പ്രധാനമന്ത്രിയുടെ ഓഫീസ്‌

പൂനെയിലെ ദേഹുവിലെ ജഗദ്ഗുരു ശ്രീശാന്ത് തുക്കാറാം മഹാരാജ് ശിലാ മന്ദിറിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 14 JUN 2022 4:45PM by PIB Thiruvananthpuram

ശ്രീ വിത്താലയ നമഃ
नमो सदगुरु, तुकया ज्ञानदीपा। नमो सदगुरु, सच्चिदानंद रुपा॥ नमो सदगुरु, भक्त-कल्याण मूर्ती। नमो सदगुरु, भास्करा पूर्ण कीर्ती॥ मस्तक हे पायावरी। या वारकरी सन्तांच्या॥

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാര്‍ ജി, പ്രതിപക്ഷ നേതാവ് ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, മുന്‍ മന്ത്രി ശ്രീ ചന്ദ്രകാന്ത് പാട്ടീല്‍ ജി, വാര്‍ക്കാരി സന്യാസി ശ്രീ മുരളി ബാബ കുരേകര്‍ ജി, ജഗദ്ഗുരു ശ്രീശാന്ത് തുക്കാറാം മഹാരാജ് സന്‍സ്ഥാന്‍ ചെയര്‍മാന്‍ നിതിന്‍ മോര്‍ ജി, ആദ്ധ്യാത്മിക അഘാഡി പ്രസിഡന്റ് ആചാര്യ ശ്രീ തുഷാര്‍ ഭോസാലെ , ഇവിടെ സന്നിഹിതരായ വിശുദ്ധരേ, സഹോദരീ സഹോദരന്‍മാരേ,

വിത്തല്‍ ഭഗവാന്റെയും എല്ലാ വാര്‍ക്കാരി സന്യാസിമാരുടെയും പാദങ്ങളില്‍ ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു! സന്യാസിമാരുടെ 'സത്സംഗം' (പവിത്രമായ ഒത്തുചേരല്‍) മനുഷ്യ ജന്മത്തിലെ ഏറ്റവും അപൂര്‍വമായ പദവിയാണെന്ന് നമ്മുടെ വേദങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. സന്യാസിമാരുടെ കൃപ ലഭിച്ചാല്‍ സ്വയമേവയുള്ള ഈശ്വരസാക്ഷാത്കാരമുണ്ടാകും. ഇന്ന് ദേഹൂ എന്ന ഈ പുണ്യ തീര്‍ത്ഥാടന ഭൂമിയില്‍ വന്നതിന് ശേഷം ഞാന്‍ അതേ വികാരം അനുഭവിക്കുന്നു. സന്ത് ശിരോമണി ജഗത്ഗുരു തുക്കാറാം ജിയുടെ ജന്മസ്ഥലവും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയുമാണ് ദേഹു.  धन्य देहूंगाव, पुण्यभूमी ठाव। तेथे नांदे देव पांडुरंग। धन्य क्षेत्रवासी लोक ते दैवाचे। उच्चारिती वाचे, नामघोष। 

പാണ്ഡുരംഗ ഭഗവാന്റെ നിത്യ വാസസ്ഥലം കൂടിയാണ് ദേഹു. ഇവിടെയുള്ള ആളുകള്‍ സന്യാസിയുടെയും ഭക്തിയുടെയും പ്രകടിത രൂപങ്ങളാണ്. ഈ ആത്മാവില്‍, ദേഹുവിലെ എല്ലാ പൗരന്മാരെയും എന്റെ അമ്മമാരെയും സഹോദരിമാരെയും ഞാന്‍ ആദരവോടെ വണങ്ങുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പ്, പാല്‍ഖി മാര്‍ഗില്‍ രണ്ട് ദേശീയ പാതകളുടെ നാലുവരി നിര്‍മാണത്തിന് തറക്കല്ലിടാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ശ്രീശാന്ത് ജ്ഞാനേശ്വര്‍ മഹാരാജ് പാല്‍ഖി മാര്‍ഗിന്റെ നിര്‍മാണം അഞ്ച് ഘട്ടങ്ങളിലും സന്ത് തുക്കാറാം മഹാരാജ് പാല്‍ഖി മാര്‍ഗിന്റെ നിര്‍മാണം മൂന്ന് ഘട്ടങ്ങളിലും പൂര്‍ത്തിയാക്കും. 11,000 കോടിയിലധികം രൂപ ചെലവില്‍ 350 കിലോമീറ്ററിലധികം നീളമുള്ള ഹൈവേകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ ഈ മേഖലയുടെ വികസനത്തിനും ആക്കം കൂട്ടും. ഇന്ന്, വിശുദ്ധ ശിലാ മന്ദിറിന്റെ ഉദ്ഘാടനത്തിനായി ദേഹുവിലെത്താനുള്ള ഭാഗ്യം എനിക്കുണ്ടായി. സന്ത് തുക്കാറാം ജി 13 ദിവസം തപസ്സനുഷ്ഠിച്ചതും സന്ത് തുക്കാറാം ജിയുടെ സാക്ഷാത്കാരത്തിനും സന്യാസത്തിനും സാക്ഷിയായി മാറിയതുമായ ശില കേവലം പാറയല്ല. അത് ഭക്തിയുടെയും അറിവിന്റെയും ആണിക്കല്ലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദേഹുവിന്റെ ശിലാ മന്ദിര്‍ ഭക്തിയുടെ ശക്തി കേന്ദ്രം മാത്രമല്ല. അത് ഇന്ത്യയുടെ സാംസ്‌കാരിക ഭാവിക്ക് വഴിയൊരുക്കുന്നു. ഈ പുണ്യസ്ഥലം പുനര്‍നിര്‍മിച്ചതിന് ക്ഷേത്ര ട്രസ്റ്റിനെയും എല്ലാ ഭക്തജനങ്ങളെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. ജഗദ്ഗുരു സന്ത് തുക്കാറാം ജിയുടെ ഇതിഹാസ കഥകള്‍ വിവരിച്ചതിന് സമീപത്തുള്ള സദുംബെരെയിലെ സാന്താജി മഹാരാജ് ജഗ്നാഡെ ജിയെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

സുഹൃത്തുക്കളെ,
രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുകയാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളില്‍ ഒന്നായതില്‍ നാം അഭിമാനിക്കുന്നു. ഇതിന്റെ ക്രെഡിറ്റ് ഇന്ത്യയുടെ വിശുദ്ധ പാരമ്പര്യത്തിന്, ഇന്ത്യയിലെ ഋഷിമാര്‍ക്ക് അവകാശപ്പെട്ടതാണ്. ഭാരതം ശാശ്വതമാണ്, കാരണം ഇന്ത്യ വിശുദ്ധരുടെ നാടാണ്. ഓരോ കാലഘട്ടത്തിലും നമ്മുടെ നാടിനും സമൂഹത്തിനും ദിശാബോധം നല്‍കാന്‍ ഒരു മഹാത്മാവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാജ്യം ഇന്ന് സന്ത് കബീര്‍ദാസിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. സന്ത് ജ്ഞാനേശ്വര്‍ മഹാരാജ്, സന്ത് നിവൃത്തിനാഥ് മഹാരാജ്, സന്ത് സോപാന്ദേവ്, ആദി-ശക്തി മുക്തഭായി തുടങ്ങിയ സന്യാസിമാരുടെ 725-ാം വാര്‍ഷികം കൂടിയാണിത്. നമ്മുടെ നിത്യതയെ സംരക്ഷിച്ചുകൊണ്ട് അത്തരം മഹത്‌വ്യക്തികള്‍ ഇന്ത്യയെ ചലനാത്മകമായി നിലനിര്‍ത്തി. സന്ത് തുക്കാറാം ജിയെ വിശുദ്ധരുടെ ക്ഷേത്രത്തിലെ കലവറ എന്നാണ് സന്ത് ബഹിനാബായി വിശേഷിപ്പിച്ചത്. കഷ്ടപ്പാടുകളും പ്രയാസങ്ങളും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ക്ഷാമം പോലുള്ള സാഹചര്യങ്ങളെ അദ്ദേഹം നേരിട്ടു. അദ്ദേഹം ലോകത്ത് പട്ടിണിയും പട്ടിണിയും കണ്ടു. ദുഃഖത്തിന്റെയും വേദനയുടെയും പരിവൃത്തത്തില്‍ ആളുകള്‍ പ്രതീക്ഷ കൈവിടുമ്പോള്‍, സമൂഹത്തിന്റെ മാത്രമല്ല, ഭാവിയുടെയും പ്രത്യാശയുടെ കിരണമായി സന്ത് തുക്കാറാം ജി ഉയര്‍ന്നുവന്നു! തന്റെ കുടുംബത്തിന്റെ സമ്പത്ത് അദ്ദേഹം ജനസേവനത്തിനായി സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ത്യാഗത്തിന്റെയും വിരക്തിയുടെയും സാക്ഷ്യമാണ് ഈ പാറ.

