പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്വച്ഛഭാരത് മിഷന്‍-അര്‍ബന്‍ 2.0നും അമൃത് 2.0 യ്ക്കും തുടക്കം കുറിച്ച് പ്രധാനമന്ത്രി


''സ്വച്ഛഭാരത് മിഷന്‍-അര്‍ബന്‍ 2.0 നഗരങ്ങളെ പൂര്‍ണമായും മാലിന്യമുക്തമാക്കാനുള്ള പദ്ധതിയാണ്'

രാജ്യത്തെ അഴുക്കുചാലുകള്‍ വൃത്തിയാക്കുക വഴി നമ്മുടെ നഗരങ്ങളെ ജലസുരക്ഷയുള്ളവയാക്കുകയും രാജ്യത്തൊരിടത്തും നമ്മുടെ പുഴകളിലേക്ക് മലിനജലം തള്ളുന്നില്ലെന്ന് ഉറപ്പാക്കുകയും അമൃതിന്റെ അടുത്ത ഘട്ടത്തില്‍ ലക്ഷ്യമിടുന്നു''

''സ്വച്ഛഭാരത് അഭിയാന്‍, അമൃത് മിഷന്‍ എന്നിവയ്ക്ക് ഒരു ദൗത്യമുണ്ട്, ആദരമുണ്ട്, അന്തസുണ്ട്, രാജ്യത്തിനായുള്ള അഭിവാഞ്ഛയുണ്ട്, മാതൃരാജ്യത്തോട് സമാനതകളില്ലാത്ത കൂറുണ്ട്''

''അസമത്വം ഇല്ലാതാക്കുന്നതിന് ഗ്രാമങ്ങളുടെ വികസനം പ്രധാനമാണെന്ന് ബാബാസാഹിബ് അംബേദ്കര്‍ വിശ്വസിച്ചു.... ബാബാസാഹിബിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്നതിനായുള്ള പ്രധാനപ്പെട്ട ഘട്ടമാണ് സ്വച്ഛഭാരത് മിഷന്റെയും അമൃതിന്റെയും അടുത്ത ഘട്ടം''

''ശുചിത്വം എന്നത് എല്ലാവര്‍ക്കും, എല്ലാ ദിവസവും, എല്ലാ ആഴ്ചയും, എല്ലാ വര്‍ഷവും തലമുറകള്‍ തോറുമുള്ള മഹത്തായ ഒരു ക്യാംപെയ്നാണ്. ശുചിത്വം ഒരു ജീവിത രീതിയാണ്. ശുചിത്വം ഒരു ജീവിതമന്ത്രമാണ്''

'2014-ല്‍ 20 ശതമാനത്ത

Posted On: 01 OCT 2021 1:28PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വച്ഛഭാരത് മിഷന്‍ 2.0, അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ 2.0 എന്നിവയ്ക്കു തുടക്കം കുറിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ ഹര്‍ദീപ് സിംഗ് പുരി, ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേല്‍, ശ്രീ കൗശല്‍ കിഷോര്‍, ശ്രീ ബിശ്വേശര്‍ തുടു, സംസ്ഥാന മന്ത്രിമാര്‍, മേയര്‍മാര്‍, ചെയര്‍പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2014ല്‍ രാജ്യത്തെ ജനങ്ങള്‍ തുറസായ സ്ഥലത്തെ മലമൂത്ര വിസര്‍ജനം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞ എടുത്തതായും 10 കോടിയിലധികം ശുചിമുറികള്‍ നിര്‍മിച്ച് ആ പ്രതിജ്ഞ നിറവേറ്റിയതായും ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ സ്വച്ഛഭാരത് മിഷന്‍-അര്‍ബന്‍ 2.0-ത്തിലൂടെ രാജ്യത്തെ നഗരങ്ങള്‍ പൂര്‍ണമായും മാലിന്യമുക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ''നമ്മുടെ നഗരങ്ങളെ മലിനജല നിയന്ത്രണത്തിലൂടെ സുരക്ഷിത ജലം ഒഴുകുന്ന ഇടങ്ങളാക്കി മാറ്റാനും രാജ്യത്തൊരിടത്തും പുഴകളിലേക്ക് മലിനജലം ഒഴുക്കുന്നില്ലെന്ന് ഉറപ്പാക്കാനും മിഷന്‍ അമൃതിന്റെ അടുത്ത ഘട്ടത്തില്‍ ലക്ഷ്യമിടുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിലും ശുചിത്വത്തിലും ഉണ്ടായ പുരോഗതിയിലും മാറ്റത്തിലും പ്രധാനമന്ത്രി, മഹാത്മാഗാന്ധിക്ക് നന്ദി പ്രകാശിപ്പിച്ചു. ഈ ദൗത്യങ്ങള്‍ മഹാത്മഗാന്ധിയുടെ ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നടപ്പിലാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. ശുചിമുറികളുടെ നിര്‍മാണം രാജ്യത്തെ അമ്മമാരുടെയും പെണ്‍മക്കളുടേയും ദുരിതം ഇല്ലാതാക്കി.

