ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നിലവിലുള്ള സർക്കാർ നിസ്സഹായരാണ്; കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ല: ഉപരാഷ്ട്രപതി

ജഡ്ജിയെ നീക്കം ചെയ്യാനുള്ള പ്രമേയമാണോ പരിഹാരം? ഒരു കുറ്റകൃത്യം അല്ലെങ്കിൽ കുറ്റകരമായ പ്രവൃത്തി നടന്നിട്ടുണ്ടെങ്കിൽ, എന്തുകൊണ്ട് ശിക്ഷിക്കപ്പെടുന്നില്ല? ഉപരാഷ്ട്രപതി ചോദിക്കുന്നു

Posted On: 06 JUN 2025 7:14PM by PIB Thiruvananthpuram
"നിലവിലുള്ള സർക്കാർ നിസ്സഹായരാണ്. ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലും സർക്കാരിന് കഴിയുന്നില്ല. കാരണം ഒരു കോടതി ഉത്തരവ് നിലനിൽക്കുന്നു. ആ ഉത്തരവ് മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ്. ഏതാണ്ട് അജയ്യമായ പരിരക്ഷയാണ് അത് നൽകുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. നീതിന്യായവ്യവസ്ഥയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ അനുമതി നൽകാത്തതിനാൽ, ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലും കഴിയാത്ത സാഹചര്യം. അതിനാൽ ഞാൻ സ്വയം ഒരു ചോദ്യം ചോദിക്കുന്നു, വേദനയോടെ, ആഴത്തിലുള്ള വേദനയോടെ, ആശങ്കയോടെ, ആകുലതയോടെ, - എന്തുകൊണ്ട് അനുമതി നൽകിയില്ല? ഉടനടി ചെയ്യാൻ കഴിയുമായിരുന്ന ഏറ്റവും ലളിതമായ കാര്യമായിരുന്നു അത്." ഉപരാഷ്ട്രപതി ശ്രീ  ജഗദീപ് ധനക്കാർ ഇന്ന് പറഞ്ഞു.

അദ്ദേഹം തുടർന്നു പറഞ്ഞു, "ഞാൻ ഈ വിഷയം നിരന്തരം ഉന്നയിക്കുന്നു. ഒടുവിൽ, ഒരു ജഡ്ജിയെ നീക്കം ചെയ്യാൻ ഒരു പ്രമേയം കൊണ്ടുവന്നു എന്നിരിക്കട്ടെ, അതാണോ ഉത്തരം? ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ, ജനാധിപത്യത്തിന്റെ - നിയമവാഴ്ചയുടെ - അടിത്തറ ഇളക്കുന്ന  കുറ്റകരമായ ഒരു പ്രവൃത്തി നടന്നിട്ടുണ്ടെങ്കിൽ, എന്തുകൊണ്ട് ആരും ശിക്ഷിക്കപ്പെട്ടില്ല? വിലയേറിയ മൂന്ന് മാസമാണ് നമുക്ക് നഷ്ടപ്പെട്ടത്, അന്വേഷണം പോലും ആരംഭിച്ചിട്ടില്ല. എന്നാൽ നിങ്ങൾ ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് കോടതിയിൽ പോകുമ്പോഴെല്ലാം, എഫ്‌ഐആർ വൈകിയതിന്റെ കാരണം അവർ ചോദിക്കുന്നത് കാണാം."

