പി. എന്‍. പണിക്കരുടെ പ്രതിമ അനാച്ഛാദനംചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ശ്രീ പണിക്കര്‍ വായനശാലകളെയും സാക്ഷരതയെയും ജനകീയപ്രസ്ഥാനമാക്കി മാറ്റി. ശരിക്കുപറഞ്ഞാല്‍, അദ്ദേഹം അതിനെ ഒരു ജനകീയ സാംസ്‌കാരിക പ്രസ്ഥാനമാക്കി മാറ്റുകയായിരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

എല്ലാ ഗ്രാമങ്ങളിലും, വിദൂര ഗ്രാമങ്ങളില്‍ പോലും, ഒരു ഗ്രന്ഥശാലയുണ്ടാകും എന്നത് കേരളത്തിന്റെ സവിശേഷതയാണ്. ജനങ്ങള്‍ക്ക് അവരുടെ ഗ്രാമത്തിലോ പട്ടണത്തിലോ ഉള്ള ക്ഷേത്രവുമായോ പള്ളിയുമായോ മുസ്ലിം പള്ളിയുമായോ വിദ്യാലയവുമായോ ഒരു പ്രത്യേക ബന്ധം തോന്നുന്നതുപോലെ, അവരുടെ ഗ്രാമത്തിലോ പട്ടണത്തിലോ ഉള്ള വായനശാലയുമായി വൈകാരികമായ ഒരു ബന്ധമാണ് അനുഭവപ്പെടുന്നത്. ശ്രീ പണിക്കരുടെ പ്രസ്ഥാനം ഒരുക്കിയ ഗ്രന്ഥശാലകള്‍ പിന്നീട് എല്ലാ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും നാഡീകേന്ദ്രങ്ങളായി മാറി. കേരളത്തിലെ സാക്ഷരതാപ്രസ്ഥാനം അതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്. കേരളത്തിന്റെ സംസ്‌കാരത്തില്‍ ഗ്രന്ഥശാലകള്‍ക്ക് മുഖ്യസ്ഥാനം ലഭിച്ചതിന്റെ ഖ്യാതി സാധാരണക്കാരെ വായനശാലകളുമായി ബന്ധിപ്പിച്ച  ശ്രീ പി.എന്‍. പണിക്കര്‍ക്കുള്ളതാണ്. 1945ല്‍ അന്‍പതോളം ചെറിയ ഗ്രന്ഥശാലകളുമായി ശ്രീ പണിക്കര്‍ ആരംഭിച്ച ഗ്രന്ഥശാലാസംഘം ആയിരക്കണക്കിന് ഗ്രന്ഥശാലകളുടെ ഒരു വലിയ ശൃംഖലയായി വളര്‍ന്നു. ഈ വലിയ ഗ്രന്ഥശാലാശൃംഖലയിലൂടെ കേരളത്തിലെ സാധാരണക്കാര്‍ക്ക് ശ്രീനാരായണഗുരു, അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ മഹദ് വ്യക്തികളുടെ ചിന്തകളെയും ആദര്‍ശങ്ങളെയുംകുറിച്ച് അറിയാന്‍ കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള ഒരു ശരാശരി വ്യക്തിയുടെ സാര്‍വലൗകികവീക്ഷണം ശ്രീ പണിക്കരുടെ ഗ്രന്ഥശാലാ-സാക്ഷരതാ പ്രസ്ഥാനത്തില്‍ കണ്ടെത്താനാകും.
 

ഇന്ത്യയുടെ സാംസ്‌കാരിക-ഐക്യബോധത്തെ ഏറ്റവുമുയര്‍ന്ന രീതിയില്‍ പ്രകടിപ്പിക്കുന്ന നാടാണ് കേരളമെന്നു രാഷ്ട്രപതി പറഞ്ഞു. ഇത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെ ആകര്‍ഷിക്കുന്നു. വ്യതിരിക്തമായ സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വ്യത്യസ്ത സംസ്‌കാരങ്ങളെയും മതങ്ങളെയും ഉള്‍ക്കൊള്ളുന്നു. കേരളത്തിലെ ജനങ്ങള്‍ ഇന്ത്യയുടെ ഇതരഭാഗങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്നുമുള്ള ആദരം നേടിയിട്ടുണ്ട്. ഇന്ത്യന്‍ പ്രവാസികളില്‍ കേരളത്തില്‍ നിന്നുള്ള പരിശ്രമശാലികള്‍ വന്‍തോതില്‍ പണമയയ്ക്കുക മാത്രമല്ല, തങ്ങളുടെ തൊഴിലിടങ്ങളായി അവര്‍ സ്വീകരിച്ച ദേശങ്ങളില്‍ ഇന്ത്യയുടെ യശസ്സ് വളരെയധികം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു.