സുഹൃത്തുക്കളെ,
സന്ത് തുക്കാറാം ജിയുടെ ദയ, അനുകമ്പ, സേവനം എന്നിവയെക്കുറിച്ച് 'അഭംഗങ്ങള്‍' (ഭക്തികാവ്യം) നമുക്കു പറഞ്ഞുതരുന്നുണ്ട്. നമുക്ക് ഇപ്പോഴും ആ ധാരണയുണ്ട്. ഈ 'അഭംഗങ്ങള്‍' നമ്മുടെ തലമുറകളെ പ്രചോദിപ്പിച്ചിട്ടുണ്ട്; ലയിക്കാത്തതും ശാശ്വതമായി നിലനില്‍ക്കുന്നതും കാലത്തിനനുസരിച്ച് പ്രസക്തവുമായത് 'അഭംഗ്'. ഇന്നും രാജ്യം അതിന്റെ സാംസ്‌കാരിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പുരോഗമിക്കുമ്പോള്‍, സന്ത് തുക്കാറാം ജിയുടെ 'അഭംഗു'കള്‍ നമുക്ക് ഊര്‍ജ്ജം നല്‍കുകയും വഴി കാണിക്കുകയും ചെയ്യുന്നു. സന്ത് നാംദേവ്, സന്ത് ഏകനാഥ്, സന്ത് സവത മഹാരാജ്, സന്ത് നര്‍ഹരി മഹാരാജ്, സന്ത് സേന മഹാരാജ്, സന്ത് ഗൊറോബ-കാക്ക, സന്ത് ചോഖമേല എന്നിവരുടെ പുരാതന 'അഭംഗു'കളില്‍ നിന്ന് നമുക്ക് എപ്പോഴും പുതിയ പ്രചോദനം ലഭിക്കും. സന്ത് ചോഖമേലയും കുടുംബവും ചേര്‍ന്ന് രചിച്ച 'സാര്‍ത് അഭംഗഗാഥ' പ്രകാശനം ചെയ്യാനുള്ള ഭാഗ്യവും ഇന്ന് എനിക്ക് ലഭിച്ചു. ഈ സന്യാസി കുടുംബത്തിന്റെ 500-ലധികം 'അഭംഗ' രചനകള്‍ 'അഭംഗഥ'യില്‍ വളരെ ലളിതമായ ഭാഷയില്‍ വിവരിച്ചിട്ടുണ്ട്.

സഹോദരീ സഹോദരന്മാരേ,
സന്ത് തുക്കാറാം ജി  उंच नीच काही नेणे भगवंत॥   എന്നു പറയാറുണ്ടായിരുന്നു. അതായത്, സമൂഹത്തിലെ വിവേചനം വലിയ പാപമാണ്. ദൈവത്തോടുള്ള ഭക്തിക്ക് ഈ പഠിപ്പിക്കല്‍ എത്രത്തോളം ആവശ്യമാണോ, രാജ്യസ്‌നേഹത്തിനും സമൂഹത്തോടുള്ള ഭക്തിക്കും തുല്യമായ തോതില്‍ ആവശ്യമാണ്. ഈ സന്ദേശവുമായി നമ്മുടെ വാര്‍ക്കാരി സഹോദരങ്ങള്‍ എല്ലാ വര്‍ഷവും പണ്ഡര്‍പൂര്‍ സന്ദര്‍ശിക്കുന്നു. അതുകൊണ്ട് തന്നെ 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന മന്ത്രത്തിലാണ് രാജ്യം മുന്നോട്ട് പോകുന്നത്. ഗവണ്‍മെന്റിന്റെ ഓരോ പദ്ധതിയുടെയും ആനുകൂല്യം വിവേചനമില്ലാതെ എല്ലാവര്‍ക്കും ലഭിക്കുന്നുണ്ട്. വാര്‍ക്കാരി പ്രസ്ഥാനത്തിന്റെ വികാരങ്ങളെ ശാക്തീകരിച്ചുകൊണ്ട് സ്ത്രീ ശാക്തീകരണത്തിനായി രാജ്യം തുടര്‍ച്ചയായ ശ്രമങ്ങളും നടത്തുന്നു. പുരുഷന്മാരുടെ അതേ ഊര്‍ജസ്വലതയോടെ വാരിയില്‍ നടക്കുന്ന നമ്മുടെ സഹോദരിമാര്‍ അവസര സമത്വത്തിന്റെ പ്രതീകമായിരുന്നു.

