ഭൗമശാസ്ത്ര മന്ത്രാലയം
ഡോ. ജിതേന്ദ്ര സിംഗ് ഫ്രാൻസിൽ നടക്കുന്ന അന്താരാഷ്ട്ര സമുദ്ര സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കും
ഫ്രാൻസിലെ മനോഹര തീരദേശ നഗരമായ നൈസിൽ "ഐക്യരാഷ്ട്രസഭാ സമുദ്ര സമ്മേളനം" (UNOC3) 2025 ജൂൺ 8 മുതൽ 13 വരെ നടക്കും
Posted On:
07 JUN 2025 2:29PM by PIB Thiruvananthpuram
അന്താരാഷ്ട്ര സമുദ്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം ഫ്രാൻസിലേക്ക് യാത്ര തിരിച്ചു. ഫ്രാൻസിലെ മനോഹര തീരദേശ നഗരമായ നൈസിൽ "ഐക്യരാഷ്ട്രസഭാ സമുദ്ര സമ്മേളനം" (UNOC3) ജൂൺ 8 മുതൽ 13 വരെ നടക്കും.
സമുദ്രങ്ങളുമായി ബന്ധപ്പെട്ട സുസ്ഥിര ഭരണത്തെക്കുറിച്ചും ലോകസമുദ്രങ്ങളുടെ ആരോഗ്യപൂർവമായ നിലനിൽപ്പിനുള്ള നടപടികളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള നേതാക്കൾ, ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ, പൗര സമൂഹ പ്രവർത്തകർ എന്നിവർ ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കും.
ഭൗമശാസ്ത്ര വകുപ്പ് മന്ത്രിയുടെ ഫ്രാൻസ് സന്ദർശനം ഇന്ത്യൻ ഗവൺമെന്റിന്റെ ഈ മേഖലയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ്. സമുദ്ര സുസ്ഥിരതയിലും സമുദ്ര മേഖലയിലെ സഹകരണത്തിലും ഇന്ത്യയുടെ സുസ്ഥിര പ്രവർത്തനങ്ങൾക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിജ്ഞാബദ്ധത ഇത് സ്ഥിരീകരിക്കുന്നു.
അടുത്ത നാല് ദിവസങ്ങളിൽ, പ്രധാന പങ്കാളി രാജ്യങ്ങളിലെ മന്ത്രിമാരുമായി ഡോ. ജിതേന്ദ്ര സിംഗ് ഉഭയകക്ഷി യോഗങ്ങളിൽ പങ്കെടുക്കും. യുഎൻഒസി പ്ലീനറി സമ്മേളനത്തിൽ ഇന്ത്യയുടെ ദേശീയ പ്രസ്താവന അവതരിപ്പിക്കും. സമുദ്ര പ്രവർത്തനത്തെക്കുറിച്ചുള്ള നിർണായക നയ സംഭാഷണങ്ങളിലും മന്ത്രി പങ്കെടുക്കും.
ജൂൺ 8 ന് മൊണാക്കോ ഹാർബറിൽ നോർവീജിയൻ ഗവേഷണ കപ്പലായ എസ്/എസ് സ്റ്റാറ്റ്‌സ്‌റഡ് ലെഹ്ംകലിൽ സമുദ്ര സ്ഥിതിപര ആസൂത്രണത്തെക്കുറിച്ചുള്ള ഇന്ത്യ-നോർവേ അനുബന്ധ ചർച്ച അദ്ദേഹം പങ്കെടുക്കുന്ന മറ്റൊരു പ്രധാന പരിപാടിയാണ്. നോർവേയുടെ അന്താരാഷ്ട്ര വികസന വകുപ്പ് മന്ത്രി ശ്രീ. ആസ്മണ്ട് ഗ്രോവർ ഓക്രസ്റ്റിന്റെ സഹ അധ്യക്ഷതയിൽ നടക്കുന്ന ഈ പരിപാടി, സുസ്ഥിര സമുദ്ര ഭരണത്തെക്കുറിച്ചുള്ള ഇന്ത്യ-നോർവേ സഹകരണത്തിന്റെ പ്രധാന നേട്ടങ്ങൾ പ്രദർശിപ്പിക്കും. നോർവേയിലെ രാജകീയ കിരീടാവകാശി ഹാക്കോൺ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സമ്മേളനത്തിന്റെ ഔപചാരിക സെഷനുകൾക്ക് പുറമേ, ഫ്രാൻസ്, ജർമ്മനി, വിയറ്റ്നാം, ഇന്തോനേഷ്യ, ചിലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ഡോ. ജിതേന്ദ്ര സിംഗ് ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. സമുദ്ര മലിനീകരണം, സമുദ്ര ശാസ്ത്രം,നീല സാമ്പത്തിക സംരംഭങ്ങൾക്കുള്ള ധനസഹായം തുടങ്ങിയ വിഷയങ്ങളിൽ പ്രധാന ആഗോള പങ്കാളികളുമായുള്ള ഇന്ത്യയുടെ സഹകരണം വർദ്ധിപ്പിക്കുന്നതിന് ഈ യോഗങ്ങൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫ്രാൻസും കോസ്റ്റാറിക്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന യുഎൻ സമുദ്ര സമ്മേളനത്തിന്റെ മൂന്നാം പതിപ്പ്, സുസ്ഥിര വികസന ലക്ഷ്യം 14 ന് അനുസൃതമായ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സമുദ്ര ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനം, സമുദ്ര മലിനീകരണം കുറയ്ക്കൽ, സമുദ്രാധിഷ്ഠിത ശാസ്ത്രീയ സഹകരണത്തിനുള്ള പ്രോത്സാഹനം, സമുദ്രങ്ങളുടെയും കടലുകളുടെയും സമുദ്രവിഭവങ്ങളുടെയും സംരക്ഷണത്തിനും സുസ്ഥിര ഉപയോഗത്തിനുമായി വിഭവങ്ങളുടെ സമാഹരണം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടക്കും. പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനും പ്രായോഗികവും വിപുലവുമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി ഗവൺമെന്റുകൾ, യുഎൻ സ്ഥാപനങ്ങൾ, ഗവേഷകർ, വ്യവസായ നേതാക്കൾ, എൻജിഒകൾ എന്നിവ ഉൾപ്പെടുന്ന "സമുദ്ര പ്രവർത്തന പാനലുകൾ" സംബന്ധിച്ച് സമ്മേളനത്തിൽ ചർച്ചകൾ ഉണ്ടായിരിക്കും.
യു എൻ ഓ സി 3 യുടെ രൂപീകരണത്തിൽ ഇന്ത്യ സജീവമായി സംഭാവന നൽകിയിട്ടുണ്ട്. സമ്മേളനത്തിന് മുന്നോടിയായി, ഭൗമശാസ്ത്ര മന്ത്രാലയം (MoES) ന്യൂഡൽഹിയിൽ ഫ്രാൻസിലെയും കോസ്റ്റാറിക്കയിലെയും എംബസികളുമായി സഹകരിച്ച് രണ്ട് 'ബ്ലൂ ടോക്കു'കൾ സംഘടിപ്പിച്ചിരുന്നു. സമുദ്ര ഭരണത്തെയും സംരക്ഷണത്തെയും കുറിച്ചുള്ള മികച്ച രീതികൾ പങ്കിടുന്നതിനും ഉചിതമായ നിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നതിനുമായി നിരവധി മേഖലകളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ, മറ്റ് തൽപരകക്ഷികൾ എന്നിവരെ ഈ സെഷനുകൾ ഒരുമിച്ച് കൊണ്ടുവന്നു.
യു എൻ ഓ സി 3 ലെ പൊതുചർച്ചയിൽ, ഡോ. ജിതേന്ദ്ര സിംഗ് സമുദ്ര നയത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കും. സമുദ്ര ഗവേഷണം, തീരദേശ പുനരുജീവനം, ഇന്തോ-പസഫിക്കിലെ പ്രാദേശിക സഹകരണം എന്നിവയിൽ രാജ്യത്തിന്റെ സംരംഭങ്ങൾ എടുത്തുകാണിക്കും. സമുദ്ര മലിനീകരണം, ശാസ്ത്രീയ സഹകരണം എന്നിവ ഉൾപ്പെടെയുള്ള നിർണായക ചർച്ചകളിൽ സംസാരിക്കാനുള്ള അവസരം ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗോള ഫോറത്തിലെ ഡോ. ജിതേന്ദ്ര സിങ്ങിന്റെ സാന്നിധ്യം, സുസ്ഥിര സമുദ്ര ഉപയോഗത്തിൽ ബഹുമുഖ സഹകരണത്തിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ ശക്തിപ്പെടുത്തുന്നു. കൂടാതെ ആഗോള സമുദ്ര നയ ചട്ടക്കൂടുകളിൽ സംഭാവന നൽകുന്നതിൽ ഇന്ത്യയുടെ സജീവ സമീപനത്തെയും ഇത് സൂചിപ്പിക്കുന്നു. കാലാവസ്ഥാ നിയന്ത്രണം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക വികസനം എന്നിവയിൽ സമുദ്രങ്ങൾ കേന്ദ്ര പങ്ക് വഹിക്കുന്നതിനാൽ, ആഗോള സമുദ്ര ഭരണത്തിൽ രാജ്യത്തെ ഒരു സൃഷ്ടിപരവും പ്രതിവിധികൾ അടിസ്ഥാനമാക്കിയുള്ളതുമായ പങ്കാളിയായി സ്ഥിരീകരിക്കുക എന്നതാണ് യു എൻ ഓ സി 3 ലെ-യിലെ ഇന്ത്യയുടെ പങ്കാളിത്തം ലക്ഷ്യമിടുന്നത്.
*******************
(Release ID: 2134890)