Posted On:
11 JUN 2025 10:11PM by PIB Thiruvananthpuram
വിക്സിത് കൃഷി സങ്കൽപ്പ് അഭിയാന്റെ ഭാഗമായി, കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് ഡൽഹിയ്ക്ക് സമീപം തിഗിപൂർ ഗ്രാമം സന്ദർശിച്ചു. അദ്ദേഹത്തോടൊപ്പം ഡി എ ആർ ഇ സെക്രട്ടറിയും ഐ സി എ ആർ ഡയറക്ടർ ജനറലുമായ ഡോ. എം.എൽ. ജാട്ട്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, കാർഷിക ശാസ്ത്രജ്ഞർ എന്നിവരും ഉണ്ടായിരുന്നു.
കർഷകരുടെ ആശങ്കകൾ മനസ്സിലാക്കുന്നതിനും, കർഷകരും ശാസ്ത്രജ്ഞരും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും, ആധുനിക കാർഷിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് വേഗത്തിൽ ആക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന സംരംഭമായിരുന്നു ഈ പരിപാടി.
വിത്ത് ഉത്പാദനം, പോളിഹൗസ് കൃഷിരീതി, സ്ട്രോബെറി, മറ്റ് ഉയർന്ന മൂല്യമുള്ള വിളകൾ എന്നിവയുടെ കൃഷി ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ 'കിസാൻ ചൗപലിൽ' ശ്രീ ചൗഹാൻ കർഷകരുമായി സംവദിച്ചു. നിരവധി കർഷകർ സ്വീകരിച്ച നൂതന സമീപനങ്ങളെ പ്രശംസിച്ചുകൊണ്ട്, അത്തരം നൂതനാശയങ്ങളുള്ള വ്യക്തികൾ ഇന്ത്യൻ കാർഷിക മേഖലയെ പരിവർത്തനം ചെയ്യുന്നതിൽ മുൻനിരയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കീടനാശിനികളും പോഷകങ്ങളും തളിക്കുന്നതിനുള്ള ഡ്രോൺ സാങ്കേതികവിദ്യ ഉൾപ്പെടെ നൂതന സാങ്കേതിക വിദ്യകളുടെ തത്സമയ പ്രദർശനവും മന്ത്രി വീക്ഷിച്ചു. ഈ സാങ്കേതികവിദ്യകളുടെ ചെലവ്,കാര്യക്ഷമത, വിപുലത, ഫീൽഡ് തല പ്രയോഗം എന്നിവയെക്കുറിച്ച് അദ്ദേഹം ശാസ്ത്രജ്ഞരുമായി സംവദിച്ചു. പിന്നീട്, അദ്ദേഹം ഒരു പ്രാദേശിക നഴ്സറി സന്ദർശിക്കുകയും കർഷകരുമായ സംവദിക്കുകയും അവരുടെ കാർഷിക രീതികളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.
കാർഷിക ഗവേഷണ പ്രവർത്തനങ്ങൾ ഇനി പരീക്ഷണശാലകളിൽ മാത്രം ഒതുങ്ങിനിൽക്കില്ലെന്ന് ശ്രീ ചൗഹാൻ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. കർഷകരുടെ സഹകരണത്തോടെ കൃഷിയിടങ്ങളിൽ ഈ പ്രവർത്തനങ്ങൾ നടക്കും. ഗ്രാമങ്ങളില കർഷകരിൽ നിന്ന് ശാസ്ത്രജ്ഞർ സമാഹരിച്ച അഭിപ്രായങ്ങൾ ഭാവിയിലെ കാർഷിക നയത്തിന്റെ അടിത്തറയായി മാറും.
കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ മാത്രം, 2,170 ഐസിഎആർ സംഘങ്ങൾ രാജ്യവ്യാപകമായി കർഷകരുമായി സംവദിച്ചു. ഗവേഷണത്തെയും പുതിയ സാങ്കേതികവിദ്യകളെയും കുറിച്ചുള്ള അവബോധം പ്രചരിപ്പിച്ചതായും അദ്ദേഹം പങ്കുവെച്ചു. ഇവിടങ്ങളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ,കർഷകർ നേരിടുന്ന നിരവധി വെല്ലുവിളികൾക്ക് കൂടുതൽ സമഗ്രമായ പ്രതിവിധികളിൽ ഇതിനകം ശ്രദ്ധ കേന്ദ്രീകരിക്കുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.
മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, മണ്ണ് പരിശോധന നടത്താനും സോയിൽ ഹെൽത്ത് കാർഡ് അടിസ്ഥാനമാക്കി വിളകൾ തിരഞ്ഞെടുക്കാനും കർഷകരോട് ആവശ്യപ്പെട്ടു. ഇതാണ് സുസ്ഥിര കൃഷിയുടെ അടിത്തറയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവൺമെന്റിന്റെ മുൻഗണനകൾ എടുത്തു പറഞ്ഞുകൊണ്ട് , വിള വൈവിധ്യവൽക്കരണം, വിപണിയെ അടിസ്ഥാനമാക്കിയുള്ള കൃഷി, പൂന്തോട്ടപരിപാലന മാതൃകകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ശ്രീ ചൗഹാൻ വ്യക്തമാക്കി. ശക്തമായ വിപണി ബന്ധങ്ങളുള്ള ഡൽഹി പോലുള്ള പ്രദേശങ്ങൾക്ക് പച്ചക്കറി വിളകളുടെ കേന്ദ്രമാകാനുള്ള വലിയ സാധ്യതയുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
“ഇന്നത്തെ മത്സരാധിഷ്ഠിത അന്തരീക്ഷത്തിൽ, സാങ്കേതികവിദ്യയില്ലാതെ കൃഷിയ്ക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയില്ല. കൃഷിയിലായാലും വിപണനത്തിലായാലും, കർഷകർ സാങ്കേതിക പ്രതിവിധികൾ സ്വീകരിക്കണം. എല്ലാ ഘട്ടത്തിലും അവരെ പിന്തുണയ്ക്കാൻ കേന്ദ്ര ഗവൺമെന്റ് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്.” ശ്രീചൗഹാൻ പറഞ്ഞു
ഡൽഹിയിലെ കർഷകർക്ക് വളരെക്കാലമായി കേന്ദ്ര കാർഷിക പദ്ധതികൾ ലഭ്യമായിരുന്നില്ലെന്ന് അംഗീകരിച്ച ശ്രീ ചൗഹാൻ എന്നാൽ ഇനി ഈ സ്ഥിതി മാറുമെന്ന് ഉറപ്പുനൽകി.
"ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ) കെട്ടിപ്പടുക്കുന്നതിൽ ഡൽഹിയിലെ കർഷകർ ഇനി പ്രധാന പങ്ക് വഹിക്കുകയും കേന്ദ്ര ഗവൺമെന്റിന്റെ എല്ലാ പദ്ധതികളിൽ നിന്നും പ്രയോജനം നേടുകയും ചെയ്യും," അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഡൽഹിയിൽ നടപ്പിലാക്കേണ്ട നിരവധി പ്രധാന പദ്ധതികൾ അദ്ദേഹം പ്രത്യേകം പരാമർശിച്ചു.അവയിൽ ഇവ ഉൾപ്പെടുന്നു:
പിഎം ആശ (പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷണ അഭിയാൻ)
വില പിന്തുണാ പദ്ധതി (പിഎസ്എസ്)
പ്രൈസ് ഡെഫിഷ്യൻസി പേയ്‌മെന്റ് പദ്ധതി (പിഡിപിഎസ്)
വിപണി ഇടപെടൽ പദ്ധതി (എംഐഎസ്)
രാഷ്ട്രീയ കൃഷി വികാസ് യോജന (ആർകെവിവൈ)
പോളിഹൗസുകൾക്കും ഹരിതഗൃഹങ്ങൾക്കുമുള്ള സബ്‌സിഡികൾ
പരമ്പരാഗത് കൃഷി വികാസ് യോജന
പുതിയ തോട്ടങ്ങളുടെ വികസനം, പഴയ തോട്ടങ്ങളുടെ പുനരുജ്ജീവനം, നഴ്‌സറികൾ സ്ഥാപിക്കൽ, കാർഷിക യന്ത്രങ്ങൾക്കുള്ള സബ്‌സിഡികൾ, പ്രധാനമന്ത്രി ഫസൽ ബീമ യോജന (വിള ഇൻഷുറൻസ്) എന്നിവയ്ക്കുള്ള പദ്ധതികൾ
ഈ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഡൽഹി ഗവൺമെന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഭാരം നിർണയിക്കുന്നതിനുള്ള ഇലക്ട്രോണിക് അളവ് സംവിധാനം സ്ഥാപിക്കുന്നതിലും വളം സംഭരണം സുഗമമാക്കുന്നതിലും കേന്ദ്രം പിന്തുണ നൽകും.
“നമ്മുടെ കർഷകർ രാജ്യത്തിന്റെ കളപ്പുരകൾ അവരുടെ വിയർപ്പും അധ്വാനവും കൊണ്ട് നിറയ്ക്കുന്നു. അവരുടെ അഭിവൃദ്ധി ഉറപ്പാക്കുന്നതിൽ ഞങ്ങൾ ഒരു ശ്രമവും ഉപേക്ഷിക്കില്ല അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ കീടനാശിനികളുടെയും വളങ്ങളുടെയും ഉൽപ്പാദനത്തിനും വിൽപ്പനയ്ക്കുമെതിരായി ഗവൺമെന്റിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് മന്ത്രി ആവർത്തിച്ചു:
"കർഷകരെ വഞ്ചിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നവരെ വെറുതെ വിടില്ല. അത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കർശനമായ നിയമനിർമ്മാണം കൊണ്ടുവരാൻ ഗവൺമെന്റ് തയ്യാറെടുക്കുകയാണ്." അദ്ദേഹം പറഞ്ഞു.
"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, ഡൽഹിയിലെ കർഷകരുടെ അവസ്ഥയും കാർഷിക മേഖലയും പരിവർത്തനം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്."
15 ദിവസത്തെ 'വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ' നാളെ ഗുജറാത്തിലെ ബർദോളിയിൽ സമാപിക്കും.രാജ്യവ്യാപക പര്യടനത്തിന് ശേഷമുള്ള ഈ അവസാന പരിപാടിയിൽ ശ്രീ ചൗഹാൻ കർഷകരെ അഭിസംബോധന ചെയ്യും. ഇന്നുവരെ, ഈ പ്രചാരണ പരിപാടിയിലൂടെ രാജ്യത്തുടനീളമുള്ള ഏകദേശം 1.08 കോടി കർഷകരുമായി 2,170 ശാസ്ത്രജ്ഞരുടെ സംഘങ്ങൾ നേരിട്ട് ആശയവിനിമയം നടത്തി.