"ജഡ്ജിമാരുടെ സമിതിയ്ക്ക് ഭരണഘടനാദത്തമായ അനുമതിയുണ്ടോ? അതിന് ഏതെങ്കിലും നിയമത്തിന്റെ  പിൻബലമുണ്ടോ? റിപ്പോർട്ടിന് എന്തെങ്കിലും സാധുതയുണ്ടോ ? ഈ റിപ്പോർട്ട് പ്രകാരം നടപടിയെടുക്കാൻ കഴിയുമോ? ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള ഒരു സംവിധാനം നിലവിലുണ്ടെന്നും, ലോക്‌സഭയിലോ രാജ്യസഭയിലോ  നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിക്കാമെന്നും ഭരണഘടന പറയുന്നു. അതാണ് ഏക മാർഗ്ഗം. അപ്പോൾ ഏതെങ്കിലും ഒരു സമിതിയുടെ കണ്ടെത്തലുകൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണത്തിന് പകരമാവില്ല. ഇനി, അധികാര വിഭജനത്തെക്കുറിച്ച് നോക്കാം. കുറ്റകൃത്യമുണ്ടായാൽ ശിക്ഷാനടപടികൾ സ്വാഭാവികമായും പിന്നാലെ വരണം. ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും നിയമത്തിനും മുന്നിൽ തുല്യതയെന്ന അവകാശവാദം നിലനിൽക്കണമെങ്കിൽ, ഞാൻ നിങ്ങളോട് പറയട്ടെ - ഇന്ത്യൻ രാഷ്ട്രപതിയും ഗവർണർമാരും പോലും - അവർ അധികാരത്തിലിരിക്കുന്നതുവരെ മാത്രമേ നിയമ നടപടികളിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളൂ എന്ന കാര്യം പ്രധാനമാണ്. മറ്റൊരു ഭരണഘടനാ സ്ഥാപനത്തിനും ഈ പരിഗണന നൽകിയിട്ടില്ല. രാജ്യത്തെ മറ്റൊരു ഭരണഘടനാ സ്ഥാപനത്തെയും നിയമനടപടികളിൽ നിന്ന്  ഒഴിവാക്കിയിട്ടില്ല, അധികാരത്തിലിരിക്കുമ്പോൾ പോലും. സുപ്രീം കോടതി വെളിപ്പെടുത്തിയ ഒരു രേഖയിൽ നിന്ന്, അത്തരമൊരു കുറ്റകൃത്യം - കുറ്റകരമായ പ്രവൃത്തി - ഒരു പണമൊഴുക്ക് നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന തരത്തിലുള്ള ഒരു സംവിധാനം നമുക്ക് അഭികാമ്യമാണോ?

ഉപരാഷ്ട്രപതി പറഞ്ഞു, "ഒരു കാര്യം വളരെ ആശ്വാസകരമായി ഞാൻ കണക്കാക്കുന്നു, രാജ്യത്തെ ബാർ അസോസിയേഷനുകൾ ഇതിൽ സജീവമായി ഇടപെടുന്നതിൽ നിങ്ങളെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ഒരു എഫ്‌ഐആർ ഫയൽ ചെയ്യുമെന്ന് ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നു. എന്നാൽ, ആദ്യ ദിവസം തന്നെ അനുമതി നൽകാമായിരുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. അങ്ങനെ വേണമായിരുന്നു. നിർബന്ധിതവും ഉചിതവുമായ ഒരു സാഹചര്യം ഉണ്ടാകണമായിരുന്നു, കാരണം യുക്തിസഹമായ സംവിധാനം അതാണ്. രണ്ടാമതായി, റിപ്പോർട്ടിന് ശേഷമെങ്കിലും അനുമതി നൽകാമായിരുന്നു. ജുഡീഷ്യറിയുടെ  ഭാഗത്ത് നിന്ന് നൽകാമായിരുന്നില്ലേ? ജുഡീഷ്യറിയുടെ  ഭാഗത്ത് എന്താണ് സംഭവിച്ചത് - അത് എല്ലാവർക്കും അറിയാം . പൊതുജനങ്ങളിൽ നിന്ന് ഞാൻ മനസിലാക്കുന്നു - പണം പാഴാക്കുന്നു. ”

ശ്രീ ധൻഖർ തുടർന്നു പറഞ്ഞു, “ആ രേഖകൾ പൊതുജനങ്ങൾക്ക് മുന്നിൽ വെച്ചതിന് മുൻ ചീഫ് ജസ്റ്റിസിനെ ഞാൻ അഭിനന്ദിക്കുന്നുണ്ടെങ്കിലും, ഒരു പണമിടപാട് നടന്നു എന്നത് സത്യമാണ്, കാരണം റിപ്പോർട്ടിൽ അത് വ്യക്തമാണ് - സുപ്രീം കോടതിയാണ് റിപ്പോർട്ട് പൊതുജനങ്ങൾക്ക് മുന്നിൽ വെച്ചത്. നമ്മെ സംബന്ധിച്ചിടത്തോളം ജനാധിപത്യം എന്ന ആശയം  നശിക്കരുത്. നമ്മുടെ ധാർമ്മിക നിലവാരം ഈ വിധം താഴരുത്. സത്യസന്ധതയെ തകർക്കരുത്.”

