പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

മരച്ചീനിയെ ബാധിക്കുന്ന മീലിമൂട്ടകൾ കൈകാര്യം ചെയ്യുന്നതിനുള്ള നയരേഖയ്ക്ക് രൂപം നൽകും 

പോസ്റ്റഡ് ഓണ്‍: 24 MAY 2023 2:21PM by PIB Thiruvananthpuram

മീലിമൂട്ടകൾ ഉണ്ടാക്കുന്ന കൃഷി നഷ്ടത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ   തിരുവനന്തപുരത്തുള്ള സിടിസിആർഐ ആസ്ഥാനത്തു വെച്ച് വിദഗ്ധരുടെ ചർച്ച നടന്നു..  എൻബിഎഐആർ, സിടിസിആർഐ, കേരള കാർഷിക സർവകലാശാലാ എന്നിവിടങ്ങളിലെ വിദഗ്ദ്ധ ശാസ്ത്രജ്ഞർ ചർച്ചകൾക്ക്  നേതൃത്വം നൽകി . സംസ്ഥാനത്തെ എല്ലാ  കൃഷി വിജ്ഞാന കേന്ദ്രങ്ങൾ . കൃഷി വകുപ്പുദ്യോഗസ്ഥർ, തിരഞ്ഞെടുത്ത കർഷകർ, ഗവേഷണ വിദ്യാർഥികൾ തുടങ്ങി ഈ പ്രശ്നവുമായി ബന്ധപ്പെട്ടവർ  ചർച്ചയിലും തുടർന്നുള്ള ഭാവി രൂപരേഖ ആസൂത്രണത്തിലും  പങ്കെടുക്കുത്തു. ന്യൂ ഡൽഹിയിലുള്ള ഐ സി എ ആർ ആസ്ഥാനത്തെ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ഡോ. എസ്സ്. സി. ദുബയ്, ബാംഗ്ലൂർ എൻബിഎഐആർ ഡയറക്ടർ ഡോ. എസ്സ്. എൻ. സുശീൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ലോകത്തിൽ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന അഞ്ചാമത്തെ പ്രധാന ഭക്ഷ്യവിളയായ മരച്ചീനി ഉൾപ്പെടെ നിരവധി വിളകളുടെ മുഖ്യ ശത്രുക്കൾ മൂന്നിനം മീലിമൂട്ടകളാണ്. സാധാരണ കാഴ്ചയിൽ വലിയവ്യത്യാസം കാണുകയില്ല. ഈ കീടങ്ങളിൽ പലതും ആകസ്മികമായി നമ്മുടെ രാജ്യത്ത് എത്തിച്ചേർന്നതാണ്. 2008-ൽ ശ്രീലങ്കയിൽ നിന്ന് രാജ്യത്തെത്തിയ പപ്പായ മീലിമൂട്ട നിരവധി വിളകൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയ പരദേശ കീടങ്ങളിൽ ഏറ്റവും മുഖ്യമാണ്. ഈ മൂന്നു മീലിമൂട്ടകളിൽ മരച്ചീനിക്ക് ഏറ്റവും അപകടകാരി  കസ്സാവാ മീലിബഗ് ആണ്, ഇന്ത്യയിൽ ഇതിന്റെ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയത് 2020 ഏപ്രിലിൽ തൃശ്ശൂരിൽ നിന്നാണ്. ബാംഗ്ലൂരിലെ നാഷണൽ ബ്യൂറോ ഓഫ് അഗ്രികൾച്ചറൽ ഇൻസെക്‌ട് റിസോഴ്‌സസ് (എൻബിഎഐആർ) ആണ് ഇന്ത്യയിൽ ആദ്യമായി ഇത് റിപ്പോർട്ട്   ചെയ്തത്. മരച്ചീനി മീലിമൂട്ടകളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളെയും തായ്‌ലണ്ടിനെയും  രക്ഷിച്ച കടന്നൽ വിഭാഗത്തിൽപ്പെട്ട പരാന്നഭോജിയായ അനഗൈറസ് ലോപേസിയെ ബാംഗ്ളൂരിലുള്ള സ്ഥാപനം   2021-ഇൽ എല്ലാ നിയമങ്ങൾക്കും വിധേയമായി നമ്മുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത് അവരുടെ ലാബിൽ പഠനവിധേയമാക്കി പുറത്തിറക്കി.. പിന്നീടതിനെ 2022-ൽ തമിഴ് നാട്ടിലും കഴിഞ്ഞ മാസം തൃശൂരും വിതരണം  ചെയ്തു. 

ജൈവ നിയന്ത്രണ പരാന്ന ഭോജിയെ കർഷകരുടെ തോട്ടങ്ങളിൽ വ്യാപകമായി പുറത്തിറക്കുന്നതിന്റെ ഭാഗമായി ചടങ്ങിൽ വെച്ച് കേരളത്തിലെ 8ഉം, തമിഴ്നാട്ടിലെയും  മഹാരാഷ്ടയിലെയും കൃഷി വിജ്ഞാന കേന്ദ്രങ്ങൾക്കും, കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കും,  കർഷകർക്കും ഇത് വിതരണം ചെയ്തു. മരച്ചീനിയെ ആക്രമിക്കുന്ന വിവിധ മീലിമൂട്ടകളെക്കുറിച്ചും ഇവയ്‌ക്കെതിരെയുള്ള   പരാന്നഭോജികളുടെ ഉപയോഗത്തെക്കുറിച്ചും വിദഗ്ദ്ധർ സാങ്കേതിക സെഷനിൽ ക്ലാസ്സുകളെടുത്തു.  

പാനൽ ചർച്ചയുടെ പ്ലീനറി സെഷനിൽ, ഈ മേഖലയിലെ വിദഗ്ധർ വിശദമായ സംവാദം നടത്തി. സെഷനുകളിലെ വിലപ്പെട്ട എല്ലാ നിർദ്ദേശങ്ങളും ശുപാർശകളും പരിഗണിച്ച്, എഡിജി (പിപി ആൻഡ് ബി), എൻബിഎഐആർ ഡയറക്ടർ എന്നിവരുമായി കