തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ഉപതിരഞ്ഞെടുപ്പുകളിൽ നിരവധി പുതുസജ്ജീകരണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍: മൊബൈൽ സൂക്ഷിപ്പ് സൗകര്യം; നവീകരിച്ച VTR പങ്കിടൽ; വോട്ടിങ് കേന്ദ്രങ്ങളുടെ 100% വെബ്കാസ്റ്റിങ്

Posted On: 19 JUN 2025 7:47PM by PIB Thiruvananthpuram
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടത്തിയ ഉപതിരഞ്ഞെടുപ്പിൽ  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിങ് സന്ധുവും ഡോ. വിവേക് ജോഷിയും ചേർന്ന്  വിഭാവനം ചെയ്ത് കഴിഞ്ഞ നാല് മാസത്തിനിടെ തുടക്കം കുറിച്ച നിരവധി പുതിയ സുപ്രധാന സംരംഭങ്ങൾ വിജയകരമായി നടപ്പാക്കാനായി.  

ഗുജറാത്തിലെ 24-കദി  (എസ്‌സി), 87-വിസാവദർ, കേരളത്തിലെ 35-നിലമ്പൂർ,  പഞ്ചാബിലെ 64-ലുധിയാന വെസ്റ്റ്, പശ്ചിമ ബംഗാളിലെ 80-കാളിഗഞ്ച് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.   ഉപതിരഞ്ഞെടുപ്പുകളിൽ അഞ്ച് മണ്ഡലങ്ങളിലെ 1354 വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ വോട്ടെടുപ്പ് നടന്നു.

എല്ലാ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും വോട്ടർമാർക്ക് മൊബൈൽ ഫോണ്‍ സൂക്ഷിക്കാന്‍  സൗകര്യം, വോട്ടെടുപ്പ് കേന്ദ്രത്തില്‍നിന്ന് വോട്ടര്‍മാര്‍  പുറത്തുപോകുന്നതിന് മുന്‍പ് പ്രിസൈഡിംഗ് ഓഫീസർ VTR വിവരങ്ങള്‍ പുതുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ, വോട്ടെടുപ്പ് നില പങ്കിടുന്ന പ്രക്രിയ മെച്ചപ്പെടുത്താനും ഏകദേശ വോട്ടിങ് പ്രവണത  വേഗത്തിൽ ലഭ്യമാക്കാനും സംവിധാനം,  മുഴുവൻ വോട്ടെടുപ്പ് പ്രക്രിയയുടെയും നിരന്തര നിരീക്ഷണം ഉറപ്പാക്കാന്‍ മുഴുവന്‍ കേന്ദ്രങ്ങളിലും  വെബ്‌കാസ്റ്റിങ്, എല്ലാ പ്രിസൈഡിംഗ് ഓഫീസർമാർക്കും വ്യക്തിഗത വോട്ടെടുപ്പ് പരിശീലനം എന്നിവ പുതിയ സംരംഭങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഉപതിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍പട്ടികയുടെ  പ്രത്യേക സംഗ്രഹ പരിഷ്കരണവും (Special Summary Revision - SSR) നടത്തി.

ആദ്യമായി എല്ലാ വോട്ടെടുപ്പ് കേന്ദ്രങ്ങളുടെയും  പ്രവേശന കവാടത്തിൽ വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ  മൊബൈൽ സൂക്ഷിപ്പ് സൗകര്യം പ്രയോജനപ്പെടുത്താനായി.  നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മൊബൈൽ ഫോണുകള്‍  വ്യാപകമായതും വോട്ടെടുപ്പ് കേന്ദ്രത്തില്‍  പ്രവേശിക്കുന്നതിന് മുന്‍പ് മൊബൈൽ ഫോണുകൾ എവിടെ സൂക്ഷിക്കണമെന്നത് സംബന്ധിച്ച് മുതിർന്ന പൗരന്മാരും സ്ത്രീകളും ഭിന്നശേഷിക്കാരുമടക്കം വോട്ടർമാർ നേരിടുന്ന വെല്ലുവിളികളും കണക്കിലെടുത്താണ്  നടപടി. വോട്ടെടുപ്പ് കേന്ദ്രങ്ങളുടെ പ്രവേശന കവാടത്തിൽ  മൊബൈൽ ഫോണുകൾ നിക്ഷേപിക്കാന്‍ ചെറിയ പെട്ടികളോ ബാഗുകളോ നൽകിയിരുന്നു. ഈ പ്രക്രിയ സുഗമമാക്കാന്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരെയും വിന്യസിച്ചു.