പഞ്ചാബ്, ഹരിയാന ഹൈക്കോടതി ബാർ അസോസിയേഷൻ അംഗങ്ങളുമായി ചണ്ഡീഗഡിൽ സംവദിക്കവേ ഉപരാഷ്ട്രപതി പറഞ്ഞു, “ഇപ്പോൾ നീതിന്യായ വ്യവസ്ഥയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്, മാർച്ച് മധ്യത്തിൽ ഡൽഹിയിലെ ഒരു സിറ്റിംഗ് ജഡ്ജിയുടെ വസതിയിൽ ഉണ്ടായ വളരെ വേദനാജനകമായ ഒരു സംഭവം, കളങ്കിതമെന്ന് വ്യക്തവും, കണക്കിൽപ്പെടാത്തതും, നിയമവിരുദ്ധവുമായ പണമിടപാട്  നടന്ന കാര്യമാണല്ലോ. വിശദീകരിക്കാൻ കഴിയാത്ത സംഭവം! ഇടപെടൽ വളരെ പ്രധാനമാണ്. ഒന്ന്, 6-7 ദിവസങ്ങൾക്ക് ശേഷമാണ് സംഭവം  പൊതുമണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടത്. അത് പ്രത്യക്ഷപ്പെട്ടില്ലെന്ന് സങ്കൽപ്പിക്കുക. അതുകൊണ്ട് തന്നെ, അത് ഒറ്റപ്പെട്ടതാണോ മറ്റ് സംഭവങ്ങളുണ്ടോ എന്ന് നമുക്കറിയില്ല.  കളങ്കിതവും, കണക്കിൽപ്പെടാത്തതും, വിശദീകരിക്കപ്പെടാത്തതുമായ പണം കണ്ടെത്തുമ്പോഴെല്ലാം, ഇത് ആരുടെ പണമാണെന്ന് കണ്ടെത്താൻ സംവിധാനം പ്രവർത്തിക്കണ്ടതുണ്ട്? പണം വന്ന വഴി എന്താണ്? നഷ്ടപ്പെട്ട ഈ പണം എവിടെ നിന്ന് വന്നു? വമ്പൻ സ്രാവുകളുണ്ടോ? നീതിന്യായ നടപടികളിൽ പണം ജുഡീഷ്യറിയെ സ്വാധീനിച്ചിട്ടുണ്ടോ? ഈ പ്രശ്നങ്ങളെല്ലാം അഭിഭാഷകരുടെ മനസ്സിനെ മാത്രമല്ല, തെരുവിലെ സാധാരണ ജനങ്ങളെയും അസ്വസ്ഥരാക്കുന്നു.  പുഴുക്കുത്തുകൾ പുറത്തുവരട്ടെ, അലമാരയിലെ  അസ്ഥികൂടങ്ങൾ പുറത്തുവരട്ടെ. എന്തുകൊണ്ട് എഫ്‌ഐആർ ഉണ്ടായില്ല? എന്തുകൊണ്ട് ഒരു എഫ്‌ഐആർ ഉണ്ടായില്ല? എന്തുകൊണ്ട് ഒരു അന്വേഷണം പോലും ഇല്ല?

ശ്രീ ധൻഖർ പറഞ്ഞു, “നമ്മുടെ ബാർ അസോസിയേഷനുകൾ ഈ വിഷയം ഏറ്റെടുത്തതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എല്ലാ സ്ഥാപനങ്ങളെയും സംബന്ധിച്ചിടത്തോളം  ജനങ്ങളുടെ വിശ്വാസം വളരെ അടിസ്ഥാനപരമാണ്. അത് ഇല്ലാതാകുമെന്ന ചിന്ത, മാധ്യമശ്രദ്ധ ലഭിക്കില്ലെന്ന ചിന്ത, ആളുകൾക്ക് ഹ്രസ്വമായ ഓർമ്മകൾ മാത്രമേയുള്ളൂ എന്ന കണക്കുകൂട്ടലുകൾ ശരിയല്ല. കുറ്റവാളികളായ വമ്പൻ സ്രാവുകൾ,  വലിയ കുറ്റകൃത്യത്തിന്റെ സൂചനകൾ, അതവഗണിക്കരുത്, അവരെ വെറുതെ വിടരുത്. ജനങ്ങളുടെ വിശ്വാസത്തെക്കുറിച്ച് എനിക്ക് ഉറപ്പുണ്ട് - എത്രത്തോളം എന്ന് എനിക്കറിയില്ല - പക്ഷേ വളരെ സമഗ്രമായ അന്വേഷണം, ശരിയായ അന്വേഷണം, ശാസ്ത്രീയ അന്വേഷണം - പൊതുജന സംതൃപ്തിക്കായി പണത്തിന്റെ യഥാർത്ഥ ഉറവിടം, പണം വന്ന വഴി, ഉൾപ്പെട്ട ആളുകൾ, ഗുണഭോക്താക്കൾ, ഉദ്ദേശ്യം എന്നിവ തുറന്നുകാട്ടുന്ന അന്വേഷണം അനിവാര്യമാണ്.”

