പ്രധാനമന്ത്രിയുടെ ഓഫീസ്‌

മനസ്സ് പറയുന്നത് 2.0 (ഇരുപതാം ലക്കം)

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 ജനുവരി 31 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

Posted On: 31 JAN 2021 11:43AM by PIB Thiruvananthpuram

 

 

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം.
    ഞാന്‍ മന്‍ കി ബാത്ത് അഥവാ മനസ്സിലെ കാര്യം പറയുമ്പോള്‍ എനിക്കു തോന്നുന്നത് ഞാന്‍ നിങ്ങളോടൊപ്പം, നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിട്ടിരിക്കുകയാണെന്നാണ്. നമ്മുടെ കൊച്ചു കൊച്ചു കാര്യങ്ങള്‍; അന്യോന്യം എന്തെങ്കിലുമൊക്കെ പഠിപ്പിക്കാനാവുന്നത് ജീവിതത്തിലെ കയ്പും മധുരവുമുള്ള അനുഭവങ്ങള്‍ വഴി ജീവിക്കുവാനാവുന്നത്ര പ്രേരണ പ്രദാനം ചെയ്യുക - തീര്‍ന്നു, ഇതു തന്നെയാണ് മന്‍ കി ബാത്ത്. ഇന്ന് 2021 ജനുവരി അവസാന ദിവസമാണ്. നിങ്ങളും എന്നെപ്പോലെ തന്നെ ആലോചിക്കുന്നുണ്ടോ എന്തോ, കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് 2021 തുടങ്ങിയതെന്ന്? ജനുവരി മാസം മുഴുവനും തീര്‍ന്നെന്നു തോന്നുന്നില്ല. സമയത്തിന്റെ ഗതിയെന്നു പറയുന്നത് ഇതു തന്നെയാണ്. നമ്മള്‍ 'ലോഹഡി' ആഘോഷിച്ചു. 'മകരസംക്രാന്തി' ആഘോഷിച്ചു. പൊങ്കലും ബിഹുവും ആഘോഷിച്ചു. നമ്മള്‍ അന്യോന്യം ശുഭാശംസകള്‍ നേര്‍ന്നത് കുറച്ചു ദിവസം മുന്‍പ് മാത്രമാണെന്നു തോന്നുന്നു. രാജ്യത്തെ ഓരോ ഭാഗങ്ങളിലും ഉത്സവങ്ങളുടെ ഘോഷയാത്രയായിരുന്നു. ജനുവരി 23 നാം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തെ, 'പരാക്രം ദിവസ'മായി കൊണ്ടാടി. ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിന്റെ അന്തസ്സുറ്റ പരേഡും കണ്ടു. പാര്‍ലമെന്റിന്റെ സംയുക്ത സഭകളെ രാഷ്ട്രപതി സംബോധന ചെയ്തതിനുശേഷം ബജറ്റ് സമ്മേളനവും തുടങ്ങി. ഇതിനൊക്കെ ഇടയ്ക്ക് നമ്മളെല്ലാം പ്രതീക്ഷിച്ചിരുന്ന മറ്റൊരു കാര്യം കൂടി സംഭവിച്ചു. പത്മ പുരസ്‌കാരങ്ങളുടെ വിളംബരം. രാജ്യം അസാധാരണമായ സേവനങ്ങള്‍ അനുഷ്ഠിച്ചിട്ടുള്ള ആളുകളുടെ സംഭാവനകളേയും മാനവതയ്ക്കായി അവര്‍ നടത്തിയ സഹകരണത്തേയും ആദരിച്ചു. ഈ വര്‍ഷവും പുരസ്‌കാരം നേടിയവരില്‍ ഓരോരോ തുറകളില്‍ മെച്ചമായ കാര്യങ്ങള്‍ ചെയ്തവരും സ്വന്തം ചെയ്തികള്‍ വഴി മറ്റുള്ളവരുടെ ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തിയവരും രാജ്യത്തെ പുരോഗതിയിലെത്തിച്ചവരും പെടുന്നു. അതായത്, താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന കൊണ്ടാടപ്പെടാത്ത വ്യക്തികള്‍ക്ക് പത്മ പുരസ്‌കാരം നല്‍കുന്നതിനായി കുറച്ചു വര്‍ഷം മുന്‍പ് ആരംഭിച്ച കീഴ്വഴക്കം ഇപ്രാവശ്യവും തുടര്‍ന്നു. എനിക്കു നിങ്ങളോട് പറയാനുള്ളത് ഈ ആളുകളെപ്പറ്റി, അവരുടെ സഹകരണത്തെപ്പറ്റി ശരിക്കും മനസ്സിലാക്കണം, കുടുംബത്തില്‍ അവരെപ്പറ്റി ചര്‍ച്ച ചെയ്യണം എന്നാണ്. നിങ്ങള്‍ക്കു കാണാനാവും എല്ലാവര്‍ക്കും ഇതില്‍ നിന്ന് എത്ര വലിയ പ്രചോദനമാണ് കിട്ടുന്നതെന്ന്.
    ഈ മാസം ക്രിക്കറ്റ് പിച്ചില്‍ നിന്നും വളരെ നല്ല വാര്‍ത്തായണ് കിട്ടിയത്. ക്രിക്കറ്റ് ടീം തുടക്കത്തിലുണ്ടായ പ്രയാസങ്ങള്‍ക്കു ശേഷം മിന്നുന്ന തിരിച്ചുവരവു നടത്തി, ആസ്ട്രേലിയയില്‍ പരമ്പര നേടി. നമ്മുടെ കളിക്കാരുടെ കഠിനപ്രയത്നവും ടീം വര്‍ക്കും പ്രേരണ നല്‍കുന്നതാണ്. ഇതിനൊക്കെ ഇടയ്ക്ക് ഡല്‍ഹിയില്‍ ജനുവരി 26 ന് ത്രിവര്‍ണ്ണ പതാകയെ അപമാനിക്കുന്നതു കണ്ട് രാജ്യം അത്യന്തം ദുഃഖിച്ചു. നമുക്ക് വരും നാളുകളെ പുതിയ ആശകൊണ്ടും പുതുമ കൊണ്ടും നിറയ്ക്കണം. കഴിഞ്ഞവര്‍ഷം നാം അസാധാരണമായ സംയമനവും സാഹസവും കാട്ടി. ഈ വര്‍ഷവും കഠിനമായി യത്നിച്ച് നമ്മുടെ ദൃഢനിശ്ചയത്തെ തെളിയിക്കണം. നമ്മുടെ രാജ്യത്തെ കൂടുതല്‍ തീവ്രഗതിയില്‍ മുന്നോട്ടു കൊണ്ടുപോകണം.                                                                                     എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഈ വര്‍ഷാരംഭത്തോടെ കൊറോണയ്ക്കെതിരായ നമ്മുടെ യുദ്ധത്തിനും ഏതാണ്ട് ഒരുവര്‍ഷം തികയുകയാണ്. കൊറോണയ്ക്ക് എതിരെയുള്ള  ഭാരതത്തിന്റെ യുദ്ധം ഒരു ഉദാഹരണമായി മാറിയതു പോലെ ഇപ്പോള്‍ നമ്മുടെ വാക്സിനേഷന്‍ പ്രോഗ്രാമും ലോകത്ത് ഒരു മാതൃകയായിരിക്കുകയാണ്. ഇന്ന് ഭാരതം ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷന്‍ ദൗത്യം നടത്തുകയാണ്. നിങ്ങള്‍ക്കറിയാം ഇതിനേക്കാള്‍ ഊറ്റം കൊള്ളേണ്ട മറ്റേതു കാര്യമാണുള്ളത്. നമ്മള്‍ ഏറ്റവും വലിയ കോവിഡ് വാക്സിന്‍ പ്രോഗ്രാമിന് ഒപ്പം ലോകത്ത് ഏറ്റവും തീവ്രഗതിയില്‍ നമ്മുടെ പൗരന്മാര്‍ക്ക് വാക്സിനേഷനും നടത്തിക്കൊണ്ടിരിക്കുന്നു. വെറും 15 ദിവസത്തിനുള്ളില്‍ ഭാരതം 30 ലക്ഷത്തിലേറെ സ്വന്തം കൊറോണ പോരാളികള്‍ക്ക് കുത്തിവെയ്പ്പു നടത്തിക്കഴിഞ്ഞു. എന്നാല്‍, അമേരിക്ക തുടങ്ങിയ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് ഇതേ ജോലിയ്ക്ക് 18 ദിവസം എടുക്കേണ്ടിവന്നു, ബ്രിട്ടന് 36 ദിവസവും.
