Social Welfare
തലമുറകളായി കൈമാറിവരുന്ന പാരമ്പര്യങ്ങൾ
ഗോത്രവർഗ്ഗ കലകൾ ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ അവതരിപ്പിച്ചു
Posted On:
26 NOV 2025 12:23PM
ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുന്നു
ജനസംഖ്യയുടെ 8.6% വരുന്ന 705-ലധികം സവിശേഷ ഗോത്ര വിഭാഗങ്ങളുള്ള ഇന്ത്യ, തനതായ പരമ്പരാഗത കലകളുടെയും കരകൗശല വസ്തുക്കളുടെയും ഊർജ്ജസ്വലമായ പൈതൃകത്തിന്റെ കേന്ദ്രമാണ്.
'ഏക ഭാരതം: ശ്രേഷ്ഠ ഭാരതം' എന്ന പ്രമേയത്തെ മുൻനിർത്തി ന്യൂഡൽഹിയിലെ 44-ാമത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ (IITF), ഇന്ത്യയുടെ സമ്പന്നമായ ഗോത്രവർഗ്ഗ കലകൾ ആദരിക്കപ്പെടുന്നു.
ഇന്ത്യാ ഗവൺമെൻ്റും സംസ്ഥാന ഗവൺമെന്റുകളും പിന്തുണയ്ക്കുന്ന ഈ മേളയിൽ, രാജ്യത്തുടനീളമുള്ള ഗോത്രവർഗ്ഗ വിഭാഗങ്ങൾ തങ്ങളുടെ സൃഷ്ടികൾ വിപുലമായ പ്രേക്ഷകർക്കായി പ്രദർശിപ്പിക്കുന്നു.
ഈ പുരാതന പാരമ്പര്യങ്ങൾ കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നതിനും 2047-ഓടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി രാജ്യം മാറാൻ ശ്രമിക്കുമ്പോൾ ഇന്ത്യയുടെ സമഗ്രമായ സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്നതിനും ഗോത്രവർഗ്ഗ കലയുടെയും കരകൗശല വസ്തുക്കളുടെയും പ്രോത്സാഹനം ഉറപ്പാക്കുന്നു.
ഗോത്രവർഗ്ഗ കലകളും കരകൗശല വസ്തുക്കളും IITF-ൽ പ്രദർശിപ്പിച്ചു
തുണിത്തരങ്ങളുടെ രാജ്ഞിയെന്ന് അറിയപ്പെടുന്ന പട്ട് 15-ാം നൂറ്റാണ്ടിലെ പട്ട് വ്യാപാര കാലഘട്ടം മുതൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെയും സംസ്കാരത്തിൻ്റെയും അവിഭാജ്യ ഘടകമാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ പട്ട് ഉത്പാദക രാജ്യമാണ് ഇന്ത്യ.

ഇന്ന്, നിരവധി ഗോത്രവർഗ്ഗ സമൂഹങ്ങൾ തനതായ പട്ട് അധിഷ്ഠിത ഗോത്രവർഗ്ഗ കലകൾക്ക് ജീവൻ നൽകുന്നു. 52,000-ത്തിലധികം ഗ്രാമങ്ങളിലായി ഈ മേഖലയിൽ ജോലി ചെയ്യുന്ന 9.76 ദശലക്ഷത്തിലധികം ആളുകളുടെ ഭാഗമാണ് ഇവ.

മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഗോണ്ട് ഗോത്ര വിഭാഗത്തിൽ നിന്നുള്ള സച്ചിൻ വാൽക്കെ, ടസർ പട്ട് സാരികൾ വിളവെടുക്കുകയും നെയ്യുകയും പുരാതന വാർലി, പല്ലുകൾ പോലുള്ള കർവത് പ്രിൻ്റുകൾ പതിപ്പിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിലെ അംഗമാണ്.
“കൊക്കൂണുകൾ ശേഖരിക്കുന്നതും പട്ടുനൂൽ വേർതിരിച്ചെടുക്കുന്നതും തുണി നെയ്യുന്നതും അന്തിമ ഉൽപ്പന്നം ഉണ്ടാക്കുന്നതുമെല്ലാം ഞങ്ങൾ തന്നെയാണ് ചെയ്യുന്നത്,” വാൽക്കെ പറഞ്ഞു.
കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈബൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്‌മെൻ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ (TRIFED), IITF-ലും ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ആദി മഹോത്സവ് മേളകളിലും തൻ്റെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ വാൽക്കെയെ സഹായിച്ചു. “ഈ പിന്തുണയിലും സഹായത്തിലും ഞാൻ ശരിക്കും നന്ദിയുള്ളവനാണ്. വസ്ത്രങ്ങൾ നിർമ്മിച്ചതിന് ശേഷം വാങ്ങുന്നവരെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്– മേളകളിലും മറ്റ് സ്ഥലങ്ങളിലും പോകുമ്പോൾ ഞങ്ങൾക്ക് അത് ലഭിക്കുന്നു,” വാൽക്കെ പറഞ്ഞു.
ആദിവാസി സമൂഹങ്ങളുടെ പ്രാഥമിക വരുമാന സ്രോതസ്സായ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിലൂടെ അവരുടെ സാമൂഹിക-സാമ്പത്തിക വികസനം കൈവരിക്കുക എന്നതാണ് TRIFED ലക്ഷ്യമിടുന്നത്. അറിവ്, ഉപകരണങ്ങൾ, ചിട്ടയായ പരിശീലനം എന്നിവയിലൂടെ ഈ സംഘടന ആദിവാസികളെ ശാക്തീകരിക്കുന്നു.
ചിത്രം 1 - സച്ചിൻ വാക്കെ (വലത്തേയറ്റം) തന്റെ സ്റ്റാളിൽ.
പ്രധാന സമീപനങ്ങൾ:
1. ശേഷി വികസനം: അവബോധ പരിപാടികൾ, സ്വയം സഹായ സംഘങ്ങൾ (SHG), നൈപുണ്യ പരിശീലനം.
2. വിപണി വികസനം: ഗോത്ര ഉൽപ്പന്നങ്ങൾക്കായി ദേശീയ, അന്തർദേശീയ വിപണികൾ കണ്ടെത്തൽ.
3. ബ്രാൻഡ് സൃഷ്ടിക്കൽ: സുസ്ഥിരമായ വിപണന അവസരങ്ങളും ബ്രാൻഡ് ഐഡൻ്റിറ്റിയും സ്ഥാപിക്കൽ.
അറിയപ്പെടുന്ന നാല് വാണിജ്യ പട്ടുകളായ മൾബറി, ടസർ (ട്രോപ്പിക്കൽ ടസർ, ഓക്ക് ടസർ), എറി, മുഗ എന്നിവ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏക രാജ്യം എന്ന അതുല്യമായ പദവി ഇന്ത്യയ്ക്കുണ്ട്.
സ്വയം സഹായ സംഘങ്ങൾക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ TRIFED പിന്തുണ നൽകുന്നു. ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയിൽ നിന്നുള്ള ഉഗംബെൻ രാമഭായ് സുതാർ, പരുത്തിയിലും കോട്ടൺ-പട്ടിലും ആപ്ലിക്, കണ്ണാടിപ്പണി വസ്ത്രങ്ങൾ ഉണ്ടാക്കുന്ന 300 സ്ത്രീകളിൽ ഒരാളാണ്. മുമ്പ് പ്രാദേശിക വിപണികളിൽ മാത്രം വിറ്റിരുന്ന ഈ സംഘത്തിന് ഡൽഹിയിലെ ആദി മഹോത്സവിലും ഗുജറാത്തിലെ വിവിധ മേളകളിലും ലഭിച്ച പ്രചാരം പ്രയോജനകരമായി.

സുതാറിൻ്റെ ബന്ധുവായ പ്രിൻസ് കുമാർ ലാൽജിഭായ് ഭീലും IITF-ൽ ഉണ്ടായിരുന്നു, അദ്ദേഹം പറഞ്ഞു: “ആദി മഹോത്സവ് മേളയിൽ ഞങ്ങൾക്ക് നിരവധി ഉപഭോക്താക്കളെയും നല്ല പ്രതികരണങ്ങളും ലഭിച്ചു.”
ജാർഖണ്ഡിലെ പൂർബി സിംഗ്ഭും ജില്ലയിൽ നിന്നുള്ള ഝന്തു ഗോപെ തൻ്റെ പരമ്പരാഗത ഗോത്രവർഗ്ഗ കലയായ പൈത്കർ സജീവമായി നിലനിർത്താൻ പരിശ്രമിക്കുകയാണ്.

പൈത്കർ എന്നും പ്യാത്കർ എന്നും അറിയപ്പെടുന്ന ഇത് ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പഴയ ആഖ്യാന കലകളിൽ ഒന്നാണ്. ചുരുളുകൾ പോലുള്ള ഈ ചിത്രങ്ങൾ പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്, അവ ഗോത്ര നൃത്തങ്ങൾ, പാട്ടുകൾ, പുരാണങ്ങൾ, ഇതിഹാസങ്ങളിലെ രംഗങ്ങൾ എന്നിവ ചിത്രീകരിക്കുന്നു.
സ്‌കൂളിൽ പഠിക്കുമ്പോഴാണ് ഗോപെ ഈ കല പഠിച്ചത്, എന്നാൽ അദ്ദേഹത്തിൻ്റെ പ്രദേശത്തെ പരമ്പരാഗതമായി ഈ ചിത്രങ്ങൾ വരയ്ക്കുന്നതിൽ വൈദഗ്ധ്യം നേടിയ വിവിധ കുടുംബങ്ങൾ അവ നിർമ്മിക്കുന്നത് നിർത്തി. “ഈ ചിത്രങ്ങൾ വിൽക്കാൻ പ്രയാസമാണ്, അത്തരത്തിലുള്ള കുറച്ച് കലാകാരന്മാർ മാത്രമേ അവശേഷിക്കുന്നുള്ളൂ,” ഗോപെ പറഞ്ഞു. വംശനാശം നേരിടുന്ന കലകളെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിടുന്ന ഝാർഖണ്ഡ് കലാ മന്ദിർ, മേളകളിൽ പ്രദർശിപ്പിക്കാൻ തന്നെ സഹായിച്ചുവെന്നും ഝാർഖണ്ഡ് ഗവൺമെന്റിന്റെ 'മുഖ്യമന്ത്രി ലഘു ഏവം കുടീർ ഉദ്യം വികാസ് ബോർഡ്' IITF-ൽ പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യപ്രദേശിലെ ബൈത്തൂർ സ്വദേശിയായ വിശാൽ ബാഗ്മാരിയും തൻ്റെ പരമ്പരാഗത കലയായ ഭരേവ സംരക്ഷിക്കുകയാണ്. പാഴ് ലോഹങ്ങൾ ഉപയോഗിച്ച് ബാഗ്മാരി ഗോത്ര ദൈവങ്ങളുടെയും ദേവതകളുടെയും പ്രതിമകളും ആഭരണങ്ങളും നിർമ്മിക്കുന്നു. മധ്യ ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന ഗോണ്ടുകളുടെ ഒരു ഉപഗോത്രമാണ് ഭരേവ, ഇവർ ഈ വംശനാശഭീഷണി നേരിടുന്ന കല പരിശീലിക്കുന്നു.

ഉപസംഹാരം
ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേള, പരമ്പരാഗത ഗോത്രവർഗ്ഗ കലകളെ സംരക്ഷിക്കുന്നതിനും അവരുടെ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വലിയ ദേശീയ ശ്രമത്തിൻ്റെ ഭാഗമാണ്, ഇത് ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തെ ആഘോഷിക്കുന്നു. വിവിധ ഗവൺമെന്റ് സ്ഥാപനങ്ങൾ ഗോത്ര കലാകാരന്മാർക്ക് വിപുലമായ പ്രേക്ഷകരെ കണ്ടെത്താൻ സഹായിക്കുന്നു, അതുവഴി അവരുടെ കലയും അവയെ മുന്നോട്ട് കൊണ്ടുപോകുന്ന സമൂഹങ്ങളും തലമുറകളോളം അഭിവൃദ്ധിപ്പെടാനും ഊർജ്ജസ്വലമായി നിലനിൽക്കാനും കഴിയും.
References
Download in PDF
***
SK
(Features ID: 156868)
आगंतुक पटल : 19
Provide suggestions / comments