പ്രധാനമന്ത്രിയുടെ ഓഫീസ്‌

സമുദ്ര സുരക്ഷ ശക്തിപ്പെടുത്തല്‍: രാജ്യാന്തര സഹകരണത്തിന്റെ ആവശ്യകത എന്ന വിഷയത്തില്‍ നടന്ന യു.എന്‍.എസ്.സി. ഉന്നതതല സംവാദത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളുടെ തര്‍ജമ

Posted On: 09 AUG 2021 7:29PM by PIB Thiruvananthpuram

ശ്രേഷ്ഠന്മാര്‍,

സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ഈ സുപ്രധാന ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി. സെക്രട്ടറി ജനറലിന്റെ ക്രിയാത്മക സന്ദേശത്തെ ഞാന്‍ അഭിനന്ദിക്കുന്നു. കാര്യങ്ങള്‍ വിശദീകരിച്ചതിന് യു.എന്‍.ഒ.ഡി.സിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ പ്രസിഡന്റ് ആഫ്രിക്കന്‍ യൂണിയന്‍ പ്രസിഡന്റിന്റെ പദവിയില്‍ തന്റെ സന്ദേശം നല്‍കി. എനിക്ക് അദ്ദേഹത്തോടു പ്രത്യേകം നന്ദിയുണ്ട്. റഷ്യയുടെ പ്രസിഡന്റ്, കെനിയ പ്രസിഡന്റ്, വിയറ്റ്‌നാം പ്രധാനമന്ത്രി എന്നിവരുടെ സാന്നിധ്യത്തിനും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ബഹുമാന്യരേ,

സമുദ്രം നമ്മുടെ സംയുക്ത പൈതൃകമാണ്. നമ്മുടെ കടല്‍പ്പാതകള്‍ അന്താരാഷ്ട്ര വ്യാപാരത്തിന്റെ ജീവനാഡിയാണ്. കൂടാതെ, ഏറ്റവും വലിയ കാര്യം ഈ സമുദ്രങ്ങള്‍ ഭൂമിയുടെ ഭാവിയുടെ കാര്യത്തില്‍ വളരെ പ്രധാനമാണ് എന്നതാണ്. എന്നാല്‍ ഇന്ന് നമ്മുടെ പൊതു സമുദ്ര പൈതൃകം നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. കടല്‍ക്കൊള്ളകള്‍ക്കും തീവ്രവാദത്തിനും കടല്‍പ്പാതകള്‍ ദുരുപയോഗം ചെയ്യുന്നു. പല രാജ്യങ്ങളും തമ്മില്‍ സമുദ്ര മേഖലയെ കുറിച്ചു തര്‍ക്കങ്ങള്‍ ഉണ്ട്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും സമുദ്ര മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. ഈ വിശാലമായ പശ്ചാത്തലത്തില്‍, നമ്മുടെ പൊതു സമുദ്ര പൈതൃകത്തിന്റെ സംരക്ഷണത്തിനും ഉപയോഗത്തിനും പരസ്പര ധാരണയുടെയും സഹകരണത്തിന്റെയും ഒരു ചട്ടക്കൂട് ഉണ്ടാക്കണം. ഒരു രാജ്യത്തിനു മാത്രമായി അത്തരമൊരു ചട്ടക്കൂട് ഉണ്ടാക്കാന്‍ കഴിയില്ല. ഒരു പൊതു പരിശ്രമത്തിലൂടെ മാത്രമേ അത് സാക്ഷാത്കരിക്കാനാകൂ. ഈ ചിന്തയോടെയാണ് നാം ഈ സുപ്രധാന വിഷയം സുരക്ഷാ കൗണ്‍സിലിന് മുന്നില്‍ കൊണ്ടുവന്നത്. ഇന്നത്തെ ഉന്നതതല ചര്‍ച്ച സമുദ്ര സുരക്ഷയുടെ കാര്യത്തില്‍ ലോകത്തിനു മാര്‍ഗദര്‍ശകമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ബഹുമാന്യരേ, 