    സുഹൃത്തുക്കളേ, Made in India Vaccine ഇന്ന് ഭാരതത്തിന്റെ സ്വയം പര്യാപ്തതയുടെ പ്രതീകമാണ്, ഭാരതത്തിന്റെ ആത്മാഭിമാനത്തിന്റെ പ്രതീകം കൂടിയാണ്. Namo App ല്‍ യു പിയിലെ സഹോദരന്‍ ഹിമാംശുയാദവ് എഴുതിയിരിക്കുകയാണ് Made in India Vaccine കൊണ്ട്  മനസ്സില്‍ ഒരു പുതിയ ആത്മവിശ്വാസം വന്നിരിക്കുന്നെന്ന്. മധുരയില്‍ നിന്ന് കീര്‍ത്തിജി എഴുതുന്നു, അവരുടെ പല വിദേശ സുഹൃത്തുക്കളും അവര്‍ക്ക് സന്ദേശം അയച്ച് ഭാരതത്തിന് നന്ദി പറഞ്ഞിരിക്കുന്നെന്ന്. കീര്‍ത്തിജിയുടെ കൂട്ടുകാര്‍ അവര്‍ക്ക് എഴുതിയിരിക്കുന്നു ഭാരതം കൊറോണ യുദ്ധത്തില്‍ ലോകത്തെ സഹായിച്ച രീതി കാണുമ്പോള്‍ അവരുടെ മനസ്സില്‍ ഭാരതത്തോടുള്ള ബഹുമാനം കൂടുതല്‍ വര്‍ദ്ധിച്ചെന്ന്. കീര്‍ത്തിജി, രാജ്യത്തിനെ ഈ വിധം പ്രകീര്‍ത്തിക്കുന്നതു കേള്‍ക്കുമ്പോള്‍ മന്‍ കി ബാത്തിന്റെ ശ്രോതാക്കള്‍ക്കും അഭിമാനം തോന്നുന്നു. ഈയിടെയായി എനിക്കും പല രാജ്യങ്ങളിലെയും രാഷ്ട്രപതിമാരില്‍ നിന്നും പ്രധാനമന്ത്രിമാരില്‍ നിന്നും അങ്ങനെയുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. നിങ്ങളും കണ്ടിട്ടുണ്ടാകും. ഇപ്പോള്‍ ബ്രസീലിലെ രാഷ്ട്രപതി ട്വീറ്റ് ചെയ്ത്, ഭാരതത്തെ നന്ദിയറിയിച്ചിരിക്കുന്നതു കാണുമ്പോള്‍ ഓരോ ഭാരതീയനും എത്രയധികം അത് ഇഷ്ടപ്പെടുന്നുണ്ടാകും. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെ ഭൂമിയിലെ വളരെ ദൂരെയുള്ള കോണുകളില്‍ കഴിയുന്ന ആളുകള്‍ക്ക് പോലും രാമായണത്തിലെ ആ സന്ദര്‍ഭത്തെപ്പറ്റി ഇത്ര ആഴത്തിലുള്ള അറിവുണ്ടെന്നുള്ളത്, അവരുടെ മനസ്സില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുള്ളത് നമ്മുടെ സംസ്‌കാരത്തിന്റെ പ്രത്യേകതയാണ്.
    സുഹൃത്തുക്കളേ, ഈ വാക്സിനേഷന്‍ പരിപാടിയില്‍ നിങ്ങള്‍ മറ്റൊരു കാര്യവും തീര്‍ച്ചയായും ശ്രദ്ധിച്ചിട്ടുണ്ടാവണം. ഈ ആപത്സന്ധിയില്‍ ഭാരതത്തിന് ലോകത്തെ സേവിക്കാനാവുന്നത് ഭാരതം ഇന്ന് ഔഷധങ്ങളുടെ കാര്യത്തിലും വാക്സിന്റെ കാര്യത്തിലും സക്ഷമമായതു കൊണ്ടാണ്, സ്വയംപര്യാപ്തമായതു കൊണ്ടാണ്. ഇതേ ചിന്താഗതി തന്നെയാണ്  ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെയും. ഭാരതം എത്ര കരുത്തുറ്റതാകുന്നോ, അത്രകണ്ട് മാനവതയേയും കൂടുതല്‍ സേവിക്കും. അതിനനുസരിച്ച് ലോകത്തിന് കൂടുതല്‍ പ്രയോജനവും ലഭിക്കും.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഓരോ പ്രാവശ്യവും നിങ്ങളുടെ കുന്നുകണക്കിനുള്ള എഴുത്തുകളാണ് ലഭിക്കുന്നത്. Namo App ലൂടെയും My gov യിലൂടെയും ലഭിക്കുന്ന നിങ്ങളുടെ മെസേജില്‍ നിന്നും ഫോണ്‍കോളുകളില്‍ നിന്നും നിങ്ങളുടെ വിശേഷങ്ങള്‍ അറിയാനുള്ള അവസരം കിട്ടുന്നുണ്ട്. ഈ സന്ദേശങ്ങളില്‍ എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു സന്ദേശം സഹോദരി പ്രിയങ്കാ പാണ്ഡേജിയുടേതാണ്. 23 വയസ്സുള്ള പ്രിയങ്കാ മോള്‍ ഹിന്ദി സാഹിത്യ വിദ്യാര്‍ത്ഥിനിയാണ്. ബീഹാറിലെ സീവാനില്‍ താമസിക്കുന്നു. പ്രിയങ്കാജി നമോ ആപ്പില്‍ എഴുതിയിരിക്കുകയാണ് - രാജ്യത്തുള്ള 15 തദ്ദേശീയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണമെന്നുള്ള എന്റെ നിര്‍ദ്ദേശത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് ജനുവരി ഒന്നിന് വീട്ടില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള രാജ്യത്തെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ പിതൃഗൃഹം സന്ദര്‍ശിച്ചു. പ്രിയങ്കാജി വളരെ സുന്ദരമായ വാക്കുകളില്‍ എഴുതിയിരിക്കുന്നു, തന്റെ സ്വന്തം രാജ്യത്തെ മഹത് വ്യക്തികളെ അറിയാനുള്ള ദിശയില്‍ ഇത് അവരുടെ ആദ്യത്തെ കാല്‍വെയ്പ്പാണെന്ന്. പ്രിയങ്കാജിക്ക് അവിടെനിന്ന് ഡോ. രാജേന്ദ്രപ്രസാദ് എഴുതിയ പുസ്തകങ്ങള്‍ കിട്ടി. അനേകം ചരിത്രപരമായ ചിത്രങ്ങളും കിട്ടി. വാസ്തവത്തില്‍ പ്രിയങ്കാജി, താങ്കളുടെ ഈ അനുഭവം മറ്റുള്ളവര്‍ക്കും പ്രേരണയാകും.                                                                                  

 

സുഹൃത്തുക്കളേ, ഈ വര്‍ഷം ഭാരതം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം - 'അമൃതമഹോത്സവം' ആരംഭിക്കാന്‍ പോവുകയാണ്. അങ്ങനെയുള്ള സ്ഥിതിക്ക് ഇത് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന നമ്മുടെ മഹാ നായകന്മാരുമായി ബന്ധപ്പെട്ട പ്രാദേശിക സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ഏറ്റവും നല്ല സമയമാണ്.
    സുഹൃത്തുക്കളേ, നമ്മുടെ സ്വാതന്ത്ര്യ സമരവും ബീഹാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്ന സ്ഥിതിക്ക് ഞാന്‍ നമോ ആപ്പില്‍ തന്നെ നടത്തിയ ഒരു പരാമര്‍ശത്തെ പറ്റിയും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. മുംഗേറില്‍ താമസിക്കുന്ന ജയറാം വിപ്ലവ്ജി താരാപൂര്‍ രക്തസാക്ഷിദിനത്തെ പറ്റി എഴുതിയിരിക്കുന്നു. 15 ഫെബ്രുവരി 1932 ല്‍ ദേശഭക്തരുടെ ഒരു സംഘത്തില്‍പ്പെട്ട വീരന്മാരായ പല ചെറുപ്പക്കാരേയും ഇംഗ്ലീഷുകാര്‍ വളരെ നിഷ്ഠുരമായ രീതിയില്‍ കൊല ചെയ്യുകയുണ്ടായി. അവര്‍ ചെയ്ത ഒരേയൊരു തെറ്റ് 'വന്ദേമാതരം', 'ഭാരത് മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നതാണ്. ഞാന്‍ ആ രക്തസാക്ഷികളെ നമിക്കുന്നു. ഒപ്പം അവരുടെ സാഹസത്തെ ഭക്തിയോടെ സ്മരിക്കുകയും ചെയ്യുന്നു. ഞാന്‍ ജയ്റാം വിപ്ലവ്ജിക്ക് നന്ദിപറയാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം, ചര്‍ച്ച ചെയ്യപ്പെടേണ്ടതെങ്കിലും അത്രയധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒരു സംഭവം, ദേശത്തിന്റെ മുന്‍പില്‍ കൊണ്ടുവന്നിരിക്കുന്നു.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ പട്ടണങ്ങളിലും വലുതും ചെറുതുമായുള്ള ഗ്രാമങ്ങളിലും സ്വാതന്ത്ര്യസമരം അതിന്റെ പൂര്‍ണ്ണമായ  ശക്തിയോടെ നടന്നു. ഭാരതഭൂമിയുടെ ഓരോ കോണിലും രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായ യശസ്വികളും സല്‍പുത്രന്മാരും വീരാംഗനകളും ഉടലെടുത്തു. ആയതിനാല്‍ നമുക്കുവേണ്ടി നടത്തിയ അവരുടെ സമരങ്ങളെയും അവയുമായി ബന്ധപ്പെട്ട ഓര്‍മ്മകളേയും സംരക്ഷിച്ച് ക്രമപ്പെടുത്തി വെയ്ക്കുക എന്നുള്ളത് വളരെ മഹത്വപൂര്‍ണ്ണമായ കാര്യമാണ്. ഇതിനായി അവരെപ്പറ്റി എഴുതി നമ്മുടെ ഭാവിതലമുറയ്ക്കായി അവരുടെ  സ്മൃതികള്‍ക്കു പ്രാണനേകാന്‍ നമുക്കു കഴിയും. ഞാന്‍ എല്ലാ ദേശവാസികളോടും, വിശിഷ്യാ നമ്മുടെ യുവസുഹൃത്തുക്കളോട് രാജ്യത്തെ സ്വാതന്ത്ര്യസമര പോരാളികളെ കുറിച്ച്, സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സംഭാവനകളെ കുറിച്ച് എഴുതാന്‍ ആഹ്വാനം ചെയ്യുന്നു. സ്വന്തം സ്ഥലത്തുനിന്ന് സ്വാതന്ത്ര്യസമരകാലത്തെ വീരഗാഥകളെ കുറിച്ച് പുസ്തകങ്ങള്‍ എഴുതണം. ഇന്നിപ്പോള്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ താങ്കളുടെ എഴുത്ത് സ്വാതന്ത്ര്യ നായകര്‍ക്കുള്ള ഉത്തമമായ ഒരു ആദരാഞ്ജലിയാകും. യുവതലമുറയ്ക്കുവേണ്ടി India seventy five ലക്ഷ്യം വെച്ച് ഒരു ഉദ്യമം തുടങ്ങുകയാണ്. ഇതില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ഭാഷകളിലെയും എഴുത്തുകാര്‍ക്ക് പ്രോത്സാഹനം കിട്ടും.
    ഈ രാജ്യത്ത് വന്‍ തോതില്‍ തന്നെ ഇതുപോലുള്ള വിഷയങ്ങളെപ്പറ്റി എഴുതാന്‍ എഴുത്തുകാര്‍ തയ്യാറാവും. അവര്‍ ഭാരതീയ പാരമ്പര്യത്തിലും സംസ്‌കാരത്തിലും മഹത്തായ  അദ്ധ്യയനവും നടത്തും. നാം അങ്ങനെ ഉയര്‍ന്നുവരുന്ന പ്രതിഭകളെ പൂര്‍ണ്ണമായും സഹായിക്കണം. ഇതുകൊണ്ട് ഭാവിയുടെ ദിശ നിര്‍ണ്ണയിക്കുന്ന ചിന്തകരുടെ ഒരു വര്‍ഗ്ഗവും ജന്മമെടുക്കും. ഞാന്‍ എന്റെ യുവസുഹൃത്തുക്കളെ ഈ തുടക്കത്തിന്റെ ഭാഗമാകാനും തങ്ങളുടെ സാഹ്യത്യപരമായ കഴിവിനെ സര്‍വ്വാധികം പ്രയോജനപ്പെടുത്താനും ക്ഷണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് നേടാനാവും.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മന്‍ കി ബാത്തില്‍ ശ്രോതാക്കള്‍ക്ക് എന്താണ് ഇഷ്ടമാകുന്നതെന്ന് നിങ്ങളാണ് കൂടുതലും അറിയുന്നത്. എനിക്കു പക്ഷേ, മന്‍ കി ബാത്തില്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ട കാര്യം എനിക്ക് വളരെയൊക്കെ അറിയുവാനും പഠിക്കാനും കഴിയുന്നു എന്നതാണ്. ഒരുരീതിയില്‍ പരോക്ഷമായി നിങ്ങളോട് എല്ലാവരോടും ബന്ധപ്പെടാന്‍ അവസരവും കിട്ടുന്നു. ഒരാളുടെ പ്രയത്നം, ഒരാളുടെ ആവേശം, ഒരാളുടെ ദേശത്തിനു വേണ്ടി എന്തെങ്കിലും ചെയ്തിട്ടു പോകണമെന്നുള്ള ആഗ്രഹം - ഇതെല്ലാം എനിക്ക് വളരെ പ്രേരണയാകുന്നുണ്ട്, എന്നില്‍ ഊര്‍ജ്ജം നിറയ്ക്കുന്നുണ്ട്.
