പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

മോദി ഗവൺമെന്റിന്റെ 11 വർഷങ്ങൾ-ധീരമായ തീരുമാനങ്ങളാലും ഭാവി സജ്ജമായ പരിഷ്കാരങ്ങളാലും അടയാളപ്പെടുത്തുന്നു: ഡോ. ജിതേന്ദ്ര സിംഗ്

ഈ 11 വർഷങ്ങൾ ഇന്ത്യയുടെ വികസന ആഖ്യാനത്തെ പുനർനിർവചിക്കുകയും ഭരണ വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസം പുനഃസ്ഥാപിക്കുകയും ചെയ്തു

ഓരോ സംരംഭവും സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഇന്ത്യ എന്ന വീക്ഷണത്താൽ നയിക്കപ്പെടുന്നു : ഡോ. ജിതേന്ദ്ര സിംഗ്

Posted On: 05 JUN 2025 4:53PM by PIB Thiruvananthpuram
മോദി ഗവൺമെന്റിന്റെ 11 വർഷത്തെ ഭരണകാലയളവ് 'ധീരമായ തീരുമാനങ്ങൾ, ഭാവി സജ്ജമായ പരിഷ്കാരങ്ങൾ, പരിവർത്തനാത്മക ഭരണം" എന്നിവ കൊണ്ട് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നതായി ശാസ്ത്ര സാങ്കേതിക (സ്വതന്ത്ര ചുമതല); ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവോർജ്ജo , ബഹിരാകാശം, ഉദ്യോഗസ്ഥ, പൊതുജന പരാതി പരിഹാര& പെൻഷൻ എന്നീ വകുപ്പുകളുടെ  സഹമന്ത്രിയായ ഡോ. ജിതേന്ദ്ര സിംഗ്  വിശേഷിപ്പിച്ചു.ഈ വർഷങ്ങൾ ഇന്ത്യയുടെ വികസന ആഖ്യാനത്തെ  പുനർനിർവചിക്കുകയും ഭരണ വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസം പുനഃസ്ഥാപിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
 
ഒരു പ്രത്യേക അഭിമുഖത്തിൽ, കഴിഞ്ഞ ദശകത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കീഴിലുള്ള ഗവൺമെന്റ്  ദീർഘകാലമായുള്ള ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി തീരുമാനമെടുക്കുന്നതിൽ പുതിയ നാഴികക്കല്ലുകൾ  സൃഷ്ടിച്ചതായി  ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.  "ജിഎസ്ടി നടപ്പിലാക്കിയതായാലും, ഡിജിറ്റൽ ഇന്ത്യയ്ക്കായുള്ള നീക്കമായാലും, ബഹിരാകാശം, ആണവോർജം തുടങ്ങിയ തന്ത്രപരമായ മേഖലകൾ സ്വകാര്യ മേഖലയ്ക്ക് കൂടി തുറന്നുകൊടുത്തതായാലും, ഓരോ സംരംഭവും സ്വാശ്രയവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഇന്ത്യ എന്ന വീക്ഷണത്താൽ നയിക്കപ്പെട്ടിരിക്കുന്നു," അദ്ദേഹം പറഞ്ഞു.   ശാസ്ത്ര സാങ്കേതിക മേഖലയിലെ മുന്നേറ്റത്തിന്റെ ഭാഗമായി ഇന്ത്യ വളർന്നുവരുന്ന ഒരു ആഗോള സാങ്കേതിക കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് വാക്സിൻ വികസനം, ജനിതക ഗവേഷണം,ജൈവ -സംരംഭകത്വം എന്നിവയിൽ നൂതനാശയങ്ങളെ  പ്രോത്സാഹിപ്പിക്കുന്നതിൽ ബയോടെക്നോളജി വകുപ്പിന്റെ (ഡിബിടി) പങ്കിനെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
 
 പരമ്പരാഗത ഭരണ ലക്ഷ്യങ്ങളെ ആധുനിക സാങ്കേതികവിദ്യയുമായി സുഗമമായി സംയോജിപ്പിക്കാൻ കഴിഞ്ഞുവെന്നതാണെന്ന് മോദി യുഗത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. “ശ്രീ മോദിയുടെ നേതൃത്വത്തിൽ, ബഹിരാകാശം, ആണവോർജം, ജൈവ സാങ്കേതികവിദ്യ  തുടങ്ങിയ മേഖലകളിൽ അഭൂതപൂർവമായ മുന്നേറ്റമുണ്ടായി. ഈ മേഖലകളിൽ ഇന്ന് ഇന്ത്യ കൈവരിച്ചിരിക്കുന്ന ആഗോള അംഗീകാരം സ്ഥിരമായ പിന്തുണയുടെയും ദീർഘവീക്ഷണമുള്ള നയങ്ങളുടെയും പ്രത്യക്ഷ ഫലമാണ്,” അദ്ദേഹം പറഞ്ഞു.
 
