ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ജി 20 ഇന്ത്യ ഹെല്‍ത്ത് ട്രാക്ക്


ആരോഗ്യ പ്രവര്‍ത്തക സമിതിയുടെ മൂന്ന് ദിവസത്തെ ആദ്യ യോഗം സമാപിച്ചു

ചികിത്സാ ചെലവു കുറയ്ക്കുന്നതിനുള്ള യാത്രകള്‍ (എംവിടി) എന്ന വിഷയത്തില്‍ ഡോ. വി കെ പോള്‍ മുഖ്യപ്രഭാഷണം നടത്തി
''ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ അസമത്വങ്ങള്‍ ഇല്ലാതാക്കുന്നതില്‍ ചികില്‍സാ ചെലവു കുറയ്ക്കുന്നതിനുള്ള യാത്രകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു; ഈ വിടവ് നികത്തുന്നതിനുള്ള പാതകള്‍ സൃഷ്ടിക്കുന്നതിനു പ്രചോദനം നല്‍കാന്‍ നാം ലക്ഷ്യമിടുന്നു'

എംവിടി ആരോഗ്യം നിലനിര്‍ത്തുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോ ശ്രദ്ധ നല്‍കണം: ഡോ വി കെ പോള്‍

മൂല്യാധിഷ്ഠിത ആരോഗ്യ സംരക്ഷണത്തില്‍ ആയുര്‍വേദം പോലുള്ള പരമ്പരാഗത ചികിത്സാരീതികള്‍ പ്രയോജനപ്പെടുത്തുന്നതിന് മികച്ച അവസരമുണ്ട്.

Posted On: 20 JAN 2023 5:25PM by PIB Thiruvananthpuram

'ചികിത്സാ ചെലവു കുറയ്ക്കുന്നതിനുള്ള യാത്രകള്‍ (എംവിടി) ലോകമെമ്പാടുമുള്ള ആരോഗ്യ പരിപാലന അസമത്വങ്ങള്‍ ഇല്ലാതാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു എന്നും ഇന്ത്യ ജി 20 അധ്യക്ഷത ഏറ്റെടുത്ത ശേഷം നടക്കുന്ന ഒന്നാമത് ആരോഗ്യ പ്രവര്‍ത്തക സംഘം യോഗത്തിലൂടെ ഈ അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ പാതയൊരുക്കുന്നതിന് ഊര്‍ജം പകരുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ.പോള്‍. ജി20 ആരോഗ്യ പ്രവര്‍ത്തക സംഘത്തിന്റെ ത്രിദിന യോഗ സമാപനം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. എംവിടി  വൈദ്യശാസ്ത്ര ഇടപെടലിലൂടെ ആരോഗ്യം നിലനിര്‍ത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും പുനഃസ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുര്‍വേദം പോലെയുള്ള പരമ്പരാഗത ചികിത്സാരീതികള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് ചികില്‍സാ ചെലവു കുറയ്ക്കുന്നതിനുള്ള യാത്രാ മേഖലയില്‍ ഉള്ളതെന്ന് ഡോ. പോള്‍ വ്യക്തമാക്കി.. അതേസമയം, പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ഒരു എംവിടി ചട്ടക്കൂട് നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചികില്‍സ തേടി മറ്റൊരു രാജ്യം സന്ദര്‍ശിക്കുക എന്ന പൊതു രീതിക്കു പകരം വൈദ്യശാസ്ത്ര ഇടപെടലിലൂടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ചികില്‍സാ ചെലവു കുറയ്ക്കുന്നതിനുള്ള യാത്രകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഗുണമേന്മയുള്ളതും ചെലവ് കുറഞ്ഞതുമായ വൈദ്യശാസ്ത്ര പരിചരണം, സുതാര്യമായ വിലനിര്‍ണ്ണയം, കുറഞ്ഞ ചെലവില്‍ മികച്ച ചികില്‍സ ലഭിക്കുന്ന കേന്ദ്രങ്ങളിലേക്കുള്ള തടസ്സമില്ലാത്ത യാത്ര, എല്ലാവര്‍ക്കും ചികില്‍സാ പരിരക്ഷ, ചികിത്സയ്ക്ക് കുറഞ്ഞ കാത്തിരിപ്പ് ഉറപ്പാക്കല്‍ എന്നിവയിലൂടെ ഇത് നേടാനാകും', അദ്ദേഹം ചൂണ്ടിക്കാട്ടി.