"1957-ലെ സർവാൻ സിംഗ് v. സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന പ്രശസ്തമായ കേസ് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്. സത്യം സ്ഥാപിക്കുന്നതിനുള്ള സാധ്യത ചിലപ്പോൾ വളരെ നേർത്തതായിരിക്കും. 'സത്യമായിരിക്കാം' എന്നതും 'സത്യമായിരിക്കണം' എന്നതും തമ്മിലുള്ള ദൂരം വളരെ നേർത്തതാണ്. എന്നാൽ ഈ നേർത്ത അകലം കുറ്റമറ്റ സത്യസന്ധതയുടെ തെളിവുകൾ ഉപയോഗിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്. അതിനാൽ ഞാൻ നിരപരാധിത്വത്തെ വളരെ ഉയർന്ന തലത്തിൽ പ്രതിഷ്ഠിക്കുന്നു. ആരാണ് കുറ്റവാളിയെന്ന് എനിക്കറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ് - ജുഡീഷ്യറിയുടെയും ജനാധിപത്യത്തിന്റെയും അടിത്തറ ഇളക്കുന്ന ഒരു വലിയ കുറ്റകൃത്യം നടന്നിരിക്കുന്നു. അത് പരിഹരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു"

“രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷന്റെ മുൻ പ്രസിഡന്റ് എന്ന നിലയിൽ, എന്നെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സംഭവം ഇതാദ്യമാണ് - നാം ഒത്തുചേർന്നത്. അത്തരം സംഘടനകളിലെ അഭിഭാഷകർ ജനാധിപത്യത്തിന്റെ കാവൽക്കാരാണ്. ജനാധിപത്യത്തിൽ, ശരിയായ അന്വേഷണം, ശരിയായ കണ്ടെത്തലുകൾ, ഉറവിടത്തിലേക്ക് എത്തിച്ചേരൽ, കളങ്കിതവും കണക്കിൽപ്പെടാത്തതും നിയമവിരുദ്ധവുമായ പണത്തിന്റെ യഥാർത്ഥ ഉറവിടം എന്നിവയല്ലാതെ മറ്റൊന്നും പ്രധാനമല്ല. തീർച്ചയായും ഒരു ലക്ഷ്യവുമില്ലാതെ പണം വരില്ല. ഉദ്ദേശ്യം നിയമാനുസൃതമാകാൻ സാധ്യതയില്ല.  മഹാനായ ഫുള്ളറെ അറിയപ്പെടുന്ന ജഡ്ജിയായ ലോർഡ് ഡെന്നിംഗ് ഉദ്ധരിച്ചത് സൂചിപ്പിക്കട്ടെ. 350 വർഷങ്ങൾക്ക് മുമ്പ് ഫുള്ളർ എഴുതിയതാണ്: "നിങ്ങൾ ഒരിക്കലും നിയമത്തിന് അതീതരാകരുത്, നിയമം നിങ്ങൾക്ക് മുകളിലാണ്." അതായത്, നിയമം നടപ്പിലാക്കേണ്ടവരും നിയമത്തിന് വിധേയരാകേണ്ടി വരും.”

കോടതികൾ നീതിയുടെ ശ്രീകോവിലാണെന്ന്  ശ്രീ ധൻഖർ വ്യക്തമാക്കി, “അഭിഭാഷകർക്ക്, നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ വിശുദ്ധിയെക്കാൾ പ്രധാനപ്പെട്ട മറ്റൊന്നില്ല. അതുകൊണ്ടാണ് നമ്മൾ അതിനെ നീതിയുടെ  ശ്രീകോവിൽ എന്ന് വിളിക്കുന്നത്. നീതിയുടെ ശ്രീകോവിൽ നീതിരഹിതവും, കളങ്കിതവും, അപമാനിതാവുമായാൽ, ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടാൻ തുടങ്ങിയാൽ, നീതിക്കായി അവർ എവിടെ പോകും? ഭാരതത്തിന്റെ ആത്മാവിൽ കൂടുതൽ മുറിവുകൾ ഏൽപ്പിക്കുന്നതിന് മുമ്പ് - ജനാധിപത്യത്തിന്റെ പശ്ചാത്തലത്തിൽ - കാര്യങ്ങൾ ശരിയായ ദിശയിലെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