ഒരുകാലത്ത് റോക്കറ്റ് വിക്ഷേപണങ്ങളിൽ മാത്രമായി പരിമിതപ്പെട്ടിരുന്ന ബഹിരാകാശ സാങ്കേതികവിദ്യ ഇപ്പോൾ ടെലിമെഡിസിൻ, ഏറ്റവും പുതിയ കാർഷിക കാലാവസ്ഥാ വിവരങ്ങൾ , ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ ആപ്ലിക്കേഷനുകളിലൂടെ ദൈനംദിന ജീവിതത്തെ സുഗമമാക്കുന്നതായി ഡോ. ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. “ശാസ്ത്രം ഇനി പരീക്ഷണശാലകളിൽ മാത്രം ഒതുങ്ങുന്നില്ല - അത് ജീവിതത്തെ സുഗമമാക്കുന്നു , അതാണ്  നൂതനാശയത്തിന്റെ  യഥാർത്ഥ സത്ത,” അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളമുള്ള സേവന വിതരണത്തെ പുനർനിർവചിച്ച ജാം (ജൻ ധൻ-ആധാർ-മൊബൈൽ) ത്രിത്വം പോലുള്ള പരിവർത്തന സംരംഭങ്ങളെയും അദ്ദേഹം എടുത്തുകാട്ടി. രാഷ്ട്രീയ അതിരുകൾ ഭേദിച്ച്കൊണ്ട് പൊതുജന ശീലങ്ങൾ പുനർനിർമ്മിച്ചുകൊണ്ട് ഒരു ബഹുജന സാമൂഹിക പ്രസ്ഥാനമായിമാറിയ സ്വച്ഛ് ഭാരത് ദൗത്യവും ഈ ദിശയിൽ തുല്യമായി സ്വാധീനം ചെലുത്തിയതായി അദ്ദേഹം പറഞ്ഞു.
 
 ഗവൺമെന്റ്  ഓഫീസുകളിലെ ശുചിത്വം, കാര്യക്ഷമത, ഉത്തരവാദിത്വപരമായ നിർവ്വഹണ രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള  സംരംഭമായ 'സ്പെഷ്യൽ കാമ്പെയ്ൻ 4.0' യെക്കുറിച്ചും മന്ത്രി പരാമർശിച്ചു . “ഈ പരിപാടിക്ക്  കീഴിൽ,  ഗവൺമെന്റിന്റെ വിവിധ  വകുപ്പുകൾ കെട്ടിക്കിടക്കുന്ന ഫയലുകൾ നീക്കം ചെയ്യുക മാത്രമല്ല, ഇ-മാലിന്യത്തെ വിലപ്പെട്ട വിഭവങ്ങളാക്കി മാറ്റുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി  കാലഹരണപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ പൊളിച്ച് അവയിലെ വിലയേറിയ വസ്തുക്കൾ വീണ്ടെടുക്കുകയും പുനസംക്രമണ പ്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. അതേസമയം അനാവശ്യമായ സാമഗ്രികൾ നീക്കം ചെയ്തുകൊണ്ട്  ആയിരക്കണക്കിന് ചതുരശ്ര അടി ഓഫീസ് സ്ഥലം ഉപയോഗത്തിനായി ലഭ്യമാക്കി . “ഇത് വെറും ശുചിത്വമല്ല - ഇത് വ്യവസ്ഥാപരമായ കാര്യക്ഷമതയാണ്. ഒരുകാലത്ത് പാഴ് വസ്തുക്കൾ ആയിരുന്നവ  ഇപ്പോൾ സമ്പത്താണ്,” ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. അത്തരം ശ്രമങ്ങൾ ഗവൺമെന്റിന്റെ  പ്രവർത്തനങ്ങളിൽ അച്ചടക്കത്തിന്റെയും  ഉത്തരവാദിത്വത്തിന്റെയും ഒരു സംസ്കാരം കൊണ്ടുവന്നിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
 
