കൃഷി മന്ത്രാലയം

കേന്ദ്ര കൃഷിമന്ത്രി കർഷകർക്ക് എഴുതിയ കത്തിൻറെ മലയാളം പരിഭാഷ

Posted On: 17 DEC 2020 5:37PM by PIB Thiruvananthpuram

കർഷക സഹോദരീ സഹോദരന്മാർക്ക് ഒരു കത്ത്

പ്രിയപ്പെട്ട കർഷക സഹോദരീ സഹോദരന്മാരെ, 

ചരിത്രപരമായ കാർഷിക പരിഷ്കരണങ്ങളുടെ ഭാഗമായി, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാൻ നിങ്ങളുമായി നിരന്തരം സമ്പർക്കത്തിൽ ആണ്.വിവിധ സംസ്ഥാനങ്ങളിലെ നിരവധി കർഷക സംഘടനകളുമായി ഞാൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചർച്ച നടത്തി വരുന്നുണ്ട്. പല കർഷക സംഘടനകളും ഈ കാർഷിക പരിഷ്കരണ  നിയമങ്ങളിൽ സന്തോഷം പ്രകടിപ്പിക്കുകയും അവ സ്വീകരിക്കുകയും ചെയ്തു. രാജ്യത്തെ കർഷകർക്കിടയിൽ ഒരു പുതിയ പ്രതീക്ഷ ഉണർന്നിരിക്കുന്നു.

ഈ പുതിയ കർഷക നിയമത്തിന്റെ  ആനുകൂല്യം ലഭിച്ചിട്ടുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ മുൻനിരയിലേക്ക് തുടർച്ചയായി വന്നുകൊണ്ടിരിക്കുകയാണ്.എന്നാൽ ഈ കർഷക പരിഷ്കരണങ്ങളുടെ മറ്റൊരു വശം എന്തെന്നാൽ, ഈ നിയമങ്ങളെപ്പറ്റി ചില കർഷക സംഘടനകൾ ഒരു മിഥ്യാധാരണ സൃഷ്ടിക്കുന്നു എന്നതാണ്.
 

രാജ്യത്തെ കൃഷി മന്ത്രി എന്ന നിലയിൽ ഓരോ കർഷകന്റെയും മനസ്സിൽ നിന്നും ആശങ്കയും ഉത്കണ്ഠയും അകറ്റുക എന്നത് എന്റെ ചുമതലയാണ്. ഡൽഹിയിലും  പ്രാന്തപ്രദേശങ്ങളിലും ഗവൺമെന്റിനും കർഷകർക്കും  എതിരെ നടക്കുന്ന ഗൂഢാലോചനയുടെ യഥാർത്ഥ സത്യവും, നിലയും  നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.

 

ഞാൻ ഒരു കർഷക കുടുംബത്തിൽ നിന്നാണ് വരുന്നത്. കൃഷിയുടെ ഓരോ ചെറിയ ബുദ്ധിമുട്ടും  വെല്ലുവിളിയും മനസിലാക്കിയാണ് ഞാൻ വളർന്നത്. പാടം നനക്കാനായി വളരെ നേരത്തെ എഴുന്നേൽക്കുന്നതും, തുടർച്ചയായ നീരൊഴുക്ക് ഉണ്ടാകുമ്പോൾ മട  പൊട്ടുന്നത് തടയാൻ ജലവിതരണം നിർത്താനായി ഓടുന്നതും, കാലംതെറ്റി ഉണ്ടാകുന്ന മഴയുടെ ഭീതിയും, യഥാസമയം മഴ ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷവുമെല്ലാം എന്റെയും ജീവിതത്തിന്റെ ഭാഗമായിരുന്നു.വിളവെടുപ്പ് കഴിഞ്ഞാൽ അവ വിൽക്കാനായി ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നതിനും  ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 
 

ഈ സാഹചര്യങ്ങളിലും അവസ്ഥകളിലും പോലും നമ്മുടെ രാജ്യത്തെ കർഷകർ രാജ്യത്തിനായി ഭക്ഷ്യവസ്തുക്കൾ കൂടുതൽ ഉത്പാദിപ്പിക്കാൻ ശ്രമിക്കുന്നു. കൊറോണ മഹാമാരി കാലത്ത് നമ്മുടെ കർഷകരുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും നാം കണ്ടതാണ്. കൂടുതൽ വിള കളിലൂടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ വേഗത്തിലാക്കാൻ കർഷകർ സഹായിച്ചിട്ടുണ്ട്. അതേസമയം, വിതയ്ക്കുന്നതിലും റെക്കോർഡ് സൃഷ്ടിച്ച്  ഭാവിയിൽ മികച്ച വിള  ഉറപ്പാക്കിയിട്ടുമുണ്ട്.