    ഹൈദരാബാദിലെ ബോയിന്‍പള്ളി എന്ന സ്ഥലത്തുള്ള പച്ചക്കറിച്ചന്ത എപ്രകാരമാണ് സ്വന്തം ചുമതല നിറവേറ്റുന്നതെന്ന് വായിച്ചപ്പോള്‍ എനിക്ക് വളരെ നന്നായി തോന്നി. നമ്മളൊക്കെ കണ്ടിട്ടുണ്ട്, പച്ചക്കറിച്ചന്തകളില്‍ പല കാരണങ്ങളാല്‍ പച്ചക്കറി ചീത്തയായി പോകും. ഈ പച്ചക്കറി അവിടെയും ഇവിടെയുമൊക്കെ ചിതറും. മാലിന്യവും പരത്തും. എന്നാല്‍, ബോയിന്‍പള്ളിയിലെ പച്ചക്കറി കച്ചവടക്കാര്‍ തീരുമാനിച്ചു, ഓരോ ദിവസവും അവശേഷിക്കുന്ന ഈ പച്ചക്കറികളെ അങ്ങനെയങ്ങ് എറിഞ്ഞുകളയില്ലെന്ന്. ഇതില്‍ നിന്ന് വിദ്യുച്ഛക്തി ഉണ്ടാക്കിയെടുക്കുമെന്ന് പച്ചക്കറിച്ചന്തയുമായി ബന്ധപ്പെട്ട ആളുകള്‍ നിശ്ചിയിച്ചു. പാഴായ പച്ചക്കറിയില്‍ നിന്ന് വിദ്യുച്ഛക്തി ഉണ്ടാക്കുന്നതിനെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. ഇതാണ് കണ്ടുപിടുത്തത്തിന്റെ ശക്തി. ഇന്ന് ബോയിന്‍പള്ളിയിലെ ചന്തയില്‍ ആദ്യമുണ്ടായിരുന്ന മാലിന്യത്തില്‍ നിന്ന് ഇന്ന് സമ്പത്തുണ്ടാക്കുന്നു. ഇതാണ് കുപ്പയില്‍ നിന്ന് മാണിക്യമുണ്ടാക്കുന്ന യാത്ര. അവിടെ ഓരോ ദിവസവും ഏതാണ്ട് 10 ടണ്‍ മാലിന്യം ഉണ്ടാകുന്നുണ്ട്. ഇത് ഒരു പ്ലാന്റില്‍ ശേഖരിക്കപ്പെടുന്നു. പ്ലാന്റിന്റെ ഉള്ളില്‍ ഈ മാലിന്യത്തില്‍ നിന്ന് ഓരോ ദിവസവും 500 യൂണിറ്റ് വൈദ്യുതി നിര്‍മ്മിക്കപ്പെടുന്നു. ഏകദേശം 30 കിലോ ജൈവ ഇന്ധനം കിട്ടുന്നു. ഈ വൈദ്യുതി കൊണ്ടാണ് പച്ചക്കറിച്ചന്തയില്‍ വെളിച്ചം കിട്ടുന്നത്. അതേമാതിരി ഇതില്‍ നിന്നു കിട്ടുന്ന ജൈവ ഇന്ധനം കൊണ്ട് കാന്റീനില്‍ ആഹാരം പാകം ചെയ്യപ്പെടുന്നു. അതിശയകരമായ പ്രയത്നം അല്ലേ?
    അങ്ങനെയുള്ള ഒരു അതിശയം ഹരിയാനയിലുള്ള പഞ്ചകുലായിലെ ബഡൗത് ഗ്രാമപഞ്ചായത്തും ചെയ്തു കാട്ടിക്കൊടുത്തു. ഈ പഞ്ചായത്തില്‍ വെള്ളം വെളിയിലേക്ക് ഒഴുക്കിവിടുന്ന പ്രശ്നമുണ്ടായിരുന്നു. ഇതുകാരണം മലിനജലം അവിടെയും ഇവിടെയുമൊക്കെ  വ്യാപിച്ച് അസുഖം പരത്തിയിരുന്നു. എന്നാല്‍, ബഡൗതിലെ ആളുകള്‍ തീരുമാനമെടുത്തു ഈ മലിനജലത്തില്‍ നിന്നും സമ്പത്തുണ്ടാക്കുമെന്ന്. ഗ്രാമപഞ്ചായത്ത് ഗ്രാമത്തില്‍ നിന്ന് മൊത്തം ഒഴുകിവരുന്ന മലിനജലം ഒരു സ്ഥലത്ത് ശേഖരിച്ച് ഫില്‍ട്ടര്‍ ചെയ്യാന്‍ തുടങ്ങി. എന്നിട്ട് ഫില്‍ട്ടര്‍ ചെയ്ത ഈ വെള്ളം ഇപ്പോള്‍ ഗ്രാമത്തിലെ കൃഷിക്കാര്‍ വയലുകളില്‍ ജലസേചനത്തിനായി ഉപയോഗിക്കുന്നു. അതായത് മലിനീകരണം, മാലിന്യം, അസുഖം എന്നിവയില്‍ നിന്ന് മോചനവും കൃഷിയിടങ്ങളില്‍ ജലസേചനവും.
    സുഹൃത്തുക്കളേ, പരിസ്ഥിതി സംരക്ഷണം കൊണ്ട് എങ്ങനെ വരുമാനത്തിനുള്ള മാര്‍ഗ്ഗങ്ങളും തുറന്നു കിട്ടുന്നു എന്നതിനുള്ള ഒരു ഉദാഹരണം അരുണാചല്‍പ്രദേശിലെ തവാംഗിലും കാണാന്‍ കഴിഞ്ഞു. അരുണാചല്‍പ്രദേശിലെ മലമ്പ്രദേശത്ത് നൂറ്റാണ്ടുകളായി 'മാന്‍ശുഗു' എന്ന പേരില്‍ ഒരു കടലാസ് നിര്‍മ്മിക്കപ്പെടുന്നുണ്ട്. ഈ കടലാസ് ഇവിടെ തദ്ദേശീയമായി ലഭിക്കുന്ന 'ശുഹു ശേംഗ്' എന്നു പേരുള്ള ഒരു ചെടിയുടെ തോലില്‍ നിന്നാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് ഈ പേപ്പര്‍ നിര്‍മ്മിക്കുന്നതിന് മരങ്ങള്‍ മുറിക്കേണ്ടി വരുന്നില്ല. കൂടാതെ പേപ്പര്‍ നിര്‍മ്മിക്കുന്നതിന് ഏതെങ്കിലും രാസപദാര്‍ത്ഥം ഉപയോഗിക്കേണ്ടി വരുന്നില്ല. അതായത് കടലാസുകള്‍ പരിസ്ഥിതിയെ സംബന്ധിച്ചും സുരക്ഷിതമാണ്. കൂടാതെ ആരോഗ്യത്തിനും. ഈ കടലാസ് കയറ്റുമതി ചെയ്യപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പുതിയ ടെക്നോളജി ഉപയോഗിച്ച് വന്‍തോതില്‍ കടലാസ് നിര്‍മ്മാണം തുടങ്ങിയതോടെ ഈ പ്രാദേശിക കല നിലച്ചു പോകുന്നതിന്റെ വക്കത്ത് എത്തിയിരിക്കുന്നു. ഇപ്പോള്‍ ഒരു പ്രാദേശിക സാമൂഹ്യപ്രവര്‍ത്തകനായ ഗോംബൂ ഈ കലയെ പുനരുജ്ജീവിപ്പിക്കുവാന്‍ ശ്രമിച്ചു. ഇതുകൊണ്ട് ഇവിടത്തെ ആദിവാസികളായ സഹോദരീ സഹോദരന്മാര്‍ക്ക് തൊഴിലും ലഭിക്കുന്നുണ്ട്.
