പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജന്‍ ഔഷധി യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി


8500 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ഗവണ്‍മെന്റ് സ്റ്റോറുകള്‍ എന്ന നിലയില്‍ മാത്രമല്ല, സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സ്ഥലമായിക്കൂടി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു

ക്യാന്‍സര്‍, ക്ഷയം, പ്രമേഹം, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള 800ലധികം മരുന്നുകളുടെ വില ഗവണ്‍മെന്റ് നിയന്ത്രിച്ചു

''സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പകുതി സീറ്റുകളില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഫീസ് മാത്രം ഈടാക്കാന്‍ തീരുമാനിച്ചു''




Posted On: 07 MAR 2022 2:03PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്‍ ഔഷധി കേന്ദ്ര ഉടമകളും ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയവിനിമയം നടത്തി. പൊതുവായ മരുന്നുകളുടെ ഉപയോഗക്രമത്തെക്കുറിച്ചും ഔഷധി പരിയോജനയുടെ ഗുണങ്ങളെക്കുറിച്ചും പൊതുജനത്തെ ബോധവല്‍ക്കരിക്കുന്നതിനായി രാജ്യത്ത് മാര്‍ച്ച് 1 മുതല്‍ ഒരാഴ്ച ജന്‍ ഔഷധി വാരം ആഘോഷിക്കുകയാണ്. ''ജന്‍ ഔഷധി ജന്‍ ഉപയോഗ്'' എന്നാണ് ഈ വാരാഘോഷത്തിന്റെ പ്രമേയം. കേന്ദ്രമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജന്‍ ഔഷധി ഉപഭോക്താവായ പട്ന സ്വദേശിനി ഹില്‍ഡ ആന്റണിയോട് ജന്‍ ഔഷധി മരുന്നുകളെക്കുറിച്ച് ആദ്യമായി എങ്ങനെയാണ് അറിഞ്ഞതെന്ന് പ്രധാനമന്ത്രി ചോദിച്ചു. മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചു. മുമ്പ് പ്രതിമാസം 1200 മുതല്‍ 1500 രൂപവരെ മരുന്നിനായി ചെലവാക്കിയ സ്ഥാനത്ത് ഇപ്പോള്‍ ജന്‍ ഔഷധി മരുന്നുകള്‍ വെറും 250 രൂപയ്ക്ക് ലഭിക്കുന്നതായും അത് വളരെ സഹായകരമാണെന്നും അവര്‍ മറുപടി പറഞ്ഞു. ഇതിലൂടെ ലഭിക്കുന്ന സമ്പാദ്യം സമൂഹത്തിനായി ചെലവഴിക്കുന്നതായും അവര്‍ പറഞ്ഞു. ഹില്‍ഡയുടെ പ്രവൃത്തിയെ അഭിനന്ദിച്ച പ്രധാനമന്ത്രി അവരെപ്പോലുള്ളവരിലൂടെ ജന്‍ ഔഷധിയിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിക്കുമെന്നും പറഞ്ഞു. ഇടത്തരക്കാര്‍ക്ക് ഈ പദ്ധതിയുടെ അംബാസിഡറാകാന്‍ കഴിയും. പാവപ്പെട്ടവരേയും ഇടത്തരക്കാരേയും രോഗങ്ങള്‍ ബാധിക്കുന്നത് അവരുടെ സാമ്പത്തിക സ്ഥിതിയെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ വിദ്യാഭ്യാസമുള്ളവര്‍ ജന്‍ ഔഷധിയുടെ പ്രയോജനങ്ങളെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഭുവനേശ്വറില്‍ നിന്നുള്ള ജന്‍ ഔഷധി പരിയോജന ഉപഭാക്താവും ദിവ്യാംഗുമായ സുരേഷ് ചന്ദ്ര ബെഹ്റയോട് പ്രധാനമന്ത്രി തന്റെ അനുഭവം പങ്ക് വയ്ക്കാന്‍ ആവശ്യപ്പെട്ടു. ആവശ്യമായ എല്ലാ മരുന്നുകളും ജന്‍ ഔഷധി സ്റ്റോറുകളില്‍ ലഭ്യമാണോയെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് അതെ എന്ന് മറുപടി നല്‍കിയ സുരേഷ് തന്റെ മാതാപിതാക്കള്‍ക്കും കൂടി ആവശ്യമായ മരുന്നുകള്‍ വാങ്ങുന്നതിനാല്‍ പ്രതിമാസം 2000-2500 രൂപ ലാഭിക്കാന്‍ കഴിയുന്നതായി പറഞ്ഞു. സുരേഷിന്റെ കുടുംബത്തിന്റെ ക്ഷേമത്തിനും രോഗശാന്തിക്കുമായി ജഗന്നാഥനോട് പ്രാര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ജീവിതസമരത്തില്‍ സധൈര്യം മുന്നേറുന്ന ദിവ്യാംഗ് ശ്രീ ബെഹ്‌റയുടെ കാഴ്ചപ്പാടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

മൈസൂര്‍ സ്വദേശിനി കുമാരി ബബിത റാവുവിനോട് സംസാരിക്കവെ ജന്‍ ഔഷധി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിന് സമൂഹ മാധ്യമങ്ങളിലൂടെ മതിയായ പ്രചാരണം നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

സൂറത് സ്വദേശിനി കുമാരി ഉര്‍വശി നീരവ് പട്ടേല്‍ സ്വന്തം നാട്ടില്‍ ജന്‍ ഔഷധിയെ പ്രോത്സാഹിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിലക്കുറവുള്ള സാനിറ്ററി പാഡുകള്‍ പ്രദേശവാസികള്‍ക്ക് സൗജന്യമായി വിതരണം ചെയ്തതിനെക്കുറിച്ചും പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ഒരു രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയില്‍ അവര്‍ നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത് പൊതുജനസേവനത്തെ ശക്തിപ്പെടുത്തും. മഹാമാരിക്കാലത്ത് പിഎം ആവാസ് യോജന, സൗജന്യ റേഷന്‍ എന്നിവയുടെ പ്രയോജനം ലഭിച്ചവര്‍ക്ക് ശുചിത്വത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം ലഭ്യമാക്കണമെന്ന് ശ്രീ നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു.

റായ്പൂര്‍ സ്വദേശി ശ്രീ ശൈലേഷ് ഖണ്ഡേല്‍വാള്‍ ജന്‍ ഔഷധ് പരിയോജനയ്ക്കൊപ്പമുള്ള തന്റെ യാത്രയെക്കുറിച്ച് വിശദീകരിച്ചു. തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന മരുന്നുകളെക്കുറിച്ച് തന്റെ കീഴില്‍ ചികിത്സ തേടുന്ന രോഗികളോട് പറയാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ഡോക്ടര്‍മാരോടും സമാന പാത പിന്തുടര്‍ന്ന് ജന്‍ ഔഷധിയ്ക്ക് പ്രചാരം നല്‍കാന്‍ ശ്രീ നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കേവലം ശരീരത്തെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന സ്ഥലം മാത്രമല്ല. മരുന്നുകള്‍ വിലക്കുറവില്‍ ലഭിക്കുന്ന സ്ഥലമായതിനാല്‍ ജനങ്ങള്‍ക്ക് ഇവിടങ്ങളില്‍ നിന്ന് മാനസികമായ ആശ്വാസവും ലഭിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള സേവനങ്ങള്‍ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭിക്കുന്നതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ഒരു രൂപ വിലയുള്ള സാനിറ്ററി നാപ്കിന്‍ വിജയമായതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇത്തരത്തിലുള്ള 21 കോടി സാനിറ്ററി നാപ്കിനുകള്‍ വില്‍പന നടത്തിയത് രാജ്യത്തെ സ്ത്രീകളുടെ ജീവിതം കൂടുതല്‍ ആയാസരഹിതമാക്കിയതായി കാണിക്കുന്നുവെന്ന് മോദി പറഞ്ഞു.

രാജ്യത്ത് ഇതുവരെ 8,500 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. ഈ കേന്ദ്രങ്ങള്‍ കേവലം ഗവണ്‍മെന്റ് സ്റ്റോറുകള്‍ എന്നതിനപ്പുറം സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സ്ഥലമാണ്. ക്യാന്‍സര്‍, ക്ഷയം, പ്രമേഹം, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള 800ലധികം മരുന്നുകളുടെ വില ഗവണ്‍മെന്റ് നിയന്ത്രിച്ചതായി അദ്ദേഹം അറിയിച്ചു. വളര്‍ച്ച മുരടിക്കല്‍, മുട്ടുമാറ്റിവയ്ക്കല്‍ എന്നിവയുടെ ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചതായി ഗവണ്‍മെന്റ് ഉറപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ചികിത്സച്ചെലവ് കുറഞ്ഞതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ അദ്ദേഹം നല്‍കി. 50 കോടിയിലധികം ജനങ്ങള്‍ ആയുഷ്മാന്‍ ഭാരത് യോജനയുടെ സേവനം പ്രയോജനപ്പെടുത്തുന്നു. 3 കോടിയിലധികം പേര്‍ പദ്ധതിയുടെ പ്രയോജനം നേടി. ഇതിലൂടെ പാവപ്പെട്ടവരും ഇടത്തരക്കാരുമായ ഇവര്‍ 70,000 കോടി രൂപ ലാഭിച്ചു. പിഎം ദേശീയ ഡയാലിസിസ് പദ്ധതിയിലൂടെ 550 കോടി രൂപ ലാഭിച്ചു. മുട്ടുമാറ്റി വയ്ക്കല്‍, മരുന്ന് വില നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് 13,000 കോടി രൂപ ലാഭിച്ചതായും അദ്ദേഹം അറിയിച്ചു.

സാധാരണക്കാരും ഇടത്തരക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്ന പ്രധാനപ്പെട്ട ഒരു തീരുമാനം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. ''സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പകുതി സീറ്റുകളില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഫീസ് മാത്രമേ ഈടാക്കുകയുള്ളൂ''-അദ്ദേഹം അറിയിച്ചു.

***

DS/AK

-ND-

(Release ID: 1803580) Visitor Counter : 209