 

പുതിയ കർഷക നിയമം പ്രാബല്യത്തിലായതിനുശേഷം താങ്ങുവില നൽകിയുള്ള സംഭരണത്തിൽ മുൻ ഗവൺമെന്റുകളുടെ  റെക്കോർഡ് തകർക്കാനായി എന്നത് കൃഷിമന്ത്രി എന്ന നിലയിൽ എനിക്ക് സംതൃപ്തി നൽകുന്നു.താങ്ങുവിലയിൽ, ഗവൺമെന്റ് പുതിയ സംഭരണ റെക്കോർഡ് സൃഷ്ടിക്കുകയും കൂടുതൽ സംഭരണ കേന്ദ്രങ്ങൾ തുറക്കുകയും ചെയ്യുന്ന അവസരത്തിൽ തന്നെ, താങ്ങുവില ഇല്ലാതാക്കുമെന്ന് ചില ആൾക്കാർ കർഷകരോട് നുണ പറയുകയാണ്.

 

രാഷ്ട്രീയ താല്പര്യത്തോടെ ചില ആൾക്കാർ പ്രചരിപ്പിക്കുന്ന ഈ നുണയെ തിരിച്ചറിഞ്ഞ് അപ്പാടെ തള്ളിക്കളയാൻ ഞാൻ കർഷകരോട് അഭ്യർത്ഥിക്കുന്നു. താങ്ങുവില കർഷകരുടെ ചെലവിന്റെ  ഒന്നര മടങ്ങ് ആക്കിയ  ഗവൺമെന്റ്, കഴിഞ്ഞ ആറു വർഷമായി എം എസ് പി  ഇനത്തിൽ ഇരട്ടിയോളം തുക കർഷകരുടെ ബാങ്ക് അക്കൗന്റിൽ  നിക്ഷേപിച്ച ഗവൺമെന്റ്, ഒരിക്കലും താങ്ങുവില ഒഴിവാക്കില്ല. താങ്ങുവില സമ്പ്രദായം തുടരുകതന്നെ ചെയ്യും.

 

മിഥ്യ
 

1. താങ്ങുവില സമ്പ്രദായം അവസാനിക്കാൻ പോകുന്നു.എ പി എം സി മണ്ഡികൾ അടയ്ക്കുന്നു.

2.  കർഷകരുടെ ഭൂമി ഭീഷണിയിലാണ്.

3. കർഷകരിൽ നിന്നും ഏതെങ്കിലും തരത്തിൽ കുടിശ്ശിക ഉണ്ടായാൽ കരാറുകാർക്ക് ഭൂമി ഏറ്റെടുക്കാം.

4. കരാർ കൃഷിയിൽ കർഷകരുടെ വിലയ്ക്ക് ഒരു ഉറപ്പും ഉണ്ടാകില്ല.

5. കർഷകർക്ക് പണം ലഭിക്കില്ല.

6. കരാർ കൃഷിക്കുള്ള ശ്രമങ്ങൾ മുമ്പ് ഉണ്ടായിട്ടില്ല.

7. ഈ നിയമങ്ങളെപ്പറ്റി ചർച്ചയോ സംവാദമോ  നടന്നിട്ടില്ല

 

വസ്തുത

 

1.  താങ്ങുവില ഇപ്പോഴും തുടരുന്നു. ഇനിയും തുടരും, നിലനിൽക്കും.

2. എ പി എം സി മണ്ഡികൾ  തുടരും.  ഈ നിയമത്തിന് പരിധിക്ക് പുറത്താണ് എപിഎംസി  മണ്ഡികൾ

3. കരാർ, വിളകൾക്ക് വേണ്ടിയാണ് ഭൂമിക്കുവേണ്ടി അല്ല. ഭൂമിയുടെ വിൽപ്പന, കൈമാറ്റം, പണയം, ജാമ്യം എന്നിവ ഉണ്ടാകില്ല.

4. ഏത് സാഹചര്യത്തിലും കർഷകരുടെ ഭൂമി പൂർണമായും  സുരക്ഷിതമായിരിക്കും.

5. വിള സംഭരണത്തിന്റെ തുക കരാറിൽ രജിസ്റ്റർ ചെയ്തിരിക്കും

6. നിശ്ചിതസമയത്തിനുള്ളിൽ കർഷകർക്ക് പണം നൽകും.അല്ലാത്തപക്ഷം നിയമ നടപടികൾ നേരിടേണ്ടി വരികയും കർഷകർക്ക് പിഴ നൽകേണ്ടിയും വരും

7. നിരവധി സംസ്ഥാനങ്ങൾ കരാർ കൃഷി അംഗീകരിച്ചിട്ടുണ്ട്. കരാർ കൃഷി സംബന്ധിച്ച ചില സംസ്ഥാനങ്ങളിൽ നിയമങ്ങൾ പോലും ഉണ്ട്.