    ഞാന്‍ കേരളത്തിലെ മറ്റൊരു വാര്‍ത്ത കണ്ടു. ഇത് നമ്മളെയെല്ലാം നമ്മുടെ കടമകളെ ബോദ്ധ്യപ്പെടുത്തുന്നതാണ്. കേരളത്തില്‍ കോട്ടയത്ത് ദിവ്യാംഗനായ ഒരു വയോധികനുണ്ട്. എന്‍ എസ് രാജപ്പന്‍ സാഹിബ്. രാജപ്പന്‍ജി പക്ഷാഘാതം ബാധിച്ച കാരണം നടക്കാന്‍ കഴിയാത്ത ആളാണ്. എന്നാല്‍ ഇതുകൊണ്ട് സ്വച്ഛതയോട് - വെടിപ്പിനോടും വൃത്തിയോടുമുള്ള സമര്‍പ്പണത്തിന് - ഒരു കുറവും ഉണ്ടായിട്ടില്ല. അദ്ദേഹം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തോണിയില്‍ വേമ്പനാട്ട് കായലില്‍ പോകുകയും കായലില്‍ എറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പുറത്തെടുത്തുകൊണ്ട് വരികയും ചെയ്യുന്നു. ഒന്ന് ആലോചിച്ചു നോക്കൂ, രാജപ്പന്‍ജിയുടെ ചിന്ത എത്രത്തോളം ഉയര്‍ന്ന നിലയിലാണെന്ന്. നമ്മളും രാജപ്പന്‍ജിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് ശുചിത്വത്തിനു വേണ്ടി സാധ്യമാകുന്നിടത്തോളം നമ്മുടേതായ സംഭാവന നല്‍കണം.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നിങ്ങള്‍ കണ്ടുകാണും, അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ബംഗളൂരുവിലേക്ക് നോണ്‍ സ്റ്റോപ്പ് ഫ്ളൈറ്റ് നയിച്ചത് ഭാരതത്തില്‍ നിന്നുള്ള നാല് വനിതാ പൈലറ്റുമാരാണ് എന്നത്. പതിനായിരം കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള യാത്ര പൂര്‍ത്തിയാക്കി ഇവര്‍ 225 ല്‍പ്പരം യാത്രക്കാരെ ഭാരതത്തില്‍ എത്തിച്ചു. നിങ്ങള്‍ ഇത്തവണ ജനുവരി 26 ലെ പരേഡിലും ശ്രദ്ധിച്ചുകാണും, ഇവിടെ, ഭാരതീയ വായുസേനയിലെ രണ്ട് വനിതാ ഓഫീസര്‍മാര്‍ പുതിയ ചരിത്രം കുറിച്ചത്. ഏതു പ്രദേശത്തായാലും രാജ്യത്തെ വനിതകളുടെ പങ്കാളിത്തം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ മിക്കവാറും നാം കാണുന്നത് രാജ്യത്തെ ഗ്രാമങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം മാറ്റങ്ങളെ കുറിച്ച് വേണ്ടത്ര ചര്‍ച്ച നടക്കുന്നില്ല എന്നതാണ്. അതുകൊണ്ട് ഞാന്‍ മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നുള്ള ഒരു വാര്‍ത്ത കണ്ടപ്പോള്‍ എനിക്ക് തോന്നി മന്‍ കി ബാത്തില്‍ തീര്‍ച്ചയായും ഇതിനെ കുറിച്ച് പരാമര്‍ശിക്കണമെന്ന്. ഈ വാര്‍ത്ത വളരെ പ്രചോദനം നല്‍കുന്ന ഒന്നാണ്. ജബല്‍പൂരിലെ 'ചിപ്ഗാവി'ല്‍ കുറച്ച് ആദിവാസി വനിതകള്‍ ഒരു റൈസ് മില്ലില്‍ ദിവസവേതനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. കൊറോണ എന്ന മഹാമാരി എപ്രകാരമാണോ ലോകത്തിലെ ഓരോ വ്യക്തിയെയും സ്വാധീനിച്ചത് അതുപോലെ തന്നെ ഈ സ്ത്രീകളെയും ബാധിച്ചു. അവര്‍ ജോലി ചെയ്തിരുന്ന റൈസ് മില്ലിലെ ജോലി നിലച്ചു. സ്വാഭാവികമായും വരുമാനത്തിന് ബുദ്ധിമുട്ടുണ്ടായി തുടങ്ങി. എന്നാല്‍, ഇവര്‍ നിരാശരായില്ല. ഇവര്‍ തോറ്റുകൊടുക്കാന്‍ തയ്യാറായില്ല. അവര്‍ ഒന്നിച്ചുചേര്‍ന്ന് സ്വന്തമായി റൈസ് മില്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഇവര്‍ പണിയെടുത്തിരുന്ന മില്ലിന്റെ ഉടമസ്ഥന്‍ മെഷീനും വില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇവരില്‍ മീന രാഹംഗഡാലെജി എല്ലാ വനിതകളെയും ചേര്‍ത്ത് 'സ്വയം സഹായതാ സമൂഹം' രൂപവത്കരിച്ചു. എല്ലാവരും അവരവര്‍ മിച്ചം പിടിച്ച സമ്പാദ്യത്തില്‍ നിന്നും മൂലധനം സ്വരൂപിച്ചു. കുറവു വന്ന തുകയ്ക്കു വേണ്ടി 'ആജീവിക മിഷന്‍'ന്റെ കീഴില്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തു. നോക്കൂ, ഇങ്ങനെ ഈ ആദിവാസി സഹോദരിമാര്‍, ഒരിക്കല്‍ അവര്‍ പണിയെടുത്തിരുന്ന റൈസ് മില്‍ വിലയ്ക്കു വാങ്ങിയിരിക്കുന്നു. ഇന്നവര്‍ അവരുടെ സ്വന്തം റൈസ് മില്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇത്രയും നാളുകള്‍ കൊണ്ടു തന്നെ ഈ മില്‍ ഏകദേശം മൂന്നുലക്ഷം രൂപയും ലാഭം നേടിക്കഴിഞ്ഞിരിക്കുന്നു. ഈ ലാഭത്തില്‍ നിന്നും മീനാജിയും അവരുടെ സുഹൃത്തുക്കളും ആദ്യം തന്നെ ബാങ്ക് ലോണ്‍ വീട്ടുന്നതിനും തങ്ങളുടെ വ്യവസായം അഭിവൃദ്ധിപ്പെടുത്തുന്നതിനും തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൊറോണ സൃഷ്ടിച്ച സാഹചര്യങ്ങള്‍ നേരിടുന്നതിന് നാടിന്റെ മുക്കിലും മൂലയിലും ഇങ്ങനെയുള്ള അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇനി ഞാന്‍ നിങ്ങളോട് ബുന്ദേല്‍ഖണ്ഡിനെ കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ നിങ്ങളുടെ മനസ്സില്‍ ഉദിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാരിക്കും! ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ ഈ പ്രദേശത്തെ, ഝാന്‍സിയിലെ റാണി ലക്ഷ്മിബായിയുമായി ബന്ധപ്പെടുത്തും. അതുപോലെ തന്നെ കുറെപ്പേര്‍ ശാന്തസുന്ദരമായ 'ഓര്‍ഛ'യെ കുറിച്ച് ചിന്തിക്കും. കുറച്ചുപേര്‍ ഈ പ്രദേശത്തുണ്ടാകുന്ന കടുത്ത ചൂടിനെ കുറിച്ചും ഓര്‍ക്കും.  എന്നാല്‍, ഇപ്പോള്‍ ഇവിടെ മറ്റൊന്നാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് വളരെ താല്പര്യം ജനിപ്പിക്കുന്നതുമാകുന്നു. പിന്നെ ഇതിനെ കുറിച്ച് നാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഝാന്‍സിയില്‍ ഒരുമാസക്കാലം നീണ്ടുനിന്ന സ്ട്രോബെറി ഫെസ്റ്റിവല്‍ ആരംഭിച്ചു. എല്ലാവര്‍ക്കും ആശ്ചര്യം തോന്നാം, 'സ്ട്രോബെറിയും ബുന്ദേല്‍ഖണ്ഡും!' എന്നാല്‍ ഇതാണ് സത്യം. ഇപ്പോള്‍ ബുന്ദേന്‍ഖണ്ഡില്‍ സ്ട്രോബെറി കൃഷിയില്‍ വളരെ താല്പര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ ഇതില്‍ വലിയൊരു റോള്‍ ഝാന്‍സിയുടെ ഒരു പുത്രി ഗുര്‍ലിന്‍ ചാവളയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിയമ വിദ്യാര്‍ത്ഥിനിയായ ഗുര്‍ലീന്‍ ആദ്യം തന്റെ വീട്ടിലും പിന്നീട് വയലിലും സ്ട്രോബെറി കൃഷി വിജയകരമായി പരീക്ഷിച്ചിട്ട് ഝാന്‍സിയിലും ഇത് സാധ്യമാണെന്ന വിശ്വാസം ഉണര്‍ത്തി. ഝാന്‍സിയിലെ സ്ട്രോബെറി ഫെസ്റ്റിവല്‍ ടമ്യേ മ േവീാല രീിരലു േന് ഊന്നല്‍ നല്‍കുന്നതാണ്. ഈ മഹോത്സവത്തില്‍ക്കൂടി കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും തങ്ങളുടെ വീട്ടുവളപ്പിലോ തരിശുഭൂമിയിലോ, മട്ടുപ്പാവിലോ, ടെറസ് ഗാര്‍ഡനിലോ തോട്ടം നട്ടുപിടിപ്പിക്കുന്നതിനും സ്ട്രോബെറി കൃഷി ചെയ്യുന്നതിനും പ്രോത്സാഹനം നല്‍കി വരികയാണ്. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇങ്ങനെയുള്ള ഉദ്യമങ്ങള്‍ നാടിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്നുണ്ട്. ഒരുകാലത്ത് മലകളുടെ അടയാളമായിരുന്ന സ്ട്രോബെറി, ഇന്ന് കച്ചിലെ മണല്‍പ്പരപ്പിലും വളരാന്‍ തുടങ്ങിയിരിക്കുന്നു. ഇതോടൊപ്പം കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിച്ചുവരുന്നുണ്ട്.
    സുഹൃത്തുക്കളേ, സ്ട്രോബെറി കൃഷി പോലെയുള്ള പരീക്ഷണങ്ങള്‍ പുതിയ രീതികള്‍ കണ്ടെത്താനുള്ള വ്യഗ്രത പ്രകടമാക്കുന്നുണ്ട്. ഒപ്പം തന്നെ നമ്മുടെ നാടിന്റെ കൃഷിയിടം എങ്ങനെ പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കിയിരിക്കുന്നു എന്നും കാട്ടിത്തരുന്നു.
    സുഹൃത്തുക്കളേ, കൃഷിയെ ആധുനികവത്കരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒപ്പം തന്നെ അനേകം നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇനിയും തുടരുക തന്നെ ചെയ്യും.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഒരു വീഡിയോ കണ്ടു. ആ വീഡിയോ പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപൂരില്‍പ്പെടുന്ന 'നയാ പിംഗല' എന്ന ഗ്രാമത്തിലെ ഒരു ചിത്രകാരനായ സര്‍മുദീന്റേത് ആയിരുന്നു. രാമായണത്തെ അടിസ്ഥാനമാക്കി രചിച്ച അദ്ദേഹത്തിന്റെ പെയ്ന്റിംഗ് രണ്ടുലക്ഷം രൂപയ്ക്കാണ് വിറ്റത് എന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. ഇതുകൊണ്ട് അദ്ദേഹത്തിന്റെ ഗ്രാമവാസികള്‍ക്കും വളരെ സന്തോഷമുണ്ടായി. ഈ വീഡിയോ കണ്ടതിനുശേഷം ഈ വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ എനിക്ക് ഔത്സുക്യം ഉണ്ടായി. ഇതിന് അനുബന്ധമായി പശ്ചിമബംഗാളുമായി ബന്ധപ്പെട്ട ഒരു നല്ല ഉദ്യമത്തെ കുറിച്ച് ചില അറിവുകള്‍ കിട്ടി. അത് ഞാന്‍ തീര്‍ച്ചയായും നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. ടൂറിസം മന്ത്രാലയത്തിന്റെ റീജിയണല്‍ ഓഫീസ് മാസത്തിന്റെ ആദ്യത്തില്‍ തന്നെ ബംഗാളിലെ ഗ്രാമങ്ങളില്‍ ഒരു കിരൃലറശയഹല കിറശമ ണലലസലിറ ഏമലേംമ്യ ക്ക് തുടക്കം കുറിച്ചു. ഇതില്‍ പശ്ചിമ മിദനാപൂര്‍, ബാങ്കുരാ, ബീര്‍ഭൂ, പുരുലിയ, പൂര്‍വ്വബഡമാന്‍ എന്നിവിടങ്ങളിലെ കരകൗശല-ശില്പ കലാകാരന്മാര്‍ വിനോദസഞ്ചാരികള്‍ക്കു വേണ്ടി കരകൗശല ശില്പശാല സംഘടിപ്പിച്ചു. Incredible India Weekend Gateway   Handicraft ല്‍ ഉണ്ടായ ആകെ വില്പന കരകൗശല-ശില്പ കലാകാരന്മാര്‍ക്ക് അത്യധികം പ്രോത്സാഹനം നല്‍കുന്നതായിരുന്നു. രാജ്യം മുഴുവനും ജനങ്ങള്‍ പുതിയ സമ്പ്രദായങ്ങള്‍, ശൈലികള്‍ ആവിഷ്‌ക്കരിച്ച് നമ്മുടെ കല ജനപ്രിയമാക്കിക്കൊണ്ടിരിക്കുന്നു. ഒഡീഷയിലെ റൂര്‍ക്കലയിലെ ഭാഗ്യശ്രീ സാഹുവിനെ നോക്കൂ, അവര്‍ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മാത്രമാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി അവര്‍ കാന്‍വാസില്‍ ചിത്രരചന നടത്തുന്നത് പഠിക്കാന്‍ തുടങ്ങുകയും അതില്‍ നൈപുണ്യം നേടുകയും ചെയ്തു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് അറിയാമോ? അവര്‍ എവിടെയാണ് പെയ്ന്റ് ചെയ്തത് എന്ന് അറിയാമോ? സോഫ്റ്റ് സ്റ്റോണ്‍സില്‍! കോളേജില്‍ പോകുന്ന വഴിക്ക് ഭാഗ്യശ്രീക്ക് സോഫ്റ്റ് സ്റ്റോണ്‍സ് ലഭിച്ചു. അവര്‍ അതിനെ ശേഖരിച്ച് വെടിപ്പാക്കിയെടുത്തു. അതിനുശേഷം ദിവസവും രണ്ടുമണിക്കൂര്‍ ഈ കല്ലുകളില്‍ കാന്‍വാസ് ചിത്രങ്ങളുടെ സ്‌റ്റൈലില്‍  