സുഹൃത്തുക്കളെ,
സന്ത് തുക്കാറാം ജി എപ്പോഴും  जे का रंज़ले गांज़ले, त्यांसी म्हणे जो आपुले। तोचि साधू ओलखावा, देव तेथे-चि-जाणावा॥   എന്നു പറഞ്ഞിരുന്നു. അതായത്, സമൂഹത്തിന്റെ അവസാന നിരയില്‍ ഇരിക്കുന്ന വ്യക്തിയെ ആശ്ലേഷിക്കുകയും അവന്റെ ക്ഷേമം ഉറപ്പുവരുത്തുകയും സന്യാസിമാരുടെ സ്വഭാവമാണ്. രാജ്യം മുന്നോട്ട് പോകുന്ന അന്ത്യോദയ പ്രമേയമാണിത്. ദലിത്, പിന്നോക്കക്കാര്‍, ആദിവാസി, ദരിദ്രര്‍, തൊഴിലാളികള്‍ എന്നിവരുടെ ക്ഷേമത്തിനാണ് ഇന്ന് രാജ്യം പ്രഥമ പരിഗണന നല്‍കുന്നത്.

സഹോദരീ സഹോദരന്മാരേ,
സമൂഹത്തിന് ഊര്‍ജം പകരാനുള്ള ഊര്‍ജ്ജമെന്നോണം വിവിധ ഘട്ടങ്ങളില്‍ വിശുദ്ധന്മാര്‍ ഉയര്‍ന്നുവരുന്നു. ഛത്രപതി ശിവാജി മഹാരാജിനെപ്പോലുള്ള ഒരു ദേശീയ നായകന്റെ ജീവിതത്തില്‍ പോലും തുക്കാറാം ജിയെപ്പോലുള്ള സന്യാസിമാര്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചതായി നിങ്ങള്‍ കാണുന്നു. സ്വാതന്ത്ര്യ സമര കാലത്ത് ശിക്ഷിക്കപ്പെട്ട വീര്‍ സവര്‍ക്കര്‍ ജി ജയിലില്‍ കഴിയവെ തുക്കാറാം ജിയുടെ 'അഭംഗു'കള്‍ പാടുമായിരുന്നു. സന്ത് തുക്കാറാം ജിയുടെ പ്രഭാഷണങ്ങളും ഊര്‍ജവും വ്യത്യസ്ത കാലഘട്ടങ്ങളിലും വ്യത്യസ്ത വ്യക്തിത്വങ്ങള്‍ക്കും ഒരുപോലെ പ്രചോദനം നല്‍കിയിട്ടുണ്ട്! സന്യാസിമാരുടെ ഈ മഹത്വത്താലാണ് 'നേതി-നേതി' എന്ന് വിളിക്കുന്നത്.

സുഹൃത്തുക്കളെ,
പണ്ഡര്‍പൂര്‍ ജിയുടെ യാത്രയും ആഷാഠ മാസത്തില്‍ (ജൂണില്‍) ആരംഭിക്കാന്‍ പോകുന്നു. മഹാരാഷ്ട്രയിലെ പണ്ഡര്‍പൂര്‍ യാത്രയോ, ഒഡീഷയിലെ ഭഗവാന്‍ ജഗന്നാഥന്റെ യാത്രയോ, മഥുരയിലെ വ്രജ പരിക്രമയോ, കാശിയിലെ പഞ്ചകോശി പരിക്രമമോ, ചാര്‍ധാം യാത്രയോ, അമര്‍നാഥ് യാത്രയോ ആകട്ടെ, ഈ യാത്രകള്‍ ഒരു ഉറവിടം പോലെയാണ്. അവ നമ്മുടെ സാമൂഹികവും ആത്മീയവുമായ ചലനാത്മകതയ്ക്കുള്ള ഊര്‍ജ്ജം പകരുന്നു. ഈ യാത്രകളിലൂടെ നമ്മുടെ സന്യാസിമാര്‍ 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന ചൈതന്യം നിലനിര്‍ത്തി. വൈവിധ്യങ്ങള്‍ക്കിടയിലും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യ ഒരു രാഷ്ട്രമായി ഉണര്‍ന്നിരിക്കുന്നു. കാരണം അത്തരം 'യാത്രകള്‍' നമ്മുടെ വൈവിധ്യങ്ങളെ ബന്ധിപ്പിക്കുന്നു.

സഹോദരീ സഹോദരന്മാരേ,
നമ്മുടെ ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ പൗരാണിക സ്വത്വവും പാരമ്പര്യവും നിലനിര്‍ത്തേണ്ടത് ഇന്ന് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനാല്‍, ആധുനിക സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യയുടെ വികസനത്തിന്റെ പര്യായമായി മാറുമ്പോള്‍, വികസനവും പൈതൃകവും കൈകോര്‍ക്കുന്നുവെന്ന് നാം ഉറപ്പാക്കുന്നു. ഇന്ന് പണ്ഡര്‍പൂര്‍ പാല്‍കി മാര്‍ഗ് നവീകരിക്കപ്പെടുകയും ചാര്‍ ധാം യാത്രയ്ക്കായി പുതിയ ഹൈവേകള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു. ഇന്ന് അയോധ്യയില്‍ ഒരു മഹത്തായ രാമക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നു. കാശി വിശ്വനാഥ് ധാം സമുച്ചയവും അതിന്റെ പുതിയ രൂപത്തില്‍ ഉണ്ട്, സോമനാഥില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രസാദ് പദ്ധതി പ്രകാരം രാജ്യത്തുടനീളം തീര്‍ത്ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും വികസിപ്പിക്കുന്നു. രാമായണത്തില്‍ മഹര്‍ഷി വാല്‍മീകി പരാമര്‍ശിച്ച ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ രാമായണ സര്‍ക്യൂട്ട് രൂപത്തില്‍ വികസിപ്പിക്കുന്നു. ഈ എട്ട് വര്‍ഷത്തിനുള്ളില്‍ ബാബാ സാഹിബ് അംബേദ്കറുടെ അഞ്ച് തീര്‍ത്ഥാടനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൗവിലെ ബാബാസാഹിബിന്റെ ജന്മസ്ഥലത്തിന്റെ വികസനമോ ലണ്ടനില്‍ അദ്ദേഹം പഠിച്ചിരുന്ന വീട് സ്മാരകമാക്കി മാറ്റിയതോ മുംബൈയിലെ ചൈത്യഭൂമിയിലെ പ്രവര്‍ത്തനമോ നാഗ്പൂരിലെ ദീക്ഷഭൂമിയുടെ അന്താരാഷ്ട്ര തലത്തിലുള്ള വികസനമോ ഡല്‍ഹിയിലെ മഹാപരിനിര്‍വാണത്തിലെ സ്മാരകമോ ആകട്ടെ,. ഈ പഞ്ചതീര്‍ത്ഥങ്ങള്‍ പുതിയ തലമുറയെ ബാബാസാഹിബിന്റെ സ്മരണകളുമായി നിരന്തരം ബന്ധപ്പെടുത്തുന്നു.