8. രണ്ട് ദശാബ്ദങ്ങളായി ഇതേ പറ്റി ചർച്ച നടക്കുന്നു.

9. 2000  ൽ ശങ്കർ ലാൽ ഗുരു കമ്മിറ്റിയിലാണ് ചർച്ച ആരംഭിച്ചത്.  തുടർന്ന് 2003-ലെ മാതൃക എ പി എം സി ചട്ടം, 2007 എ പി എം സി നിയമം,2010 ലെ ഹരിയാന, പഞ്ചാബ്,  ബിഹാർ,പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ കമ്മിറ്റി,

2017ലെ എപി എം എൽ  മാതൃക നിയമം, 2020 ലെ  നിയമം.
 

കർഷകരെ, സഹോദരി സഹോദരന്മാരെ..

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ പ്രതിബദ്ധതകളിൽ ഒന്നാണ് കർഷകക്ഷേമം. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും അവരുടെ ജീവിതത്തിൽ സമൃദ്ധി കൊണ്ടുവരുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് തുടർച്ചയായി തീരുമാനം എടുക്കുന്നു. കർഷകരെ ശാക്തീകരിക്കുന്നതിന്, വിത്തു മുതൽ വിപണി വരെ കഴിഞ്ഞ ആറുവർഷമായി കർഷകരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ലാഭം വർദ്ധിപ്പിക്കുന്നതിനും ഗവൺമെന്റ് ഓരോ തീരുമാനവും എടുക്കുന്നു.

 

നമ്മുടെ രാജ്യത്തെ 80 ശതമാനം ചെറുകിട കർഷകർക്കും ഒന്നോ രണ്ടോ ഏക്കർ ഭൂമി മാത്രമേയുള്ളൂ എന്ന് നിങ്ങൾക്കറിയാം. സ്വാതന്ത്ര്യം മുതൽ കർഷകർ അവർക്ക് മാത്രമായി  ഭക്ഷണത്തിനായി കൃഷി ചെയ്യുന്നു. ഇവർക്ക് ഗവൺമെന്റിന്റെ ഈ നടപടികളിലൂടെ പ്രയോജനം ലഭിക്കും. പ്രതിസന്ധി സമയത്ത്, കർഷകർ വായ്പ എടുക്കാൻ നിർബന്ധിതരാവാതിരിക്കുക എന്നതാണ്, പി എം കിസാൻ സമ്മാൻ നിധി യിലൂടെ പ്രതിവർഷം 6000 രൂപ നൽകാനുള്ള തീരുമാനത്തിന് പിന്നിലുള്ള ഉദ്ദേശം.വിള ഇൻഷുറൻസ് പ്രകൃതിദുരന്തം വഴിയുണ്ടാകുന്ന വിളനഷ്ടം പരിഹരിക്കുന്നു. സോയിൽ ഹെൽത്ത് കാർഡ്  കർഷകർക്ക് തങ്ങളുടെ ഭൂമിയുടെ ഗുണമേന്മ മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. അതേസമയം മറുവശത്ത്, വളത്തിന്റെ  കരിഞ്ചന്ത ഒഴിവാക്കാൻ വേപ്പ്  പൊതിഞ്ഞ യൂറിയയിലൂടെ സാധിക്കുന്നു. അന്നദാതാവ് ഊർജ ദാതാവും ആകണം എന്ന ലക്ഷ്യത്തോടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്. സംഭരണശാലകൾ, ശീതീകരണ സംഭരണികൾ, സംസ്കരണ യൂണിറ്റുകൾ എന്നിവ ഗ്രാമങ്ങൾക്ക് പുറത്ത് വലിയ നഗരങ്ങളിൽ ആണ് ഉള്ളത് എന്നതാണ് കർഷകർ നേരിടുന്ന ഒരു പ്രശ്നം.  തൽഫലമായി ഈ സംവിധാനങ്ങളുടെ പൂർണ്ണ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല.ഇത് മറികടക്കാൻ കർഷക അടിസ്ഥാനസൗകര്യ ഫണ്ട് രൂപത്തിൽ ഒരു ലക്ഷം കോടി രൂപ വകയിരുത്തി.ഈ  പരിശ്രമങ്ങൾക്ക് ഇടയിലും  കർഷകർ വിയർപ്പും രക്തവും കണ്ണീരും ഒഴുക്കി  ഉത്പാദിപ്പിക്കുന്ന വിളവ് വളരെ കുറഞ്ഞ വിലയ്ക്ക് ചില ആൾക്കാർ വാങ്ങുന്നത് നാം കണ്ടിട്ടുണ്ട്. ഇന്ത്യയിലെ കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് വില നിശ്ചയിക്കുന്നതിനോ, അവർ ആഗ്രഹിക്കുന്ന ഇടത്ത് വിൽക്കാനോ കഴിയുമായിരുന്നില്ല.