പെയ്ന്റിംഗ് ചെയ്തു. അവ തന്റെ സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കിത്തുടങ്ങി. ലോക്ഡൗണിനിടയ്ക്ക് അവര്‍ കുപ്പികളുടെ പുറത്തും പെയ്ന്റ് ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ അവര്‍ ഈ കലയില്‍ വര്‍ക്ക്ഷോപ്പും സംഘടിപ്പിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സുഭാഷ് ബാബുവിന്റെ ജയന്തിയോടനുബന്ധിച്ച് ഭാഗ്യശ്രീ കല്ലില്‍ തന്നെ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഞാന്‍, ഞാന്‍ അവരുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ മംഗളാശംസകളും നേരുന്നു. കലയും നിറങ്ങളും ഉപയോഗപ്പെടുത്തി വളരെയധികം പുതിയ കാര്യങ്ങള്‍ പഠിക്കുവാനും ചെയ്യാനും കഴിയും. ഝാര്‍ഖണ്ഡിലെ ദുംകയില്‍ ഇതുപോലെയുള്ള അനുപമമായ ഉദ്യമത്തെ കുറിച്ച് ഞാനറിഞ്ഞു. ഇവിടെ മിഡില്‍ സ്‌കൂളിലെ ഒരു പ്രിന്‍സിപ്പല്‍ കുട്ടികളെ വായിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഗ്രാമത്തിലെ മതിലുകളില്‍ തന്നെ ഇംഗ്ലീഷ്, ഹിന്ദി അക്ഷരങ്ങള്‍ കൊണ്ട് പെയിന്റ് ചെയ്യിപ്പിച്ചു. ഒപ്പം തന്നെ അവിടെ പല പല ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. ഇത് ഗ്രാമത്തിലെ കുട്ടികള്‍ക്ക് വളരെ സഹായകരമാകുന്നതാണ്. ഇതുപോലുള്ള ഉദ്യമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.
    എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഭാരതത്തില്‍ നിന്നും ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ, മഹാസാഗരങ്ങള്‍ക്കും മഹാദ്വീപുകള്‍ക്കും അപ്പുറം ഒരു നാടുണ്ട്. അതിന്റെ പേരാണ് ചിലി. ഭാരതത്തില്‍ നിന്നും ചിലിയില്‍ എത്താന്‍ വളരെയധികം സമയം വേണ്ടിവരും. എന്നാല്‍ ഭാരതീയ സംസ്‌കാരത്തിന്റെ നറുമണം അവിടെ വളരെ നാളുകള്‍ക്ക് മുന്‍പ് തന്നെ വ്യാപിച്ചിട്ടുണ്ട്. വളരെ വിശേഷപ്പെട്ട ഒരു കാര്യം അവിടെ യോഗ വളരെ പ്രചുരപ്രചാരം നേടിയിട്ടുണ്ട് എന്നതാണ്. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ 30 ല്‍പ്പരം യോഗാ വിദ്യാലയങ്ങള്‍ ഉണ്ട് എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. ചിലിയില്‍ അന്താരാഷ്ട്ര യോഗാദിനം അത്യധികം ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്നു. ഹൗസ് ഓഫ് ഡെപ്യൂട്ടീസില്‍ യോഗ ദിവസവുമായി ബന്ധപ്പെട്ട് വളരെ ഊഷ്മളമായ അന്തരീക്ഷമാണ് ഉളവാകുന്നത്. ഈ കൊറോണക്കാലത്ത് രോഗപ്രതിരോധശേഷിയില്‍ ഊന്നല്‍ നല്‍കുന്നതിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും യോഗയുടെ ശക്തി മനസ്സിലാക്കി അവിടത്തെ ജനങ്ങള്‍ യോഗയ്ക്ക് മുമ്പത്തേക്കാളധികം സ്ഥാനവും പ്രാധാന്യവും കല്‍പ്പിച്ചു വരുന്നു. ചിലിയിലെ കോണ്‍ഗ്രസ്, അതായത് അവിടത്തെ പാര്‍ലമെന്റ് ഒരു പ്രമേയം പാസ്സാക്കിയിട്ടുണ്ട്. അവിടെ നവംബര്‍ നാലിന് നാഷണല്‍ യോഗ ഡേ ആയി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും ഈ നവംബര്‍ നാലിന് എന്താണിത്ര പ്രത്യേകതയെന്ന്. 1962 നവംബര്‍ നാലിനാണ് ചിലിയിലെ ആദ്യത്തെ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഹോജെ റാഫാല്‍ എസ്ട്രാഡയാല്‍ സ്ഥാപിക്കപ്പെട്ടത്. ഈ ദിവസത്തെ നാഷണല്‍ യോഗ ഡേ ആയി പ്രഖ്യാപിച്ചുകൊണ്ട് എസ്ട്രാഡാജിക്കും ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ്. ഇത് ചിലിയിലെ പാര്‍ലമെന്റ് നല്‍കുന്ന വിശേഷ ആദരവാണ്. ഇതില്‍ എല്ലാ ഭാരതീയനും അഭിമാനിക്കാവുന്നതാണ്. അതുപോലെ ചിലിയിലെ പാര്‍ലമെന്റുമായി ബന്ധപ്പെട്ട മറ്റൊരു കാര്യമുണ്ട്. അത് നിങ്ങള്‍ക്ക് രസകരമായി തോന്നാം. ചിലി സെനറ്റിന്റെ വൈസ് പ്രസിഡണ്ടിന്റെ പേര് രബീന്ദ്രനാഥ് ക്വിന്റോസ് എന്നാണ്. അദ്ദേഹത്തിന് ഈ പേര് നല്‍കിയിരിക്കുന്നത് വിശ്വകവി ഗുരുദേവ് ടാഗോറില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ടാണ്.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, My gov യില്‍ മഹാരാഷ്ട്രയിലെ ജാല്‍നാ ഡോ. സ്വപ്നില്‍ മന്ത്രിയും കേരളത്തിലെ പാലക്കാട്ടെ പ്രഹ്ലാദ രാജഗോപാലും മന്‍ കീ ബാത്തില്‍ ഞാന്‍ റോഡ് സുരക്ഷയെ കുറിച്ച്  നിങ്ങളോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ മാസത്തില്‍ തന്നെ ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെ നമ്മുടെ രാജ്യം റോഡ് മാസം, അതായത് റോഡ് സുരക്ഷാ മാസം ആചരിച്ചു വരുന്നു. റോഡപകടങ്ങള്‍ നമ്മുടെ രാജ്യത്തെ മാത്രമല്ല, ലോകത്തെ മുഴുവനും വ്യാകുലപ്പെടുത്തുന്ന വിഷയമാണ്. ഇന്ന് ഭാരതത്തില്‍ റോഡ് സുരക്ഷയ്ക്കുവേണ്ടി സര്‍ക്കാരിനൊപ്പം തന്നെ വ്യക്തിപരമായ നിലയിലും സാമൂഹികവുമായ നിലയിലും പല തരത്തിലുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജീവന്‍ രക്ഷിക്കാനായുള്ള ഈ പരിശ്രമങ്ങളില്‍ നാമെല്ലാവരും സജീവമായി പങ്കാളികളാകേണ്ടതുണ്ട്.
