പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടന്ന 'ഭാരത് ശക്തി'യിൽ മൂന്ന് സേനകളുടേയും അഭ്യാസ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി


'ഇന്ന് ഒരിക്കല്‍ കൂടി പൊഖ്‌റാന്‍ ഇന്ത്യയുടെ ആത്മനിർഭരതയുടെയും ത്രിവേണി, ആത്മവിശ്വാസത്തിന്റെയും മഹത്വത്തിന്റെയും ത്രിവേണി സംഗമത്തിന് സാക്ഷ്യം വഹിക്കുന്നു'

'ആത്മനിര്‍ഭര്‍ ഭാരത് ഇല്ലാതെ വികസിത് ഭാരത് എന്ന ആശയം സങ്കല്‍പ്പിക്കാനാവില്ല'

'ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ആത്മനിർഭരത സായുധ സേനയുടെ ആത്മവിശ്വാസത്തിന്റെ ഉറപ്പാണ്'

'വികസിത രാജസ്ഥാന്‍ വികസിത സേനയ്ക്ക് ശക്തി നല്‍കും'

Posted On: 12 MAR 2024 3:40PM by PIB Thiruvananthpuram


രാജസ്ഥാനിലെ പൊഖ്‌റാനില്‍ മൂന്ന് സേനകളുടേയും അഭ്യാസ പ്രകടനത്തിലൂടെ തദ്ദേശീയ പ്രതിരോധ ശേഷികളുടെ സമന്വയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ ആത്മനിർഭരത സംരംഭത്തെ മുന്‍നിര്‍ത്തി, രാജ്യത്തിന്റെ കഴിവിന്റെ സാക്ഷ്യപത്രമായ 'ഭാരത് ശക്തി' തദ്ദേശീയമായ ആയുധ സംവിധാനങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും ഒരു നിര തന്നെ പ്രദര്‍ശിപ്പിക്കുന്നു.

ഇന്ന് പ്രദര്‍ശിപ്പിച്ച വീര്യവും വൈദഗ്ധ്യവും പുതിയ ഇന്ത്യയുടെ ആഹ്വാനമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ന്, പൊഖ്‌റാന്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ ആത്മനിർഭരതയുടെയും ത്രിവേണി, ആത്മവിശ്വാസത്തിന്റെയും മഹത്വത്തിന്റെയും ത്രിവേണി സംഗമത്തിന് സാക്ഷിയായി', അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് സാക്ഷ്യം വഹിച്ച അതേ പൊഖ്‌റാന്‍ തന്നെയാണ് ഇന്ന് സ്വദേശിവല്‍ക്കരണത്തിന്റെ ശക്തിക്കും സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നൂതന എംഐആര്‍വി സാങ്കേതിക വിദ്യ ഘടിപ്പിച്ച ദീര്‍ഘദൂര അഗ്നി മിസൈലിന്റെ പരീക്ഷണ വിക്ഷേപണത്തെ കുറിച്ച് കഴിഞ്ഞ ദിവസം സംസാരിച്ച പ്രധാനമന്ത്രി, ലോകത്തിലെ വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ക്ക് മാത്രമേ ഈ നവീന സാങ്കേതികവിദ്യയും പ്രാഗത്ഭ്യവും കൈവശമുള്ളുവെന്നും, പരീക്ഷണം പ്രതിരോധ മേഖലയില്‍ ആത്മനിർഭരതയുടെ തൊപ്പിയില്‍ മറ്റൊരു പൊൻതൂവലാണെന്നും അടിവരയിട്ടു പറയുകയുണ്ടായി. 

