പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ - നോര്‍ഡിക് ഉച്ചകോടിയില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന

Posted On: 18 APR 2018 12:56AM by PIB Thiruvananthpuram

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി,  ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ലാര്‍സ് ലോക്കെ റസ്മുസെന്‍, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി ജുഹ സിപില,  ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി കര്‍ടിന്‍ ജേക്കോബ്‌ഡോയിറ്റര്‍, നോര്‍വെ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ്, സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്‍ എന്നിവരുടെ ഉച്ചകോടി ഇന്ന് സ്വീഡന്റെയും ഇന്ത്യയുടെയും പ്രധാനമന്ത്രിമാരുടെ ആതിഥേയത്വത്തില്‍ സറ്റോക്ക്‌ഹോമില്‍ നടന്നു.

നോര്‍ഡിക് രാഷ്ട്രങ്ങളുടെ  ഇന്ത്യയുമായുള്ള സഹകരണം ദൃഢമാക്കുമെന്ന് സമ്മേളനത്തില്‍ പ്രധാനമന്ത്രിമാര്‍ ഉറപ്പു നല്കി.  ആഗോള സുരക്ഷ, സാമ്പത്തിക വളര്‍ച്ച, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു സമ്മേളനത്തിലെ  ചര്‍ച്ചാ വിഷയങ്ങള്‍.  സുസ്ഥിര വികസന ലക്ഷ്യങ്ങളും, സമഗ്ര സാമ്പത്തിക വളര്‍ച്ചയും നേടുന്നതിനുള്ള രാസത്വരകമെന്ന നിലയില്‍ സ്വതന്ത്ര വ്യാപാരത്തിനുള്ള പ്രാധാന്യം പ്രധാനമന്ത്രിമാര്‍ ആവര്‍ത്തിച്ചു.
പരസ്പര ബന്ധിതമായ ലോകത്തില്‍ ഇന്ത്യയും നോര്‍ഡിക് രാഷ്ട്രങ്ങളുമായുള്ള പരസ്പര ഉടമ്പടികള്‍ക്ക് നവീകരണവും ഡിജിറ്റല്‍ രൂപാമാറ്റവും അടിസ്ഥാനമിടുമെന്ന് പ്രധാനമന്ത്രിമാര്‍ അംഗീകരിച്ചു.

ആഗോള നവീകരണത്തിന്റെ മുന്‍നിരക്കാര്‍ എന്ന നിലയിലുള്ള നോര്‍ഡിക് രാഷ്ട്രങ്ങളുടെ പങ്ക് സമ്മേളനം ഊന്നിപ്പറഞ്ഞു. നവീകരണ സംവിധാനങ്ങളില്‍  പൊതുമേഖലയെയും സ്വകാര്യ മേഖലയെയും വൈജ്ഞാനിക മേഖലയെയും ശക്തമായി സഹകരിപ്പിച്ചുകൊണ്ടുള്ള നോര്‍ഡിക് സമീപനവും, ഇന്ത്യയുടെ കഴിവുകളും നൈപുണ്യവും ഏതേതു മേഖലകളില്‍ കൂട്ടായി പ്രയോജനപ്പെടുത്താമെന്നും  സമ്മേളനം ചര്‍ച്ച ചെയ്തു.

മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, ക്ലീന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളെ  അഭിവൃദ്ധിയിലേയ്ക്കും സുസ്ഥിര വികസനത്തിലേയ്ക്കുമുള്ള മാര്‍ഗ്ഗമായി സ്വീകരിച്ചുകൊണ്ട് നവീകരണത്തിനും ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കുമായി നിലകൊള്ളുന്ന ഇന്ത്യയുടെ ശക്തമായ പ്രതിജ്ഞാബദ്ധത സമ്മേളനം ഊന്നിപ്പറഞ്ഞു.

ശുദ്ധ സാങ്കേതിക വിദ്യകള്‍, സാമുദ്രിക പരിഹാരങ്ങള്‍, തുറമുഖ നവീകരണം, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, ജീവശാസ്ത്രം, കൃഷി എന്നിവയ്ക്കുള്ള നോര്‍ഡിക് പരിഹാരങ്ങളും ചര്‍ച്ചാ വിഷയമായി.  ഇന്ത്യ ഗവണ്‍മെന്റിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതികളെ സഹായിക്കാന്‍ ലക്ഷ്യമിടുന്ന നോര്‍ഡിക് സുസ്ഥിര നഗര പദ്ധതി സമ്മേളനം സ്വാഗതം ചെയ്തു.

