കൃഷി മന്ത്രാലയം
‘അഗ്രി സ്റ്റാക്ക്: വിവരശേഖരം സേവന വിതരണത്തിലേക്ക്’ ദേശീയ സമ്മേളനം
Posted On:
13 JUN 2025 8:08PM by PIB Thiruvananthpuram
അഗ്രി സ്റ്റാക്ക്: വിവരശേഖരം സേവന വിതരണത്തിലേക്ക് എന്ന തലക്കെട്ടില്‍ കേന്ദ്ര കൃഷി - കർഷകക്ഷേമ മന്ത്രാലയം ഇന്ന് ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിൽ ദേശീയ സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര - സംസ്ഥാന തലങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥര്‍ക്കും പങ്കാളികള്‍ക്കും ഡിജിറ്റൽ കാര്‍ഷിക ദൗത്യത്തിന് (ഡിഎഎം) കീഴില്‍ അഗ്രിസ്റ്റാക്ക് നടപ്പാക്കുന്നതിലെ പുരോഗതി, വെല്ലുവിളികൾ, ഭാവി രൂപരേഖ എന്നിവ സംബന്ധിച്ച് ചർച്ച ചെയ്യാന്‍ തന്ത്രപ്രധാന വേദിയായിരുന്നു സമ്മേളനം.

സുതാര്യവും കർഷക കേന്ദ്രീകൃതവുമായ ഭരണനിര്‍വഹണത്തിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലെ സർക്കാര്‍ പ്രതിബദ്ധത കേന്ദ്ര കാര്‍ഷിക സെക്രട്ടറി ശ്രീ ദേവേഷ് ചതുർവേദി സ്വാഗത പ്രസംഗത്തില്‍ വ്യക്തമാക്കി. സംസ്ഥാനങ്ങൾ കര്‍ഷകരെ സംബന്ധിച്ച വിവരങ്ങള്‍ പുതുക്കിയ അവകാശ രേഖകളുമായി (ആര്‍ഒആര്‍) കൃത്യമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പദ്ധതി വിതരണത്തിനും വ്യക്തിഗത കാർഷിക സേവനങ്ങൾക്കും ഡിജിറ്റൽ രജിസ്ട്രി സജീവമായി ഉപയോഗിക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. കർഷകരുടെ കൃത്യമായ തിരിച്ചറിയലിന് ഡിജിറ്റൽ ഭൂരേഖകളുടെയും ആധാർ ബന്ധിപ്പിക്കലിന്റെയും അടിസ്ഥാന പങ്ക് പ്രത്യേകം പരാമര്‍ശിച്ച ഭൂവിഭവ വകുപ്പ് (ഡിഒഎല്‍ആര്‍) സെക്രട്ടറി, ഗ്രാമപ്രദേശങ്ങളിൽ ഭൂമിയുടെ മൂല്യവും വരുമാനവും കുറയുന്നതിന്റെ വെല്ലുവിളികളും മുഖ്യപ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

പിഎം കിസാന്‍, പിഎംഎഫ്ബിവൈ, കെസിസി തുടങ്ങിയ മുൻനിര പദ്ധതികളുമായി കര്‍ഷക തിരിച്ചറിയല്‍രേഖ സംയോജിപ്പിക്കുന്നതടക്കം അഗ്രി സ്റ്റാക്കിനെക്കുറിച്ച് സമഗ്ര അവലോകനം കാര്‍ഷികമന്ത്രാലയം അഡീഷണൽ സെക്രട്ടറി (ഡിജിറ്റൽ) ശ്രീ പ്രമോദ് കുമാർ മെഹെർദ പങ്കുവെച്ചു. ഭൂതല അവലംബം, വിവര ഗുണനിലവാര സ്ഥിരീകരണം, ഏകീകൃത കർഷക സേവന ഘടനയുടെ (യുഎഫ്എസ്ഐ) മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ഭൂമിയുടെയും വിളയുടെയും തിരഞ്ഞെടുത്ത വിവരങ്ങൾ സുരക്ഷിതമായി പങ്കിടാൻ കർഷകരെ പ്രാപ്തരാക്കുന്ന കർഷക അംഗീകാര സംവിധാനങ്ങളും ഡിജിറ്റലായി സ്ഥിരീകരിക്കാവുന്ന സാക്ഷ്യപത്രങ്ങളുമടക്കം (ഡിവിസി-കൾ) വരാനിരിക്കുന്ന സേവനങ്ങളുടെ ആമുഖത്തിനും സമ്മേളനം സാക്ഷ്യം വഹിച്ചു.
മഹാരാഷ്ട്ര, കേരളം, ബീഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളും പൊതുമേഖല ബാങ്ക് സഖ്യവും (പിഎസ്ബി അലയന്‍സ്) കാര്‍ഷികമന്ത്രാലയത്തിന് കീഴിലെ ദേശീയ കര്‍ഷകക്ഷേമ പരിപാടി നിര്‍വഹണ സൊസൈറ്റിയുമായി (എൻഎഫ്‌ഡബ്ല്യുപിഐഎസ്), ധാരണാപത്രം ഒപ്പുവച്ചത് സമ്മേളനത്തിലെ സുപ്രധാന നാഴികക്കല്ലായി മാറി. കര്‍ഷക രജിസ്ട്രിയുമായി ബന്ധപ്പെട്ട ആധികാരികതയിലൂടെ വായ്പാ സേവനങ്ങള്‍ ഡിജിറ്റലായി തടസമില്ലാതെ ലഭ്യമാക്കാനും ഔപചാരിക നടപടിക്രമങ്ങള്‍ കുറയ്ക്കാനും ഇന്ത്യയിലുടനീളം ചെറുകിട - നാമമാത്ര കർഷകർക്ക് പ്രയോജനമേകാനും ഈ സഹകരണം സഹായിക്കും. കൂടാതെ പ്രത്യേക കേന്ദ്ര സഹായ (എസ്‌സിഎ) മാർഗനിർദേശങ്ങൾ കൃഷി, ഭൂവിഭവ സെക്രട്ടറിമാരും ചീഫ് നോളജ് ഓഫീസറും ഉപദേഷ്ടാവും (സികെഒ & എ), കാര്‍ഷികമന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയും ചേര്‍ന്ന് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ പുറത്തിറക്കി. കർഷക രജിസ്ട്രിയ്ക്ക് (നിയമപരമായ അവകാശി സംവിധാനങ്ങളടക്കം) 4,000 കോടി രൂപയും ഡിജിറ്റൽ വിള സർവേയ്ക്ക് 2,000 കോടി രൂപയുമടക്കം സംസ്ഥാനങ്ങള്‍ക്ക് പിന്തുണയായി ആകെ 6,000 കോടി രൂപ മുന്‍ഗണനാക്രമത്തില്‍ അനുവദിച്ചു.
ചീഫ് നോളജ് ഓഫീസര്‍ നയിച്ച സാങ്കേതിക സെഷനുകൾ സംസ്ഥാനതല ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലും വിവര ഗുണനിലവാരത്തിലെ വിടവുകൾ പരിഹരിക്കുന്നതിലും ഡിസിഎസ് മാനദണ്ഡങ്ങൾ പിന്തുടരുന്നത് കാര്യക്ഷമമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. കാലഹരണപ്പെട്ട ആദിവാസി ഭൂരേഖകള്‍, വിള സർവേ ചിത്രങ്ങളിലെ പിശകുകൾ, ഡിസിഎസ് മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങിയ വെല്ലുവിളികൾ സെഷനില്‍ ചർച്ച ചെയ്തു. കൃത്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്താന്‍ റിമോട്ട് സെൻസിംഗ്, എഐ/എംഎൽ ഉപകരണങ്ങൾ, യന്ത്രവല്‍കൃത വിവര സ്ഥിരീകരണ സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന് ഊന്നൽ നൽകി.
'അഗ്രി സ്റ്റാക്ക് ഉപയോഗത്തെക്കുറിച്ച് സംസ്ഥാനങ്ങളുടെ ഉൾക്കാഴ്ചകൾ' എന്ന പ്രത്യേക സെഷനിൽ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങള്‍ അവതരണങ്ങള്‍ നടത്തി. സംസ്ഥാനത്തുടനീളം കർഷക രജിസ്ട്രി സംവിധാനത്തില്‍ കർഷകരെ ചേര്‍ക്കുന്നതും എസ്‌സിഎ നാഴികക്കല്ലുകൾ കൈവരിക്കുന്നതിലെ പുരോഗതിയും മഹാരാഷ്ട്ര അവതരിപ്പിച്ചു. മഹാ-ഡിബിടിയിൽ കർഷക തിരിച്ചറിയല്‍രേഖകള്‍ അടിസ്ഥാനമാക്കി അവരെ ചേര്‍ക്കുന്നത് സാധ്യമാക്കാനും എഐ-അധിഷ്ഠിത ഉപദേശങ്ങള്‍ക്കായി നൂതന സാൻഡ്‌ബോക്‌സ് (മഹാവിസ്ഥാർ എഐ) സൃഷ്ടിക്കാനും ഒരു ഡാറ്റ പ്രൊവിഷനിംഗ് എഞ്ചിൻ (ഡിപിഇ) സ്ഥാപിക്കുന്നതിന് സംസ്ഥാനം കേന്ദ്ര പിന്തുണ തേടി. 2024-ലെ എംഎസ്‌പി ഇ-സംഭരണത്തില്‍ അഗ്രിസ്റ്റാക്കിനെ സംയോജിപ്പിക്കുന്നതിന്റെയും ഡിസിഎസ് നിര്‍വഹണത്തിലെ പ്രായോഗിക വെല്ലുവിളികളുടെയും ഉദാഹരണങ്ങള്‍ ഉത്തർപ്രദേശ് എടുത്തുകാണിച്ചു. കര്‍ണാടകയിലെ കര്‍ഷക രജിസ്ട്രേഷന്‍ സംവിധാനമായ ‘ഫ്രൂട്ട്സി‘നെ ബാങ്കിംഗ് സംവിധാനങ്ങളുമായി സംയോജിപ്പിക്കൽ, ദുരന്ത നിവാരണത്തിൽ അഗ്രി സ്റ്റാക്കിന്റെ ഉപയോഗം, പ്രത്യേക ഉപദേശ സേവനങ്ങൾക്ക് മണ്ണ് ആരോഗ്യ കാർഡുകൾ ബന്ധിപ്പിക്കൽ എന്നിവയുൾപ്പെടെ ബഹുതല നൂതനാശയങ്ങളാണ് കർണാടക അവതരിപ്പിച്ചത്.
സികെഒ അവതരിപ്പിച്ച കിസാൻ പെഹ്ചാൻ പത്ര എന്നറിയപ്പെടുന്ന ഡിജിറ്റൽ വെരിഫയബിൾ ക്രെഡൻഷ്യൽ (ഡിവിസി) വഴി കർഷകർക്ക് നിർദിഷ്ട ഭൂപ്രദേശങ്ങള്‍ക്കും വിളകൾക്കും ആധികാരിക അധികാരപത്രം തയ്യാറാക്കാനാവുന്നു. ഡിജിലോക്കറുമായി സംയോജിപ്പിച്ചിരിക്കുന്ന ഈ ഡിവിസികൾ ഭൂമി ഉടമസ്ഥത മാറുന്ന സമയത്ത് സ്വമേധയാ റദ്ദാക്കപ്പെടുന്നു. ഒടിപി അധിഷ്ഠിത ലോഗിൻ, ബഹുഭാഷാ പിന്തുണ, ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഓഡിയോ പങ്കുവെയ്ക്കാന്‍ സൗകര്യം എന്നിവയടങ്ങുന്ന ഏകീകൃത പരാതി പരിഹാര പോർട്ടലിനും സെഷനില്‍ തുടക്കം കുറിച്ചു. കർഷകർക്ക് സേവനങ്ങൾ തേടാനോ അവരുടെ പേരിൽ പരാതികൾ സമർപ്പിക്കാനോ പ്രതിനിധികളെ നിയോഗിക്കാം.
ഗൂഗിൾ ജെമിനി ഉപയോഗിച്ച് നിർമിച്ച, അഗ്രി സ്റ്റാക്ക് വിവരങ്ങളില്‍ പരിശീലനം നേടിയ എഐ-അധിഷ്ഠിത ചാറ്റ്ബോട്ടും മന്ത്രാലയം അവതരിപ്പിച്ചു. ഒന്നിലേറെ ഭാഷകളിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാന്‍ ഇതിനാവും. വിള തിരിച്ചറിയലിൽ സൂപ്പർവൈസർമാരെ സഹായിക്കാനും സർവേയർമാരുടെ മുഖനിര്‍ണയത്തിനും സിസ്റ്റം ഇന്റഗ്രേറ്റർമാരുമായി സഹകരിച്ച് പശ്ചാത്തല കോഡുകള്‍ സജ്ജീകരിക്കാനും അധിക എഐ ഉപകരണങ്ങൾ തയ്യാറാക്കി വരുന്നു.
സംസ്ഥാനങ്ങളിൽ നിന്ന് പ്രതികരണങ്ങള്‍ ക്ഷണിക്കുകയും ഉദ്യോഗസ്ഥര്‍ക്കിടയില്‍ പഠനം സാധ്യമാക്കുകയും ചെയ്ത് അഡീഷണൽ സെക്രട്ടറി (ഡിജിറ്റൽ) നയിച്ച തുറന്ന സംഭാഷണത്തോടെയാണ് സമ്മേളനം അവസാനിച്ചത്. സമഗ്ര - വിവരാധിഷ്ഠിത കാർഷിക വികസനമെന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ സംസ്ഥാനങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുന്ന കേന്ദ്ര പ്രതിബദ്ധത ആവര്‍ത്തിച്ച ഡെപ്യൂട്ടി ഉപദേഷ്ടാവ് ശ്രീ അനിന്ദ്യ ബാനർജി സഹകരണ മനോഭാവത്തെ അഭിനന്ദിക്കുകയും ചടങ്ങിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
******
(Release ID: 2136289)