പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
2027-ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് കേന്ദ്രമന്ത്രി ശ്രീമതി സ്മൃതി ഇറാനി
Posted On:
19 OCT 2023 4:32PM by PIB Thiruvananthpuram
കൊച്ചി: ഒക്ടോബർ 19, 2023
ആഗോള പ്രഖ്യാപനങ്ങൾ അനുസരിച്ച്, 2027-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് കേന്ദ്ര വനിതാ-ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി ശ്രീമതി. സ്മൃതി സുബിൻ ഇറാനി പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇന്ത്യയുടെ വളർച്ചാ പ്രവചനം 6.1% ൽ നിന്ന് 6.3% ആയി പരിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 6.5% വളർച്ച പ്രവചിച്ചിരുന്നു, ഇത് ഇന്ത്യൻ സാധ്യതയെ കൂടുതൽ വെളിവാക്കുന്നതായും അവർ പറഞ്ഞു . 2027 മുതൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ഉറപ്പാണ്, മന്ത്രി കൂട്ടിച്ചേർത്തു . ഇന്ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടന്ന മനോരമ ന്യൂസ് കോൺക്ലേവ് 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ബാലപീഡന കേസുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേ, ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്, 80% അതിക്രമങ്ങളും കുട്ടിക്ക് കുടുംബത്തിനുള്ളിൽ നിന്നോ സുഹൃത്ത് വലയത്തിൽ നിന്നോ അറിയാവുന്ന ആളുകളിൽ നിന്നോ എന്നതാണ് എന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസുമായി (നിംഹാൻസ്) സഹകരിച്ച് നിയമ സംരക്ഷണം ആവശ്യമുള്ള കുട്ടികൾക്കായി വനിതാ ശിശു വികസന മന്ത്രാലയം രാജ്യത്തുടനീളം കൗൺസിലിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അത്തരം കുട്ടികളെ പരിചരിക്കുന്നവരിലേക്കും സേവനങ്ങൾ വിപുലീകരിച്ചതായും, മാനസികാഘാതം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്ക് അറിവ് പകരാൻ ഇത് സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തരം വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ വിവിധ സംരംഭങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, രാജ്യത്തുടനീളം 1036 അതിവേഗ കോടതികൾ സ്ഥാപിക്കാനുള്ള തീരുമാനത്തെക്കുറിച്ച് കേന്ദ്രമന്ത്രി സംസാരിച്ചു, അതിൽ 400 എണ്ണം പോസ്‌കോ കേസുകൾക്കായി സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു .
കുട്ടികളെ കാണാതാകുന്ന കേസുകളിൽ, ഓരോ കുട്ടിയും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഉറപ്പാക്കിയതായും , അതോടെ ഓരോ ജില്ലാ മജിസ്‌ട്രേറ്റിനും പോലീസ് സൂപ്രണ്ടിനും കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ചുമതലകളുണ്ട് എന്നും ശ്രീമതി സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
ജി 20 യിൽ സ്ത്രീകളുടെ അജണ്ടയ്ക്ക് പ്രാധാന്യം ലഭിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, വിഷയം എല്ലായ്‌പ്പോഴും പാർശ്വവത്കരിക്കപ്പെട്ടിരുന്നു എന്നും അതിനെ മുഖ്യധാരയുടെ ഭാഗമാക്കിയത് പ്രധാനമന്ത്രിയുടെ ശ്രമങ്ങളുടെ ഭാഗമായി ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ കായിക സംസ്കാരത്തെക്കുറിച്ച് സംസാരിക്കവേ, ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ 107 മെഡലുകൾ നമ്മുടെ കായിക വാഗ്ദാനങ്ങളെ പറ്റി പറയുന്നതായി ശ്രീമതി സ്മൃതി ഇറാനി പറഞ്ഞു. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 30 ൽ 18 ഇനങ്ങളിൽ നമ്മൾ 70 മെഡൽ നേടിയപ്പോൾ ഇത്തവണ 22 ഇനങ്ങളിൽ വിജയിച്ചാണ് നമ്മുടെ കായിക താരങ്ങൾ തിരിച്ചെത്തിയത്. കേന്ദ്ര സർക്കാരിന്റെ ടോപ്‌സ് (ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം) പദ്ധതിയാണ് ഈ വിജയത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത് എന്നും അവർ പറഞ്ഞു.
തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നീ വിഷയങ്ങൾ സ്പർശിച്ച മന്ത്രി, 13.5 കോടി ഇന്ത്യക്കാരെ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതായി പറഞ്ഞു. 500 ദശലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകൾ ആളുകൾ തുറക്കുകയും 2 ലക്ഷം കോടി രൂപ ദരിദ്രർ നിക്ഷേപിക്കുകയും ചെയ്തു. തൊഴിലില്ലായ്മ 6 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.2 ശതമാനത്തിലെത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു


(Release ID: 1969091)