 

എല്ലാവർക്കും കർഷകരുടെ ഈ നിർബന്ധിതാവസ്ഥ അറിയാമായിരുന്നു. മുൻ ഗവൺമെന്റ്കളും കർഷകരുടെ  മണ്ഡികൾക്കു വെളിയിൽ മറ്റു ചന്തകളും തുറക്കാൻ നിർദേശിച്ചിരുന്നു. രണ്ടായിരത്തി ഒന്നിൽ അടൽജി ഗവൺമെന്റിന്റെ കാലത്താണ് ഈ ചർച്ചകൾ ആരംഭിച്ചത്. അടൽജിക്ക് ശേഷം 10 വർഷം കേന്ദ്രം ഭരിച്ച കോൺഗ്രസ് ഈ കർഷക പരിഷ്കരണങ്ങളെ പിന്തുണച്ചിരുന്നു. അവരുടെ പ്രകടനപത്രികയിൽ ഈ പരിഷ്കരണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

 

കർഷകരെ പിടിച്ചു കെട്ടിയിരുന്ന പഴയ നിയമങ്ങളെ ആരും അംഗീകരിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ 20 -25 വർഷങ്ങളിൽ ഒരു കർഷക നേതാവിൽ നിന്നോ, സംഘടനയിൽ നിന്നോ  കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനു  മറ്റൊരു മാർഗ്ഗം വേണ്ടെന്നോ,മുൻപ്  ഉണ്ടായിരുന്നതാണ് മികച്ചത് എന്ന് പറഞ്ഞോ ഒരു പ്രസ്താവനയും ഉണ്ടായിട്ടില്ലെന്ന് ഈ കത്തിലൂടെ ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് പ്രധാന കർഷക സംഘടനകൾ ഈ തലത്തിലുള്ള ചങ്ങലകളിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നതിനായി സമരം ചെയ്യുകയായിരുന്നു. ഈ പരിഷ്കരണങ്ങൾ ഇല്ലാതെ നമ്മുടെ രാജ്യത്തെ കർഷകരുടെ ജീവിതം മാറില്ലെന്ന് കർഷക വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2014 ൽ  എൻ  ഡി എ ഗവൺമെന്റ് രൂപീകരിച്ചതോടെ ഈ പരിഷ്കരണങ്ങളെ  പറ്റി ചർച്ച പുതുതായി തുടങ്ങി. മാതൃകാ നിയമങ്ങൾ സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുത്തു. മുഖ്യമന്ത്രിമാരുടെ കമ്മിറ്റികളിൽ ചർച്ചകൾ നടന്നു. കഴിഞ്ഞ ആറ് മാസങ്ങളായി ഈ വിഷയത്തിൽ രാജ്യത്തെ കോടിക്കണക്കിന് കർഷകരോട് സംസാരിച്ചിരുന്നു. പുതിയ കാർഷിക നിയമങ്ങളുടെ  സാധ്യതകളെപ്പറ്റി 1.5 ലക്ഷത്തോളം പരിശീലനങ്ങളും വെബിനാർ പരമ്പരകളും സംഘടിപ്പിച്ചിട്ടുണ്ട്. അതിനെല്ലാം ശേഷമാണ് ഈ പുതിയ കാർഷിക നിയമങ്ങൾ പ്രാബല്യത്തിലായത്.
 

കർഷക സഹോദരി സഹോദരന്മാരെ, മണ്ഡികൾ  ഇപ്പോഴും തുടരുന്നുണ്ട്, ഭാവിയിൽ തുടരുകയും ചെയ്യും. എ പി എം സി കൾ ഇനിയും ശക്തിപ്പെടും. നിങ്ങൾക്ക് നിങ്ങളുടെ ഉൽപ്പന്നങ്ങൾ  മികച്ച വിലയ്ക്ക് വിൽക്കാനാകും. പാടത്തിൽ നിന്നും മണ്ഡികളിലേക്കു ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്നതിന് വേണ്ടി വരുന്ന ചെലവ് ഒഴിവാക്കാനും ആകും. കഴിഞ്ഞ അഞ്ച്- ആറ് വർഷങ്ങളായി കാർഷിക മണ്ഡികൾ നവീകരിക്കുന്നതിന് ഗവൺമെന്റ് നിരവധി കോടികൾ ചെലവഴിച്ചു. വരുംകാലങ്ങളിൽ ഇത് കൂടുതൽ നവീകരിക്കപ്പെടും.