    സുഹൃത്തുക്കളേ, റോഡുകളില്‍ വര്‍ദ്ധിക്കുന്ന ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിക്കുന്ന റോഡുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. അതില്‍ക്കൂടി കടന്നുപോകുമ്പോള്‍ നിങ്ങള്‍ക്ക് വളരെ ഇന്നവേറ്റീവായ മുദ്രാവാക്യങ്ങള്‍ കാണാന്‍ കഴിയും. 'ദിസ് ഈസ് ഹൈവേ, നോട്ട് റണ്‍വേ' എന്നോ അല്ലെങ്കില്‍ 'ബി മിസ്റ്റര്‍ ലേറ്റ് ദാന്‍ ലേറ്റ് മിസ്റ്റര്‍' എന്നൊക്കെയാവും മുദ്രാവാക്യങ്ങള്‍. ഇത് റോഡില്‍ ശ്രദ്ധാലുവായിരിക്കുന്നതു മുതല്‍ ജനങ്ങളെ ജാഗ്രത പുലര്‍ത്താന്‍ അവരെ പ്രേരിപ്പിക്കുന്നതിന് വളരെ ഫലപ്രദമാണ്. ഇനി നിങ്ങള്‍ക്ക് ഇതുപോലുള്ള ഇന്നവേറ്റീവായ മുദ്രാവാക്യങ്ങള്‍ അഥവാ catch phrases തുടങ്ങിയവ My Gov യിലേക്ക് അയക്കാവുന്നതാണ്. നിങ്ങളുടെ നല്ല മുദ്രാവാക്യങ്ങള്‍ ഈ പരിപാടിയില്‍ ഉപയോഗിക്കപ്പെടും ഉള്‍പ്പെടുത്തപ്പെടും.
    സുഹൃത്തുക്കളേ, റോഡ് സുരക്ഷയെപ്പറ്റി സംസാരിക്കുമ്പോള്‍ ഞാന്‍ നമോ ആപ്പില്‍ ലഭിച്ച കൊല്‍ക്കത്തയിലെ അപര്‍ണ്ണാ ദാസ്ജിയുടെ ഒരു പോസ്റ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. അപര്‍ണ്ണാജി എന്നോട് 'FASTag' Programme നെപ്പറ്റി സംസാരിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്. അവര്‍ പറയുന്നത് 'FASTag' വഴി യാത്രയുടെ അനുഭവം തന്നെ മാറിയിരിക്കുകയാണ്. ഇതുകൊണ്ട് തീര്‍ച്ചയായും സമയലാഭം ഉണ്ടാക്കുന്നുമുണ്ട്. ടോള്‍ പ്ലാസയില്‍ നില്‍ക്കുന്നതിനോ കാഷ് പെയ്മെന്റിനെ കുറിച്ച് വ്യാകുലപ്പെടേണ്ടതു പോലെയുള്ള ബുദ്ധിമുട്ടുകളും ഇല്ലാതാകുന്നു. അപര്‍ണ്ണാജി പറയുന്നത് ശരിയുമാണ്. മുന്‍പ് നമ്മുടെ നാട്ടില്‍ ടോള്‍ പ്ലാസകളില്‍ വണ്ടിക്ക് ശരാശരി ഏഴു മുതല്‍ എട്ട് മിനിറ്റ് വരെ നില്‍ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ 'FASTag' വന്നതിനുശേഷം ഈ സമയം ശരാശരി ഒന്നര-രണ്ടു മിനിറ്റ് മാത്രമായിരിക്കുന്നു. ടോള്‍ പ്ലാസയില്‍ നഷ്ടപ്പെടുന്ന സമയം കുറഞ്ഞതു കാരണം വണ്ടിയുടെ ഇന്ധനത്തിനും മിച്ചമുണ്ടാകുന്നു. ഇതുകൊണ്ട്  ജനങ്ങള്‍ക്ക്  ഏകദേശം ഇരുപത്തൊന്നായിരം കോടി രൂപ മിച്ചം പിടിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. അതായത് പണലാഭത്തിനൊപ്പം സമയലാഭവും. ഞാന്‍ നിങ്ങളില്‍ നിന്നെല്ലാം പ്രതീക്ഷിക്കുന്നത് എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് അവനവനെ കുറിച്ചും ശ്രദ്ധയുണ്ടാകണം. ഒപ്പം മറ്റുള്ളവരുടെ ജീവനും രക്ഷയുണ്ടാവട്ടെ.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ നാട്ടില്‍ പറയാറുണ്ട്, 'ജലബിന്ദു നിപാതേന്‍ ക്രമശ: പൂര്യതേ ഘട:' എന്തെന്നാല്‍ ഓരോ തുള്ളി കൊണ്ടാണ് കുടം നിറയുന്നത്. നമ്മുടെ ഓരോരോ പരിശ്രമത്തില്‍ കൂടിയാണ് നമ്മുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടുന്നത്. അതുകൊണ്ട് ഏതെല്ലാം ലക്ഷ്യങ്ങളോട് കൂടിയാണോ നാം 2021 ന് തുടക്കം കുറിച്ചിരിക്കുന്നത് അവയെ നാമെല്ലാവരും ചേര്‍ന്ന് പൂര്‍ത്തീകരിക്കും. എങ്കില്‍ വരൂ, നമ്മളെല്ലാം ചേര്‍ന്ന് ഈ വര്‍ഷം സാര്‍ത്ഥകമാക്കുവാനായി അവരവരുടെ ചുവടുകള്‍ മുന്നോട്ട് വെയ്ക്കാം. നിങ്ങള്‍ നിങ്ങളുടെ സന്ദേശം, നിങ്ങളുടെ ആശയം തീര്‍ച്ചയായും അയച്ചുകൊണ്ടേയിരിക്കുക. അടുത്തമാസം നമ്മള്‍ വീണ്ടും കാണും.
'ഇതി വിദാ പുനര്‍മിലനായ!' (വീണ്ടും കാണാനായി യാത്ര പറയുന്നു)
    

 



(Release ID: 1693682) Visitor Counter : 409