 

സംയോജിത ആരോഗ്യ സംരക്ഷണ വാഗ്ദാനങ്ങളിലൂടെ സമഗ്രമായ രോഗ ചികിത്സയില്‍ ശ്രദ്ധയൂന്നല്‍, നിയന്ത്രണങ്ങള്‍ വഴി മേന്‍മ ഉറപ്പുവരുത്തല്‍, ക്രമപ്പെടുത്തല്‍, അംഗീകാരം നല്‍കല്‍, കാര്യക്ഷമമാക്കല്‍ എന്നിവ ഉള്‍പ്പെടുന്ന ഡിജിറ്റൈസേഷനും സാങ്കേതിക പുരോഗതിയും അടങ്ങിയ സാര്‍വത്രിക ആരോഗ്യ പരിരക്ഷ നേടുന്നതിനായുള്ള നാല് പ്രധാന ഘടകങ്ങള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
ചികില്‍സാ ചെലവു കുറയ്ക്കുന്നതിനുള്ള യാത്രകള്‍ വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയ ഡോ. പോള്‍, എം.വി.ടിക്കായി സമര്‍പ്പിത ബോര്‍ഡും സംവിധാനവും യാഥാര്‍ഥ്യമാക്കുന്നതുള്‍പ്പെടെ ഫലപ്രദമായ ഭരണത്തിന്റെയും നയ ചട്ടക്കൂടിന്റെയും ആവശ്യകതയ്ക്ക് അടിവരയിട്ടു. ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതിനെക്കുറിച്ചും ചികില്‍സയ്ക്കായുള്ള യാത്ര ഒരുക്കിക്കൊടുക്കുന്നവരുടെ മികവും അംഗീകാരവും വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു, കൂടാതെ എം.വി.വി.ടിയില്‍ ഡിജിറ്റൈസേഷന്‍ പ്രാപ്തമാക്കാന്‍ ആഹ്വാനം ചെയ്തു.

അന്താരാഷ്ട്ര തലത്തില്‍ ഇന്‍ഷുറന്‍സ് നയങ്ങള്‍ക്കു കീഴില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റിയുടെ ലഭ്യതയും പരമ്പരാഗത വൈദ്യശാസ്ത്ര സംവിധാനങ്ങളുടെ പരിരക്ഷയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും, ഉദാരവല്‍ക്കരിച്ച വിസാ നയത്തിലൂടെ ചികില്‍സാ ലഭ്യതയും രോഗികളുടെ സംതൃപ്തിയും വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ആരോഗ്യ സംരക്ഷണ സംരംഭങ്ങളുടെയും ജീവനക്കാരുടെയും എയര്‍ കണക്റ്റിവിറ്റിയും ശേഷിവര്‍ദ്ധനയും ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

ഒരു കേന്ദ്രത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നതിന് ഗുണനിലവാരം, താങ്ങാനാവുന്ന വില, ആരോഗ്യ സേവനങ്ങളിലെ വൈദഗ്ദ്ധ്യം, ചികിത്സയ്ക്കുള്ള കുറഞ്ഞ കാത്തിരിപ്പ് സമയം, ആശയവിനിമയം എളുപ്പമാക്കല്‍, സാങ്കേതിക പുരോഗതികളുടെ സംയോജനം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ലഭ്യത എന്നിവ ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് ഡോ പോള്‍ ഊന്നിപ്പറഞ്ഞു. സാര്‍വത്രിക ആരോഗ്യ പരിരക്ഷ നേടുന്നതിനും ആരോഗ്യ സംരക്ഷണവും ക്ഷേമ സംബന്ധിയായ സേവനങ്ങളും പ്രാപ്യമാക്കുന്നതിനും ഒപ്പം ലോകമെമ്പാടുമുള്ള ലഭ്യമായ വിഭവങ്ങളുടെ വിനിയോഗം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരത സൃഷ്ടിക്കുന്നതിനും ഗവണ്‍മെന്റ്, വ്യവസായം എന്നീ മേഖലകളുടെയും പണ്ഡിതര്‍, വിദഗ്ധര്‍ എന്നീ വിഭാഗങ്ങളുടെയും സുസ്ഥിരമായ സഹകരണം സാധ്യമാക്കാന്‍ ജി20 അംഗരാജ്യങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദേശീയ അതിര്‍ത്തികള്‍ക്കപ്പുറമുള്ള ആളുകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൂടാതെ, താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി ചികില്‍സാ സംബന്ധിയായ യാത്രാസൗകര്യം ഉറപ്പാക്കണം.

ഇന്ത്യ നടത്തിയ ശ്രമങ്ങളും മുന്നേറ്റങ്ങളും വിശദീകരിക്കവേ, വിദേശ രാജ്യങ്ങളിലെ രോഗികള്‍ക്ക് ഇന്ത്യയിലെ ആരോഗ്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് 'ഹീല്‍ ഇന്‍ ഇന്ത്യ' എന്ന സംരംഭം ആരംഭിക്കുമെന്ന് ഡോ. വി കെ പോള്‍ പറഞ്ഞു, മറ്റ് രാജ്യങ്ങളിലേക്ക് ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരെ അയക്കുന്നതിനുള്ള 'ഹീല്‍ ബൈ ഇന്ത്യ' സംരംഭവും തുടങ്ങും. 'ഹീല്‍ ഫ്രം ഇന്ത്യ' എന്ന സംരംഭത്തിന് വഴിയൊരുക്കുന്ന ടെലിമെഡിസിന്‍ മേഖലയില്‍ ഇന്ത്യയ്ക്കുള്ള വലിയ കരുത്തിനെക്കുറിച്ചും അദ്ദേഹം പ്രാധാന്യത്തോടെ വിശദീകരിച്ചു.

നിര്‍ണായകമായ അറിവ് പങ്കിടല്‍, അതിര്‍ത്തി കടന്നുള്ള സഹകരണം, പ്രാദേശിക തലത്തിലും ആഗോള തലത്തിലുമുള്ള ബഹുമേഖലാ പങ്കാളിത്തം എന്നിവയ്ക്കൊപ്പം ജിറ്റുജി, ബിറ്റുജി, ബിറ്റുബി, ബിറ്റുസി തലങ്ങളിലെ പങ്കാളിത്തത്തിനും പാനലിസ്റ്റുകള്‍ ഊന്നല്‍ നല്‍കി. ഊര്‍ജ്ജസ്വലവും ശക്തവുമായ ആഗോള നിയന്ത്രണ ശൃംഖലകള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ബന്ധപ്പെട്ടവര്‍ സംസാരിച്ചു. പരിശീലന പരിപാടികളുടെ വികസനത്തില്‍ പരമ്പരാഗത വൈദ്യസേവന ദാതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള താഴെത്തട്ടിലുള്ള ശക്തമായ സഹകരണത്തിന്റെ ആവശ്യകതയ്ക്ക് അവര്‍ അടിവരയിട്ടു. ഇന്‍ഷുറന്‍സ്, വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍, ഗവേഷണവും വികസനവും, ഏറ്റവും പ്രധാനമായി സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ എന്നിവയുടെയും പ്രാധാന്യം വ്യക്തമാക്കപ്പെട്ടു. സംയോജിതവും സമഗ്രവുമായ ആരോഗ്യ സംരക്ഷണ സേവനങ്ങളോടുള്ള ഇന്ത്യയുടെ സമീപനത്തെ അംഗരാജ്യങ്ങള്‍ അഭിനന്ദിച്ചു. രോഗിയെ കേന്ദ്രീകരിച്ചുള്ള ചികിത്സ, പ്രാചീന സമ്പ്രദായങ്ങള്‍ക്കൊപ്പം മാനസികാരോഗ്യ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യല്‍ തുടങ്ങിയ ഇടപെടലുകളെ അവര്‍ പ്രശംസിച്ചു.

ആയുഷ് മന്ത്രാലയം സെക്രട്ടറി ശ്രീ രാജേഷ് കൊടേച്ചയും ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ശ്രീ ലവ് അഗര്‍വാളും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ വിശാല്‍ ചൗഹാനും ജി20 അംഗരാജ്യങ്ങള്‍, പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍, ഫോറങ്ങള്‍, ലോകാരോഗ്യ സംഘടന പോലുള്ള പങ്കാളികള്‍, ലോകബാങ്ക്, ഡബ്ല്യുഇഎഫ് തുടങ്ങിയവയുടെ പ്രതിനിധികളും മുതിര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

-NS-



(Release ID: 1892551) Visitor Counter : 202


Read this release in: English , Urdu , Hindi , Tamil