പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

നവീകരിച്ച പദ്ധതികൾ നാളികേര മേഖലയുടെ സമഗ്ര വളർച്ച ത്വരിതപ്പെടുത്തും

Posted On: 02 SEP 2025 3:28PM by PIB Thiruvananthpuram

കൊച്ചി: നാളികേര വികസന ബോർഡിൻ്റെ നവീകരിച്ച പദ്ധതികൾ രാജ്യത്തെ നാളികേര മേഖലയുടെ പ്രതിസന്ധികൾ മറികടക്കാനും സമഗ്ര വളർച്ച സാധ്യമാക്കാനും കൃഷിക്കാരെ സഹായിക്കുമെന്ന് ബോർഡ് അംഗവും കോഴിക്കോട് ലോകസഭാംഗവുമായ എം കെ രാഘവൻ അറിയിച്ചു. കറുകുറ്റി അഡ്‌ലക്‌സ് കൺവൻഷൻ സെൻ്ററിൽ നാളികേര വികസന ബോർഡിൻ്റെ ആഭിമുഖ്യത്തിലുള്ള നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു എം. പി. കാലാവസ്ഥാ വ്യതിയാനം, രോഗ കീടങ്ങളുടെ ആക്രമണം, വിപണിയിലെ പ്രത്യാഘാത ങ്ങൾ തുടങ്ങിയവ രാജ്യത്തെ ഭൂരിഭാഗം വരുന്ന ചെറുകിട നാളികേര കർഷകർക്കും മുന്നിൽ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് ഈ നാളികേര ദിനാഘോഷം നടത്തുന്നത് എന്ന് അദ്ദേഹം അനുസ്‌മരിച്ചു.

 
ബോർഡിന്റെ നവീകരിച്ച പദ്ധതികൾ കേരളത്തിലെ നാളികേര കർഷകർ ഓണസമ്മാനമായി സ്വീകരിക്കണമെന്നും അതിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി നാളികേര ഉൽപാദനത്തിൽ ദേശീയ ശരാശരിയിലും പിന്നിലേയ്ക്കു പോയ കേരളത്തിൻ്റെ പഴയ പ്രതാപം വീണ്ടടുക്കണമെന്നും രാഘവൻ ആഹ്വാനം ചെയതു.
 
രാജ്യത്തെ നാളികേര കൃഷി സുസ്ഥിരവും ലാഭകരവുമാക്കണമെന്ന് ചടങ്ങിൽ ആമുഖ പ്രസംഗം നടത്തിയ കേന്ദ്ര ഹോർട്ടിക്കൾട്ടർ കമ്മീഷണറും നാളികേര വികസന ബോർഡ് ചീഫ് എക്സിക്കുട്ടീവ് ഓഫീസറുമായ ഡോ.പ്രഭാത് കുമാർ ആഹ്വാനം ചെയ്‌തു. ബോർഡിന്റെ നവീകരിച്ച പദ്ധതികൾ ഇതിനായി കർഷകർ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാളികേരകൃഷി വികസനത്തിന് ഹെക്ടറിന് 56000 രൂപയാണ് കൃഷിക്കാർക്ക് ഇനി ലഭിക്കുക. അതു പോലെ തൈകൾ ഉൽപാദിപ്പിക്കുന്നതിന് ഒരു തൈക്ക് 45 രൂപ വീതവും സാമ്പത്തിക സഹായം ലഭിക്കും. നാളികേര ഉൽപാദനം, സംസ്ക‌രണം, വിപണനം, കയറ്റുമതി എന്നീ മേഖലകളിൽ കൂട്ടായ പരിശ്രമങ്ങൾ ഉണ്ടായാലേ നാളികേര മേഖലയിൽ സമഗ്ര വികസനം സാധ്യമാകൂ എന്നും ചീഫ് എക്സിക്കുട്ടീവ് ഓഫീസർ ഓർമ്മിപ്പിച്ചു
 
ബോർഡിന്റെ നവീകരിച്ച പദ്ധതികൾ നാളികേര മേഖലയുടെ സമഗ്ര വികസനത്തിന് വലിയ സാമ്പത്തിക പിന്തുണയാണ് കൃഷിക്കാർക്കും സംരംഭകർക്കും വാഗ്ദാനം ചെയ്യുന്നത് എന്ന് ചടങ്ങിൽ പ്രസംഗിച്ച നാളികേര വികസന ബോർഡ് ചെയർമാൻ സുബ്ബ നാഗരാജൻ പറഞ്ഞു.
 
