പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ വഡോദരയിൽ 35,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
ആളുകളുടെയും ചരക്കുകളുടെയും വേഗത്തിലുള്ള നീക്കം സാധ്യമാക്കാനും, പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും, സാമ്പത്തിക വളർച്ചയ്ക്ക് കരുത്ത് പകരാനുമായി നാം ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിവരികയാണ്: പ്രധാനമന്ത്രി
അതിവേഗം വളരുന്ന ഇന്ത്യയുടെ ജീവനാഡിയാണ് സമർപ്പിത ചരക്കുനീക്ക ഇടനാഴി: പ്രധാനമന്ത്രി
ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ഇന്ത്യ ഇപ്പോൾ ഒരു പുതിയ നിർമ്മാണ ഭാവി കെട്ടിപ്പടുക്കുകയാണ്: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
08 SEP 2026 2:46PM by PIB Thiruvananthpuram
ഗുജറാത്തിലെ വഡോദരയിൽ 35,000 കോടി രൂപയിലധികം വിലമതിക്കുന്ന വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. വിശിഷ്ട വ്യക്തികൾക്ക് ഊഷ്മളമായ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചു. നേരിട്ടും ഓൺലൈൻ മാധ്യമങ്ങൾ വഴിയും ഈ ചരിത്രപരമായ ചടങ്ങിൽ പങ്കുചേരുന്ന എല്ലാ പൗരന്മാരെയും അദ്ദേഹം സ്വാഗതം ചെയ്തു. "എന്റെ ഗുജറാത്തിലെ സഹോദരിസഹോദരന്മാരെ ഞാൻ സ്വാഗതം ചെയ്യുന്നു," ശ്രീ മോദി പറഞ്ഞു.
മഹാരാജ സയാജിറാവു സർവ്വകലാശാല മൈതാനത്തെ സജീവമായ അന്തരീക്ഷത്തെ എടുത്തുപറഞ്ഞുകൊണ്ട്, ഒരു പൊതു പുരോഗതിയുടെ ഉത്സവത്തിനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകൾ ഒത്തുകൂടിയ അപൂർവ്വ സംഗമത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. വികസനത്തിന്റെ ഇത്തരം ഒരു ഏകീകൃത ആഘോഷത്തിന് സാക്ഷ്യം വഹിക്കാനായതിൽ അദ്ദേഹം അതിയായ സന്തോഷം പ്രകടിപ്പിച്ചു. "എല്ലാം ഇവിടെ ഒരേസമയം സംഭവിക്കുന്നു," ശ്രീ മോദി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ പുരോഗതി വേഗത്തിലാക്കിക്കൊണ്ട് ആയിരക്കണക്കിന് കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച പ്രധാനമന്ത്രി, തന്നെ സ്വീകരിക്കാൻ വഡോദരയിലെ ജനങ്ങൾ സംഘടിപ്പിച്ച മികച്ച ശുചിത്വ യജ്ഞത്തിൽ അഗാധമായ നന്ദി രേഖപ്പെടുത്തി. വികസനത്തിന്റെ ഈ ഉത്സവത്തിനിടയിൽ സേവനത്തിന്റെ മികച്ച മനോഭാവം പ്രകടിപ്പിച്ചതിന് അദ്ദേഹം അവിടത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞു. "ഒരു വികസിത ഭാരതത്തിന്റെ യാത്രയ്ക്ക് കൂടുതൽ വേഗത നൽകാനാണ് ഞാൻ ഇന്ന് നിങ്ങളുടെ ഇടയിലേക്ക് വന്നിരിക്കുന്നത്," ശ്രീ മോദി വ്യക്തമാക്കി.
ചുവപ്പുകോട്ടയിൽ പ്രഖ്യാപിച്ച 'സപ്തധാര' പ്രതിജ്ഞയെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, ഗതിശക്തി പദ്ധതിയിലൂടെയുള്ള ദ്രുതഗതിയിലുള്ള കണക്റ്റിവിറ്റിയുടെ നിർണായക ആവശ്യകത ഊന്നിപ്പറയുകയും 2,800 കിലോമീറ്റർ വരുന്ന സമർപ്പിത ചരക്കുനീക്ക ഇടനാഴിയുടെ ചരിത്രപരമായ പൂർത്തീകരണം അടയാളപ്പെടുത്തുകയും ചെയ്തു. ഈ ബൃഹത്തായ പദ്ധതിയുടെ അവസാന കണ്ണികളുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന ഗതി ശക്തി സർവകലാശാലയുടെ യഥാർത്ഥ നഗരമായി വഡോദരയെ അദ്ദേഹം പ്രശംസിച്ചു. "ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്കായുള്ള ഈ ചരിത്രപരമായ ദൗത്യം വിജയകരമായി പൂർത്തിയായിരിക്കുന്നു," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.
2014-ന് ശേഷമുള്ള വേഗതയേറിയ കുതിച്ചുചാട്ടം വ്യക്തമാക്കിക്കൊണ്ട്, വാണിജ്യ മേഖലയെ അടിമുടി മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന കിഴക്കൻ, പടിഞ്ഞാറൻ സമർപ്പിത ചരക്കുനീക്ക ഇടനാഴികളുടെ വിജയകരമായ പൂർത്തീകരണത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഈ ശൃംഖലകൾ രാജ്യത്തിന്റെ വാണിജ്യത്തിന്റെ അടിത്തട്ടായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. "ഞങ്ങൾ ഇതിന് വേഗത നൽകുകയും 2,800 കിലോമീറ്റർ ഇടനാഴിയുടെ പണി പൂർത്തിയാക്കിക്കൊണ്ട് അത് തെളിയിക്കുകയും ചെയ്തു," ശ്രീ മോദി വ്യക്തമാക്കി.
ഈ പുതിയ ദേശീയ ജീവനാഡിയുടെ പരിവർത്തനാത്മക സ്വാധീനത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, യാത്രാതീവണ്ടികളുടെയും ചരക്കുതീവണ്ടികളുടെയും ഗതാഗതം വേർതിരിക്കുന്നത് വഴി ദിവസവും 430-ലധികം ചരക്കുതീവണ്ടികൾ ഓടിക്കാൻ സാധിക്കുന്നുണ്ടെന്നും 30 മണിക്കൂർ നീണ്ടിരുന്ന ട്രക്ക് യാത്രാ സമയം വെറും 10-12 മണിക്കൂറായി കുറഞ്ഞുവെന്നും വിശദീകരിച്ചു. 100 കിലോമീറ്റർ ദൂരം പിന്നിടാൻ ഇപ്പോൾ മുൻപത്തേക്കാൾ പകുതിയിൽ താഴെ സമയം മതിയെന്നും ഇത് ഇന്ധനം ലാഭിക്കുന്നതിനും ചരക്കുകൂലി കുറയ്ക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു."നിക്ഷേപം നടത്തിയത് ഒരു ട്രാക്കിലാണെങ്കിലും അത് നിരവധി നേട്ടങ്ങളാണ് നൽകിയത്," ശ്രീ മോദി അഭിപ്രായപ്പെട്ടു.
വിപുലീകരിച്ച ലോജിസ്റ്റിക് ശൃംഖലയിലൂടെ കർഷകർക്ക് ലഭിക്കുന്ന വലിയ നേട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ട്, കിഴക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ കർഷകർക്ക് ഇപ്പോൾ, വേഗത്തിൽ ചീഞ്ഞുപോകുന്ന സാധനങ്ങൾ വലിയ വിപണികളിലേക്ക് പെട്ടെന്ന് എത്തിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. പൂക്കൾ, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ പെട്ടെന്ന് കേടുവരുന്ന വസ്തുക്കൾ കൃത്യസമയത്ത് ഉപഭോക്താക്കളിലേക്കും ചന്തകളിലേക്കും എത്തുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "ഇത് കർഷകർക്ക് വലിയ തോതിൽ പ്രയോജനം ചെയ്തിട്ടുണ്ട്," ശ്രീ മോദി പറഞ്ഞു.
പുതിയ ഇടനാഴിയിലെ ശ്രദ്ധേയമായ ഒരു പ്രവർത്തന നേട്ടം പങ്കുവെച്ചുകൊണ്ട്, ജെഎൻപിടി തുറമുഖത്ത് നിന്ന് വഡോദരയിലേക്ക് ഡബിൾ-സ്റ്റാക്ക് കണ്ടെയ്നർ ചരക്കുതീവണ്ടി വിജയകരമായി സർവീസ് നടത്തിയതിനെ പ്രധാനമന്ത്രി പ്രശംസിച്ചു. മുംബൈയിൽ നിന്ന് നേരിട്ട് 250-ലധികം ട്രക്കുകൾക്ക് തുല്യമായ ചരക്ക് ഈ ഒറ്റ തീവണ്ടി യാത്രയിലൂടെ കാര്യക്ഷമമായി കൊണ്ടുപോകാൻ സാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. "ഇനി രാജ്യത്തിന്റെ ഒരു മൂലയിൽ നിന്ന് മറ്റേ മൂലയിലേക്ക് വലിയ അളവിലുള്ള ചരക്കുകൾ വേഗത്തിൽ എത്തിക്കാൻ സാധിക്കും," ശ്രീ മോദി നിരീക്ഷിച്ചു.
ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഗോത്ര മേഖലകളിലേക്ക് പുതിയ റെയിൽ സർവീസുകൾ തന്റെ ഭരണകൂടം തുടർച്ചയായി വ്യാപിപ്പിക്കുന്നത് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഛോട്ടാ ഉദേപൂരിലേക്കും അലിരാജ്പൂരിലേക്കും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന പുതിയ ട്രെയിൻ സർവീസിൽ അദ്ദേഹം സന്തോഷം പങ്കിട്ടു. "പതിറ്റാണ്ടുകളായി ഇന്ത്യയിൽ റെയിൽ എത്തിയിട്ടില്ലാത്ത പ്രദേശങ്ങളിലേക്ക് ഇപ്പോൾ റെയിൽ എത്തുന്നു," ശ്രീ മോദി പറഞ്ഞു.
റോഡുകൾ, മെട്രോകൾ, വിമാനത്താവളങ്ങൾ, ഗ്യാസ് പൈപ്പുകൾ എന്നിവയിലുടനീളമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ ബൃഹത്തായ സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രധാന എഞ്ചിനായി 2.75 ലക്ഷം കോടി രൂപയിലധികം വരുന്ന ചരിത്രപരമായ റെയിൽവേ ബജറ്റിനെ ഉദ്ധരിച്ചു. പാവപ്പെട്ടവർക്കായി വീടുകൾ നിർമ്മിക്കുന്നതും തുറമുഖങ്ങൾ വിപുലീകരിക്കുന്നതും ചുറ്റുമുള്ള പ്രദേശങ്ങളിൽ സ്വാഭാവികമായും പുതിയ വ്യവസായങ്ങൾക്കും ബിസിനസ്സുകൾക്കും തുടക്കമിടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. "റെയിൽവേയുടെ ആധുനികവൽക്കരണത്തിനായി നടക്കുന്ന ചെലവഴിക്കൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.
തന്റെ 'സപ്തധാര' കാഴ്ചപ്പാടിലെ നിർമ്മാണ ഘടകത്തിലേക്ക് കടന്നുകൊണ്ട്, തുണിത്തരങ്ങൾ മുതൽ പെട്രോകെമിക്കൽസ് വരെയുള്ള വഡോദരയുടെ 150 വർഷത്തെ വ്യാവസായിക പാരമ്പര്യത്തെയും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഒരു എം.എസ്.എം.ഇ. കേന്ദ്രമെന്ന നിലയിലുള്ള അതിന്റെ വലിയ വളർച്ചയെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച സൈനിക ചരക്കുവിമാനത്തിന്റെ ജന്മസ്ഥലം എന്ന നിലയിലുള്ള നഗരത്തിന്റെ അഭിമാനാർഹമായ നേട്ടത്തെ അദ്ദേഹം അഭിമാനത്തോടെ അനുസ്മരിച്ചു. "C-295 വിമാനത്തിന്റെ ആദ്യ പറക്കൽ ഇതിനകം തന്നെ ഇവിടെ ആകാശത്ത് കണ്ടുകഴിഞ്ഞു," ശ്രീ മോദി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പതിറ്റാണ്ടിലെ രാജ്യത്തിന്റെ കുതിച്ചുയരുന്ന വ്യാവസായിക ശേഷി വ്യക്തമാക്കിക്കൊണ്ട്, ആധുനിക റെയിൽവേ കോച്ചുകൾ, വാഗണുകൾ, ലൊക്കോമോട്ടീവ് എൻജിനുകൾ എന്നിവയുടെ ഒരു പ്രധാന ആഗോള നിർമ്മാതാവായി ഇന്ത്യ മാറിയതെങ്ങനെയെന്ന് കാണിക്കുന്ന ശക്തമായ കണക്കുകൾ പ്രധാനമന്ത്രി അവതരിപ്പിച്ചു. 2014 മുതൽ രാജ്യം വിജയകരമായി 50,000 ആധുനിക കോച്ചുകൾ നിർമ്മിക്കുകയും ഏകദേശം 2.5 ലക്ഷം വാഗണുകൾ റെയിൽവേ ശൃംഖലയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. "ഇന്ത്യ റെയിൽ കോച്ചുകൾ, മെട്രോ കോച്ചുകൾ, റെയിൽ എൻജിനുകൾ എന്നിവയുടെ ഒരു പ്രധാന നിർമ്മാതാവായി മാറിയിരിക്കുന്നു," ശ്രീ മോദി ചൂണ്ടിക്കാണിച്ചു.
