രാജ്യരക്ഷാ മന്ത്രാലയം
ആസിയാൻ പ്രതിരോധ മന്ത്രിമാരുമായി രക്ഷാ മന്ത്രി ക്വാലാലംപൂരിലെ അനൗപചാരിക യോഗത്തിൽ കൂടിക്കാഴ്ച നടത്തി
ഇന്തോ-പസഫിക് മേഖലയിലെ ഉത്തരവാദിത്വമുള്ള ഒരു ശക്തി കേന്ദ്രം എന്ന നിലയിൽ ഇന്ത്യയുടെ പങ്കിനെ ആസിയാൻ പ്രകീർത്തിച്ചു
प्रविष्टि तिथि:
01 NOV 2025 10:29AM by PIB Thiruvananthpuram
മലേഷ്യയിലെ ക്വാലാലംപൂരിൽ 2025 ഒക്ടോബർ 31ന് നടന്ന ഇന്ത്യ-ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ രണ്ടാമത് അനൗപചാരിക യോഗത്തിൽ ആസിയാൻ പ്രതിരോധ മന്ത്രിമാരുമായി രക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. യോഗത്തിൽ, ഇന്തോ-പസഫിക് മേഖലയുടെ സമാധാനത്തിനും സ്ഥിരതക്കും ഇന്ത്യ വഹിക്കുന്ന മുഖ്യ പങ്കിനെ മന്ത്രിമാർ അഭിനന്ദിച്ചു. കൂടാതെ, പ്രാദേശിക തലത്തിൽ ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ആലോചന നടത്തി.

ആസിയാൻ-ഇന്ത്യ പ്രതിരോധ മന്ത്രിമാരുടെ രണ്ടാമത് അനൗപചാരിക യോഗം ആസിയാനുമായി ഇന്ത്യയുടെ തന്ത്രപരമായ സമഗ്ര പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അവസരമാണെന്ന് രക്ഷാ മന്ത്രി പറഞ്ഞു. പ്രത്യേകിച്ച്, 2026–2030ലെ ആസിയാൻ-ഇന്ത്യ പ്രവർത്തന പദ്ധതിയുടെ പ്രതിരോധ, സുരക്ഷാ ഘടകങ്ങൾ ഇതിന് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഎൻ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ സ്ത്രീകൾക്കായുള്ള ആസിയാൻ-ഇന്ത്യ സംരംഭം, ആസിയാൻ-ഇന്ത്യ പ്രതിരോധ ബൗദ്ധിക സംവാദം എന്നീ രണ്ട് ഭാവി സംരംഭങ്ങൾ അദ്ദേഹം പ്രഖ്യാപിച്ചു.

എ.ഡി.എം.എം ചെയർമാനായ മലേഷ്യൻ പ്രതിരോധ മന്ത്രി, ശ്രീ രാജ് നാഥ് സിംഗിനെ സ്വാഗതം ചെയ്യുകയും ഇന്ത്യയെ ഒരു ശക്തികേന്ദ്രമായി വിശേഷിപ്പിക്കുകയും ചെയ്തു. സൈബർ, ഡിജിറ്റൽ പ്രതിരോധ മേഖലയിലും പ്രതിരോധ വ്യവസായത്തിലും നൂതനാശയത്തിലും ഇന്ത്യയുമായുള്ള ഇടപെടൽ കൂടുതൽ ആഴത്തിലാക്കുന്നതിലൂടെ ആസിയാൻ ഒരു കൂട്ടായ്‌മ എന്ന നിലയിൽ നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആസിയാൻ അംഗരാജ്യങ്ങൾക്ക് പ്രയോജനകരമാകുന്ന ഒരു സ്വാശ്രയ പ്രതിരോധ വ്യവസായവും സാങ്കേതിക ഗവേഷണ ആവാസവ്യവസ്ഥയും സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശേഷിയെ അദ്ദേഹം പ്രകീർത്തിച്ചു.
ഒരു ശക്തി കേന്ദ്രം എന്ന നിലയിൽ അന്താരാഷ്ട്ര നിയമത്തോടും ബഹുമുഖ വാദത്തോടും ഇന്ത്യ പുലർത്തുന്ന ബഹുമാനത്തെ ഫിലിപ്പീൻസ് പ്രതിരോധ മന്ത്രി പ്രശംസിച്ചു. യുഎൻ സമുദ്ര നിയമ കൺവെൻഷനോട് ഇന്ത്യ വിശ്വസ്തത പ്രകടമാക്കുന്നതിലൂടെ, മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യ ഒരു മാതൃകയായിട്ടുണ്ട്. ഇന്തോ-പസഫിക് മേഖലയിൽ ആദ്യം തന്നെ പ്രതികരിക്കുന്ന രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ പങ്കിനെ അഭിനന്ദിച്ച അദ്ദേഹം, വരാനിരിക്കുന്ന ഇന്ത്യ-ആസിയാൻ സമുദ്രാഭ്യാസത്തിന് പൂർണ്ണ പിന്തുണ നൽകി. കൂടാതെ ഫിലിപ്പീൻസ് പ്രത്യേക സാമ്പത്തിക മേഖലയിൽ നടക്കാനിരിക്കുന്ന സംയുക്ത സഹകരണ പ്രവർത്തനത്തെ എടുത്തുകാണിക്കുകയും ചെയ്തു.

സമാനമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചുകൊണ്ട്, കംബോഡിയൻ പ്രതിരോധ മന്ത്രി ഇന്ത്യയുടെ ഉയർച്ചയെ പ്രശംസിക്കുകയും യുഎൻ സമാധാന പരിപാലന പ്രവർത്തനങ്ങളുടെ പരിശീലനം, എച്ച്എംഎ, മിലിട്ടറി മെഡിസിൻ എന്നിവയിൽ നൽകിയ സംഭാവനകൾ എന്നിവക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
ഫിലിപ്പീൻസ്, കംബോഡിയ പ്രതിരോധ മന്ത്രിമാരുടെ സമാന അഭിപ്രായം ആവർത്തിച്ചുകൊണ്ട്, മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാനുള്ള ഇന്ത്യയുടെ കഴിവിലും ശേഷിയിലും ആസിയാന് വിശ്വാസമുണ്ടെന്ന് സിംഗപ്പൂർ പ്രതിരോധ മന്ത്രി വ്യക്തമാക്കി. കൂടുതൽ സംയുക്ത പ്രവർത്തനങ്ങൾ, നയ സംഭാഷണങ്ങൾ, സംയുക്ത അഭ്യാസങ്ങൾ, ഇന്ത്യയും ആസിയാനും തമ്മിൽ യുവാക്കൾക്കായുള്ള ഇടപെടലുകൾ എന്നിവ ഭാവിയിലെ സഹകരണത്തിന് അടിത്തറയിടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തിൽ നിന്നും സാങ്കേതിക ആവാസ വ്യവസ്ഥയിൽ നിന്നും ആസിയാൻ സമൂഹത്തിന് പ്രയോജനം ലഭിക്കുമെന്ന് തായ്‌ലൻഡ് പ്രതിരോധ മന്ത്രി പറഞ്ഞു. ഉൽപ്പാദന മേഖലയിൽ 'പ്രാദേശിക സ്വാശ്രയത്വ'ത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.
ആസിയാൻ പ്രതിരോധ മന്ത്രിമാർ ഈ സംരംഭങ്ങളെ സ്വാഗതം ചെയ്യുകയും ഇന്ത്യ-ആസിയാൻ തന്ത്രപരമായ പങ്കാളിത്തം വിപുലമാക്കുന്നതിന് ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള ഇടപെടൽ പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെടുകയും ചെയ്തു.

***
(रिलीज़ आईडी: 2185099)
आगंतुक पटल : 26