ഏകദേശ വോട്ടെടുപ്പ് പ്രവണതയുടെ പുതുക്കലിലെ കാലതാമസം കുറയ്ക്കുന്നതിന് വോട്ടെടുപ്പ് ദിവസം ഓരോ രണ്ട് മണിക്കൂറിലും പുതിയ ഇസിഐ-നെറ്റ് ആപ്പിൽ വോട്ട് ചെയ്തവരുടെ എണ്ണം നേരിട്ട് രേഖപ്പെടുത്താൻ വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ  പ്രിസൈഡിംഗ് ഓഫീസർക്ക് സാധിക്കുംവിധം നവീകരിച്ച VTR പങ്കിടൽ പ്രക്രിയയും വിജയകരമായി നടപ്പാക്കി. ഇത് നിയോജകമണ്ഡല തലത്തില്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ സംഗ്രഹിച്ചു.  നേരത്തേതുപോലെ ഓരോ രണ്ട് മണിക്കൂറിലും ഏകദേശ വോട്ടിംഗ് ശതമാന പ്രവണത പുറത്തുവിട്ടു. കൂടാതെ വോട്ടെടുപ്പ് അവസാനിച്ച് പ്രിസൈഡിംഗ് ഓഫീസർമാർ വോട്ടെടുപ്പ് കേന്ദ്രത്തില്‍നിന്ന്  പുറത്തുപോകുന്നതിന് മുമ്പ് വോട്ടർമാരുടെ  വിവരങ്ങള്‍ ഇസിഐ-നെറ്റിൽ രേഖപ്പെടുത്തുകയും  നിയോജകമണ്ഡലം തിരിച്ച് പുതുക്കിയ VTR ആപ്പിൽ ഇന്റര്‍നെറ്റ് ലഭ്യതയ്ക്ക് വിധേയമായി പോള്‍ ചെയ്ത വോട്ടുകളുടെ ഏകദേശ ശതമാനം ലഭ്യമാകുമെന്ന് ഉറപ്പാക്കാനുമായി.  മൊബൈൽ നെറ്റ്‌വർക്കുകൾ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ഓഫ്‌ലൈനാക്കി രേഖപ്പെടുത്തിയ വിവരങ്ങള്‍ കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചയുടന്‍  സമന്വയിപ്പിക്കാം.  

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ഒന്നൊഴികെ എല്ലാ വോട്ടിങ് കേന്ദ്രങ്ങളിലും  തിരഞ്ഞെടുപ്പ് ദിവസത്തെ പ്രവർത്തനങ്ങളുടെ 100% വെബ്കാസ്റ്റിങ്  കമ്മീഷൻ ഉറപ്പാക്കി. നിർണായക പ്രക്രിയയുടെ സുഗമമായ നടത്തിപ്പും വോട്ടെടുപ്പ് നടപടിക്രമങ്ങളുടെ ലംഘനമില്ലെന്നും ഉറപ്പാക്കാൻ വെബ്കാസ്റ്റിങ് പൂര്‍ണമായി നിരീക്ഷിച്ചു. RO, DEO, CEO തലങ്ങളിലെ പ്രത്യേക നിരീക്ഷണ സംഘങ്ങള്‍  വോട്ടെടുപ്പ് നടപടിക്രമങ്ങളിൽ കർശന ജാഗ്രത പുലര്‍ത്തി.
 
***************

(Release ID: 2138008)
Read this release in: English , Urdu , Hindi , Gujarati