നിർണായകമായ വിതരണ ശൃംഖലകളിൽ പൂർണ്ണമായ സ്വയംപര്യാപ്തത കൈവരിക്കാനുള്ള മുന്നേറ്റത്തെ എടുത്തുപറഞ്ഞുകൊണ്ട്, ഇറക്കുമതിച്ചെലവ് വൻതോതിൽ കുറയ്ക്കാനും 200 ജിഗാവാട്ട് ശേഷി കൈവരിക്കാനും സഹായിച്ച സൗരോർജ്ജ പി.വി. മൊഡ്യൂളുകളുടെ തദ്ദേശീയ ഉൽപ്പാദനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. രാജ്യവ്യാപകമായി 55 ലക്ഷം കുടുംബങ്ങളെയും അതിൽ ഗുജറാത്തിലെ 11 ലക്ഷം കുടുംബങ്ങളെയും വൈദ്യുതി ഉൽപ്പാദകരാക്കി മാറ്റാനും വലിയ തോതിൽ പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിച്ച കദാന അണക്കെട്ടിലെ പൊങ്ങിക്കിടക്കുന്ന സൗരോർജ്ജ പദ്ധതിയുടെയും പി.എം.സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയുടെയും വിജയത്തെ അദ്ദേഹം അഭിനന്ദിച്ചു. "ചിപ്പുകൾ മുതൽ കപ്പലുകൾ വരെ നിർമ്മാണത്തിന്റെ ഒരു പുതിയ ചരിത്രമാണ് ഇന്ത്യ ഇപ്പോൾ എഴുതുന്നത്," ശ്രീ മോദി വ്യക്തമാക്കി.
എതിരാളികൾ പ്രചരിക്കുന്ന നുണകളുടെ പ്രതിധ്വനികളെ തള്ളിക്കളഞ്ഞുകൊണ്ട്, സൗര, പവന, ജലവൈദ്യുതി, അണുശക്തി മേഖലകളിൽ ഗവൺമെൻ്റിൻ്റെ തീവ്രമായ ശ്രദ്ധയ്ക്ക് സാക്ഷ്യം വഹിച്ച യുവജനങ്ങളിൽ പ്രധാനമന്ത്രി അഗാധമായ വിശ്വാസം പ്രകടിപ്പിച്ചു. ദേശീയ വികസനത്തിൽ കൈവരിക്കുന്ന വൻ മുന്നേറ്റങ്ങളെ തിരിച്ചറിഞ്ഞ യുവതലമുറയെ അദ്ദേഹം പ്രശംസിച്ചു. "ഇന്ത്യയിലെ യുവജനങ്ങൾ സത്യത്തിന്റെ ഗർജ്ജനത്തോടെയാണ് മുന്നോട്ട് പോകുന്നത്," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.
ഡാറ്റാ സെന്ററുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്ക് ഊർജ്ജം പകരുന്നതിനായി ശക്തമായ ഒരു വൈദ്യുത ആവാസവ്യവസ്ഥയുടെ തന്ത്രപ്രധാനമായ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, യുറേനിയം, നിർണായക ധാതുക്കൾ, അപൂർവ്വ ഭൂമി-മൂലകങ്ങൾ എന്നിവയ്ക്കായുള്ള അന്താരാഷ്ട്ര കരാറുകൾ സജീവമായി ഉറപ്പാക്കിവരികയാണെന്ന് സ്ഥിരീകരിച്ചു. രാജ്യം AI-ൽ ഒരു ആഗോള മഹാശക്തിയായി മാറണമെങ്കിൽ ഈ അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നത് നിർണായകമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. "രാജ്യത്തെ യുവജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ മാത്രമാണ് ഈ കഠിനാധ്വാനമെല്ലാം ചെയ്യുന്നത്," ശ്രീ മോദി വ്യക്തമാക്കി.
