പാര്‍ലമെന്ററികാര്യ മന്ത്രാലയം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം  അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു;

മൊത്തം 18 ബില്ലുകള്‍ ഇരുസഭകളും പാസാക്കി; 

സമ്മേളനത്തില്‍ ലോകസഭ 114 ശതമാനവും രാജ്യസഭ 90 ശതമാനവും ഉല്‍പാദനക്ഷമത കൈവരിച്ചു.

Posted On: 25 MAR 2021 4:53PM by PIB Thiruvananthpuram

ജനുവരി 29 ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അനിശ്ചത കാലത്തേയ്ക്ക് യോഗം പിരിഞ്ഞു.

ബജറ്റ് സമ്മേളനത്തില്‍ ലോകസഭയുടെ 74 സിറ്റിംഗുകളും രാജ്യസഭയുടെ 23 സിറ്റിംഗുകളും ഉണ്ടായിരുന്നതായി പാര്‍ലമെന്ററി കാര്യ മന്ത്രി ശ്രീ. പ്രഹ്‌ളാദ് ജോഷി അറിയിച്ചു. സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ ലോകസഭ 12 ഉം രാജ്യസഭ 11 ഉം സിറ്റിംഗുകള്‍ ഉണ്ടായി. രണ്ടാം ഘട്ടത്തില്‍ ഇരുസഭകളുടേയും 12 വീതം സിറ്റിംഗുകള്‍ ഉണ്ടായിരുന്നു. ഏപ്രില്‍ 8 തീയതി വരെ ചേരാന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇരുസഭകളിലേയും വിവിധ കക്ഷി നേതാക്കളുടെ ആവശ്യപ്രകാരമാണ് വെട്ടി ചുരുക്കിയത്.
 
പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത രാഷ്ട്രപതിയ്ക്കുള്ള നന്ദി പ്രമേയം പാസ്സാക്കല്‍, കേന്ദ്ര ബജറ്റ് അവതരണം, പത്തോളം ബില്ലുകള്‍ പാസ്സാക്കല്‍ തുടങ്ങിയവയായിരുന്നു സഭാ സമ്മേളനത്തിന്റെ പ്രധാന സവിശേഷതകള്‍.

മൊത്തം 20 ബില്ലുകള്‍ (17 എണ്ണം ലോകസഭയിലും 3 എണ്ണം രാജ്യസഭയിലും) ഈ സമ്മേളന കാലത്ത് അവതരിപ്പിച്ചു. ലോകസഭ 18 ബില്ലുകളും രാജ്യസഭ 19 ബില്ലുകളും പാസ്സാക്കി. ഇരുസഭകളും പാസ്സാക്കിയ മൊത്തം ബില്ലുകളുടെ എണ്ണം 18 ആണ്.
പാര്‍ലമെന്റ് പാസ്സാക്കിയ ബില്ലുകളില്‍ പ്രധാനപ്പെട്ടവ:
2021 ലെ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബില്‍
2021 ലെ ഇന്‍ഷുറന്‍സ് (ഭേദഗതി) ബില്‍
2021 ആര്‍ബിട്ടറേഷന്‍ ആന്റ് കണ്‍സീവിയേഷന്‍ (ഭേദഗതി) ബില്‍
2021 ലെ നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ഡെവലപ്‌മെന്റ് ബില്‍
2021 ലെ മേജര്‍ പോര്‍ട്ട് അതോറിറ്റീസ് ബില്‍
2021 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി (ഭേദഗതി) ബില്‍
2021 ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്റ് ഹെല്‍ത്ത് പ്രൊഫഷണല്‍സ് ബില്‍
2021 ലെ ദി നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍

ചട്ടം 193 പ്രകാരം ലോകസഭയില്‍ 'സ്ത്രീ ശാക്തീകരണം' സംബന്ധിച്ച് ഹ്രസ്വ ചര്‍ച്ച നടന്നുവെങ്കിലും പൂര്‍ത്തിയായില്ല.
2021 ലെ മൊത്തം ബജറ്റ് സമ്മേളനത്തിലെ ഉത്പാദന ക്ഷമത ലോകസഭയുടേത് 114 ശതമാനവും രാജ്യസഭയുടേത് 90 ശതമാനവുമായിരുന്നുവെന്ന് ശ്രീ. പ്രഹ്‌ളാദ് ജോഷി അറിയിച്ചു.



(Release ID: 1707572) Visitor Counter : 363