രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ മെയ്ക്ക്-ഇൻ-ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചു; എഎംസിഎ പ്രോഗ്രാമിന്റെ നിർവ്വഹണ മാതൃക (AMCA Execution Model) തദ്ദേശീയ ശേഷികളെ കൂടുതൽ ആശ്രയിക്കാൻ സ്വകാര്യ മേഖലയ്ക്ക് പ്രോത്സാഹനമേകുന്നു; സർക്കാർ-വ്യവസായ സഹകരണം മുഖേന 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാൻ സാധിക്കും: രാജ്യ രക്ഷാ മന്ത്രി

“പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; അത് സ്വമേധയാ മുഖ്യധാരയിലേക്ക് മടങ്ങും; പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ദൃഢനിശ്ചയത്തോട് പ്രതിജ്ഞാ ബദ്ധം”

Posted On: 29 MAY 2025 12:17PM by PIB Thiruvananthpuram

"നമ്മുടെ ദേശ സുരക്ഷയെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഘടകമാണ് മെയ്ക്ക്-ഇൻ-ഇന്ത്യയെന്നും ഓപ്പറേഷൻ സിന്ദൂറിനോടനുബന്ധിച്ച് ഭീകരവാദത്തിനെതിരെ ഇന്ത്യ സ്വീകരിച്ച ഫലപ്രദമായ നടപടികളിൽ മെയ്ക്ക്-ഇൻ-ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചതായും," രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വ്യവസായ പ്രമുഖരെ അറിയിച്ചു. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) പ്രോഗ്രാമിന്റെ നിർവ്വഹണ മാതൃക മുഖേന, ഇതാദ്യമായി തദ്ദേശീയ പ്രതിരോധ ശേഷി  ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വൻകിട പ്രതിരോധ പദ്ധതിയിൽ പങ്കെടുക്കാൻ പൊതുമേഖലാ കമ്പനികൾക്കൊപ്പം സ്വകാര്യ മേഖലയ്ക്ക് അവസരം ലഭിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2025 മെയ് 29 ന് ന്യൂഡൽഹിയിൽ നടന്ന കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) വാർഷിക ബിസിനസ് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജ്യരക്ഷാമന്ത്രി.

ഇന്ത്യയിൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള  എഎംസിഎ നിർവ്വഹണ മാതൃക (Execution Model) പ്രോഗ്രാമിനെ ധീരവും നിർണ്ണായകവുമായ ചുവടുവയ്പ്പായി രാജ്യ രക്ഷാ മന്ത്രി വിശേഷിപ്പിച്ചു, ഇത് ആഭ്യന്തര വ്യോമയാന മേഖലയെ കൂടുതൽ ഉയരങ്ങളിലെത്തിക്കും. "AMCA പ്രോഗ്രാം പ്രകാരം, അഞ്ച് പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുക എന്നതാണ് പദ്ധതി. അതിനുശേഷം  ഉത്പാദനം ആരംഭിക്കും. മെയ്ക്ക്-ഇൻ-ഇന്ത്യ പദ്ധതിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണിത്," അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ മെയ്ക്ക്-ഇൻ-ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കിക്കൊണ്ട് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യം തദ്ദേശീയ പ്രതിരോധ ശേഷി ശക്തിപ്പെടുത്തിയിരുന്നില്ലെങ്കിൽ പാകിസ്ഥാനിലും പാക് അധീന കാശ്മീരിലും ഭീകരതയ്‌ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാൻ ഇന്ത്യൻ സായുധ സേനയ്ക്ക് കഴിയുമായിരുന്നില്ല. സുരക്ഷയ്ക്കും സമൃദ്ധിക്കും മേക്ക്-ഇൻ-ഇന്ത്യ നിർണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു, ഓപ്പറേഷൻ സിന്ദൂർ പുരോഗമിക്കുന്നതിനിടെ ശത്രുവിന്റെ ഏത് പ്രതോരോധ കവചത്തിലേക്കും തുളച്ചുകയറാൻ തദ്ദേശീയ സംവിധാനങ്ങളിലൂടെ ഇന്ത്യയ്ക്ക് ശക്തിയുണ്ടെന്ന് തെളിയിക്കപ്പെട്ടതായി  അദ്ദേഹം വ്യക്തമാക്കി. “ഭീകരരുടെ ഒളിത്താവളങ്ങളും തുടർന്ന് സൈനിക താവളങ്ങളും നാം നശിപ്പിച്ചു. നമുക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാമായിരുന്നു, പക്ഷേ ആക്രമണത്തിന്റെയും സംയമനത്തിന്റെയും ഏകോപനത്തിനുള്ള മികച്ച ഉദാഹരണം നാം മുന്നോട്ട് വച്ചു,” അദ്ദേഹം പറഞ്ഞു.

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ തന്ത്രവും പ്രതികരണവും പുനർരൂപകൽപ്പന ചെയ്യുകയും പുനർനിർവ്വചിക്കുകയും ചെയ്തിട്ടുണ്ടെന്ന് രാജ്യ രക്ഷാ മന്ത്രി പറഞ്ഞു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർ അതിന് ചില്ലറ വില നൽകിയാൽ മതിയാകില്ലെന്നും, കനത്ത വില തന്നെ നൽകേണ്ടിവരുമെന്നും ഇതിനോടകം പാകിസ്ഥാൻ മനസ്സിലാക്കിക്കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള സഹകരണത്തിന്റെയും സംഭാഷണത്തിന്റെയും വ്യാപ്തി ഇന്ത്യ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും, ഇനിമേൽ ഭീകരവാദത്തെയും പാക് അധീന കാശ്മീരിനെയും കുറിച്ച് മാത്രമേ ചർച്ചകൾ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും വേര്‍പിരിഞ്ഞ ജനങ്ങള്‍ അധികം താമസിയാതെ സ്വമേധയാ ഇന്ത്യയിലേക്ക് മടങ്ങുമെന്നും ശ്രീ രാജ്‌നാഥ് സിംഗ് ആവർത്തിച്ച് വ്യക്തമാക്കി. "പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ദൃഢനിശ്ചയത്തോട് പ്രതിജ്ഞാബദ്ധമാണ്. പാക് അധീന കശ്മീരിലെ ഭൂരിഭാഗം ജനങ്ങൾക്കും ഇന്ത്യയുമായി ആത്മബന്ധമുണ്ട്. ചുരുക്കം ചിലർ മാത്രമേ തെറ്റിദ്ധരിക്കപ്പെട്ടവരായുള്ളൂ. പാക് അധീന കശ്മീരിൽ താമസിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാരുടെ അവസ്ഥ ധീര യോദ്ധാവ് മഹാറാണ പ്രതാപിന്റെ ഇളയ സഹോദരൻ ശക്തി സിംഗിന്റേതിന് സമാനമാണ്. വേർപിരിയലിനു ശേഷവും, ജ്യേഷ്ഠന് തന്റെ ഇളയ സഹോദരനോടുള്ള സ്നേഹവും വിശ്വാസവും അതേപടി തുടരുന്നു, അദ്ദേഹം പറയുന്നു: ‘അവൻ തെറ്റായ പാത ഉപേക്ഷിച്ച് ശരിയായ പാതയിലേക്ക് മടങ്ങി വരും. അവൻ എന്റെ സഹോദരനാണ്, അവന് എങ്ങനെ എന്നിൽ നിന്ന് അകന്നുപോകാൻ കഴിയും.

നയപരമായ വ്യക്തത, തദ്ദേശീയവത്ക്കരണം, സാമ്പത്തിക പ്രതിരോധശേഷി, തന്ത്രപരമായ സ്വയംഭരണം എന്നിവയ്ക്ക് സർക്കാർ മുൻഗണന നൽകിവരുന്നതായും, നൂതനാശയക്കാർ, സംരംഭകർ, ഉത്പാദകർ എന്നിവരുൾപ്പെടെ എല്ലാവരും ഈ ദേശീയ ദൗത്യത്തിൽ ശക്തമായ പങ്കാളിത്തം വഹിക്കുമ്പോൾ മാത്രമേ ഏറ്റെടുത്ത ഉദ്യമങ്ങളുടെ വിജയം ഉറപ്പാക്കാൻ കഴിയൂ എന്നും രാജ്യ രക്ഷാ മന്ത്രി വ്യക്തമാക്കി. കമ്പനി താത്പര്യങ്ങൾക്കുപരി, ദേശീയ താത്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ഇന്ത്യൻ വ്യവസായ മേഖലയെ  ഉദ്‌ബോധിപ്പിച്ചു. "കമ്പനി താത്പര്യങ്ങൾ സംരക്ഷിക്കുക എന്നത് നിങ്ങളുടെ കർമ്മമാണെങ്കിൽ, ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നത് നിങ്ങളുടെ ധർമ്മമാണ്," അദ്ദേഹം പറഞ്ഞു.

'ബിൽഡിംഗ് ട്രസ്റ്റ് ആൻഡ് ഇന്ത്യ ഫസ്റ്റ്' ഉച്ചകോടിയുടെ പ്രമേയത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ പങ്കുവെക്കവേ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത് അഭിമാനകരമാണെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു."ഇത് കേവലം സമ്പദ്‌വ്യവസ്ഥയുടെ വലിപ്പത്തിന്റെ മാത്രം കാര്യമല്ല; ഇന്ത്യയുടെ മേലുള്ള ലോകത്തിന്റെ വിശ്വാസം വർദ്ധിക്കുന്നതിന്റെയും ഇന്ത്യയുടെ തന്നെ വർദ്ധിച്ചുവരുന്ന അത്മ വിശ്വാസത്തിന്റെയും സൂചനയാണത്. ഇന്ന്, ഇന്ത്യ പ്രതിരോധ സാങ്കേതികവിദ്യകളുടെ ഉപഭോക്താവ് മാത്രമല്ല;  പ്രതിരോധ ഉത്പാദന, കയറ്റുമതി രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഉന്നത നിലവാരമുള്ള പ്രതിരോധ സംവിധാനങ്ങൾക്കായി ലോകം നമ്മെ ഉറ്റു നോക്കുമ്പോൾ, അത് മികച്ച വിപണി സാദ്ധ്യതകൾ തെളിയുന്നു എന്നതിന്റെ സൂചന മാത്രമല്ല, നമ്മുടെ കഴിവുകൾക്കുള്ള അംഗീകാരം കൂടിയാണ്," അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദശകത്തിൽ സർക്കാർ സ്വീകരിച്ച സംരംഭങ്ങൾ കാരണം നേടിയ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് ഇന്ത്യയുടെ വളർച്ചാ യാത്രയിൽ പ്രതിരോധ മേഖല വഹിക്കുന്ന പ്രധാന പങ്ക് രാജ്യ രക്ഷാ മന്ത്രി എടുത്തുപറഞ്ഞു. "10-11 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ പ്രതിരോധ ത്പാദനം ഏകദേശം 43,000 കോടി രൂപയായിരുന്നു. ഇന്ന് അത് 1,46,000 കോടി രൂപയിലെത്തി റെക്കോർഡിട്ടു. സ്വകാര്യ മേഖലയുടെ മാത്രം സംഭാവന 32,000 കോടിയിലധികമാണ്. 10 വർഷങ്ങൾക്ക് മുമ്പ് ഏകദേശം 600-700 കോടി രൂപയായിരുന്ന നമ്മുടെ പ്രതിരോധ കയറ്റുമതി ഇന്ന് 24,000 കോടി രൂപ കവിഞ്ഞു. നമ്മുടെ ആയുധങ്ങൾ, സംവിധാനങ്ങൾ, ഉപ സംവിധാനങ്ങൾ, ഘടകങ്ങൾ, സേവനങ്ങൾ എന്നിവ ഏകദേശം 100 രാജ്യങ്ങളിലെത്തുന്നു. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട 16,000-ത്തിലധികം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ വിതരണ ശൃംഖലയുടെ നട്ടെല്ലായി മാറിയിരിക്കുന്നു. ഈ കമ്പനികൾ നമ്മുടെ സ്വാശ്രയത്വത്തെ   ശക്തിപ്പെടുത്തുക മാത്രമല്ല, ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു," അദ്ദേഹം പറഞ്ഞു.

