പോസ്റ്റഡ് ഓണ്‍:
06 MAR 2026 6:01PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സമുദ്ര സ്ഥിതിഗതികൾ കണക്കിലെടുത്ത്, ഇന്ത്യൻ നാവികരെ സംരക്ഷിക്കുന്നതിലും, ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും, സമുദ്ര വ്യാപാരത്തിൻ്റെ തുടർച്ച നിലനിർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം (MoPSW) നിരീക്ഷണവും തയ്യാറെടുപ്പ് പ്രവർത്തനങ്ങളും ശക്തിപ്പെടുത്തി.
മാറുന്ന സാഹചര്യം അവലോകനം ചെയ്യുന്നതിനായി, MoPSW സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല അന്തർ മന്ത്രാലയ അവലോകന യോഗം നടന്നു. വിദേശകാര്യ മന്ത്രാലയം (MEA), ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT), പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം (MoPNG) എന്നിവിടങ്ങളിൽ നിന്നുള്ള കേന്ദ്ര ഗവൺമെൻ്റ് പ്രതിനിധികളും, ഷിപ്പിംഗ് വ്യവസായത്തിലെയും ആർഐഎൽ, ഐഎൻഎസ്എ, സിഎസ്എൽഎ, എഫ് ഐഇഒ പോലുള്ള വ്യാപാര സംഘടനകളിലെയും പങ്കാളികളും യോഗത്തിൽ പങ്കെടുത്തു.
സമുദ്ര സ്ഥിതിഗതികൾ സംബന്ധിച്ച് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ നടത്തിയ മുൻ അവലോകനത്തിൻ്റെ തുടർച്ചയായാണ് ഈ യോഗം നടന്നത്.
മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യത്തെത്തുടർന്ന് ഇന്ത്യാ ഗവൺമെൻ്റ്, പ്രത്യേകിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം, സ്വീകരിച്ച നടപടികളെക്കുറിച്ച് യോഗത്തിൽ പങ്കെടുത്തവരെ അറിയിച്ചു. മന്ത്രാലയം, ഷിപ്പിംഗ് വ്യവസായവുമായി സജീവമായി ഏകോപനത്തോടെ പ്രവർത്തിക്കുന്നു. കൂടാതെ ഏകോപന പ്രവർത്തനങ്ങൾക്കും നാവികരെ പിന്തുണയ്ക്കുന്നതിനുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (DGS), ഒരു 24 മണിക്കൂർ ഹെൽപ്പ്‌ലൈൻ സ്ഥാപിച്ചിട്ടുണ്ട്. സംഭവവികാസങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിനായി MoPSW-യിൽ ഒരു നിരീക്ഷണ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.
ഇന്ത്യൻ നാവികരെയും ഇന്ത്യൻ പതാക വാഹക കപ്പലുകളെയും സമുദ്ര വ്യാപാര പ്രവർത്തനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശം 2026 ഫെബ്രുവരി 28-ന് (നമ്പർ 08-2026- DGS സർക്കുലർ വഴി) പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യൻ പതാക വഹിക്കുന്ന എല്ലാ കപ്പലുകളും ഇന്ത്യൻ നാവികരും 2026-ലെ DGS സർക്കുലർ 08-ന് കീഴിലുള്ള മെച്ചപ്പെട്ട സുരക്ഷാ നടപടികൾ സ്വീകരിക്കാനും റിപ്പോർട്ടിംഗ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, 2026 ഫെബ്രുവരി 28-ന് നമ്പർ 09-2026 DGS സർക്കുലർ വഴി, ഇന്ത്യൻ നാവികർ, ഷിപ്പിംഗ് പങ്കാളികൾ എന്നിവർ ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയിൽ രജിസ്ട്രേഷൻ നടത്തുക, ജീവനക്കാരുടെ വിശദാംശങ്ങൾ ഡയറക്ടറേറ്റിൽ സമർപ്പിക്കുക എന്നിവ ഉൾപ്പെടെ ജീവനക്കാരുടെ സുരക്ഷയ്ക്കായുള്ള അടിയന്തര നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഇന്ത്യൻ പതാകയുള്ള കപ്പലുകൾ സുരക്ഷിതമായി തുടരുന്നു. ഇന്ത്യൻ പതാകവാഹക കപ്പലുകൾ പിടിച്ചെടുക്കുകയോ അല്ലെങ്കിൽ അപകടങ്ങൾ നടന്നതായോ റിപ്പോർട്ട് ചെയ്തിട്ടില്ല. പേർഷ്യൻ ഗൾഫ് മേഖലയിലെ 35 ഇന്ത്യൻ പതാകവാഹക കപ്പലുകളും (ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് 24 ഉം ഒമാൻ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും ഉൾപ്പെടെ കടലിടുക്കിന് കിഴക്ക് 11 എണ്ണവും) ഏദൻ ഉൾക്കടലിലെ 03 കപ്പലുകളും LRIT നാഷണൽ ഡാറ്റാ സെൻ്റർ വഴി തുടർച്ചയായി നിരീക്ഷിക്കുകയും പതിവായി സ്ഥിതിവിവര റിപ്പോർട്ട് (SITREP-കൾ) നൽകുകയും ചെയ്യുന്നു.
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾ, സമുദ്ര അധികാരികൾ, മറ്റ് പ്രധാന ഏജൻസികൾ എന്നിവയുമായി ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (DGS) വഴി മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇന്ത്യൻ കപ്പലുകൾക്കും, ഇന്ത്യൻ നാവികരുള്ള വിദേശ കപ്പലുകൾക്കും, സാഹചര്യങ്ങളെക്കുറിച്ചു തുടർച്ചയായ അവബോധവും പ്രവർത്തന തയ്യാറെടുപ്പും നൽകുന്നതിന് മെച്ചപ്പെട്ട നിരീക്ഷണ, റിപ്പോർട്ടിംഗ് സംവിധാനങ്ങൾ സജീവമാക്കിയിട്ടുണ്ട്.
സംഘർഷ സാധ്യത പ്രദേശങ്ങളിലെ ജീവനക്കാരുടെ വിന്യാസത്തിൽ ജാഗ്രത പാലിക്കാനും, നിർദ്ദിഷ്ട യാത്രാ പാതയിലെ അപകടസാധ്യതകൾ വിലയിരുത്താനും നാവികരുമായും അവരുടെ കുടുംബങ്ങളുമായും പതിവായി ആശയവിനിമയം നടത്താനും ഷിപ്പിംഗ് കമ്പനികൾ, വെസ്സൽ ഓപ്പറേറ്റർമാർ, റിക്രൂട്ട്മെൻ്റ്, പ്ലേസ്മെൻ്റ് സർവീസ് ലൈസൻസികൾ (RPSL-കൾ) എന്നിവരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ നാവികർക്ക് ആവശ്യാനുസരണം സമയബന്ധിതമായ സഹായം നൽകുന്നതിന് പ്രത്യേകം ഏകോപന സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഗൾഫ് സഹകരണ സമിതി (ജിസിസി) രാജ്യങ്ങൾ, പശ്ചിമേഷ്യൻ ലക്ഷ്യസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കപ്പലുകളുടെയും ചരക്കുകളുടെയും സ്ഥിതിയും മന്ത്രാലയം അവലോകനം ചെയ്തു. ഇന്ത്യയിലുടനീളമായി മൊത്തത്തിലുള്ള തുറമുഖ പ്രവർത്തനങ്ങൾ സ്ഥിരതയുള്ളതായി തുടരുന്നു. കയറ്റുമതിക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും കയറ്റുമതി, ഇറക്കുമതി വ്യാപാരത്തുടർച്ച ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ തുറമുഖങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഷിപ്പിംഗ് കമ്പനികളുമായും വെസൽ ഏജൻ്റുമാരുമായും ഏകോപിപ്പിച്ച് കപ്പലുകളുടെ സഞ്ചാരം തുടർച്ചയായി നിരീക്ഷിക്കൽ, മേഖലയിലെ സാഹചര്യങ്ങളുടെ തത്സമയ വിലയിരുത്തൽ, വെസൽ, ചരക്ക് നീക്കങ്ങളുടെ സ്ഥിതി നിരന്തരം റിപ്പോർട്ട് ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പ്രധാന തുറമുഖങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ആവശ്യമുള്ളിടത്ത് അധിക സംഭരണ സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. അതേസമയം, ശീതീകരിച്ചതും എളുപ്പം കേടുവരുന്നതുമായ ചരക്കുകൾ ആവശ്യമെങ്കിൽ മുൻഗണനാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനായി അവയുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
ഇന്ത്യൻ സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, സമുദ്ര വ്യാപാരത്തിൻ്റെയും ചരക്ക് നീക്കത്തിൻ്റെയും സുഗമമായ പ്രവർത്തനം നിലനിർത്തുന്നതിനുമായി ഇന്ത്യാ ഗവൺമെൻ്റിൻ്റെ സമുദ്ര മേഖലയിലെ പങ്കാളികളുമായും അനുബന്ധ മന്ത്രാലയങ്ങളുമായും ഏകോപിപ്പിച്ച്, കേന്ദ്ര ഷിപ്പിംഗ് തുറമുഖ മന്ത്രാലയം സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.