ഷിപ്പിങ് മന്ത്രാലയം
കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനം സർബാനന്ദ സോനോവാൾ അവലോകനം ചെയ്തു; ഗുവാഹത്തി, ദിബ്രുഗഡ്, തേസ്പൂർ എന്നിവയുൾപ്പെടെ 24 നഗരങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള സാങ്കേതിക സാധ്യതാ പഠനത്തിന് അംഗീകാരം നൽകി
സാധ്യതാ പഠനത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി പദ്ധതികൾക്ക് അംഗീകാരം നൽകും
Posted On:
08 APR 2025 8:41PM by PIB Thiruvananthpuram
കൊച്ചി വാട്ടർ മെട്രോയുടെ നഗരത്തിലെ പ്രധാന ടെർമിനലുകളിലൂടെ യാത്ര നടത്തിയ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. അസമിലെ ഗുവാഹത്തി, ദിബ്രുഗഡ്, തേസ്പൂർ എന്നിവയുൾപ്പെടെ ഇന്ത്യയിലെ 24 നഗരങ്ങളിൽ ഈ ജല ഗതാഗത മാതൃക നടപ്പാക്കുന്നതിനുള്ള സാധ്യത വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം. 24 നഗരങ്ങളിൽ വാട്ടർ മെട്രോയുടെ സാങ്കേതിക സാധ്യതാ പഠനം നടത്താൻ മന്ത്രാലയം അംഗീകാരം നൽകി.
"കൊച്ചി വാട്ടർ മെട്രോയുടെ വിജയം, പാരമ്പര്യവും നൂതനത്വവും സംയോജിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷിയുടെ മികച്ച ഉദാഹരണമാണ്. പരിസ്ഥിതി സൗഹൃദവും, സുഖകരവും, കാര്യക്ഷമവുമായ ജലഗതാഗതത്തിന് നഗരപ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാമാർഗ്ഗത്തെ എപ്രകാരം പരിവർത്തനം ചെയ്യാനാകുമെന്ന് ഇത് തെളിയിക്കുന്നു. ഈ നേട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അസമിലെ ഗുവാഹത്തി, ദിബ്രുഗഡ്, തേസ്പൂർ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 24 നഗരങ്ങളിൽ ഈ മാതൃകയുടെ സാധ്യത പര്യവേക്ഷണം ചെയ്യുന്നതിനായി മന്ത്രാലയം സാങ്കേതിക സാധ്യതാ പഠനങ്ങൾക്ക് അംഗീകാരം നൽകി."
ദീർഘകാലമായി അവഗണിക്കപ്പെട്ട ഇന്ത്യയുടെ ദേശീയ ജലപാതകളെ പുനരുജ്ജീവിപ്പിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരിവർത്തനാത്മക നേതൃത്വത്തെ, കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത ശേഷം, ശ്രീ സർബാനന്ദ സോനോവാൾ, പ്രശംസിച്ചു. "2014 ന് മുമ്പ്, നമ്മുടെ നദികൾ അവഗണിക്കപ്പെടുകയും നാശത്തിന്റെ വക്കിലെത്തുകയും ചെയ്തു. നദീപാതകളുടെ നഷ്ടപ്പെട്ട മഹത്വം നാം തിരിച്ചുപിടിച്ചത് പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിലാണ്," അദ്ദേഹം പറഞ്ഞു. "ഈ പരിവർത്തനത്തിന്റെ തെളിവാണ് വാട്ടർ മെട്രോ - ഇത് ചെലവ് കുറഞ്ഞതും, സുഖകരവും, പരിസ്ഥിതി സൗഹൃദവും, ആധുനികവുമായ യാത്രാനുഭവം ലഭ്യമാക്കുന്നു. ഹരിതവും സർവ്വാശ്ലേഷിയുമായ വളർച്ചയ്ക്കുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ പദ്ധതി പ്രതിഫലിപ്പിക്കുന്നു."
ഹൈക്കോടതി ജംഗ്ഷൻ ടെർമിനലിൽ നിന്ന് വാട്ടർ മെട്രോയിൽ കയറിയ കേന്ദ്രമന്ത്രി ഫോർട്ട് കൊച്ചിയിലേക്കും വൈപ്പീനിലേക്കും യാത്ര ചെയ്ത് തിരിച്ചെത്തി. ജോയിന്റ് സെക്രട്ടറി ശ്രീ നാഥ് ഉൾപ്പെടെയുള്ള മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെയും മറ്റ് സമുദ്ര ഏജൻസികളുടെയും പ്രതിനിധികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വാട്ടർ മെട്രോ പദ്ധതിയെക്കുറിച്ച് വിശദീകരിക്കവേ ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു, “ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുക മാത്രമല്ല, നമ്മുടെ ജനങ്ങളെ രാജ്യത്തിന്റെ ചരിത്രപരമായ ജലപാതകളുമായി വീണ്ടും ബന്ധിപ്പിക്കുന്ന ആധുനികവും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനത്തിന് ഈ സംരംഭം വഴിയൊരുക്കും. നമ്മുടെ സാംസ്ക്കാരിക പാരമ്പര്യമായ നദീജല ഗതാഗതത്തിലൂന്നി, ആധുനിക സാങ്കേതികവിദ്യ, മികച്ച സുരക്ഷാ പ്രോട്ടോക്കോളുകൾ, യാത്രകൾ കാര്യക്ഷമവും ആസ്വാദ്യകരവുമാക്കുന്ന യാത്രാ സൗഹൃദ സൗകര്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി കാലികമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് വാട്ടർ മെട്രോ എന്ന ആശയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിദൂര പ്രദേശങ്ങളെപ്പോലും ഗതാഗത സംവിധാനങ്ങളുമായി കണ്ണി ചേർക്കുക, യാത്രാ സൗകര്യം മെച്ചപ്പെടുത്തുക, പരമ്പരാഗത ഗതാഗതത്തിന് പരിസ്ഥിതി സൗഹൃദ ബദൽ എന്നീ കാര്യങ്ങളാണ് വാട്ടർ മെട്രോ സേവനങ്ങളുടെ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത് - ഇന്ത്യയിലെ നഗര ഗതാഗതത്തിന്റെ ഹരിതവും സർവ്വാശ്ലേഷിയുമായ ഭാവിക്ക് വേദിയൊരുക്കുന്നു.”
കൊച്ചി വാട്ടർ മെട്രോ സന്ദർശന വേളയിൽ, കേന്ദ്രമന്ത്രിയോടൊപ്പം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ; കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്‌സൺ ബി. കാശിവിശ്വനാഥൻ; വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ; കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഡയറക്ടർമാർ; കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ; ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ (IWAI) ഉപദേഷ്ടാവ് ഡോ. കെ. കെ. നാഥ് എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
സന്ദർശക പുസ്തകത്തിൽ എഴുതിയ സന്ദേശത്തിൽ ശ്രീ സോനോവാൾ കൊച്ചി വാട്ടർ മെട്രോയെ "അതുല്യം" എന്ന് വിശേഷിപ്പിച്ചു, "ഇത് ജലഗതാഗതത്തിൽ യഥാർത്ഥ പരിവർത്തനം സൃഷ്ടിക്കുന്നു - കൂടുതൽ ആവേശകരവും, സുഖകരവും, ആസ്വാദ്യകരവും" എന്ന് രേഖപ്പെടുത്തി.
ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ, കൊച്ചി നഗരത്തിലെ നഗര ഗതാഗത സംവിധാനങ്ങളുമായി ജലഗതാഗതത്തെ സമന്വയിപ്പിക്കുകയും രാജ്യത്തുടനീളമുള്ള ഭാവി പദ്ധതികൾക്ക് മാതൃകയായി വർത്തിക്കുകയും ചെയ്യുന്നു. സാങ്കേതിക-സാധ്യതാ പഠനങ്ങളിലൂടെയുള്ള നിർദ്ദിഷ്ട വിപുലീകരണം ലക്ഷ്യമിടുന്നത് ഗതാഗതസൗകര്യങ്ങൾ വർദ്ധിപ്പിക്കുക, റോഡുകളിലെ തിരക്ക് കുറയ്ക്കുക, പ്രധാന നഗര കേന്ദ്രങ്ങളിൽ സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നിവയാണ്.
*****
(Release ID: 2120280)