 

കേരളത്തില്‍ നിന്നുള്ള സേവനമേഖലയിലെ പ്രൊഫഷണലുകളെ, പ്രത്യേകിച്ച് നഴ്സുമാരെയും ഡോക്ടര്‍മാരെയും, എല്ലായിടത്തുമുള്ള ജനങ്ങള്‍ വളരെയധികം ബഹുമാനിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു. അടുത്തിടെ, കോവിഡ് മഹാമാരി ലോകത്തെയാകെ ബാധിച്ചപ്പോള്‍, കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരും ഡോക്ടര്‍മാരുമായിരുന്നു ഇന്ത്യയില്‍ നിന്നും മധ്യപൂര്‍വേഷ്യയില്‍ നിന്നും ലോകമെമ്പാടുനിന്നുമുള്ള കോവിഡ് പോരാളികളില്‍ മുന്‍പന്തിയില്‍. കേരള ജനത ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുകയാണ്.

നൂറുശതമാനം സാക്ഷരത നേടിയ ആദ്യസംസ്ഥാനമായി കേരളം മാറി എന്ന വസ്തുത ചൂണ്ടിക്കാട്ടി 'സാക്ഷരകേരള'പ്രസ്ഥാനം ജനകീയവും ഫലപ്രദവുമാകുന്നത് ശ്രീ പണിക്കര്‍ സ്ഥാപിച്ച അടിത്തറയുടെ പശ്ചാത്തലത്തിലാണെന്നു രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയും വിദ്യാഭ്യാസ നിലവാരവും ഗുണഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സുസ്ഥിരവികസനത്തിന്റെ വീക്ഷണത്തില്‍ ഉള്‍പ്പെടെ മാനവവികസനത്തിന്റെ നിരവധി സൂചികകളില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നിലാണ്. കേരളത്തിലെ മാറിമാറിവരുന്ന ഗവണ്‍മെന്റുകള്‍ വളര്‍ച്ചയുടെയും വികസനത്തിന്റെയും അജണ്ടയില്‍ സുസ്ഥിരശ്രദ്ധ കേന്ദ്രീകരിച്ചു. അതിനാല്‍, മികവിന്റെ നിരവധി സൂചികകളില്‍ സംസ്ഥാനം അതിന്റെ നേതൃസ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

ശ്രീ പണിക്കരുടെ ചരമവാര്‍ഷിക ദിനമായ ജൂണ്‍ 19 'വായനദിന'മായി ആചരിക്കുന്നത് മഹാനായ ഈ രാഷ്ട്രശില്‍പ്പിക്കു ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമാണെന്നു രാഷ്ട്രപതി പറഞ്ഞു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ അദ്ദേഹത്തിന്റെ ദൗത്യം അര്‍പ്പണബോധത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നു എന്നറിയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയുടെ പ്രേരണയ്ക്കായി ഡിജിറ്റല്‍ സാക്ഷരതയെ ഫൗണ്ടേഷന്‍ പ്രോത്സാഹിപ്പിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ഗ്രാമപ്രദേശങ്ങളില്‍ ഫൗണ്ടേഷന്‍ ഡിജിറ്റല്‍ പഠനപ്രക്രിയ തുടങ്ങി എന്നറിയുന്നതിലും ആയിരക്കണക്കിന് ഡിജിറ്റല്‍ ഭവനഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതില്‍ ഈ ശ്രമം വിജയിച്ചതിലും ഞാന്‍ സന്തുഷ്ടനാണ്. പി. എന്‍. പണിക്കര്‍ ദേശീയ വായനാദൗത്യം പോലുള്ള സംരംഭങ്ങളിലൂടെ, എത്തിച്ചേരാത്തവരിലേക്കും എത്തപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളും അഭിനന്ദനാര്‍ഹമാണ്. സംസ്‌കൃതത്തിലെ 'അമൃതം തു വിദ്യ' എന്ന ചൊല്ലു പരാമര്‍ശിച്ചുകൊണ്ട്, വിദ്യാഭ്യാസം അല്ലെങ്കില്‍ പഠനം അമൃതം പോലെയാണെന്നും പഠനത്തിന്റെ ഈ അമൃതം, പണിക്കര്‍ ഫൗണ്ടേഷന്‍ രാജ്യത്തുടനീളം വിതരണം ചെയ്യുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

 

 



(Release ID: 1784560) Visitor Counter : 281