ഇന്ന് ഇന്ത്യ യുദ്ധവിമാനങ്ങളും മിസൈൽ സംവിധാനങ്ങളും നിർമ്മിക്കുക മാത്രമല്ല, നവയുഗ യുദ്ധ സാങ്കേതികവിദ്യയ്ക്കു വേണ്ടി സജ്ജമാവുകയാണെന്ന് ശ്രീ രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. “വിപ്ലവകരമായ നൂതന സാങ്കേതികവിദ്യകളിൽ പോലും നമ്മൾ നിരന്തരം മുന്നേറുകയാണ്. നിർമ്മിതബുദ്ധി, സൈബർ പ്രതിരോധം, മാനുഷിക ഇടപെടൽ ആവശ്യമില്ലാത്ത സാങ്കേതിക സംവിധാനങ്ങൾ, ബഹിരാകാശ അധിഷ്ഠിത സുരക്ഷ എന്നീ മേഖലകളിലെ നമ്മുടെ മുന്നേറ്റം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. എഞ്ചിനീയറിംഗ്, അതീവ കൃത്യതയോടെയുള്ള നിർമ്മാണം, ഭാവി സാങ്കേതികവിദ്യകൾ എന്നിവയുടെ വികസന കേന്ദ്രമായി മാറാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്,” അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സമാന അഭിലാഷങ്ങളുടെ വാഹകരായി ഇന്ത്യൻ വ്യവസായമേഖലയെ  വിശേഷിപ്പിച്ച രാജ്യ  രക്ഷാ മന്ത്രി, സർക്കാരിന്റെയും വ്യവസായമേഖലയുടെയും പൊതുവായ ഉദ്യമങ്ങളും സമന്വയവും വിജയകരമായാൽ മാത്രമേ 2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ സാധിക്കൂ എന്ന് വ്യക്തമാക്കി. സമകാലിക ലോകത്ത്, ഒരു രാജ്യത്തിന്റെ ശക്തി വിലയിരുത്തപ്പെടുന്നത് മൊത്ത ആഭ്യന്തര ഉത്പാദനം (GDP), വിദേശ നിക്ഷേപം, കയറ്റുമതി അടക്കമുള്ള സാമ്പത്തിക സൂചികകൾ മാത്രം മാനദണ്ഡമാക്കിയല്ല.ഒരു രാജ്യത്തിന് സ്വന്തം പൗരന്മാരിലും ആഗോള സമൂഹത്തിലും എത്രത്തോളം ആത്മവിശ്വാസം വളർത്താൻ കഴിയും എന്നതിനെ ആശ്രയിച്ചു കൂടിയാണ്. "ഒരു രാജ്യത്തിന് അതിന്റെ ഭൗമരാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും ഭാവിയിലെ അനിശ്ചിതത്വങ്ങളെ നേരിടാനും കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടാകുമ്പോൾ മാത്രമേ ആ വിശ്വാസം നിലനിൽക്കൂ. രാജ്യത്തിന്റെ ഇന്നും  നാളെയും സുരക്ഷിതമാണെന്ന് അറിയുമ്പോൾ മാത്രമേ  മനോവീര്യം ഉയരുകയുള്ളൂ," അദ്ദേഹം കൂട്ടിച്ചേർത്തു.

നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ്, പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ്, പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും DRDO ചെയർമാനുമായ ഡോ. സമീർ വി കാമത്ത്, കരസേനാ വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ എൻ എസ് രാജ സുബ്രഹ്മണി, CII അധ്യക്ഷൻ ശ്രീ സഞ്ജീവ് പുരി, വ്യവസായ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


(Release ID: 2132690)