അദ്ദേഹം തുടർന്നു പറഞ്ഞു, “നമ്മുടെ ജഡ്ജിമാർക്ക് സംരക്ഷണം ആവശ്യമാണെന്ന കാര്യം ഞാൻ സമ്മതിക്കുന്നു. കാരണം ജഡ്ജിമാർ കഠിനമായ തീരുമാനങ്ങൾ എടുക്കുന്നു. ജഡ്ജിമാർ ഭരണ നിർവ്വഹണ വിഭാഗത്തിനെതിരെ തീരുമാനങ്ങളെടുക്കുന്നവരാണ്. ഏതൊരു ജനാധിപത്യത്തിലും ഭരണ നിർവ്വഹണ വിഭാഗം ഒരു ശക്തിയാണ്. അതിനാൽ ജഡ്ജിമാർ നിർഭയരും സ്വതന്ത്രരുമായിരിക്കണം. അവരെ പതിവ് രീതികൾക്ക് വിധേയമാക്കാൻ കഴിയില്ല. എന്നാൽ ഇപ്പോൾ സംഭവിച്ചതിന് താരതമ്യമില്ല  - ജഡ്ജിമാരുടെ പരിസരം പോലും പവിത്രമായിരിക്കണം. അവിടെ നടക്കുന്ന ഏതൊരു കുറ്റകൃത്യവും അനുമതി നൽകിയില്ലെങ്കിൽ അന്വേഷണത്തിന് വിധേയമാകില്ല.”

ഉപരാഷ്ട്രപതി  പറഞ്ഞു, “ഇപ്പോൾ, ഈ സ്ഥാപനം കാർമേഘങ്ങൾ കൊണ്ടോ പുക കൊണ്ടോ മൂടപ്പെട്ടാൽ, ആർക്കും വ്യക്തത ലഭിക്കില്ല. അലമാരയിൽ അവശേഷിക്കുന്ന എത്ര അസ്ഥികൂടങ്ങളുണ്ടെന്ന് നമുക്കറിയില്ല. പിന്നെ മറ്റൊരു ആശങ്ക - ആരുടെ പണമാണെന്നതിൽ കഥകൾ പ്രചരിക്കുന്നു. പേരുകൾ പോലും പ്രചരിക്കുന്നു? ഒരുപക്ഷേ അത് അവരുടെ പണമായിരിക്കില്ല.  ശരിയായ അന്വേഷണം സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന നിരവധി പേരുടെ കീർത്തി സംരക്ഷിക്കും. കാരണം ഒരു ക്രിമിനൽ അന്വേഷണം പ്രതിയെ മാത്രം പിടികൂടുകയും കുറ്റം സംശയാതീതമായി തെളിയിക്കുകയും ചെയ്യുന്നു. സാധാരണ ജനങ്ങൾക്ക് ഇതിനായി സമ്മർദ്ദം ചെലുത്താൻ കഴിയില്ല. ബാർ അസോസിയേഷനുകൾക്ക് കഴിയും. ഈ സമൂഹത്തിൽ നിങ്ങൾക്ക് ഒരു പങ്ക് നിർവ്വഹിക്കാനുണ്ട്.നിങ്ങൾ പങ്കാളികളാണ്. ആത്യന്തികമായി, നിങ്ങളാണ് ഇതിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരിക. കോടതികളെ സമീപിക്കാൻ  നിങ്ങൾ ജനങ്ങളെ സഹായിക്കുന്നു. ബാർ അസോസിയേഷൻ അംഗങ്ങളേ, ശരിയായ നീതി ഉറപ്പാക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കുക. നിങ്ങളുടെ മേലുള്ള വിശ്വാസത്തിന് ഇളക്കം തട്ടിയാൽ, മറ്റ് മാർഗ്ഗങ്ങൾ അവശേഷിക്കുന്നില്ല.”