ആധുനിക ആഗോള സമ്പദ്‌വ്യവസ്ഥയുടെ മാറിവരുന്ന മാതൃകകളെ അഭിസംബോധന ചെയ്തുകൊണ്ട്, പരമ്പരാഗത ബിരുദങ്ങൾ മാത്രം ഇപ്പോൾ പര്യാപ്തമല്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. തുടർന്നുളള നൈപുണ്യ വികസനത്തിന് മുൻഗണന നൽകിക്കൊണ്ട് ദേശീയ വിദ്യാഭ്യാസ നയത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ ഇത് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് അധ്യാപന, പരിശീലന സ്ഥാപനങ്ങൾ പൂർണ്ണമായും പുനർരൂപീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. "യുവജനങ്ങൾ നൈപുണ്യം നേടിയിരിക്കേണ്ടതും ആ നൈപുണ്യങ്ങൾ കാലാനുസൃതമായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കേണ്ടതും ഒരു വലിയ ആവശ്യമായി മാറിയിരിക്കുന്നു," ശ്രീ മോദി നിരീക്ഷിച്ചു.
ചുവപ്പുകോട്ടയിൽ നൽകിയ നിർണായക വാഗ്ദാനം പാലിച്ച്, ദാരിദ്ര്യത്തിന്റെയും ഇടത്തരക്കാരുടെയും കുടുംബങ്ങളുടെ വലിയ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി മത്സരപ്പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്ന ചരിത്രപരമായ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തങ്ങളുടെ കരിയറിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഭരണകൂടം ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. "ഗവൺമെൻറ് തന്നെ നമ്മുടെ യുവജനങ്ങളുടെ പരിശീലനത്തിന്റെ ചുമതല ഏറ്റെടുക്കും," ശ്രീ മോദി വ്യക്തമാക്കി.
ഐ.ടി. മേഖലയ്ക്ക് അപ്പുറമുള്ള ഒരു അടിസ്ഥാന ശേഷിയായി കൃത്രിമ ബുദ്ധിയെ അംഗീകരിച്ച പ്രധാനമന്ത്രി, കൃഷി, ആരോഗ്യം, റോബോട്ടിക്സ് എന്നീ മേഖലകളിൽ നാവോത്ഥാനങ്ങൾ നയിക്കാൻ കഴിവുള്ള AI-പ്രാവീണ്യമുള്ള യുവത്വത്തെ വാർത്തെടുക്കുന്നതിനായുള്ള ബൃഹത്തായ ദേശീയ കാമ്പയിന് രൂപം നൽകി. ഈ അത്യാധുനിക ഉപകരണങ്ങളിൽ പ്രാവീണ്യം നേടുന്നത് നിർമ്മാണ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നും നൂതന സ്റ്റാർട്ടപ്പുകൾക്ക് തുടക്കമിടുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. "നമ്മുടെ യുവതലമുറ AI-ക്കായി തയ്യാറെടുക്കണമെന്ന് ഞങ്ങൾ (ഗവൺമെൻ്റ്) ആഗ്രഹിക്കുന്നു," ശ്രീ മോദി പറഞ്ഞു.
ശക്തമായ പ്രവർത്തനത്തിനുള്ള ആഹ്വാനത്തോടെ പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി, 2047 ഓടെ രാജ്യത്തെ പരിവർത്തനം ചെയ്യുന്നതിൽ അചഞ്ചലമായ ശ്രദ്ധ നിലനിർത്തിക്കൊണ്ട്, ഈ അഭൂതപൂർവമായ ജനസംഖ്യാപരമായ നേട്ടം പ്രയോജനപ്പെടുത്താൻ രാഷ്ട്രത്തോട് അഭ്യർത്ഥിച്ചു. നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചു. "ഇന്ത്യ വികസിത രാജ്യമായി മാറുന്നുവെന്ന് നാം അടിയുറച്ച് ഉറപ്പാക്കണം," ശ്രീ മോദി വ്യക്തമാക്കി.
SK
****
( റിലീസ് ഐ.ഡി: 2307940)
സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada