പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

''തടസ്സമില്ലാത്ത വായ്പാ പ്രവാഹത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വേണ്ടിയുള്ള സമന്വയം സൃഷ്ടിക്കല്‍'' എന്ന വിഷയത്തിലെ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


''2014-ന് മുമ്പുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും ഓരോന്നായി പരിഹരിക്കാനുള്ള വഴികള്‍ ഞങ്ങള്‍ കണ്ടെത്തിയതിനാല്‍ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി ഇപ്പോള്‍ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ്''

'' ഇന്ത്യയെ സ്വാശ്രയമാക്കുന്നതിന് ശക്തമായ പ്രോത്സാഹനം നല്‍കുന്നതിന് വേണ്ടി പ്രധാന പങ്കു വഹിക്കാന്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുത്തന്‍ ഊര്‍ജം പകരുന്നതിന് ഇന്ത്യന്‍ ബാങ്കുകള്‍ ശക്തമാണ്''

''സമ്പത്ത് സൃഷ്ടിക്കുന്നവരെയും തൊഴിലവസര സ്രഷ്ടാക്കളെയും നിങ്ങള്‍ പിന്തുണയ്‌ക്കേണ്ട സമയമാണിത്. തങ്ങളുടെ ബാലന്‍സ് ഷീറ്റുകള്‍ക്കൊപ്പം രാജ്യത്തിന്റെ സമ്പത്ത് ഷീറ്റ് ഉയര്‍ത്താന്‍ ഇന്ത്യയിലെ ബാങ്കുകള്‍ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്''

''തങ്ങള്‍ അനുമതി നൽകുന്നവരാണെന്നും ഉപഭോക്താവ് അപേക്ഷകനാണെന്നും അല്ലെങ്കില്‍ തങ്ങൾ ദാതാവും ഉപഭോക്താവ് സ്വീകര്‍ത്താവുമാണെന്ന തോന്നല്‍ ഉപേക്ഷിച്ച്പ, ബാങ്കുകള്‍ പങ്കാളിത്തത്തിന്റെ മാതൃക സ്വീകരിക്കണം''

'' രാജ്യം സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനായി കഠിനാധ്വാനം ചെയ്യുമ്പോള്‍, പൗരന്മാരുടെ ഉല്‍പ്പാദന ശേഷി തുറന്നുവിടേണ്ടത് വളരെ പ്രധാനമാണ്''

''സ്വാതന്ത്ര്യത്തിന്റെ അമൃത് കാലത്തില്‍ ഇന്ത്യന്‍ ബാങ്കിംഗ് മേഖല വലിയ ചിന്തകളോടും നൂതനമായ സമീപനത്തോടും കൂടി നീങ്ങും''

പോസ്റ്റഡ് ഓണ്‍: 18 NOV 2021 2:24PM by PIB Thiruvananthpuram

'' തടസ്സമില്ലാത്ത വായ്പാ പ്രവാഹത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വേണ്ടിയുള്ള സമന്വയം സൃഷ്ടിക്കുക എന്ന വിഷയത്തിലെ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു.

കഴിഞ്ഞ 6-7 വര്‍ഷമായി ബാങ്കിംഗ് മേഖലയില്‍ ഗവണ്‍മെന്റ് തുടക്കം കുറിച്ച പരിഷ്‌കാരങ്ങള്‍ ബാങ്കിംഗ് മേഖലയെ എല്ലാ വിധത്തിലും പിന്തുണച്ചതായും അതുവഴി രാജ്യത്തെ ബാങ്കിംഗ് മേഖല ഇന്ന് വളരെ ശക്തമായ നിലയിലാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. 2014ന് മുമ്പുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും ഒന്നൊന്നായി പരിഹരിക്കാനുള്ള വഴികള്‍ കണ്ടെത്തിയതായും പ്രധാനമന്ത്രി പറഞ്ഞു. '' ഞങ്ങള്‍ നിഷ്‌ക്രീയാസ്ഥികളുടെ (എന്‍.പി.എ) പ്രശ്‌നത്തെ അഭിസംബോധന ചെയ്യുകയും, ബാങ്കുകളില്‍ പുനര്‍മൂലധനവല്‍ക്കരണം നടത്തുകയും അവയുടെ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഞങ്ങള്‍ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി കോഡു (ഐ.ബി.സി)പോലുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു, നിരവധി നിയമങ്ങള്‍ പരിഷ്‌കരിച്ചു, കടം വീണ്ടെടുക്കല്‍ (ഡെറ്റ് റിക്കവറി) ട്രിബ്യൂണലിനെ ശക്തിപ്പെടുത്തി. കൊറോണ കാലത്ത് രാജ്യത്ത് ഒരു സമര്‍പ്പിത സ്‌ട്രെസ്ഡ് അസറ്റ് മാനേജ്‌മെന്റ് വെര്‍ട്ടിക്കല്‍ (സമ്മര്‍ദ്ദ ആസ്തി പരിപാലന ലംബരൂപം ) രൂപീകരിച്ചു'', ശ്രീ മോദി പറഞ്ഞു.
'' ഇന്ത്യയെ സ്വാശ്രയമാക്കുന്നതിനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ മുന്നേറ്റം നല്‍കുന്നതിനും പുതിയ ഊര്‍ജ്ജം പകര്‍ന്നുനല്‍കുന്നതിനായി സുപ്രധാനമായ പങ്ക് വഹിക്കാന്‍ ഇന്ന് ഇന്ത്യയിലെ ബാങ്കുകള്‍ ശക്തമാണ്.
ഇന്ത്യയുടെ ബാങ്കിംഗ് മേഖലയിലെ ഒരു പ്രധാന നാഴികക്കല്ലായി ഞാന്‍ ഈ ഘട്ടത്തെ കണക്കാക്കുന്നു''. പ്രധാനമന്ത്രി ഇന്ന് പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍ സ്വീകരിച്ച നടപടികള്‍ ബാങ്കുകള്‍ക്ക് ശക്തമായ മൂലധന അടിത്തറ സൃഷ്ടിച്ചു. പൊതുമേഖലാ ബാങ്കുകളിലെ എന്‍.പി.എ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായതിനാല്‍ ബാങ്കുകള്‍ക്ക് മതിയായ പണലഭ്യതയും എന്‍.പി.എയുടെ കരുതലിന് വേണ്ടിയുള്ള വ്യവസ്ഥയും വേണ്ട. ഇത് അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളോടുള്ള വീക്ഷണം നവീകരിക്കുന്നതിന് കാരണമായിട്ടുണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു നാഴികക്കല്ലെന്നതിലുപരി, ഈ ഘട്ടം ഒരു പുതിയ തുടക്കം കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമ്പത്ത് സൃഷ്ടിക്കുന്നവരെയും തൊഴിലവസര സൃഷ്ടാക്കളെയും പിന്തുണയ്ക്കാനും അദ്ദേഹം ബാങ്കിംഗ് മേഖലയോട് ആവശ്യപ്പെട്ടു. '' തങ്ങളുടെ ബാലന്‍സ് ഷീറ്റുകള്‍ക്കൊപ്പം രാജ്യത്തിന്റെ സമ്പത്ത് ഷീറ്റ് വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യയിലെ ബാങ്കുകള്‍ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്'' പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് സജീവമായി സേവനം നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഉപഭോക്താക്കള്‍ക്കും കമ്പനികള്‍ക്കും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ)ക്കും അവരുടെ ആവശ്യങ്ങള്‍ വിശകലനം ചെയ്ത ശേഷം ഇഷ്ടാനുസൃതമായ പരിഹാരങ്ങള്‍ നല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു. തങ്ങള്‍ അംഗീകരിക്കുന്നവരാണെന്നും ഉപഭോക്താവ് ഒരു അപേക്ഷകനാണെന്നും, തങ്ങള്‍ ദാതാവും ഇടപാടുകാര്‍ സ്വീകര്‍ത്താവുമാണ് എന്ന മനോഭാവം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചു. ബാങ്കുകള്‍ പങ്കാളിത്തത്തിന്റെ മാതൃക സ്വീകരിക്കേണ്ടതുണ്ട്, പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. ജന്‍ധന്‍ പദ്ധതി നടപ്പാക്കുന്നതില്‍ ബാങ്കിംഗ് മേഖല കാണിക്കുന്ന ആവേശത്തെ അദ്ദേഹം പ്രശംസിച്ചു.
എല്ലാ പങ്കാളികളുടെയും വളര്‍ച്ചയില്‍ ബാങ്കുകള്‍ക്ക് പങ്കാളിത്ത മനോഭാവമുണ്ടാകണമെന്നും വളര്‍ച്ചയുടെ കഥയില്‍ സജീവമായി ഇടപെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് ഉല്‍പ്പാദനത്തില്‍ പ്രോത്സാഹനം നല്‍കിക്കൊണ്ട് ഗവണ്‍മെന്റ് ചെയ്യുന്ന ഉല്‍പ്പാദന ബന്ധിത ആനുകൂല്യ പദ്ധതി (പി.എല്‍.ഐ) തന്നെ ഒരു ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പി.എല്‍.ഐ പദ്ധതിക്ക് കീഴില്‍, നിര്‍മ്മാതാക്കള്‍ക്ക് അവരുടെ ശേഷി പലമടങ്ങ് വര്‍ദ്ധിപ്പിക്കാനും ആഗോള കമ്പനികളായി മാറാനും പ്രോത്സാഹന ആനുകൂല്യം നല്‍കുന്നുണ്ട്. തങ്ങളുടെ പിന്തുണയും വൈദഗ്ധ്യവും വഴി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ബാങ്കുകള്‍ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഉണ്ടായിട്ടുള്ള വലിയ മാറ്റങ്ങളും നടപ്പിലാക്കിയ പദ്ധതികളും കാരണം രാജ്യത്ത് ഒരു വലിയ ഡാറ്റാ പൂളാണ് സൃഷ്ടിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാങ്കിംഗ് മേഖല ഇത് പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന, സ്വാമിവ, സ്വനിധി തുടങ്ങിയ മുന്‍നിര സ്‌കീമുകള്‍ അവതരിപ്പിക്കുന്ന അവസരങ്ങള്‍ അദ്ദേഹം പട്ടികപ്പെടുത്തി, ഈ പദ്ധതികളില്‍ പങ്കെടുക്കാനും അവരുടെ പങ്ക് വഹിക്കാനും ബാങ്കുകളോട് ആവശ്യപ്പെട്ടു. പി.എം. ആവാസ് യോജന, സ്വമിവ, സ്വാനിധി പോലുള്ള പ്രമുഖ  പദ്ധതികള്‍ അവതരിപ്പിച്ച സാദ്ധ്യതകളുടെ പട്ടിക നിരത്തിയ അദ്ദേഹം ഈ പദ്ധതികളില്‍ പങ്കാളികളാകുന്നതിനും തങ്ങളുടെ ഭാഗം നിര്‍വഹിക്കുന്നതിനും അദ്ദേഹം ബാങ്കുകളോട് ആവശ്യപ്പെടുകയും ചെയ്തു.
സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ മൊത്തത്തിലുള്ള നേട്ടത്തെക്കുറിച്ച് സംസാരിച്ച ശ്രീ മോദി, രാജ്യം സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനായി കഠിനാദ്ധ്വാനം ചെയ്യുമ്പോള്‍, പൗരന്മാരുടെ ഉല്‍പ്പാദന ശേഷി തുറന്നുവിടേണ്ടത് വളരെ പ്രധാനമാണെന്ന് പറഞ്ഞു.

