പ്രധാനമന്ത്രിയുടെ ഓഫീസ്
കൂട്ടായ പ്രയത്നത്തിനും ഇന്ത്യക്കായി പ്രവർത്തിക്കാനും യുവാക്കളോട് ആഹ്വാനംചെയ്ത് പ്രധാനമന്ത്രി
അധിക്ഷേപങ്ങൾ ഒരിക്കലും ഒന്നിനും പരിഹാരമാകില്ലെന്നും, വഴിതെറ്റിപ്പോയവരെ ശരിയായ പാതയിലേക്കു നയിക്കുകയാണു കാലഘട്ടത്തിന്റെ ആവശ്യമെന്നും പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
31 JUL 2026 11:47PM by PIB Thiruvananthpuram
അധിക്ഷേപങ്ങൾ ഒരിക്കലും ഒന്നിനും പരിഹാരമാകില്ലെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. വഴിതെറ്റിപ്പോയവരെ ശരിയായ പാതയിലേക്കു നയിക്കണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
ജന്തർ മന്തറിലുണ്ടായ സംഭവത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, തനിക്കെതിരെയും അന്തരിച്ച തന്റെ അമ്മയ്ക്കെതിരെയും അസഭ്യവർഷം നടത്തുന്നതു രാജ്യവും ലോകവും കണ്ടതാണെന്നു വ്യക്തമാക്കി. ഇത്തരം പെരുമാറ്റങ്ങളിൽ സമൂഹത്തിൽ കോപം ഉണ്ടാകുന്നതു സ്വാഭാവികമാണെങ്കിലും, തെറ്റുകൾ സംഭവിക്കുന്ന സമയമാണു കുട്ടിക്കാലമെന്നും അതിൽനിന്നു പഠിക്കാനും തിരുത്താനും അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഴിതെറ്റിപ്പോയ ഇത്തരം കുട്ടികളെ ശിക്ഷിക്കുന്നതിനോ, കോടതി കയറ്റിയിറക്കുന്നതിനോ, സാമൂഹികമായി വേട്ടയാടുന്നതിനോ പകരം, അവരെ ചേർത്തുപിടിക്കുകയും ശരിയായ പാത കാണിച്ചുകൊടുക്കുകയുമാണു വേണ്ടതെന്നു പ്രധാനമന്ത്രി പറഞ്ഞു. താൻ അവരോടു ക്ഷമിക്കാൻ ആഗ്രഹിക്കുന്നുവെന്നു വ്യക്തമാക്കിയ അദ്ദേഹം, ഈ മനോഭാവം സ്വീകരിക്കാൻ സമൂഹത്തോടും അഭ്യർഥിച്ചു.
രാജ്യത്തിനായി ഒന്നിച്ചു മുന്നേറാനും, തെറ്റുകളിൽനിന്നു പഠിച്ച് സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനംചെയ്തു. രാജ്യം വേഗത്തിൽ പുരോഗമിക്കുകയാണെന്നും ഓരോ ചെറുപ്പക്കാരനും ജീവിതത്തിൽ മുന്നേറണമെന്നാണു താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിനായി എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്നു ശ്രീ മോദി അഭ്യർഥിച്ചു.
യുവാക്കളെ ശരിയായ പാതയിലേക്കു നയിക്കുന്നതിനെക്കുറിച്ചുള്ള വീഡിയോ പങ്കിട്ട് ശ്രീ മോദി കുറിച്ചതിങ്ങനെ:
“അധിക്ഷേപങ്ങൾ ഒരിക്കലും ഒന്നിനും പരിഹാരമാകില്ല.
വഴിതെറ്റിയവരെ നമുക്കു ശരിയായ പാതയിലേക്കു നയിക്കാം.
നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം.
നമുക്ക് ഇന്ത്യക്കായി പ്രയത്നിക്കാം.”
-NK-
( റിലീസ് ഐ.ഡി: 2292847)
സന്ദര്‍ശക കൗണ്ടര്‍ : 21
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada