ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

സെന്‍ട്രല്‍ റെയില്‍സൈഡ് വെയര്‍ഹൗസ് കമ്പനി ലിമിറ്റഡിനെ (സി.ആര്‍.ഡബ്ല്യു.സി) സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനുമായി (സി.ഡബ്ല്യു.സി) ലയിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


സി.ആര്‍.ഡബ്ല്യു.സി-സി.ഡബ്ല്യു.സി ലയനത്തിലൂടെ ''മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ്''

ലയനം രണ്ട് കമ്പനികളുടെയും വെയര്‍ഹൗസിംഗ്, കൈകാര്യം ചെയ്യല്‍, ഗതാഗതം തുടങ്ങിയ സമാന പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കും

കാര്യക്ഷമത, പരമാവധി ശേഷി വിനിയോഗം, സുതാര്യത, റെയില്‍സൈഡ് വെയര്‍ഹൗസിംഗിലേക്ക് മൂലധനത്തിന്റെ ഒഴുക്ക്, തൊഴില്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്ക് ഇത് കാരണമാകും

കോര്‍പ്പറേറ്റ് ഓഫീസ് വാടക, ജീവനക്കാരുടെ ശമ്പളം, മറ്റ് ഭരണച്ചെലവ് എന്നിവയിലുണ്ടാകുന്ന മിച്ചംമൂലം റെയില്‍സൈഡ് വെയര്‍ഹൗസ് കോംപ്ലക്‌സുകളുടെ (ആര്‍.ഡബ്ല്യു.സി) പരിപാലന ചെലവില്‍ അഞ്ചു കോടി രൂപ കുറയുമെന്ന് കണക്കാക്കപ്പെടുന്നു.

ചരക്ക് ഷെഡ് കേന്ദ്രങ്ങള്‍ക്ക് സമീപം കുറഞ്ഞത് 50 റെയില്‍സൈഡ് വെയര്‍ഹൗസുകള്‍ സ്ഥാപിക്കുന്നതിന് ഈ ലയനം സഹായിക്കും

Posted On: 23 JUN 2021 12:58PM by PIB Thiruvananthpuram

വ്യാപാരം സുഗമമാക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യമേഖലയുടെ കാര്യക്ഷമതകള്‍ പൊതുമേഖലയിലേക്ക് കൊണ്ടുവരുന്നതിനുമായി പ്രധാനമന്ത്രി നല്‍കിയ ''മിനിമം ഗവണ്‍മെന്റ് മാക്‌സിമമം ഗവേര്‍ണന്‍സ് നടപ്പാക്കുന്നതിനുള്ള ദിശയിലേക്കുള്ള ഒരുപടി കൂടിയായി 2007ല്‍ 1956ലെ കമ്പനി നിയമപ്രകാരം രൂപീകരിച്ച മിനിരത്‌ന വിഭാഗം -2ല്‍പ്പെട്ട കേന്ദ്ര പൊതുമേഖല സ്ഥാപനമായ (സി.പി.എസ്.ഇ) സെന്‍ട്രല്‍ റെയില്‍സൈഡ് വെയര്‍ഹൗസ് കമ്പനി ലിമിറ്റഡി (സി.ആര്‍.ഡബ്ല്യൂ.സി)ന്റെ എല്ലാ ആസ്തികളും ബാദ്ധ്യതകളും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും അതിന്റെ മാതൃകമ്പനിയായ (ഹോള്‍ഡിംഗ് എന്റര്‍പ്രൈസസ്) 'കേന്ദ്ര വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനുമായി' (സി.ഡബ്ല്യൂ.സി) ലയിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 