ബാർ അസോസിയേഷന്റെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു, "ഒരർത്ഥത്തിൽ, അഭിഭാഷകരുടെയും ബാർ അസോസിയേഷനുകളുടെയും കൂട്ടായ്മ നിയമവാഴ്ചയുടെ സംരക്ഷകരാണ്. അവർ ജനാധിപത്യത്തിന്റെ കാവൽക്കാരാണ്, വ്യവസ്ഥിതി വെല്ലുവിളിക്കപ്പെടുമ്പോൾ, ബാർ അസോസിയേഷൻ അംഗങ്ങൾക്ക് ഒരു ബാധ്യതയുണ്ട്. അഭിഭാഷകർ സുപ്രധാന പങ്ക് വഹിക്കുന്ന സമയമുണ്ട്, അതുകൊണ്ടാണ് നമ്മുടെ ജനാധിപത്യത്തിൽ, നമുക്ക് അധികാര വിഭജനം ഉള്ളത്, അതായത് ഭരണ നിർവ്വഹണ വിഭാഗം അതിന്റെ ചുമതല നിർവഹിക്കും, നിയമനിർമ്മാണസഭകൾ അതിന്റെ ചുമതല നിർവഹിക്കും, നീതിന്യായവ്യവസ്ഥ അതിന്റെ ചുമതല നിർവഹിക്കും. വിധിന്യായങ്ങൾ പുറപ്പെടുവിക്കേണ്ടത്  ജഡ്ജിമാരാണ് എന്നതാണ് നിർണായക പ്രശ്നം. അവ നിയമസഭയ്ക്ക് എഴുതാൻ കഴിയില്ല. ഞാൻ രാജ്യസഭാ ചെയർമാനാണ്, എനിക്ക് ഒരു വിധിന്യായം എഴുതാൻ കഴിയില്ല. ഞാൻ പറയുന്നത് ശരിയല്ലേ? അതുപോലെ, നാം നിർവ്വഹിക്കുന്ന ഉത്തരവാദിത്തം ഭരണ നിർവ്വഹണ വിഭാഗത്തിനോ നീതിന്യായവ്യവസ്ഥയ്‌ക്കോ ചെയ്യാൻ കഴിയില്ല."

"പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ ബാർ അസോസിയേഷൻ രാജ്യത്തുടനീളം ശ്രദ്ധേയമാണ്. രണ്ട് സംസ്ഥാനങ്ങൾ, ഒരു കേന്ദ്രഭരണ പ്രദേശം, വളരെ പ്രധാനപ്പെട്ട ബാർ അസോസിയേഷൻ. ബാർ കൗൺസിലിന്റെ കാര്യത്തിലും ഇതുതന്നെയാണ്. രാജസ്ഥാനിലെ എന്റെ അസോസിയേഷന്റെ അധ്യക്ഷനാകാനുള്ള ഭാഗ്യം എനിക്കുണ്ടായി. പക്ഷേ അത് ജയ്പൂർ ബെഞ്ചിന്റെ അധ്യക്ഷനെന്ന നിലയിലായിരുന്നു. പൂർണ്ണ അവകാശമുള്ള അധ്യക്ഷനാണ് നിങ്ങൾ. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ ഞാൻ ഹാജരായപ്പോഴെല്ലാം, ദീർഘമായ പാരമ്പര്യമുള്ള കോടതിയെന്ന നിലയിൽ ഇവിടെ ഹാജരാകുന്നത് എല്ലായ്പ്പോഴും സന്തോഷകരമായിരുന്നു. നമുക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ അഭിഭാഷകർ  നിർണായക പങ്കുവഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരകാലത്ത്, ഉന്നതരായ അഭിഭാഷകർ സാമ്പത്തിക നേട്ടമുള്ള സ്വന്തം അഭിഭാഷക വൃത്തിയെ അവഗണിക്കുകയും രാജ്യത്തിനായി സ്വയം സമർപ്പിക്കുകയും ചെയ്തു."

ജനാധിപത്യ സമൂഹത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, "ഒരു ജനാധിപത്യ സമൂഹത്തിൽ, നിയമവാഴ്ചയും നിയമത്തിലെ തുല്യതയും വിട്ടുവീഴ്ച ചെയ്യപ്പെടുകയാണെങ്കിൽ - ചില ആളുകൾ നിയമത്തിന് മുകളിലാണെങ്കിൽ, സൂക്ഷ്മപരിശോധനയ്ക്ക് അതീതരാണെങ്കിൽ, അന്വേഷണത്തിന് അതീതരാണെങ്കിൽ അതൊരു ഗൗരവതരമായ, ഗുരുതരമായ  വിഷയമാണ്. രണ്ടാമതായി, നിങ്ങളുടേത് വളരെ പ്രധാനപ്പെട്ട ഒരു ഹൈക്കോടതിയാണ്, രണ്ട് സംസ്ഥാനങ്ങളുടെയും ഒരു കേന്ദ്രഭരണ പ്രദേശത്തിന്റെയും വിശാലമായ അധികാരപരിധി ഉൾക്കൊള്ളുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജുഡീഷ്യൽ ജോലികൾക്ക് പുറമേ, ഭരണപരമായ ജോലിയും ചെയ്യേണ്ടതുണ്ട്. ഭരണപരമായ ജോലി വളരെ വലുതാണ്. ഹരിയാനയുടെ കാര്യത്തിലും അങ്ങനെ തന്നെ."

"കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി പരിഗണിക്കുക എന്നതാണ് ഇന്ത്യൻ പൗരന്മാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആനുകൂല്യം എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ ആരെയെങ്കിലും കുറ്റക്കാരനാണെന്ന് നിർദ്ദേശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അന്വേഷണം നടക്കട്ടെ. അത് തെളിയിക്കപ്പെടട്ടെ. തീർച്ചയായും അത് സംഭവിക്കട്ടെ. തിരശ്ശീലയ്ക്ക് പിന്നിൽ  എത്ര പേർ ഉണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ."

അദ്ദേഹം കൂട്ടിച്ചേർത്തു, "ഏതൊരു കാര്യത്തിലും ഉദ്ദേശ്യം പരമ പ്രധാനമാണ്. സംഭവം നീതിന്യായ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണെങ്കിൽ, പണച്ചാക്കുകൾക്ക് വിധിയെ സ്വാധീനിക്കാൻ കഴിയുമെങ്കിൽ, ആ ദിനത്തിന് സാക്ഷ്യം വഹിക്കാൻ, ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു പാർലമെന്റ് അംഗവും അത് കാണാൻ ഇഷ്ടപ്പെടില്ല - ഒരാൾ അത്തരം ദുഷ്ചെയ്തികളുടെ ഭാഗമല്ലെങ്കിൽ."

ഉപസംഹാരമായി, ശ്രീ ധൻഖർ പറഞ്ഞു, “ഞാൻ നിങ്ങളോട് പറയട്ടെ, ഞാൻ ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. ബുദ്ധിശക്തിയുടെ കാര്യത്തിൽ, നമ്മുടെ ജഡ്ജിമാരാണ് ഏറ്റവും മികച്ചത്. കഠിനാധ്വാനത്തിന്റെ കാര്യത്തിൽ, നമ്മുടെ ജഡ്ജിമാരാണ് ഏറ്റവും മികച്ചത്. എല്ലാവരിലും വിശ്വാസം നഷ്ടപ്പെടുമ്പോൾ - ഭരണനിർവ്വഹണ വിഭാഗത്തിലും, നാം ഉൾപ്പെടുന്ന സംഘടനകളിലും എല്ലാം വിശ്വാസം നഷ്ടപ്പെടുമ്പോൾ, ജനങ്ങൾ ജുഡീഷ്യറിയെ വിശ്വസിക്കുന്നു. കാരണം, ഒരു ജഡ്ജി ദൈവത്തിന്റെ പ്രതിപുരുഷനാണെന്ന് അവർക്കറിയാം. അദ്ദേഹം നീതി നിർവ്വഹിക്കും. നീതിന്യായവ്യവസ്ഥയ്ക്ക് അവർ ഒരു വ്യത്യാസം കൽപ്പിച്ചു നൽകുന്നു. പൊതു ധാരണയിൽ, ഒരു സിറ്റിംഗ് ജഡ്ജിക്ക്, സത്യപ്രതിജ്ഞ ചെയ്ത ഒരു ജഡ്ജിയ്ക്ക്, നീതി നടപ്പാക്കുന്നതിനേക്കാൾ പ്രാധാന്യം മറ്റേതെങ്കിലും കാര്യത്തിൽ ഉണ്ടെന്ന് ആരും കരുതുന്നില്ല.
 
*****************

(Release ID: 2134804)
Read this release in: English , Urdu , Hindi , Gujarati