 

രാഷ്ട്രീയസ്വാധീനം നഷ്ടപ്പെടുന്നവർ കർഷകരുടെ കൃഷിഭൂമി നഷ്ടപ്പെടുമെന്ന് നുണപ്രചരണം നടത്തുന്നു. കർഷകരും വിൽപ്പനക്കാരും  തമ്മിൽ വിളയെ പറ്റി മാത്രം കരാർ ഉണ്ടാക്കുമ്പോൾ എങ്ങനെയാണ് കർഷകരുടെ ഭൂമി നഷ്ടപ്പെടുന്നത്?  കർഷകരുടെ ഭൂമി അവർക്ക് തന്നെയായിരിക്കും എന്ന് ഈ പുതിയ നിയമം വ്യക്തമാക്കുന്നു. ഗ്രാമങ്ങളിൽ ജീവിക്കുന്ന ഓരോ കുടുംബത്തിനും സ്വാമിത്വ  പദ്ധതിവഴി ഉടമസ്ഥാവകാശം നൽകുന്ന ഗവൺമെന്റ് കർഷകരുടെ ഒരിഞ്ചു ഭൂമി പോലും കൈവശപ്പെടുത്താൻ ആരെയും അനുവദിക്കില്ല. ഉദ്ദേശവും നയവും കൊണ്ട് നമ്മുടെ ഗവൺമെന്റ് കർഷകരോട് പ്രതിജ്ഞാബദ്ധമാണ്.
 

സഹോദരി സഹോദരന്മാരെ,
 

താങ്ങുവില, മണ്ഡികൾ, ഭൂമിക്കായി ഉള്ള അവകാശം എന്നിവ സംബന്ധിച്ച് കർഷകരുടെ സംശയങ്ങളും ആശങ്കകളും അകറ്റാൻ  ഗവൺമെന്റ് നിരന്തരം പരിശ്രമിച്ച്  വരികയാണ്. രാജ്യത്തെ കർഷകരുമായും കർഷക സംഘടനകളും ആയി ഞങ്ങൾ തുടർച്ചയായി ചർച്ചകൾ നടത്തിവരികയാണ്. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ സർവ്വതാ സന്നദ്ധരാണ്.
 

എന്നാൽ കർഷകർക്കുവേണ്ടി എന്ന പേരിൽ ചില രാഷ്ട്രീയ പാർട്ടികളും സംഘടനകളും നടത്തുന്ന കുത്സിത ശ്രമങ്ങൾ നാം തിരിച്ചറിയേണ്ടതും അത്യന്താപേക്ഷിതമാണ്.
 

നിഷ്പക്ഷർ എന്നും ബുദ്ധിജീവികൾ എന്നും സ്വയം അവകാശപ്പെടുന്ന ചിലർ തങ്ങളുടെ തന്നെ നിലപാടുകൾക്കും പ്രസ്താവനകൾക്കും എതിരെ സംസാരിക്കുന്നത് കാണേണ്ടിവരുന്നത് രാജ്യത്തിനുതന്നെ ദൗർഭാഗ്യകരമാണ്. എന്നാൽ ജനങ്ങളിൽ നിന്നും ഒന്നും മറച്ചുവെക്കാൻ ആവില്ല എന്നതാണ് വസ്തുത. ഇത്തരക്കാരുടെ പഴയ
 

പ്രസ്താവനകൾ തിരിച്ചറിഞ്ഞും, ഒപ്പം തന്നെ അവരുടെ യഥാർത്ഥ മുഖവും ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു.
 

തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഭരണകൂടത്തെ മുറിവേൽപ്പിക്കാമെന്നു ഇത്തരക്കാർ കരുതുന്നു. എന്നാൽ യഥാർത്ഥത്തിൽ അവരുടെ ലക്ഷ്യം കർഷകരായ നിങ്ങളും നമ്മുടെ യുവാക്കളുമാണ്! കേവലം രാഷ്ട്രീയ താൽപര്യങ്ങൾക്കായി നമ്മുടെ നിഷ്കളങ്കരായ കർഷകരെ ഉപയോഗപ്പെടുത്താൻ ഇവർ ശ്രമിക്കുന്നു
 

സ്വാമിനാഥൻ സമിതി റിപ്പോർട്ട് എട്ടു വർഷക്കാലമായി പൂഴ്ത്തി വച്ചിരുന്ന കോൺഗ്രസിന് എങ്ങനെ കർഷക ക്ഷേമത്തിനായി പ്രവർത്തിക്കാനാകും?
 