സംസ്ഥാനങ്ങളില്‍ കൂടുതല്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറക്കുന്നത് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിന് ഇടയാക്കിയെന്ന ബാങ്കിംഗ് മേഖല സമീപകാലത്ത് നടത്തിയ ഗവേഷണത്തിന്റെ ഒരു ഉദാഹരണം അദ്ദേഹം ഉയര്‍ത്തിക്കാട്ടി. അതുപോലെ, കോര്‍പ്പറേറ്റുകളും സ്റ്റാര്‍ട്ടപ്പുകളും ഇന്ന് മുന്നോട്ട് വരുന്നതിന്റെ അളവ് അഭൂതപൂര്‍വമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഇത്തരമൊരു സാഹചര്യത്തില്‍, ഇന്ത്യയുടെ അഭിലാഷങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഫണ്ട് നല്‍കുന്നതിനും നിക്ഷേപം നടത്തുന്നതിനും ഇതിലും മികച്ച സമയം എന്തായിരിക്കും?, പ്രധാനമന്ത്രി ചോദിച്ചു.
ദേശീയ ലക്ഷ്യങ്ങളോടും വാഗ്ദാനങ്ങളോടും ഒപ്പം ചേര്‍ന്ന് നീങ്ങാന്‍ ബാങ്കിംഗ് മേഖലയോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മന്ത്രാലയങ്ങളെയും ബാങ്കുകളെയും ഒരുമിച്ച് കൊണ്ടുവരാനുള്ള വെബ് അധിഷ്ഠിത പ്രോജക്റ്റ് ഫണ്ടിംഗ് ട്രാക്കറിന്റെ നിര്‍ദ്ദിഷ്ട മുന്‍കൈയെ അദ്ദേഹം പ്രശംസിച്ചു. ഇത് ഗതിശക്തി പോര്‍ട്ടലില്‍ ഒരു ഇന്റര്‍ഫേസായി ചേര്‍ത്താല്‍ നല്ലതായിരിക്കുമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃത് കാലത്തില്‍ ഇന്ത്യന്‍ ബാങ്കിംഗ് മേഖല വലിയ ചിന്തയോടും നൂതന സമീപനത്തോടും കൂടി നീങ്ങട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.


( റിലീസ് ഐ.ഡി: 1772941) സന്ദര്‍ശക കൗണ്ടര്‍ : 203