ധനകാര്യ മന്ത്രാലയം

ഡേറ്റയുടെ ശക്തി ഉപയോഗപ്പെടുത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് ഡേറ്റാ സെന്റര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്ന നയം ഉടന്‍.

Posted On: 01 FEB 2020 2:12PM by PIB Thiruvananthpuram

.ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ വിവര കൈമാറ്റ, സാങ്കേതിക വിദ്യാ കേന്ദ്രങ്ങളുടെ ശൃംഖല സൃഷ്ടിച്ച് സ്റ്റാര്‍ട്ടപ്പുകളുടെ കുതിപ്പ് പ്രോല്‍സാഹിപ്പിക്കാന്‍ 6000 കോടി രൂപയുടെ ഭാരത് നെറ്റ് പദ്ധതി

നിര്‍മിതബുദ്ധി പോലുള്ള പുതിയ സാങ്കേതികവിദ്യകളുടെ നേട്ടം രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പുതിയ കുതിപ്പിന് ഉപയോഗപ്രദമാക്കാന്‍ ലക്ഷ്യമിടുന്നതാണ് ധന, കോര്‍പറേറ്റുകാര്യ മന്ത്രി ശ്രീമതി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച 2020 -21ലെ കേന്ദ്ര ബജറ്റ് വ്യക്തമാക്കുന്നു. 

നിര്‍മിതബുദ്ധി മാത്രമല്ല, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് (ഐഒടി), 3ഡി അച്ചടി, ഡ്രോണുകള്‍, ഡിഎന്‍എ ഡേറ്റാ ശേഖരം, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളെല്ലാം ലോക സമ്പദ്ഘടനയെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ് എന്ന് മന്ത്രി വിലയിരുത്തി. പരമ്പരാഗത വ്യവസായ സമീപനങ്ങളില്‍ നിന്നു മാറി പുതിയ ചക്രവാളങ്ങള്‍ വെട്ടിപ്പിടിക്കുന്നതില്‍ നിന്ന് ഇന്ത്യക്കു മാത്രമായി മാറി നില്‍ക്കാനാകില്ല. നേരിട്ട് ആനുകൂല്യങ്ങള്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക രീതികള്‍ എന്നിവ മുമ്പൊരിക്കലും സങ്കല്‍പ്പിച്ചിട്ടു പോലുമില്ല എന്ന് ബഡ്ജറ്റ് അവതരിപ്പിച്ച് മന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ മുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്നത് ഡേറ്റയാണ് എന്നും അതിന്റെ പ്രാധാന്യവും അടിവരയിട്ട് പറഞ്ഞ ധനമന്ത്രി ഈ നവ സാങ്കേതികവിദ്യകള്‍ രാജ്യത്തിനു വികസനത്തിന്റെ പുതിയ പാതകള്‍ വെട്ടിത്തുറക്കും എന്ന് പറഞ്ഞു. ഡേറ്റയുടെ നേട്ടം പ്രയോജനപ്പെടുത്തുന്നതിന് താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ ശ്രീമതി സീതാരാമന്‍ മുന്നോട്ടു വച്ചു.
- ഡേറ്റയുടെ ശക്തി പ്രയോജനപ്പെടുത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് ഡേറ്റാ സെന്റര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നയം കൊണ്ടുവരാം.ഇത് കമ്പനികളുടെ പ്രവര്‍ത്തനമൂല്യം വര്‍ധിപ്പിക്കുന്നതിന് വന്‍തോതില്‍ സഹായകമാകും.
- ഭാരത് നെറ്റ് മുഖേന ഈ വര്‍ഷംതന്നെ ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഫൈബര്‍ ടു ദി ഹോം ( എഫ്ടിടിഎച്ച്). പഞ്ചായത്തു തലത്തില്‍ അങ്കണവാടികള്‍, ആരോഗ്യ-പരിരക്ഷാ കേന്ദ്രങ്ങള്‍, ഗവണ്‍മെന്റ് സ്‌കൂളുകള്‍ തുടങ്ങിയവയ്ക്ക് ഡിജിറ്റല്‍ കണക്റ്റിവിറ്റി നല്‍കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇതുപകരിക്കും. 6000 കോടി രൂപയാണ് ഇതിനു വകയിരുത്തുന്നത് എന്ന് മന്ത്രി പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പദ്ധതി
വിവരാധിഷ്ഠിത സംരംഭങ്ങളുടെ അടിത്തറ വികസിപ്പിക്കുക പുതിയ ബജറ്റിന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി ബൗദ്ധിക സ്വത്ത് സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട്, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേട്ടമുണ്ടാകുന്ന വിവിധ നിര്‍ദേശങ്ങള്‍ മന്ത്രി മുന്നോട്ടു വച്ചു:
- ബൗദ്ധികസ്വത്ത് രംഗത്ത് നവീനാശയങ്ങള്‍ നടപ്പാക്കുന്നതിന് പ്രത്യേക സ്ഥാപനം.
- പുതിയതും വളര്‍ന്നു വരുന്നതുമായ മേഖലകളില്‍ വ്യത്യസ്ഥ സാങ്കേതിക മേഖലകളില്‍ വിവര കൈമാറ്റ മേഖലകള്‍ സ്ഥാപിക്കും.
- രാജ്യത്തിന്റെ ജനിതക പ്രകൃതിയുടെ മാപ്പിംഗിന് സമഗ്ര ഡേറ്റാബേസ് രൂപപ്പെടുത്തുന്നതിന് ദേശീയതലത്തില്‍ രണ്ട് ശാസ്ത്ര പദ്ധതികള്‍.
- പ്രാഥമിക ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ രൂപീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും പിന്തുണ നല്‍കാന്‍ തുടക്കത്തില്‍ത്തന്നെ സാമ്പത്തിക സഹായം.
ഊര്‍ജ്ജമാത്ര ( ക്വാണ്ടം) സാങ്കേതികവിദ്യാ പദ്ധതി
കമ്പ്യൂട്ടിംഗ്, ആശയവിനിമയങ്ങള്‍, സൈബര്‍ സുരക്ഷ എന്നിവയില്‍ വ്യാപക സാധ്യതകളുടെ പുതിയ അതിര്‍ത്തികള്‍ തുറക്കുന്നതിന് ക്വാണ്ടം സാങ്കേതികവിദ്യയുടെ പ്രാധാന്യം മന്ത്രി എടുത്തു പറഞ്ഞു. ഈ മേഖലയില്‍ താത്വിക നിര്‍മിതികള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് നിരവധി വാണിജ്യപരമായ ആപ്ലിക്കേഷനുകള്‍ ഉയര്‍ന്നു വരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. അതുകൊണ്ട് അഞ്ചു വര്‍ഷംകൊണ്ട് 8000 കോടിയുടെ പദ്ധതി നാഷണല്‍ ക്വാണ്ടം സാങ്കേതികവിദ്യാ, ആപ്ലിക്കേഷന്‍ ദൗത്യത്തിനു വേണ്ടി നീക്കിവയ്ക്കുന്നതായും ധനമന്ത്രി അറിയിച്ചു.
RS  MRD



(Release ID: 1601541) Visitor Counter : 126