രാജ്യരക്ഷാ മന്ത്രാലയം
ധീരതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നവഭാരതം ഇനി ഭീകരവാദത്തിന് ഇരയാകില്ലെന്നും ശക്തിയും തന്ത്രവുമുപയോഗിച്ച് പ്രതികരിക്കുമെന്നും ഓപ്പറേഷൻ സിന്ദൂർ തെളിയിക്കുന്നു: രാജ്യരക്ഷാ മന്ത്രി
‘ഭീകരതയോട് ഇന്ത്യ സ്വീകരിക്കുന്ന നയമാറ്റം രാജ്യത്തെ സൈനികരുടെ സമാനതകളില്ലാത്ത വീര്യത്തിന്റെയും സമർപ്പണത്തിന്റെയും ഫലം’
Posted On:
20 JUN 2025 7:45PM by PIB Thiruvananthpuram
ധീരതതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നവഭാരതം ഇനി ഭീകരവാദത്തിന് ഇരയാകില്ലെന്നും ശക്തിയും തന്ത്രവുമുപയോഗിച്ച് പ്രതികരിക്കുമെന്നുമുള്ള ശക്തമായ സന്ദേശം ഭീകരവാദികള്‍ക്കും അവരുടെ സംരക്ഷകര്‍ക്കും ഓപ്പറേഷൻ സിന്ദൂർ നൽകിയെന്ന് രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. 2025 ജൂൺ 20 ന് ജമ്മുകശ്മീരിലെ ഉധംപൂരില്‍ വടക്കന്‍ കമാൻഡിലെ സൈനികരുമായി സംവദിക്കുകായിരുന്നു അദ്ദേഹം. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിൽ സായുധ സേനയുടെയും രഹസ്യാന്വേഷണ ഏജൻസികളുടെയും കൃത്യതയെയും ഏകോപനത്തെയും ധീരതയെയും അഭിനന്ദിച്ച ശ്രീ രാജ്നാഥ് സിങ് ഭീകരവാദത്തോട് ഇന്ത്യ സ്വീകരിക്കുന്ന നയത്തിലെ മാറ്റം സമാനതകളില്ലാത്ത ധീരതയുടെയും സമർപ്പണത്തിന്റെയും ഫലമാണെന്ന് വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിനെ കേവലം സൈനിക നടപടി എന്നതിലുപരി അതിർത്തിക്കപ്പുറത്ത് ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും നല്‍കിയ മുന്നറിയിപ്പാണെന്ന് വിശേഷിപ്പിച്ച രാജ്യരക്ഷാമന്ത്രി ഇന്ത്യ ഇനി ഭീകരവാദത്തെ സഹിക്കില്ലെന്നും ഐക്യത്തിനും അഖണ്ഡതയ്ക്കും കോട്ടം തട്ടിയാല്‍ ഉചിതമായ മറുപടി നൽകുമെന്നും വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ഇതൊരു താൽക്കാലിക വിരാമം മാത്രമാണെന്നും അയൽരാജ്യത്തെ അറിയിക്കാനാഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക ജീവിതത്തെ ധീരതയും ത്യാഗവും നിറഞ്ഞതെന്ന് നിർവചിച്ച ശ്രീ രാജ്നാഥ് സിങ് മാതൃരാജ്യത്തിനുവേണ്ടി സായുധ സേനകൾ നൽകുന്ന സേവനങ്ങൾക്ക് രാഷ്ട്രം എന്നും കടപ്പെട്ടിരിക്കുമെന്ന് കൂട്ടിച്ചേർത്തു.
2025 ലെ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൈനികഅത്താഴ വിരുന്നിൽ പകെടുക്കവേ, സൈനിക ജീവിതത്തിൽ ശക്തിയുടെയും ക്ഷേമത്തിന്റെയും പ്രാധാന്യം അടിവരയിട്ട് ശാരീരിക - മാനസിക ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ രാജ്യരക്ഷാ മന്ത്രി അവരോട് അഭ്യർത്ഥിച്ചു. നിങ്ങൾ ശക്തരാണെങ്കിൽ രാജ്യാതിർത്തികൾ ശക്തമാകുമെന്നും അതിർത്തികൾ ശക്തമാകുമ്പോൾ ഇന്ത്യ ശക്തിയാര്‍ജിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖുക്രി നൃത്തം, ഭാൻഗ്ര, കളരിപ്പയറ്റ്, ഝാൻസ് പതക് എന്നിവയുൾപ്പെടെ സാംസ്കാരിക പരിപാടികളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വടക്കന്‍ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ, മറ്റ് മുതിർന്ന ഇന്ത്യൻ കരസേന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
****************
(Release ID: 2138267)