'ആത്മനിര്‍ഭര്‍ ഭാരത് ഇല്ലാതെ വികസിത് ഭാരത് എന്ന ആശയം സങ്കല്‍പ്പിക്കാനാവില്ല', മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി പറഞ്ഞു. ഈ സന്ദര്‍ഭം, ആ പ്രമേയത്തിലേക്കുള്ള ഒരു ചുവടുവെയ്പ്പാണെന്ന് ചൂണ്ടിക്കാട്ടി, ഭക്ഷ്യ എണ്ണകള്‍ മുതല്‍ യുദ്ധവിമാനങ്ങള്‍ വരെ ആത്മനിർഭാരതയ്ക്ക് ഊന്നല്‍ നല്‍കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്ന ടാങ്കുകള്‍, പീരങ്കികള്‍, യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവയാല്‍ പ്രതിരോധത്തില്‍ ആത്മനിർഭരതയുടെ വിജയം കാണാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ആയുധങ്ങളും വെടിക്കോപ്പുകളും ആശയവിനിമയ ഉപകരണങ്ങളും സൈബറും ബഹിരാകാശവും ഉപയോഗിച്ച് മേക്ക് ഇന്‍ ഇന്ത്യയുടെ കുതിപ്പ് ഞങ്ങള്‍ അനുഭവിക്കുകയാണ്. ഇത് തീര്‍ച്ചയായും ഭാരതത്തിന്റെ ശക്തിയാണ്'', ആഹ്ലാദഭരിതനായി പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനങ്ങള്‍, നൂതന ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍, അന്തര്‍വാഹിനികള്‍, ഡിസ്ട്രോയറുകള്‍, വിമാനവാഹിനിക്കപ്പലുകള്‍, നൂതന അര്‍ജുന്‍ ടാങ്കുകള്‍, പീരങ്കികള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

പ്രതിരോധ മേഖലയില്‍ ഇന്ത്യയെ സ്വാശ്രയമാക്കുന്നതിനുള്ള നടപടികള്‍ ലിസ്റ്റുചെയ്ത പ്രധാനമന്ത്രി, നയ പരിഷ്‌കാരങ്ങളും സ്വകാര്യമേഖലയിലെ റോപ്പിംഗും ഈ മേഖലയിലെ എംഎസ്എംഇ സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനവും പരാമര്‍ശിച്ചു. ഉത്തര്‍പ്രദേശിലെയും തമിഴ്‌നാട്ടിലെയും പ്രതിരോധ ഇടനാഴികളെക്കുറിച്ചും അതിലെ 7000 കോടി രൂപയുടെ നിക്ഷേപത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇതുകൂടാതെ, ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ ഫാക്ടറി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുവാനും തുടങ്ങി. ഇറക്കുമതി ചെയ്യാത്ത ഇനങ്ങളുടെ പട്ടിക തയ്യാറാക്കി ഈ ഇനങ്ങളുടെ ഇന്ത്യന്‍ ആവാസവ്യവസ്ഥയെ പിന്തുണച്ചതിന് മൂന്ന് സേനകളുടെയും മേധാവികളെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് 6 ലക്ഷം കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഇക്കാലയളവില്‍ രാജ്യത്തിന്റെ പ്രതിരോധ ഉല്‍പ്പാദനം ഇരട്ടിയായി ഒരു ലക്ഷം കോടി രൂപയായി. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 150-ലധികം പ്രതിരോധ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയും പ്രതിരോധ സേന അവര്‍ക്ക് 1800 കോടി രൂപയുടെ ഓര്‍ഡറുകള്‍ നല്‍കുകയും ചെയ്തു.

ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ആത്മനിര്‍ഭരത സായുധ സേനയുടെ ആത്മവിശ്വാസത്തിന്റെ ഉറപ്പാണ്, പ്രധാനമന്ത്രി മോദി പറഞ്ഞു. യുദ്ധസമയത്ത് ഉപയോഗിക്കുന്ന ആയുധങ്ങളും ഉപകരണങ്ങളും തദ്ദേശീയമായി നിര്‍മ്മിക്കുമ്പോള്‍ സായുധ സേനയുടെ ഊര്‍ജ്ജം പലമടങ്ങ് വര്‍ദ്ധിക്കുമെന്ന് അദ്ദേഹം അടിവരയിട്ടു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ സ്വന്തമായി യുദ്ധവിമാനങ്ങള്‍, വിമാനവാഹിനിക്കപ്പലുകള്‍, സി 295 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍, അഡ്വാന്‍സ്ഡ് ഫ്ലൈറ്റ് എഞ്ചിനുകള്‍ എന്നിവ നിര്‍മ്മിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയില്‍ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും വികസിപ്പിക്കാനും നിര്‍മ്മിക്കാനുമുള്ള സമീപകാല മന്ത്രിസഭാ തീരുമാനത്തെ പരാമര്‍ശിച്ച്, പ്രതിരോധ മേഖലയുടെ വളര്‍ച്ചയും ഭാവിയില്‍ സൃഷ്ടിക്കപ്പെടാനിരിക്കുന്ന നിരവധി തൊഴിലവസരങ്ങളും സ്വയം തൊഴില്‍ അവസരങ്ങളും പ്രധാനമന്ത്രി വിഭാവനം ചെയ്തു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതിക്കാരായിരുന്ന കാലഘട്ടം അനുസ്മരിച്ചുകൊണ്ട്, പ്രതിരോധ കയറ്റുമതിക്കാരെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ച ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, 2014 നെ അപേക്ഷിച്ച് രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതിയില്‍ എട്ട് മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി. 

2014-ന് മുമ്പുള്ള പ്രതിരോധ കുംഭകോണങ്ങളുടേയും വെടിക്കോപ്പുകളുടെ ദൗര്‍ലഭ്യതയുടേയും ആയുധ നിര്‍മ്മാണ ഫാക്ടറികളുടെ തകര്‍ച്ചയുടെയുമൊക്കെ അന്തരീക്ഷം അനുസ്മരിച്ചുകൊണ്ട്, ഓര്‍ഡിനന്‍സ് ഫാക്ടറികളെ 7 വന്‍കിട കമ്പനികളാക്കി കോര്‍പ്പറേറ്റ് ചെയ്യുന്നതിനെപ്പറ്റി പ്രധാനമന്ത്രി പരാമര്‍ശിച്ചു. അതുപോലെ എച്ച്എഎല്ലിനെ തകര്‍ച്ചയില്‍ നിന്ന് തിരിച്ചുകൊണ്ടുവന്ന് റെക്കോര്‍ഡ് ലാഭത്തില്‍ പ്രവർത്തിക്കുന്ന കമ്പനിയാക്കി മാറ്റി. സിഡിഎസ് രൂപീകരണം, യുദ്ധ സ്മാരകം സ്ഥാപിക്കല്‍, അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു.

''സായുധ സേനയിലെ സൈനികരുടെ കുടുംബങ്ങള്‍ മോദിയുടെ ഉറപ്പിന്റെ അര്‍ത്ഥം അനുഭവിച്ചറിഞ്ഞു'', വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കുന്നതിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി അഭിമാനത്തോടെ പറഞ്ഞു. രാജസ്ഥാനില്‍ നിന്നുള്ള 1.75 ലക്ഷം പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് ഒആർഒപി പ്രകാരം 5,000 കോടി രൂപയുടെ ആനുകൂല്യം ലഭിച്ചതായി അദ്ദേഹം അറിയിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക ശക്തിക്ക് ആനുപാതികമായി സായുധ സേനയുടെ ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി നമ്മള്‍ മാറുമ്പോള്‍, പ്രതിരോധ ശേഷിയും പുതിയ ഉയരങ്ങള്‍ തൊടുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രക്രിയയില്‍ രാജസ്ഥാന്റെ പങ്ക് അദ്ദേഹം അംഗീകരിക്കുകയും 'വികസിത രാജസ്ഥാന്‍ വികസിത സേനയ്ക്ക് ശക്തി നല്‍കുമെന്നും' പറഞ്ഞു.

രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ ഭജന്‍ ലാല്‍ ശര്‍മ്മ, കേന്ദ്ര പ്രതിരോധ മന്ത്രി, ശ്രീ രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, വ്യോമസേനാ മേധാവി, എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് രാം ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.


പശ്ചാത്തലം

കര, വായു, കടല്‍, സൈബര്‍, ബഹിരാകാശ ഡൊമെയ്‌നുകള്‍ എന്നിവയിലുടനീളമുള്ള ഭീഷണികളെ നേരിടാന്‍ ഇന്ത്യന്‍ സായുധ സേനയുടെ സംയോജിത പ്രവര്‍ത്തന ശേഷികള്‍ പ്രദര്‍ശിപ്പിക്കുന്ന റിയലിസ്റ്റിക്, സിനര്‍ജൈസ്ഡ്, മള്‍ട്ടി-ഡൊമെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ഭാരത് ശക്തിയില്‍ അണിനിരന്നു.
ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് നൂതന കരയുദ്ധവും വ്യോമ നിരീക്ഷണ ശേഷിയും പ്രദര്‍ശിപ്പിക്കുന്ന T-90 (IM) ടാങ്കുകള്‍, ധനുഷ്, സാരംഗ് ഗണ്‍ സിസ്റ്റംസ്, ആകാശ് ആയുധ സംവിധാനം, ലോജിസ്റ്റിക് ഡ്രോണുകള്‍, റോബോട്ടിക് മ്യൂള്‍സ്, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (ALH) എന്നിവ കൂടാതെ ആളില്ലാ വിമാനങ്ങളുടെ ഒരു നിരയും അഭ്യാസത്തില്‍ പങ്കെടുക്കുന്ന പ്രധാന ഉപകരണങ്ങളും ആയുധങ്ങളും ഉള്‍പ്പെടുന്നു.  ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ വിരുദ്ധ മിസൈലുകള്‍, സ്വയംഭരണ ചരക്ക് കൊണ്ടുപോകുന്ന വ്യോമ വാഹനങ്ങള്‍, ആകാശ ലക്ഷ്യങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു, ഇത് സമുദ്ര ശക്തിയും സാങ്കേതിക വൈദഗ്ധ്യവും ഉയര്‍ത്തിക്കാട്ടുന്നു. ഇന്ത്യന്‍ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ്, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകള്‍ എന്നിവ വിന്യസിച്ചു, ഇത് വ്യോമ പ്രവര്‍ത്തനങ്ങളില്‍ മികവും വൈദഗ്ധ്യവും പ്രകടമാക്കി.

സമകാലികവും ഭാവിയിലെയും വെല്ലുവിളികളെ സ്വദേശീയമായ പരിഹാരങ്ങളിലൂടെ നേരിടാനും അതിജീവിക്കാനുമുള്ള ഇന്ത്യയുടെ സന്നദ്ധതയുടെ വ്യക്തമായ സൂചനയായി, ഭാരത് ശക്തി ആഗോളതലത്തില്‍ ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ശേഷിയുടെ പ്രതിരോധവും നവീകരണവും കരുത്തും എടുത്തുകാണിക്കുന്നു. ഇന്ത്യന്‍ സായുധ സേനയുടെ ശക്തിയും പ്രവര്‍ത്തന വൈദഗ്ധ്യവും തദ്ദേശീയ പ്രതിരോധ വ്യവസായത്തിന്റെ ചാതുര്യവും പ്രതിബദ്ധതയും പ്രദര്‍ശിപ്പിച്ചുകൊണ്ട്, പ്രതിരോധത്തില്‍ ആത്മനിര്‍ഭരതയിലേക്കുള്ള രാജ്യത്തിന്റെ ശക്തമായ മുന്നേറ്റത്തെ ഈ പരിപാടി ഉയർത്തിക്കാട്ടുന്നു.

 

NK

(Release ID: 2013940) Visitor Counter : 49