രണ്ടു കമ്പനികളുടെയും സമാനസ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ (അതായത്, വെയര്‍ഹൗസിംഗ്, കൈകാര്യം ചെയ്യല്‍, ഗതാഗതം) ഈ ലയനം ഏകീകരിക്കുകയും ഒരു ഭരണസംവിധാനത്തിലൂടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, കാര്യശേഷി പ്രോത്സാഹനം, പരമാവധി ശേഷിയുടെ വിനിയോഗം, സുതാര്യത, ഉത്തരവാദിത്വം, സാമ്പത്തിക മിച്ചം ഉറപ്പാക്കല്‍, പുതിയ വെയര്‍ഹൗസിംഗ് കാര്യശേഷിക്ക് റെയില്‍വേസൈഡിംഗിന് ഊന്നല്‍ നല്‍കല്‍ എന്നിവയെല്ലാം ഒരു ഒറ്റ ഭരണസംവിധാനത്തിലൂടെ ഏകീകരിക്കുകയും ചെയ്യും.
കോര്‍പ്പറേറ്റ് ഓഫീസ് വാടക, ജീവനക്കാരുടെ ശമ്പളം, മറ്റ് ഭരണച്ചെലവ് എന്നിവയിലൂടെ റെയില്‍സൈഡ് വെയര്‍ഹൗസ് കോംപ്ലക്‌സുകളുടെ (ആര്‍.ഡബ്ല്യു.സി) പരിപാലന ചെലവില്‍ അഞ്ചുകോടി രൂപയുടെ ലാഭമുണ്ടാകുമെന്ന് കണക്കാക്കുന്നു. ഇപ്പോള്‍ സിമന്റ്, രാസവളം, പഞ്ചസാര, ഉപ്പ്, സോഡ എന്നീ ചരക്കുകള്‍ സി.ഡബ്ല്യു.സിയില്‍ സംഭരിച്ചുവയ്ക്കുന്നതിനുള്ള സാദ്ധ്യതയില്‍ നിന്ന് അവ ഒഴികെയുള്ള വസ്തുക്കള്‍ സംഭരിക്കാനുള്ള സി.ഡബ്ല്യു.സിയുടെ ശേഷി ഉപയോഗവും വര്‍ദ്ധിക്കും. ചരക്ക് ഷെഡ് കേന്ദ്രങ്ങള്‍ക്ക് സമീപം കുറഞ്ഞത് 50 റെയില്‍സൈഡ് വെയര്‍ഹൗസുകള്‍ സ്ഥാപിക്കുന്നതിന് ലയനം സഹായിക്കും. ഇത് വിദഗ്ധ തൊഴിലാളികള്‍ക്ക് 36,500 ന് തുല്യമായ തൊഴില്‍ദിനങ്ങളും അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് 9,12,500 ന് തുല്യമായ തൊഴില്‍ദിനങ്ങളും സൃഷ്ടിക്കാന്‍ സാധ്യതയുമുണ്ട്. തീരുമാനമെടുത്ത തീയതി മുതല്‍ 8 മാസത്തിനുള്ളില്‍ ലയനം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
കാര്‍ഷിക ഉല്‍പ്പന്നങ്ങളും കേന്ദ്ര ഗവണ്മെന്റ്  വിജ്ഞാപനം ചെയ്യുന്ന മറ്റ് ചില ചരക്കുകളും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളും സംഭരിച്ച് സൂക്ഷിക്കുന്നതിനും അവയുടെ വെയര്‍ഹൗസിംഗും നിയന്ത്രണവും ഉദ്ദേശിച്ചുകൊണ്ട്1957 ല്‍ രൂപീകരിച്ച മിനിരത്‌ന വിഭാഗം-1ല്‍പ്പെട്ട കേന്ദ്ര പൊതുമേഖല (സി.പി.എസ്.ഇ)കമ്പനിയാണ് സി.ഡബ്ല്യു.സി.
100 കോടി രൂപയുടെ അംഗീകൃത മൂലധനവും 68.02 കോടിയുടെ ലഭ്യമാക്കിയ മൂലധനവു (പെയ്ഡ് അപ്പ് ക്യാപിറ്റല്‍.) മുള്ള ലാഭത്തില്‍പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് സി.ഡബ്ല്യൂ.സി. റെയില്‍വേയില്‍ നിന്ന് പാട്ടത്തിനെടുത്തതോ അല്ലാത്തതോ ആയ ഭൂമിയില്‍ റെയില്‍സൈഡില്‍ വെയര്‍ഹൗസിംഗ് സമുച്ചയങ്ങള്‍ / ടെര്‍മിനലുകള്‍ / ബഹുമാതൃകാ ലോജിസ്റ്റിക്‌സ് ഹബുകള്‍ എന്നിവ ആസൂത്രണം ചെയ്യാനും വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനുമായി 2007 ജൂലൈ 10 ന് സി.ഡബ്ല്യു.സി രൂപീകരിച്ച ഒരു പ്രത്യേക അനുബന്ധ കമ്പനി യാണ് 'സെന്‍ട്രല്‍ റെയില്‍ സൈഡ് വെയര്‍ഹൗസ് കമ്പനി ലിമിറ്റഡ്'(സി.ആര്‍.ഡബ്ല്യൂ.സി). 50 ജീവനക്കാരും 48 പുറംകരാര്‍ നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥരുള്ള ഒരു ചെറിയ സ്ഥാപനമാണ് സി.ആര്‍.ഡബ്ല്യു.സി. നിലവില്‍ രാജ്യത്തുടനീളം 20 റെയില്‍സൈഡ് വെയര്‍ഹൗസുകള്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2020 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കമ്പനിയുടെ മൊത്തം മൂല്യം (പെയ്ഡ് അപ്പ് ക്യാപിറ്റലും ഫ്രീ റിസര്‍വ്‌സും ചേര്‍ത്ത്) 137.94 കോടി രൂപയാണ്. ആര്‍ഡബ്ല്യുസികളുടെ വികസനത്തിലും നടത്തിപ്പിലും സി.ആര്‍.ഡബ്ല്യു.സി അസാധാരണത്വവും വൈദഗ്ധ്യവും, സല്‍പേരും നേടിയിരുന്നുവെങ്കിലും മൂലധനത്തിന്റെ കുറവും റെയില്‍വേ മന്ത്രാലയവുമായുള്ള ധാരണാപത്രത്തിലെ ചില നിയന്ത്രിതവ്യവസ്ഥകളും മൂലം അതിന്റെ വികസനത്തിന്റെ വേഗത പ്രതീക്ഷിച്ച രീതിയിലായിരുന്നില്ല.
സി.ആര്‍.ഡബ്ല്യു.സിയുടെ ഏക ഓഹരിപങ്കാളി സി.ഡബ്ല്യു.സിയായതിനാല്‍ എല്ലാ ആസ്തികളും ബാദ്ധ്യതകളും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും സി.ഡബ്ല്യു.സിക്ക് കൈമാറ്റം ചെയ്യപ്പെടും, അവിടെ ഒരു സാമ്പത്തിക നഷ്ടം ഉണ്ടാകില്ല, പകരം അത് ഒരു കുട്ടായപ്രവര്‍ത്തനം കൊണ്ടുവരികയും ചെയ്യും. ആര്‍.ഡബ്ല്യു.സിയുടെ പ്രവര്‍ത്തനങ്ങളും വിപണനവും  കൈകാര്യം ചെയ്യുന്നതിനായി ആര്‍.ഡബ്ല്യു.സി ഡിവിഷൻ  എന്ന പേരില്‍ ഒരു പ്രത്യേക ഡിവിഷൻ രൂപീകരിക്കും.

 

***



(Release ID: 1729680) Visitor Counter : 128