ഉപരാഷ്ട്രപതിയുടെ കാര്യാലയം
ദേശീയതയും ദേശസുരക്ഷയും കക്ഷി രാഷ്ട്രീയ താത്പര്യങ്ങൾക്ക് അതീതം - സർവ്വകക്ഷി സംഘത്തെ നിയോഗിച്ചതിനെക്കുറിച്ച് പ്രതികരിക്കവെ ഉപരാഷ്ട്രപതി
ആരോഗ്യപൂർണ്ണമായ രാഷ്ട്രം വളർച്ചയുടെ അടിസ്ഥാന ഘടകം - ഉപരാഷ്ട്രപതി
ആയുഷ്മാൻ ഭാരത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഡോക്ടർമാർ, നഴ്‌സുമാർ, രോഗനിർണ്ണയ കേന്ദ്രങ്ങൾ അടക്കം കൂടുതൽ മാനവവിഭവശേഷി അനിവാര്യമെന്നാണ് - ഉപരാഷ്ട്രപതി
പ്രതിരോധ സാമഗ്രികളുടെ തദ്ദേശീയ ഉത്പാദനത്തിന് വർദ്ധിത മാനങ്ങൾ - ഉപരാഷ്ട്രപതി
Posted On:
16 JUN 2025 7:12PM by PIB Thiruvananthpuram
"ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ അടക്കം കൂടുതൽ മാനവവിഭവശേഷി അനിവാര്യമാണെന്നാണ് ആയുഷ്മാൻ ഭാരത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കൂടുതൽ രോഗനിർണ്ണയ കേന്ദ്രങ്ങൾ, കൂടുതൽ മരുന്നു വിൽപന കേന്ദ്രങ്ങൾ, കൂടുതൽ ഗവേഷണം എന്നിവയും ആവശ്യമാണ്. പൊതു, സ്വകാര്യ മേഖലകളിലെ ആശുപത്രികളുടെയും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെയും വികസനം നമുക്ക് ആവശ്യമാണ്" ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ വ്യക്തമാക്കി.
പോണ്ടിച്ചേരിയിലെ JIPMER ൽ വിദ്യാർത്ഥികളുമായും അധ്യാപകരുമായും സംവദിക്കവേ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി , "ആരോഗ്യപൂർണ്ണമായ രാഷ്ട്രമാണ് വളർച്ചയുടെ അടിസ്ഥാന ഘടകമെന്ന് വ്യക്തമാക്കി. ഒരാൾ ഏറെ കഴിവുകളുള്ളവനും, വളരെ ഉത്സാഹശാലിയും, പ്രതിബദ്ധതയുള്ളവനും ഒക്കെ ആകാം. സമൂഹത്തിനായി സർവ്വവും സമർപ്പിക്കാൻ അയാൾക്ക് ആഗ്രഹമുണ്ടാകാം, അയാൾക്ക് സ്വാർത്ഥതാത്പര്യങ്ങളില്ലെന്നും വരാം, ഇങ്ങനെയൊക്കെയാണെങ്കിലും അയാൾക്ക് നല്ല ആരോഗ്യമില്ലെങ്കിൽ എന്തുചെയ്യും! മറ്റുള്ളവരുടെ ക്ഷേമത്തിനായി സംഭാവന ചെയ്യാൻ സദാ താത്പരായവർ മറ്റുള്ളവരുടെ സഹതാപത്തിന് പാത്രമാകേണ്ട അവസ്ഥ വരും. അതിനാൽ, ഫിറ്റ് ഇന്ത്യ മാത്രമാണ് ഏക ഉത്തരം, നിങ്ങൾ അതിന്റെ പ്രയോക്താക്കളാകുക."
ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെക്കുറിച്ച് ശ്രീ ധൻഖർ പറഞ്ഞു, “ഏകദേശം രണ്ട് മാസം മുമ്പ്, നാമെല്ലാം ഉത്കണ്ഠാകുലരും ആശങ്കാകുലരും ആയിരുന്നു. ഏപ്രിൽ 22 ന്, പഹൽഗാമിൽ, ഭീകരവാദികൾ നമുക്ക് നേരെ ആക്രമണം നടത്തി- അവർ നമ്മുടെ ധാർമ്മികതയെ വെല്ലുവിളിച്ചു. ലോകത്തിലെ ഏറ്റവും സമാധാനപ്രിയമായ രാഷ്ട്രം, ഒരിക്കലും സാമ്രാജ്യ വിപുലീകരണത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത ഒരു രാഷ്ട്രം, ഈ ഭയാനകമായ ഭീകരാക്രമണത്തിലൂടെ മുറിവേൽപ്പിക്കപ്പെട്ടു. പ്രധാനമന്ത്രി രാഷ്ട്രത്തിന് മുന്നിൽ പ്രതിജ്ഞയെടുത്തു: ഭീകരതയോട് നാം ഒട്ടും സഹിഷ്ണുത പുലർത്തില്ല. പ്രധാനമന്ത്രിയുടെ ആ വാഗ്ദാനം സാർത്ഥകമാക്കിയതിന് നമ്മുടെ സായുധ സേനയെ ഞാൻ അഭിനന്ദിക്കുന്നു. കാരണം മുരിദ്കെയും ബഹാവൽപൂരും നമ്മുടെ ബ്രഹ്മോസിന്റെ ശക്തിയ്ക്ക് നേർസാക്ഷ്യങ്ങളായി മാറിയിരിക്കുന്നു. ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കർ-ഇ-തൊയ്ബയുടെയും ആസ്ഥാനങ്ങൾ - വിനാശകരവും കൃത്യതയാർന്നതും അളന്നുമുറിച്ചതുമായ ആക്രമണങ്ങളിലൂടെ തകർക്കപ്പെട്ടു. ഇത് വ്യത്യസ്തമായ ഒരു ഭാരതമാണെന്ന് ലോകംകണ്ടു: ധീരവും ആത്മവിശ്വാസപൂർണ്ണവും ആയിരിക്കുമ്പോൾ തന്നെ അളന്നുമുറിച്ചുള്ള ആക്രമണം. കാരണം യുദ്ധം ഒരു പരിഹാരമല്ല. പ്രധാനമന്ത്രി മോദി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട് - നമ്മൾ യുദ്ധത്തിന്റെ യുഗത്തിലല്ല ജീവിക്കുന്നത്. "നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും സാദ്ധ്യതകൾ നാം തേടണം. പക്ഷേ സന്ദേശം വ്യക്തതയോടെയും ഉച്ചത്തിലും പ്രചരിച്ചു. രാജ്യം പ്രതിരോധ സാമഗ്രികളുടെ തദ്ദേശീയ ഉത്പാദനത്തിന് പ്രാധാന്യം നൽകിയതിന് വളരെയേറെ മാനങ്ങളുണ്ടെന്ന് ലോകം മനസ്സിലാക്കി."
"എല്ലാവിധ പുരോഗതിക്കും, അനിവാര്യമായ ഒരു ഘടകമാണ് സമാധാനം, ശക്തിയിൽ നിന്നാണ് സമാധാനം സൃഷ്ടിക്കപ്പടുന്നത്. സമാധാനം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം നാം സാദാ യുദ്ധസജ്ജരായിരിക്കുക എന്നതാണ്.രാഷ്ട്രത്തിന് പ്രഥമപരിഗണന എന്ന ദേശീയ മനോഭാവം ഉണ്ടാകുമ്പോഴാണ് അത് സംഭവിക്കുന്നത്. നാം നമ്മുടെ ദേശീയതയിൽ വിശ്വസിക്കണം", അദ്ദേഹം കൂട്ടിച്ചേർത്തു.
സർവ്വകക്ഷി പ്രതിനിധി സംഘത്തെ അയയ്ക്കാനുള്ള സമീപകാല തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, "ആകയാൽ, ദേശീയതയും ദേശസുരക്ഷയും സംബന്ധിച്ച വിഷയങ്ങൾ കക്ഷി രാഷ്ട്രീയ താത്പര്യങ്ങൾക്ക് അതീതമായി പരിഗണിക്കാൻ എല്ലാവരോടും, പ്രത്യേകിച്ച് രാജ്യത്തെ രാഷ്ട്രീയ കക്ഷികളിലുള്ളവരോട് ഞാൻ അഭ്യർത്ഥിക്കുന്നു. പാർലമെന്റ് അംഗങ്ങളുടെ ഒരു സർവകക്ഷി പ്രതിനിധി സംഘത്തെ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടി - രാജ്യത്തിനകത്തും പുറത്തും ഗുണാത്മക പ്രതികരണം ഉളവാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്. എല്ലാ രാഷ്ട്രീയ കക്ഷികളും ഒത്തുചേർന്നു. ദേശ സുരക്ഷയിലും രാഷ്ട്ര വികസനത്തിലും ഐക്യപ്പെടുന്ന ഭാരതമാണിത്. നാം ഏറെ ദൂരം മുന്നോട്ട് പോകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ ശ്രീ കെ.കൈലാസനാഥൻ, പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എൻ. രംഗസാമി, പുതുച്ചേരി നിയമസഭാ സ്പീക്കർ ശ്രീ ആർ. സെൽവം, പാർലമെന്റ് അംഗം (രാജ്യസഭ) ശ്രീ എസ്. സെൽവഗണപതി, പാർലമെന്റ് അംഗം (ലോക്സഭ) ശ്രീ വി. വൈത്തിലിംഗം, ഇന്ദിര നഗർ നിയോജകമണ്ഡലം എംഎൽഎ ശ്രീ വി. അറുമുഗമേ എന്ന AKD, അധ്യാപകർ, വിദ്യാർത്ഥികൾ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു
SKY
(Release ID: 2136859)