റെയില്‍വേ മന്ത്രാലയം
റെയിൽവേ യാത്രാ നിരക്ക് ഘടന പരിഷ്കരിച്ച് ഇന്ത്യൻ റെയിൽവേ; സബർബൻ സർവീസുകൾക്കും സീസൺ ടിക്കറ്റുകൾക്കും 215 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് ഓർഡിനറി യാത്രകൾക്കും നിരക്ക് വർദ്ധനവില്ല
പോസ്റ്റഡ് ഓണ്‍:
25 DEC 2025 5:30PM by PIB Thiruvananthpuram
യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്ക് ഉറപ്പാക്കുന്നതിനൊപ്പം പ്രവർത്തനങ്ങളുടെ സുസ്ഥിരതയും സന്തുലിതമാക്കുക എന്ന ലക്ഷ്യത്തോടെ, 2025 ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ റെയിൽവേ യാത്രാ നിരക്ക് ഘടന പരിഷ്കരിച്ചു.
പുതുക്കിയ നിരക്ക് ഘടന പ്രകാരം, സബർബൻ സർവീസുകളുടേയും സബർബൻ, നോൺ-സബർബൻ റൂട്ടുകൾ ഉൾപ്പെടെയുള്ള സീസൺ ടിക്കറ്റുകളുടേയും നിരക്കുകളിൽ മാറ്റമില്ല.
ഓർഡിനറി നോൺ-എസി (നോൺ-സബർബൻ) സർവീസുകൾക്ക്, സെക്കൻഡ് ക്ലാസ് ഓർഡിനറി, സ്ലീപ്പർ ക്ലാസ് ഓർഡിനറി, ഫസ്റ്റ് ക്ലാസ് ഓർഡിനറി എന്നിവയിലുടനീളം ഘട്ടംഘട്ടമായ രീതിയിൽ നിരക്കുകൾ പരിഷ്കരിച്ചു.
സെക്കൻഡ് ക്ലാസ് ഓർഡിനറിയിൽ, 215 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് നിരക്ക് വർദ്ധനവില്ല. അതിനാൽ ഇത് ഹ്രസ്വ ദൂര, ദൈനംദിന യാത്രക്കാരെ ബാധിക്കില്ലെന്ന് ഉറപ്പാക്കുന്നു. 216 കിലോമീറ്റർ മുതൽ 750 കിലോമീറ്റർ വരെയുള്ള ദൂരത്തിന് നിരക്ക് 5 രൂപ വർദ്ധിക്കും. ദീർഘദൂര യാത്രകൾക്ക്, ഘട്ടം ഘട്ടമായാണ് വർദ്ധനവ് നടപ്പിലാക്കുന്നത്. 751 കിലോമീറ്ററിനും 1250 കിലോമീറ്ററിനും ഇടയിലുള്ള ദൂരത്തിന് 10 രൂപയും,
1251 കിലോമീറ്ററിനും 1750 കിലോമീറ്ററിനും ഇടയിലുള്ള ദൂരത്തിന് 15 രൂപയും, 1751 കിലോമീറ്റർ മുതൽ 2250 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 20 രൂപയും വർദ്ധിക്കും.
സ്ലീപ്പർ ക്ലാസ് ഓർഡിനറി, ഫസ്റ്റ് ക്ലാസ് ഓർഡിനറി എന്നിവയിൽ, സബർബൻ ഇതര യാത്രകൾക്ക് കിലോമീറ്ററിന് ഒരു പൈസ എന്ന നിരക്കിൽ ഏകീകൃതമായി നിരക്ക് പരിഷ്കരിച്ചു. ഇത് നിരക്കുകളിൽ ക്രമാനുഗതവും പരിമിതവുമായ വർദ്ധനവ് ഉറപ്പാക്കുന്നു.
മെയിൽ/എക്സ്പ്രസ് ട്രെയിനുകളിൽ, നോൺ-എസി, എസി ക്ലാസുകളിലുടനീളം കിലോമീറ്ററിന് രണ്ട് പൈസ എന്ന നിരക്കിൽ യാത്രാ നിരക്ക് വർദ്ധനവ് പരിഷ്കരിച്ചു. ഇതിൽ സ്ലീപ്പർ ക്ലാസ്, ഫസ്റ്റ് ക്ലാസ്, എസി ചെയർ കാർ, എസി 3-ടയർ, എസി 2-ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നിവ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, നോൺ-എസി മെയിൽ/എക്സ്പ്രസ് കോച്ചുകളിൽ 500 കിലോമീറ്റർ യാത്ര ചെയ്യുന്നതിന് യാത്രക്കാർ ഏകദേശം 10 രൂപ മാത്രമാണ് അധികമായി നൽകേണ്ടി വരിക.
തേജസ് രാജധാനി, രാജധാനി, ശതാബ്ദി, ദുരന്തോ, വന്ദേ ഭാരത്, ഹംസഫർ, അമൃത് ഭാരത്, തേജസ്, മഹാമന, ഗതിമാൻ, അന്ത്യോദയ, ഗരീബ് രഥ്, ജൻ ശതാബ്ദി, യുവ എക്സ്പ്രസ്, നമോ ഭാരത് റാപ്പിഡ് റെയിൽ, ഓർഡിനറി നോൺ-സബർബൻ സർവീസുകൾ (ബാധകമായ ഇടങ്ങളിൽ എസി മെമു/ഡെമു ഒഴിവാക്കി) ഉൾപ്പെടെയുള്ള പ്രധാന ട്രെയിൻ സർവീസുകളുടെ നിലവിലുള്ള അടിസ്ഥാന നിരക്കുകൾ, അംഗീകൃത ക്ലാസ് തിരിച്ചുള്ള അടിസ്ഥാന നിരക്ക് വർദ്ധനവിന് അനുസൃതമായി പരിഷ്കരിച്ചു. ബാധകമായ ക്ലാസുകളിലുടനീളം ഏകീകൃതമായും കൃത്യമായ അളവിലുമാണ് ഈ പരിഷ്കരണം നടത്തിയിരിക്കുന്നത്.
റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് സർചാർജുകൾ അല്ലെങ്കിൽ മറ്റ് അനുബന്ധ ചാർജുകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഇവ ഈടാക്കുന്നത് തുടരും. ജിഎസ്ടി വ്യവസ്ഥകളിലും മാറ്റമില്ല. നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് നിരക്കുകൾ റൗണ്ട് ഓഫ് ചെയ്യുന്നത് തുടരും.
2025 ഡിസംബർ 26-നോ അതിനുശേഷമോ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് മാത്രമേ പുതുക്കിയ നിരക്കുകൾ ബാധകമാകൂ. ഈ തീയതിക്ക് മുൻപ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക്, യാത്ര ഈ തീയതിക്ക് ശേഷമാണെങ്കിൽ പോലും അധിക നിരക്കുകൾ ഈടാക്കില്ല.
2025 ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ, സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള നിരക്ക് പട്ടികയിൽ പ്രദർശിപ്പിക്കും.
വാണിജ്യ സർക്കുലർ കാണുന്നതിനായി
https://indianrailways.gov.in/railwayboard/uploads/directorate/traffic_comm/Comm_Cir_2025/CC_24_2025.pdf
സന്ദർശിക്കുക
***
( റിലീസ് ഐ.ഡി: 2208586)
സന്ദര്‍ശക കൗണ്ടര്‍ : 43