മണ്ഡികൾക്ക് പുറമേ തങ്ങളുടെ വിളകൾ വിറ്റഴിക്കാൻ കർഷകർക്ക് പുതിയ അവസരങ്ങൾ വേണമെന്ന് തങ്ങളുടെ പ്രകടനപത്രികയിൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു എന്നതും മറന്നുകൂടാ. പുതിയ കാർഷികപരിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നിരന്തരം കത്തുകളെഴുതിയ കോൺഗ്രസ്സിന്റെ മുൻ കൃഷിമന്ത്രി തന്റെ നിലപാടിൽ എങ്ങനെ ഇത്ര പെട്ടെന്ന് മാറ്റം വരുത്തി?
 

പഞ്ചാബിലെ തിരഞ്ഞെടുപ്പ് കാലയളവിൽ തങ്ങളുടെ പ്രകടനപത്രികയിൽ കൃഷിക്കാർക്ക് മണ്ഡികൾക്ക് അപ്പുറം വിപണനസാധ്യത കണ്ടെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ആം ആദ്മി പാർട്ടിക്കും ഇപ്പോൾ എങ്ങനെ ഇതിനെതിരെ സംസാരിക്കാൻ ആവുന്നു?
 

കാർഷിക മേഖലയിലെ പരിഷ്കാരങ്ങൾ സംബന്ധിച്ച ഹൂഡ കമ്മറ്റിയിൽ അകാലിദള്ളിലെ മുതിർന്ന നേതാക്കളും അംഗങ്ങളായിരുന്നു എന്ന് മറന്നുകൂടാ. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ സംസാരിക്കാൻ അവർക്ക് എങ്ങനെ ഇപ്പോൾ സാധിക്കുന്നു?
 

പുതിയ കാർഷിക പരിഷ്കാരങ്ങളെ രണ്ട്-മൂന്ന് മാസം മുമ്പ് വരെ പിന്തുണയ്ക്കുകയും അതിന്റെ പേരിൽ ഭരണകൂടത്തെ അഭിനന്ദിക്കുകയും ചെയ്ത് കർഷക സംഘടനകൾക്ക് എങ്ങനെ ഇത്ര പെട്ടെന്ന് പ്രതിഷേധിക്കാൻ ആകുന്നു?
 

എന്റെ പ്രിയപ്പെട്ട കർഷക സഹോദരി സഹോദരന്മാരെ,
 

വലിയ പ്രഖ്യാപനങ്ങളിലൂടെയും പൊള്ളയായ വാഗ്ദാനങ്ങളിലൂടെയും തെരഞ്ഞെടുപ്പ് കാലയളവിൽ വോട്ട് സമാഹരണത്തിനായി നമ്മുടെ രാജ്യത്ത് ദശാബ്ദങ്ങളായി ശ്രമങ്ങൾ നടന്ന് വരുന്നു.
 

എന്നാൽ തെരഞ്ഞെടുപ്പ് കാലയളവിൽ നൽകുന്ന പ്രഖ്യാപനങ്ങളും പ്രതിജ്ഞകളും പാലിക്കുന്ന ഒരു ഭരണകൂടത്തിന് ആണ് നമ്മുടെ രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നത്.
 

നമ്മുടെ രാജ്യത്തെ ജനങ്ങൾ കേന്ദ്ര സർക്കാരിന് മേൽ അവരുടെ ആശീർവാദങ്ങളും ചൊരിയുകയാണ്. എന്നാൽ ഇത് കണ്ടു ആരോപണങ്ങളും കള്ളങ്ങളും കർഷകർക്കിടയിൽ പറഞ്ഞുപരത്തി തങ്ങളുടെ നഷ്ടപ്പെട്ട രാഷ്ട്രീയ മികവ് വീണ്ടെടുക്കാം എന്നാണ് ചിലർ കരുതുന്നത്.
 

നിലവിലെ ആശങ്കകൾ ദൂരീകരിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ എല്ലാ പ്രശ്നങ്ങളും പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ച ചെയ്ത് ദൂരീകരിക്കാൻ ഞങ്ങൾ തുടർ ശ്രമങ്ങൾ നടത്തി വരികയാണ്.
 

എന്നാൽ കർഷകരുടെ ക്ഷേമം ലക്ഷ്യം ഇടാത്ത ചിലരും ഈ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടുണ്ട് എന്നതിൽ നിങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ്. കഴിഞ്ഞ ആറു വർഷക്കാലമായി ഒരേ വിഭാഗത്തിൽപ്പെടുന്ന ഒരേ ആശയങ്ങൾ പിന്തുടരുന്ന ചിലർ സമൂഹത്തിൽ അസംതൃപ്തിയും പ്രശ്നങ്ങളും സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്താറുണ്ട് എന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിദ്യാർഥികൾ, ദളിത് സമൂഹം, വനിതകൾ, ന്യൂനപക്ഷ വിഭാഗം എന്നിവരുടെ പിന്നിൽ മറഞ്ഞുകൊണ്ടാണ് ഇവർ പലപ്പോഴും തങ്ങളുടെ ശ്രമങ്ങൾ നടത്തുന്നത്.
 

ഇപ്പോഴാകട്ടെ നമ്മുടെ അന്ന ദാതാക്കളുടെ പിന്നിൽ മറഞ്ഞു കൊണ്ട് നേരിട്ടും അല്ലാതെയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹിംസാത്മക പ്രവർത്തനങ്ങളും അസ്ഥിരതയും ഇവർ പ്രോത്സാഹനം നൽകുന്നു.
 

നമ്മുടെ അന്ന ദാതാക്കളുടെ പിന്നിൽ മറഞ്ഞു കൊണ്ട്, അക്രമങ്ങളുടെയും ലഹളകളുടെയും പേരിൽ കുറ്റാരോപിതരായവരെ ഉടൻ മോചിപ്പിക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
 

കർഷകർക്കായി ബീഹാറിലെ ചമ്പാരനിൽ സത്യാഗ്രഹം നടത്തിയ വ്യക്തിയാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി. എന്നാൽ ബാപ്പുവിന്റെ പ്രതിമ വരെ നശിപ്പിക്കാൻ കർഷകരുടെ പിന്നിൽ നിന്നുകൊണ്ട് ഇവർ ശ്രമിച്ചു.
 

നമ്മുടെ രാജ്യത്തെ കർഷകർക്ക് കൃഷിക്ക് ആവശ്യമായ ജലം ലഭിക്കുന്നില്ല എന്ന് ഉറപ്പു വരുത്താനായി വർഷങ്ങളായി ഇവർ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. കർഷകർക്ക് വൈദ്യുതി എത്തിക്കുന്നതിനും അണക്കെട്ടുകൾ പണിയുന്നതിനു എതിരായും ഇവർ പലപ്പോഴും നിലപാടുകൾ സ്വീകരിച്ചു. എന്നാൽ നിലവിൽ കർഷകരുമായി സൗഹൃദത്തിൽ ആകാനാണ് ഇവരുടെ ശ്രമം.
 

പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രചാരം നൽകി സ്വയംപര്യാപ്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുന്ന ഈ സമയത്ത് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന അവരുടെ യഥാർത്ഥ ഉദ്ദേശങ്ങൾ നാം മനസ്സിലാക്കാതെ പോകരുത്.
 

ഒരുകാലത്ത് ലേ-ലഡാക്ക് അതിർത്തിയിൽ സുരക്ഷാ വെല്ലുവിളികൾ വർധിച്ചിരുന്ന കാലത്ത്, നിരവധി അടി ഉയരത്തിൽ മഞ്ഞുമൂടി കിടന്നിരുന്ന സമയത്ത്, അതിർത്തിയിലെ സൈനികർക്കുള്ള സാധനസാമഗ്രികൾ കൊണ്ടുപോയ ട്രെയിൻ തടഞ്ഞവർ കർഷകർ ആവില്ല.
 

ഈ ആൾക്കാർ കാരണമാണ് നമ്മുടെ സൈനികർക്കുള്ള സാധനസാമഗ്രികളും അവശ്യ വസ്തുക്കളും വ്യോമ മാർഗ്ഗത്തിലും മറ്റും കൊണ്ടു പോകേണ്ടി വന്നത്. പൊതുജനങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ഈ ബദൽ മാർഗ്ഗത്തിലേക്ക് ചെലവിടേണ്ടി വന്നു.
 

1962ലെ യുദ്ധത്തിൽ പോലും രാജ്യത്തെ പിന്തുണയ്ക്കാത്തവരാണ് ഇവരിൽ പലരും.
 

ഇന്ന്, ഇതേ ആൾക്കാർ, 1962-ലെ പോലെ അതേ ഭാഷയിൽ സംസാരിക്കുന്നു.
 

കർഷകരുടെ മനസ്സിന്റെ പവിത്രതയെ ഗൂഢാലോചനയിലൂടെയും നീചമായ ഉദ്ദേശങ്ങളിലൂടെയും ഇവർ മലിനപ്പെടുത്താൻ ശ്രമിക്കുന്നു.
 

ഈ കർഷക മുന്നേറ്റം ആരംഭിച്ച കാലത്ത് അതിന്റെ യഥാർത്ഥ ഉദ്ദേശം എന്തായിരുന്നുവെന്നും, ഇന്ന് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണെന്നും നമ്മുടെ കർഷക സഹോദരങ്ങൾ ആലോചിക്കണം.
 

ഊഹാപോഹങ്ങളിൽ ശ്രദ്ധിക്കാതെ എല്ലാ കാര്യങ്ങളെയും വസ്തുതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിക്കൊണ്ട് പുനരാലോചിക്കാൻ, ഞാൻ നിങ്ങളോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നു.
 

നിങ്ങളുടെ എല്ലാ സംശയങ്ങളും ആശങ്കകളും അകറ്റേണ്ടത് നമ്മുടെ ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്. ഈ ചുമതലയിൽ നിന്നും നാം ഒരിക്കലും പിന്മാറില്ല.
 

'എല്ലാവരുടേയും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം' എന്ന മന്ത്രം പിന്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ നമ്മുടെ ഗവൺമെന്റ് ശ്രമിക്കുന്നു. കഴിഞ്ഞ ആറു വർഷത്തെ ചരിത്രം ഈ വസ്തുതകൾക്ക് ദൃഷ്ടാന്തമാണ്.
 

കർഷകരുടെ താൽപ്പര്യത്തിനായി കൊണ്ടുവന്ന ഈ പരിഷ്കരണങ്ങൾ ഇന്ത്യൻ കാർഷികമേഖലയിൽ പുതിയ അധ്യായത്തിന് അടിത്തറ പാകുകയും നമ്മുടെ കർഷകരെ സ്വതന്ത്രരും ശാക്തീകരിക്കപ്പെട്ടവരുമാക്കി മാറ്റുകയും ചെയ്യും എന്ന് വിശ്വാസമുണ്ട്.
 

പുതിയ കാർഷിക പരിഷ്കരണങ്ങളുടെ ഊർജത്തോടെ നാം ഇന്ത്യയുടെ കാർഷിക മേഖലയെ സമൃദ്ധവും സമ്പന്നവുമാക്കും.
 

നിങ്ങളുടെ,
 

നരേന്ദ്ര സിംഗ് തോമർ
 

കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി
 

കർഷകർക്കുള്ള ഉറപ്പുകൾ
 

-       മിനിമം താങ്ങുവിലയെക്കുറിച്ച് കർഷകർക്ക് ഉറപ്പ് എഴുതി നൽകാൻ ഗവൺമെന്റ് തയ്യാറാണ്.
 

-  എ പി എം സി ക്ക് പുറത്തുള്ള സ്വകാര്യ മാർക്കറ്റുകളിൽ നിന്നും നികുതി ഈടാക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകും.
 

-  ഏതെങ്കിലും തരത്തിൽ തർക്കമുണ്ടായാൽ കോടതിയിൽ പോകാൻ ഉള്ള അവസരം കർഷകർക്ക് ഉണ്ടാകും.
 

-  കാർഷിക കരാർ രജിസ്റ്റർ ചെയ്യാനുള്ള അവകാശം സംസ്ഥാന ഗവൺമെന്റിന് ആയിരിക്കും.
 

-  ഈ നിയമം കർഷകരുടെ ഭൂമിയിൽ കൈമാറ്റം, വിൽപ്പന, പണയം, പാട്ടം എന്നിവ അനുവദിക്കാത്തതിനാൽത്തന്നെ ഒരാൾക്കും കർഷകരുടെ ഭൂമിയിൽ അതിക്രമിച്ച് കടക്കാൻ ആകില്ല.
 

-  കർഷകരുടെ ഭൂമിയിൽ സ്ഥിരമായ മാറ്റംവരുത്താൻ കരാറുകാർക്ക് കഴിയില്ല.
 

-       കർഷകരുടെ ഭൂമിയിൽ താൽക്കാലിക നിർമ്മാണത്തിന് കരാറുകാരന് വായ്പ ലഭിക്കില്ല.
 

-  ഒരു സാഹചര്യത്തിലും കർഷകരുടെ ഭൂമി കണ്ടുകെട്ടാൻ നിയമം അനുവദിക്കില്ല.

 

***



(Release ID: 1681879) Visitor Counter : 1612