ലോക്സഭാ സെക്രട്ടേറിയേറ്റ്
വനിതാ രാഷ്ട്രീയ നേതൃത്വത്തിന് 33 ശതമാനം സംവരണം പുതിയ പാതകൾ തുറന്നു നൽകും: ലോക്‌സഭാ സ്പീക്കർ
പൊതു സേവനങ്ങളിൽ വനിതാ പ്രാതിനിധ്യം 50 ശതമാനത്തിലധികമാകുന്ന ദിനം വിദൂരമല്ല: ലോക്‌സഭാ സ്പീക്കർ
കേവലം പിന്തുണ നൽകുന്നതിൽ നിന്ന് മാറി, നയങ്ങളും നിയമങ്ങളും രൂപകൽപ്പന ചെയ്യാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം: ലോക്‌സഭാ സ്പീക്കർ
വനിതകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണമില്ലാതെ ഇന്ത്യക്ക് വികസിത രാഷ്ട്രത്തിലേക്ക് മുന്നേറാനാകില്ല: ലോക്‌സഭാ സ്പീക്കർ
ദേശീയ വനിതാ കമ്മീഷൻ "ലിംഗാനുപാത സൗഹൃദ ഭരണം" എന്ന വിഷയത്തിൽ ഫരീദാബാദിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ അഖിലേന്ത്യാ ശേഷി വികസന ശിൽപശാല ലോക്‌സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
07 SEP 2026 6:21PM by PIB Thiruvananthpuram
വനിതകൾക്ക് കേവലം പിന്തുണയും അവസരങ്ങളും നൽകുന്നതിൽ നിന്ന് മാറി, നയങ്ങളും പരിപാടികളും നിയമങ്ങളും രൂപകൽപ്പന ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ശ്രീ ബിർള ചൂണ്ടിക്കാട്ടി. തങ്ങളുടെ ആശങ്കകളും ആഗ്രഹങ്ങളും പരിഹരിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതിൽ സ്ത്രീകൾ തന്നെ നേരിട്ട് പങ്കാളികളാകണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സമത്വത്തിനായുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയെക്കുറിച്ചും സ്ത്രീകളുടെ സുരക്ഷ, ശാക്തീകരണം, സ്വയംപര്യാപ്തത എന്നിവയ്ക്കായി നടപ്പിലാക്കിയ വിവിധ നിയമനിർമ്മാണങ്ങളെക്കുറിച്ചും പരാമർശിച്ച അദ്ദേഹം, ഉയർന്നുവരുന്ന വെല്ലുവിളികൾ തിരിച്ചറിയുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ദേശീയ വനിതാ കമ്മീഷൻ പോലുള്ള സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് വ്യക്തമാക്കി. ലോക്‌സഭ, സംസ്ഥാന നിയമസഭകൾ, പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവയിലൂടെ വനിതാ ജനപ്രതിനിധികൾക്ക് സ്ത്രീകളുടെ പ്രശ്നങ്ങൾ കൃത്യമായ വേദികളിൽ ഉന്നയിക്കാനും നിയമങ്ങൾ താഴെത്തട്ടിലെ യാഥാർത്ഥ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിർണ്ണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന വനിതകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണമില്ലാതെ ഇന്ത്യക്ക് വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനാകില്ലെന്നും ശ്രീ ബിർള വ്യക്തമാക്കി. ഓരോ സ്ത്രീക്കും തൊഴിൽ, സാമ്പത്തിക സ്വാതന്ത്ര്യം, സാമൂഹിക ശാക്തീകരണം എന്നിവയ്ക്കുള്ള അവസരങ്ങൾ ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികമായും സാമൂഹികമായും, പ്രത്യേകിച്ച് പ്രയാസങ്ങളും അവഗണനകളും നേരിടുന്ന സ്ത്രീകളെ ശാക്തീകരിക്കാൻ കഴിയുന്ന ഫലപ്രദമായ നയങ്ങൾ, പദ്ധതികൾ, നിയമനിർമ്മാണങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹം വനിതാ ജനപ്രതിനിധികളോട് ആഹ്വാനം ചെയ്തു. വിവിധ നിയമസഭകളുടെ അനുഭവങ്ങളും വിജയകരമായ സംരംഭങ്ങളും പരസ്പരം പങ്കുവെക്കണമെന്നും, അതിലൂടെ മികച്ച മാതൃകകൾ രാജ്യവ്യാപകമായി നടപ്പിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ, പ്രത്യേകിച്ച് ദുർബല പ്രദേശങ്ങളിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ലഭ്യമായിട്ടുള്ള നിയമങ്ങളെക്കുറിച്ചും സ്ഥാപന സംവിധാനങ്ങളെക്കുറിച്ചും അവരിൽ അവബോധം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിട്ടു.
സ്വാതന്ത്ര്യ പ്രസ്ഥാനവും രാഷ്ട്രനിർമ്മാണവും മുതൽ ജനാധിപത്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നത് വരെയുള്ള ഇന്ത്യയുടെ പരിവർത്തനത്തിൽ സ്ത്രീകൾ എക്കാലവും മുൻപന്തിയിലുണ്ടായിരുന്നുവെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. വനിതാ ജനപ്രതിനിധികൾക്ക് തങ്ങളുടെ അനുഭവങ്ങളും ആശയങ്ങളും വീക്ഷണങ്ങളും പങ്കുവെക്കാനും അതിലൂടെ നേതൃശേഷി വർദ്ധിപ്പിക്കാനും ഈ പരിപാടി വേദി ഒരുക്കുന്നുവെന്ന് ശ്രീ ബിർള എടുത്തുപറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വനിതാ ജനപ്രതിനിധികളുടെ പങ്കാളിത്തം, നിയമനിർമ്മാണ വേദികളിലൂടെ സ്ത്രീകളുടെ അഭിലാഷങ്ങൾക്ക് ശബ്ദം നൽകുന്നതിൽ അവർ വഹിക്കുന്ന നിർണ്ണായക പങ്കിനെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ ദൗത്യം നിറവേറ്റുന്നതിനായി തങ്ങളുടെ കഴിവുകൾക്ക് കൂടുതൽ മൂർച്ച കൂട്ടാൻ അദ്ദേഹം സദസ്സിനോടഭ്യർത്ഥിച്ചു.
ഊർജ്ജസ്വലമായ ഒരു ജനാധിപത്യത്തിൽ, സംവാദത്തിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞ ശ്രീ ബിർള, നിരന്തരമായ ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും മാത്രമേ ജനങ്ങളുടെ വെല്ലുവിളികളും അഭിലാഷങ്ങളും മികച്ച രീതിയിൽ പരിഹരിക്കാനാകൂ എന്ന് അഭിപ്രായപ്പെട്ടു. വൈകാരികമായ തിരിച്ചറിവും സംവേദനക്ഷമതയുമാണ് വനിതാ നേതൃത്വത്തിന്റെ പ്രധാന കരുത്തെന്നും, അത് ജനങ്ങളുടെ ആശങ്കകളെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള ധാരണ ഉണ്ടാക്കാനും ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള വലിയ ശേഷി നൽകാനും സഹായിക്കുമെന്നും അദ്ദേഹം അടിവരയിട്ടു. സംവേദനക്ഷമതയുള്ളതും സമയബന്ധിതമായി പ്രതികരിക്കുന്നതുമായ ഒരു തൊഴിൽ സംസ്‌കാരത്തിന് സാമൂഹിക വെല്ലുവിളികളെ നേരിടുന്നതിനും ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും കാര്യമായ സംഭാവന നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ നേതൃത്വത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് കൂട്ടായ നിശ്ചയദാർഢ്യമായിരിക്കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, നിരന്തര ശ്രമങ്ങളിലൂടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ നേതൃസ്ഥാനങ്ങളിലെത്തിച്ചേരുമെന്ന പ്രതീക്ഷയോടെ പ്രസംഗം ഉപസംഹരിച്ചു.
ചടങ്ങിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി വിജയ രഹത്കർ, ഹരിയാന ഭക്ഷ്യ-സിവിൽ സപ്ലൈസ്-ഉപഭോക്തൃ കാര്യ വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ രാജേഷ് നാഗർ, 20 സംസ്ഥാനങ്ങളിൽ നിന്നും 2 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഇരുനൂറോളം വനിതാ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
-SK-
( റിലീസ് ഐ.ഡി: 2307670)
സന്ദര്‍ശക കൗണ്ടര്‍ : 4