ഈ ആലോചനാ യോഗത്തിനായി അഞ്ച് അടിസ്ഥാന തത്വങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ആദ്യ തത്വം: നിയമാനുസൃതമായ സമുദ്ര വ്യാപാരത്തില്‍ നിന്ന് നാം തടസ്സങ്ങള്‍ നീക്കം ചെയ്യണം. നമ്മുടെ എല്ലാവരുടെയും അഭിവൃദ്ധി സമുദ്ര വ്യാപാരത്തിന്റെ സജീവമായ ഗതിയെ ആശ്രയിച്ചിരിക്കുന്നു. മുഴുവന്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്കും തടസ്സങ്ങള്‍ ഒരു വെല്ലുവിളിയാകാം. സ്വതന്ത്ര സമുദ്രവ്യാപാരം ഇന്ത്യയുടെ നാഗരികതയുമായി പണ്ടുമുതലേ ബന്ധപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, സിന്ധു നദീതട സംസ്‌കാരത്തിന്റെ ലോഥല്‍ തുറമുഖം സമുദ്ര വ്യാപാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രാചീനകാലത്തെ സ്വതന്ത്ര സമുദ്രാന്തരീക്ഷത്തിലാണ് ശ്രീബുദ്ധന്റെ സമാധാനത്തിന്റെ സന്ദേശം ലോകമെമ്പാടും പ്രചരിച്ചത്. ഇന്നത്തെ പശ്ചാത്തലത്തില്‍, സാഗര്‍ - (മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും) - ഈ തുറന്നതും എ്ല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ധാര്‍മ്മികതയെ അടിസ്ഥാനമാക്കി ഇന്ത്യ നിര്‍വചിച്ചിട്ടുണ്ട്. ഈ കാഴ്ചപ്പാടിലൂടെ, ഞങ്ങളുടെ മേഖലയില്‍ സമുദ്ര സുരക്ഷയുടെ ഒരു സമഗ്ര ഘടന സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ദര്‍ശനം സുരക്ഷിതവും സുരക്ഷിതവും സുസ്ഥിരവുമായ ഒരു സമുദ്ര മേഖലയാണ്. സ്വതന്ത്ര നാവിക വ്യാപാരത്തിന് നമ്മള്‍ പരസ്പരം നാവികരുടെ അവകാശങ്ങളെ പൂര്‍ണ്ണമായി ബഹുമാനിക്കേണ്ടതുണ്ട്.

രണ്ടാമത്തെ തത്വം: സമുദ്ര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് സമാധാനപരമായി അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം. പരസ്പര വിശ്വാസത്തിനും ആത്മവിശ്വാസത്തിനും ഇത് വളരെ പ്രധാനമാണ്. ഇതിലൂടെ മാത്രമേ നമുക്ക് ആഗോള സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്താനാകൂ. ഈ ധാരണയും പക്വതയും കൊണ്ട് ഇന്ത്യ തങ്ങളുടെ അയല്‍ രാജ്യമായ ബംഗ്ലാദേശുമായുള്ള സമുദ്ര അതിര്‍ത്തി പരിഹരിച്ചു.

മൂന്നാമത്തെ തത്വം: രാജ്യങ്ങള്‍ സൃഷ്ടിച്ചതല്ലാത്ത പ്രകൃതിദുരന്തങ്ങളും സമുദ്ര ഭീഷണികളും നമ്മള്‍ ഒരുമിച്ച് നേരിടണം. ഈ വിഷയത്തില്‍ പ്രാദേശിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യ നിരവധി നടപടികള്‍ ആരംഭിച്ചു. ചുഴലിക്കാറ്റ്, സുനാമി, മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട സമുദ്ര ദുരന്തങ്ങളില്‍ ആദ്യം പ്രതികരിച്ചത് ഞങ്ങളാണ്. ഇന്ത്യന്‍ നാവിക സേന കടല്‍ക്കൊള്ള തടയുന്നതിന് 2008 മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിംഗ് നടത്തുന്നു. ഇന്ത്യയുടെ വൈറ്റ് ഷിപ്പിംഗ് ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍ നമ്മുടെ മേഖലയിലെ സമുദ്ര മേഖലയിലെ പങ്കാളിത്ത അവബോധം വര്‍ദ്ധിപ്പിക്കുന്നു. ഹൈഡോഗ്രാഫിക് സര്‍വേ സപ്പോര്‍ട്ട്, സമുദ്ര സുരക്ഷ എന്നിവയില്‍ ഞങ്ങള്‍ പല രാജ്യങ്ങള്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു സമ്പൂര്‍ണ സുരക്ഷാ ദായക രാജ്യമെന്ന നിലയിലാണ് ഇന്ത്യയുടെ സ്ഥാനം. 

നാലാമത്തെ തത്വം: സമുദ്ര പരിസ്ഥിതിയും സമുദ്ര വിഭവങ്ങളും നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. നമുക്കറിയാവുന്നതുപോലെ, സമുദ്രങ്ങള്‍ കാലാവസ്ഥയില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നു. അതിനാല്‍, പ്ലാസ്റ്റിക്, എണ്ണ ചോര്‍ച്ച പോലുള്ള മലിനീകരണത്തില്‍ നിന്ന് നമ്മുടെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കേണ്ടതുണ്ട്. കൂടാതെ അമിത മത്സ്യബന്ധനത്തിനും കടല്‍ വേട്ടയ്ക്കും എതിരെ സംയുക്ത നടപടികള്‍ കൈക്കൊള്ളണം. അതേസമയം, സമുദ്ര ശാസ്ത്രത്തില്‍ നമ്മള്‍ സഹകരണം വര്‍ദ്ധിപ്പിക്കണം. ഇന്ത്യ ഒരു മഹത്തായ സമുദ്ര ദൗത്യം ആരംഭിച്ചു. സുസ്ഥിരമായ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങള്‍ നിരവധി സംരംഭങ്ങള്‍ എടുത്തിട്ടുണ്ട്.

അഞ്ചാമത്തെ തത്വം: ഉത്തരവാദിത്തമുള്ള സമുദ്രതല ബന്ധത്തെ നമ്മള്‍ പ്രോത്സാഹിപ്പിക്കണം. സമുദ്രവ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാണ്. പക്ഷേ, അത്തരം അടിസ്ഥാന സൗകര്യ പദ്ധതികളുടെ വികസനത്തില്‍ രാജ്യങ്ങളുടെ സുസ്ഥിരതയും ഉള്‍ക്കൊള്ളാനുള്ള ശേഷിയും മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇതിനായി നമ്മള്‍ ശരിയായ ആഗോള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉണ്ടാക്കണം.
ബഹുമാനപ്പെട്ടവരെ, ഈ അഞ്ച് തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സമുദ്ര സുരക്ഷാ സഹകരണത്തിനുള്ള ആഗോള രൂപരേഖ തയ്യാറാക്കാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്. ഇന്നത്തെ തുറന്ന സംവാദത്തിലുള്ള വര്‍ധിച്ചതും സജീവവുമായ പങ്കാളിത്തം വെളിപ്പെടുത്തുന്നത് സുരക്ഷാ കൗണ്‍സിലിലെ എല്ലാ അംഗങ്ങളെയും സംബന്ധിച്ച ഈ വിഷയം പ്രധാനമാണ് എന്നാണ്. 
ഇതോടുകൂടി, ഞാന്‍ ഒരിക്കല്‍ക്കൂടി നിങ്ങളുടെ സാന്നിധ്യത്തിനു നന്ദി അറിയിക്കുന്നു. 
കുറിപ്പ്: ഇത് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളുടെ ഏകദേശ തര്‍ജമയാണ്. അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിച്ചത് ഹിന്ദിയിലാണ്. 
 



(Release ID: 1750600) Visitor Counter : 224