നാളികേരാനുബന്ധ മേഖലയിൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവുമധികം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്‌ത വ്യവസായ സ്ഥാപനങ്ങൾക്കുള്ള അവാർഡുകളും വേദിയിൽ വിതരണം ചെയ്യുകയുണ്ടായി. ഉത്തേജിത ചിരട്ടക്കരി ഏറ്റവുമധികം കയറ്റി അയച്ചതിന് തമിഴ്‌നാട്ടിലെ കാങ്കയത്തു പ്രവർത്തിക്കുന്ന യുണൈറ്റഡ് കാർബൺ സൊലൂഷ്യൻസ്, തിരുനൽവേലിയിലെ നോവ കാർബൺസ്,കോയമ്പത്തൂരിലെ ജെക്കോബി കാർബൺസ് യഥാക്രമം ഒന്നും. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വെളിച്ചെണ്ണയും അനുബന്ധ ഉൽപ്പന്നങ്ങളും കയറ്റി അയച്ചതിന് മുംബൈയിലെ മാരിക്കോ, ആലുവായിലെ മെഴുക്കാട്ടിൽ മുംബൈയിലെ ഫെയർ എക്‌സ്പോർട്‌സ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും പുരസ്‌കാരങ്ങൾക്ക് അർഹരായി.
 
തേങ്ങാവെള്ളം അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ കയറ്റി അയച്ച കോയമ്പത്തൂരിലെ ശക്തി കൊക്കോ പ്രോഡക്ട്സും, ഏറ്റവും കൂടുതൽ നീര കയറ്റി അയച്ചതിന് തിരുപ്പൂരിലെ ഗ്ലോബൽ നാളികേര ഉൽപാദക സംഘവും പുരസ് കാരങ്ങൾക്ക് അർഹമായപ്പോൾ ഏറ്റവും മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം ഉത്തേജിത കരി കയറ്റുമതി ചെയ്യുന്ന കോയമ്പത്തൂരിലെ കാർബർ പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കി.
 
എല്ലാവർക്കും ഫലകവും പ്രശംസാ പത്രവും ഒന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും 75000, 50000 രൂപ വീതം രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുമാണ് നല്‌കിയത്. ആലുവായിൽ വാഴക്കുളത്തെ സിഡിബി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയോട് അനുബന്ധിച്ചു നിർമ്മിച്ചിരിക്കുന്ന പുതിയ കർഷക ഹോസ്‌റ്റ‌ലിന്റെ ഫലകം അനാഛാദനവും എം പി നിർവഹിച്ചു. ബോർഡിന്റെ ഏറ്റവും പുതിയ നാലു പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.
 
മുഖ്യ നാളികേര വികസന ഓഫീസർ ഡോ.ബി ഹനുമന്ത ഗൗഡ സ്വാഗതവും ബോർഡ് സെക്രട്ടറി പ്രമോദ് പി കുര്യൻ നന്ദിയും പറഞ്ഞു. നേരത്തെ ബോർഡിന്റെ നവീകരിച്ച പദ്ധതികൾ, നാളികേര സംസ്‌കരണവും മൂല്യ വർദ്ധനവും, വിപണനവും കയറ്റുമതിയും എന്നീ വിഷയങ്ങളെ കുറിച്ച് യഥാക്രമം ഡെപ്യൂട്ടി ഡയറക്ടർ ആർ ജയനാഥ്, ഡവലപ്മെന്റ് ഓഫീസർ ആർ ദീപ്തി, അസിസ്റ്റന്റ്റ് ഡയറക്ടർ എം എ ലീനമോൾ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
 
അന്താരാഷ്ട്ര നാളികേര സമൂഹത്തിൻ്റെ (ഐസിസി) സ്ഥാപക ദിനമാണ് ലോക നാളികേര ദിനമായി എല്ലാ നാളികേര ഉൽപാദക രാജ്യങ്ങളിലും ആഘോഷിക്കുന്നത്. നാളികേരത്തിന്റെ അനന്ത സാധ്യതകൾ അനാവരണം ചെയ്യാനുള്ള ആഗോള പ്രവർത്തനങ്ങൾക്കു പ്രചോദനമാകുക എന്ന വിഷയമാണ് ഈ വർഷത്തെ ദിനപ്രമേയമായി ഐസിസി എല്ലാ നാളികേര സമൂഹങ്ങൾക്കും നല്‌കിയത്. സ്ഥാപകാംഗമായ ഇന്ത്യയിലെ ദേശീയ തലത്തിലുള്ള ദിനാഘോഷമാണ് കൊച്ചിയിൽ നടന്നത്. തെരഞ്ഞെടുക്കപ്പെട്ട 150 കർഷക ഉൽപാദക സംഘങ്ങളിൽ നിന്നായി 1500 നാളികേര കർഷകർ ദിനാഘോഷങ്ങളിൽ പങ്കെടുത്തു.

 

*****


(Release ID: 2163036) Visitor Counter : 2
Read this release in: English