 ഉദ്യോഗസ്ഥ ഉത്തരവാദിത്വവും സുഗമമായ ഭരണ നടപടിക്രമങ്ങളും  ഗണ്യമായി മെച്ചപ്പെട്ടുവെന്ന് ഭരണ പരിഷ്കാരങ്ങളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു. മിഷൻ കർമ്മയോഗിയെ ഒരു പ്രധാന ഘടനാപര പരിഷ്കാരമായി ഉദ്ധരിച്ചുകൊണ്ട് "പ്രവർത്തനങ്ങളിലെ  പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയവും ലാറ്ററൽ എൻട്രിയും ഭരണത്തിൽ ഒരു സാംസ്കാരിക മാറ്റം കൊണ്ടുവന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
 
സാമൂഹിക സുരക്ഷയോടുള്ള ഗവൺമെന്റിന്റെ  പ്രതിജ്ഞാബദ്ധത കൂടുതൽ ഊന്നിപ്പറഞ്ഞുകൊണ്ട്, സ്ത്രീകൾക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള പുരോഗമനപരമായ പെൻഷൻ പരിഷ്കാരങ്ങളെക്കുറിച്ച് ഡോ. ജിതേന്ദ്ര സിംഗ് സംസാരിച്ചു.  കുട്ടികളില്ലാത്ത വിധവകൾക്ക് പുനർവിവാഹത്തിനു ശേഷവും കുടുംബ പെൻഷൻ ലഭിക്കുന്നത് തുടരും.  വിവാഹമോചിതരായ പെൺമക്കൾക്ക് കുടുംബ പെൻഷനുകൾക്ക് അർഹതയുണ്ടാകും(മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ വിവാഹമോചന നടപടികൾ ആരംഭിച്ചാൽ എന്ന വ്യവസ്ഥയോടെ ).കൂടാതെ, ദാമ്പത്യ സംബന്ധമായ  തർക്കങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കുടുംബ പെൻഷനുകൾക്കായി കുട്ടികളെ നാമനിർദ്ദേശം ചെയ്യാൻ പുതിയ ചട്ടങ്ങൾ ഗവൺമെന്റ് ജീവനക്കാരായ വനിതകളെ പ്രാപ്തരാക്കുന്നു.
 
ഇന്ത്യയെ ആഗോളതലത്തിൽ ആദരവും തന്ത്രപരമായ പ്രാധാന്യവും ഉള്ള ഒരു നേതൃ രാജ്യമായി സ്ഥാപിക്കുന്നതിൽ  പ്രധാനമന്ത്രി വിജയിച്ചതായി,വിദേശനയത്തെ പരാമർശിച്ചുകൊണ്ട്  ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. “കോവിഡ് 19 മഹാമാരി ഉൾപ്പെടെയുള്ള ആഗോള പ്രതിസന്ധികളോടുള്ള ഇന്ത്യയുടെ പ്രതികരണം, ആശ്രയിക്കാവുന്ന പങ്കാളിയെന്ന നിലയിൽ രാജ്യത്തിന്റെ ശേഷി  തെളിയിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
 
മുന്നോട്ട് നോക്കുമ്പോൾ, ഇന്ത്യ@100 എന്നതിലേക്ക്  വഴിതെളിക്കുന്ന അടുത്ത 25 വർഷത്തേക്കുള്ള അടിത്തറ പാകിയതായി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. “ഇത് ഒരു തുടക്കം മാത്രമാണ്. അടുത്ത ഘട്ടം, കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങൾ ത്വരിതപ്പെടുത്തുകയും ആഗോള ലോകക്രമത്തിൽ ഇന്ത്യയുടെ യഥാർത്ഥ സ്ഥാനം ഉറപ്പാക്കുകയും ചെയ്യുക എന്നതായിരിക്കും,” ശ്രീ ജിതേന്ദ്ര സിംഗ്  അഭിപ്രായപ്പെട്ടു
*************

(Release ID: 2134449)
Read this release in: Tamil , English , Urdu , Hindi