ബഹിരാകാശ വകുപ്പ്‌

ബഹിരാകാശ യാത്രികരുടെ സുരക്ഷയുമായി ബന്ധപ്പെട്ട  ഐ.എസ്.ആര്‍.ഒ.യുടെ പരീക്ഷണം വിജയകരം

പോസ്റ്റഡ് ഓണ്‍: 05 JUL 2018 10:09AM by PIB Thiruvananthpuram

 

ബഹിരാകാശ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്ന സാങ്കേതികവിദ്യയുടെ ആദ്യഘട്ട പരീക്ഷണം ഐ.എസ്.ആര്‍.ഒ. വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണ വേളയില്‍ ബഹിരാകാശ വാഹനത്തിന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിലെ യാത്രികരെ സുരക്ഷിതമായി പുറത്തെത്തിക്കുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റം എന്ന അടിയന്തര രക്ഷാ മാര്‍ഗ്ഗത്തിന്റെ സാങ്കേതിക പരീക്ഷണമാണ് ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ വിജയം കണ്ടത്. വിക്ഷേപണ തറയില്‍ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ബഹിരാകാശ യാത്രികര്‍ ഇരിക്കുന്ന മൊഡ്യൂള്‍ മാത്രമായി വിക്ഷേപണ വാഹനത്തില്‍ നിന്ന് വിഘടിച്ച് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റപ്പെടുന്ന സാങ്കേതികവിദ്യയാണിത്. 

അഞ്ച് മണിക്കൂര്‍ കൗണ്ട്ഡൗണിന് ശേഷം ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണ തറയില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു പരീക്ഷണം. 12.6 ടണ്‍ ഭാരമുള്ള ക്രൂമൊഡ്യൂളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. 259 സെക്കന്റ് നീണ്ട് നിന്ന പരീക്ഷണത്തില്‍ ക്രൂമൊഡ്യൂള്‍ ആകാശത്തേയ്ക്ക് ഉയര്‍ന്ന ശേഷം പാരചൂട്ടിലൂടെ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീഹരികോട്ടയ്ക്ക് 2.9 കിലോ മീറ്റര്‍ അകലെ സുരക്ഷിതമായി പതിച്ചു.

ക്രൂമൊഡ്യൂളിലുള്ള ഏഴ് സോളിഡ് മോട്ടോറുകളാണ് അതിനെ ഗുരുത്വാകര്‍ഷണ മേഖലയ്ക്കുള്ളിലെ 2.7 കിലോ മീറ്റര്‍ ഉയരത്തിലെത്തിച്ചത്. 300 ഓളം സെന്‍സറുകളാണ് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങള്‍ രേഖപ്പെടുത്തിയത്.
ND/MRD 


( റിലീസ് ഐ.ഡി: 1537951) സന്ദര്‍ശക കൗണ്ടര്‍ : 137
ഈ റിലീസ് വായിക്കുക: English , हिन्दी , Bengali , Tamil