സുഹൃത്തുക്കളെ,
സന്ത് തുക്കാറാം ജി എപ്പോഴും  असाध्य ते साध्य करीता सायास। कारण अभ्यास, तुका म्हणे॥  എന്നു പറയാറുണ്ട്. അതായത്, എല്ലാവരുടെയും ശ്രമങ്ങള്‍ ശരിയായ ദിശയില്‍ നടക്കുകയാണെങ്കില്‍ അസാധ്യമായത് പോലും സാധ്യമാകും. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ 100 ശതമാനം ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ രാജ്യം തീരുമാനിച്ചു. വൈദ്യുതി, വെള്ളം, വീട്, ചികില്‍സ തുടങ്ങിയ അടിസ്ഥാന ജീവിതാവശ്യങ്ങളുമായി ബന്ധപ്പെട്ട പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ നൂറു ശതമാനം ആളുകളിലേക്കും എത്തിക്കണം. അതുപോലെ  പരിസ്ഥിതി, ജലസംരക്ഷണം, നദികളെ സംരക്ഷിക്കല്‍ തുടങ്ങിയ പ്രചരണങ്ങള്‍ ആരംഭിച്ചു. ആരോഗ്യകരമായ ഇന്ത്യക്കായി നാം പ്രതിജ്ഞയെടുത്തു. ഈ ദൃഢനിശ്ചയങ്ങളും 100 ശതമാനം നിറവേറ്റേണ്ടതുണ്ട്. എല്ലാവരുടെയും പരിശ്രമവും എല്ലാവരുടെയും പങ്കാളിത്തവും ഇക്കാര്യത്തില്‍ ആവശ്യമാണ്. നമ്മളെല്ലാവരും രാജ്യത്തോടുള്ള സേവനത്തിന്റെ ഈ കടമകള്‍ നമ്മുടെ ആത്മീയ പ്രമേയങ്ങളുടെ ഭാഗമാക്കിയാല്‍ രാജ്യത്തിന് ഒരുപോലെ പ്രയോജനം ലഭിക്കും. നാടിനെ പ്ലാസ്റ്റിക് മുക്തമാക്കുമെന്നും ചുറ്റുമുള്ള തടാകങ്ങളും കുളങ്ങളും വൃത്തിയായി സൂക്ഷിക്കുമെന്നും പ്രതിജ്ഞയെടുക്കുകയാണെങ്കില്‍ പരിസ്ഥിതി സംരക്ഷിക്കപ്പെടും. അമൃത് മഹോത്സവത്തില്‍, എല്ലാ ജില്ലയിലും 75 അമൃത് സരോവറുകള്‍ (കുളങ്ങള്‍) നിര്‍മ്മിക്കാനും രാജ്യം തീരുമാനിച്ചു. ഈ അമൃത് സരോവരങ്ങള്‍ക്ക് സന്യാസിമാരുടെ അനുഗ്രഹവും സഹകരണവും ലഭിച്ചാല്‍ പ്രവര്‍ത്തനത്തിന് ആക്കം കൂടും. ജൈവ കൃഷി ഒരു പ്രചാരണമായി രാജ്യം മുന്നോട്ട് കൊണ്ടുപോകുന്നു. ഈ ശ്രമം വാര്‍ക്കാരി സന്യാസിമാരുടെ ആശയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിദത്ത കൃഷി എങ്ങനെ എല്ലാ കൃഷിയിടങ്ങളിലേക്കും കൊണ്ടുപോകാം എന്നാലോചിക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. രാജ്യാന്തര യോഗാ ദിനവും അടുക്കുകയാണ്. ഇന്ന് ലോകത്ത് തഴച്ചുവളരുന്ന യോഗ നമ്മുടെ സന്യാസിമാരാല്‍ മാത്രമുള്ളതാണ്. രാജ്യത്തോടുള്ള ഈ കടമകള്‍ നിറവേറ്റുന്നതിലൂടെ നിങ്ങളെല്ലാവരും പൂര്‍ണ്ണ ആവേശത്തോടെ യോഗ ദിനം ആഘോഷിക്കുമെന്നും പുതിയ ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഈ ചിന്തയോടെ ഞാന്‍ എന്റെ വാക്കുകള്‍ക്ക് ഇടവേള കുറിക്കുകയാണ്. നിങ്ങള്‍ എനിക്ക് നല്‍കിയ അവസരത്തിനും ബഹുമാനത്തിനും തല കുനിച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി പറയുന്നു.

ജയ്-ജയ് രാമകൃഷ്ണ ഹരി, ജയ്-ജയ് രാമകൃഷ്ണ ഹരി, ഹര്‍ ഹര്‍ മഹാദേവ്!

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.

-ND-

 



(Release ID: 1834371) Visitor Counter : 106