സ്വച്ഛഭാരത് അഭിയാന്‍, അമൃത് മിഷന്‍ എന്നിവയുടെ ഇതുവരെയുള്ള വിജയം രാജ്യത്തെ ഓരോ പൗരന്റേയും അഭിമാനം ഉയര്‍ത്തി. ''ഇതില്‍ ഒരു ദൗത്യമുണ്ട്, ആദരമുണ്ട്, അന്തസുണ്ട്, രാജ്യത്തിനായുള്ള അഭിവാഞ്ഛയുണ്ട്, മാതൃരാജ്യത്തോട് സമാനതകളില്ലാത്ത കൂറുണ്ട്'' - പ്രധാനമന്ത്രി പറഞ്ഞു.

അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രത്തിലാണ് ഉദ്ഘാടനച്ചടങ്ങു നടക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അസമത്വം ഇല്ലാതാക്കാനുള്ള പ്രധാന നടപടികളിലൊന്ന് ഗ്രാമങ്ങളുടെ വികസനമാണെന്ന് ബാബാസാഹിബ് വിശ്വസിച്ചിരുന്നതായി പറഞ്ഞു. മികച്ച ജീവിതം തേടി നിരവധിപ്പേര്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നു. അവര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടെങ്കിലും ഗ്രാമങ്ങളെ അപേക്ഷിച്ച് മികച്ച ജീവിത നിലവാരം ലഭിച്ചില്ല. ഇത് വീടുകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിന്റെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അസമത്വം ഇല്ലാതാക്കുക വഴി ഇതുപോലുള്ള ഈ സാഹചര്യങ്ങള്‍ മാറ്റാനാകുമെന്ന് അംബേദ്കര്‍ വിശ്വസിച്ചു. ബാബാസാഹിബിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്നതിനായുള്ള പ്രധാനപ്പെട്ട ഘട്ടമാണ് സ്വച്ഛഭാരത് മിഷന്റെയും അമൃതിന്റെയും അടുത്ത ഘട്ടമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

'എല്ലാവരുടെയും പിന്തുണ, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം' എന്നിവയ്ക്കൊപ്പം ശുചിത്വ ക്യാമ്പയിനുകളില്‍ ഏവരുടെയും പരിശ്രമവും നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറ ശുചിത്വ ക്യാംപെയ്നുകളില്‍ പങ്കെടുക്കുന്നതിന് മുന്നിട്ടിറങ്ങുന്നതില്‍ സന്തോഷമുള്ളതായി പൊതുജനപങ്കാളിത്തത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു. മിഠായിക്കവറുകള്‍ കുട്ടികളിപ്പോള്‍ നിലത്തുവലിച്ചെറിയാറില്ല. അവരതു പോക്കറ്റില്‍ സൂക്ഷിക്കും. കുട്ടികള്‍ ഇപ്പോള്‍ മുതിര്‍ന്നവരോട് കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നു. ''ശുചിത്വം എന്നത് ഒരു ദിവസത്തേയ്ക്കോ, ഒരാഴ്ചത്തേയ്ക്കോ, ഒരു വര്‍ഷത്തേയ്ക്കോ കുറച്ചാളുകള്‍ക്ക് വേണ്ടി മാത്രമോ ഉള്ളതല്ല, മറിച്ച് അത് എല്ലാവര്‍ക്കും, എല്ലാ ദിവസവും, എല്ലാ ആഴ്ചയും, എല്ലാ വര്‍ഷവും തലമുറകള്‍ തോറും മഹത്തായ ഒരു ക്യാംപെയ്നാണ്. ശുചിത്വം ഒരു ജീവിത രീതിയാണ്. ശുചിത്വം ഒരു ജീവിതമന്ത്രമാണ്'' അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകളെ പരിപോഷിപ്പിക്കുന്നതിന് നിര്‍മല്‍ ഗുജറാത്ത് ക്യാംപെയ്ന് കീഴിലുള്ള ജന്‍ ആന്ദോളന്‍ വഴി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയതും അദ്ദേഹം അനുസ്മരിച്ചു.

ശുചിത്വ ക്യാംപെയ്‌ന്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം കടന്നതായി വ്യക്തമാക്കിയ പ്രധാനമന്ത്രി അതിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് സംസാരിക്കവേ ഇന്ത്യ ഇന്ന് പ്രതിദിനം ഒരു ലക്ഷം ടണ്ണോളം മാലിന്യം സംസ്‌കരിക്കുന്നതായി വ്യക്തമാക്കി. ''2014ല്‍ ക്യാംപെയ്ന്‍ ആരംഭിച്ചപ്പോള്‍ പ്രതിദിനം 20 ശതമാനത്തില്‍ താഴെമാത്രം മാലിന്യ സംസ്‌കരണം നടത്തിയപ്പോള്‍ ഇന്നത് 70 ശതമാനമായി വര്‍ദ്ധിച്ചു. നമ്മള്‍ ഇത് 100 ശതമാനമായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്'' അദ്ദേഹം പറഞ്ഞു. നഗരവികസന മന്ത്രാലയത്തിനായി പ്രഖ്യാപിക്കപ്പെട്ട കൂടുതല്‍ പദ്ധതികളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2014ല്‍ 1.25 ലക്ഷം കോടി രൂപ അനുവദിക്കപ്പെട്ട സ്ഥാനത്ത് ഇപ്പോള്‍ 4 ലക്ഷം കോടി രൂപ അനുവദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

രാജ്യത്തെ നഗരങ്ങളുടെ വികസനത്തിനായി ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗവും വര്‍ദ്ധിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈയിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ദേശീയ വാഹനങ്ങള്‍ പൊളിക്കല്‍ നയത്തെക്കുറിച്ച് സംസാരിക്കവേ, നയം മാലിന്യത്തെ സമ്പത്താക്കി മാറ്റുമെന്ന് പറഞ്ഞു.

നഗരവികസനവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വഴിയോര കച്ചവടക്കാര്‍ക്ക് ഇതില്‍ വളരെ പ്രാധാന്യമുള്ളതായി പ്രധാനമന്ത്രി പറഞ്ഞു. പി എം സ്വനിധി യോജന ഈ വിഭാഗത്തില്‍ പെടുന്ന ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ പുതിയ കിരണങ്ങളാണ് പകര്‍ന്നു നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് കീഴില്‍ ഏകദേശം 46 ലക്ഷം തെരുവോര കച്ചവടക്കാര്‍ക്ക് പ്രയോജനം ലഭിച്ചതായും 25 ലക്ഷം പേര്‍ക്കായി 2,500 കോടി രൂപയുടെ സഹായം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും വായ്പകള്‍ തിരിച്ചടക്കുന്നതിനും ഈ വ്യാപാരികള്‍ മികച്ച മാതൃകയാണ് സൃഷ്ടിക്കുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.



(Release ID: 1759970) Visitor Counter : 239