 നോര്‍ഡിക് രാജ്യങ്ങളുടെയും ഇന്ത്യയുടെയും തനതായ കഴിവുകള്‍ വ്യാപാര,  നിക്ഷേപ വൈവിധ്യവത്ക്കരണ മേഖലകളില്‍ പരസ്പരം സഹായകമാകുമെന്ന് പ്രധാനമന്ത്രിമാര്‍ വിലയിരുത്തി. നിയമപരമായ  പരസ്പര വ്യാപാരങ്ങളും അന്താരാഷ്ട്ര വ്യാപാരങ്ങളും അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും എത്രത്തോളം പ്രധാനമാണ് എന്ന് അവര്‍ അടിവരയിട്ടു പറഞ്ഞു. വ്യവസായങ്ങള്‍ ചെയ്യാനുള്ള സാഹചര്യങ്ങള്‍ ലളിതമാക്കണമെന്ന്   നോര്‍ഡിക് രാഷ്ട്രങ്ങളും ഇന്ത്യയും ഊന്നിപ്പറഞ്ഞു.
ഭീകരവാദവും തീവ്രവാദ പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര സമൂഹത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായി പ്രധാന മന്ത്രിമാര്‍ വിലയിരുത്തി.  മനുഷ്യാവകാശങ്ങള്‍, ജനാധിപത്യം,  നിയമവാഴ്ച്ച, എന്നിവയില്‍ അടിസ്ഥാനമായുള്ള സൈബര്‍ സുരക്ഷ ഉള്‍പ്പെടെയുള്ള  ആഗോള സുരക്ഷ,  നിയമവിധേയമായ അന്താരാഷ്ട്ര സംവിധാനത്തോടുള്ള പ്രതിജ്ഞാബദ്ധത എന്നിവയും ചര്‍ച്ച ചെയ്യപ്പെട്ടു. കയറ്റുമതി നിയന്ത്രണവും അണ്വായുധ നിരോധനവും ചര്‍ച്ച ചെയ്തു. ആണവ  വിതരണ  ഗ്രൂപ്പില്‍ അംഗത്വത്തി്‌നുള്ള ഇന്ത്യയുടെ അപേക്ഷ നോര്‍ഡിക് രാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തു. ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ അനുകൂലമായ തീരുമാനം ഉണ്ടാകുന്നതിന് ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്ന് അവര്‍ വാഗാദനം ചെയ്തു.

അംഗരാജ്യങ്ങള്‍ അജണ്ട 2030 കൈവരിക്കുന്നതിന് ഐക്യരാഷ്ട്ര സഭയുടെയും സെക്രട്ടറി ജനറലും നടത്തുന്ന  നവീകരണ ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രിമാര്‍ പിന്തുണ അറിയിച്ചു. വികസനം, സമാധാന ശ്രമങ്ങള്‍, സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കല്‍ എന്നീ മേഖലകളില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സമ്മേളനം തീരുമാനിച്ചു. യുഎന്‍ സുരക്ഷാസമിതി നവീകരിക്കണമെന്ന് ഇന്ത്യയും നോര്‍ഡിക് രാജ്യങ്ങളും ആവശ്യപ്പെട്ടു. 21-ാം നൂറ്റാണ്ടിന്റെ  യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി സമിതിയിലെ സ്ഥിരവും താത്കാലികവുമായ അംഗങ്ങളുടെ സംഖ്യയില്‍ വികസനം ഉള്‍പ്പെടെയുള്ള ഫലപ്രദവും പ്രത്യുത്തരാത്മകവുമായ മാറ്റങ്ങളാണ് സമ്മേളനം ആവശ്യപ്പെട്ടത്. സുരക്ഷാ സമിതിയിലേയ്ക്ക് ഇന്ത്യയുടെ ശക്തമായ സ്ഥാനാര്‍ത്ഥിത്വത്തെ നോര്‍ഡിക് രാജ്യങ്ങള്‍ പിന്താങ്ങി.
പാരീസ് ഉടമ്പടി , അജണ്ട 2030 എന്നിവ നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രിമാര്‍ ആവര്‍ത്തിച്ച് പിന്തുണ അറിയിച്ചു. ശുദ്ധ ഊര്‍ജ്ജം, പാരമ്പര്യേതര ഊര്‍ജ്ജം, ഊര്‍ജ്ജ കാര്യക്ഷമത വര്‍ധന, ശുദ്ധമായ ഊര്‍ജ്ജോത്പാദനത്തിനുള്ള സാങ്കേതിക വിദ്യ എന്നിവയ്ക്കായി തുടര്‍ന്നും പരിശ്രമിക്കാന്‍ അവര്‍ തീരുമാനിച്ചു.  രാഷ്ട്രീയത്തിലും സമൂഹത്തിലും സാമ്പത്തിക ജീവിത്തിലും വനിതകളുടെ പൂര്‍ണവും അര്‍ത്ഥപൂര്‍ണവുമായ പങ്കാളിത്തം സമഗ്ര വികസനത്തിനുള്ള ആണിക്കല്ലായി പ്രധാനമന്ത്രിമാര്‍ വിലയിരുത്തുകയും സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനെ ഏകകണ്ഠമായി അനുകൂലിക്കുകയും ചെയ്തു.

പുതിയ കണ്ടുപിടുത്തങ്ങള്‍, സാമ്പത്തിക വളര്‍ച്ച, സുസ്ഥിര പരിഹാരങ്ങള്‍, പരസ്പര പ്രയോജനകരമായ വ്യാപരം, നിക്ഷേപം എന്നിവയ്ക്കായി സഹകരിക്കാന്‍ പ്രധാനമന്ത്രിമാര്‍ തീരുമാനിച്ചു. വിദ്യാഭ്യാസം, സംസ്‌കാരം, തൊഴില്‍, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ േേനാര്‍ഡിക് രാജ്യങ്ങളിലേയും ഇന്ത്യയിലെയും ജനങ്ങള്‍ തമ്മിലുള്ള ശക്തമായ സമ്പര്‍ക്കത്തിന്റെ പ്രാധാന്യം സമ്മേളനം ഉന്നിപ്പറഞ്ഞു.  
AJ MRD –304

 



(Release ID: 1529508) Visitor Counter : 75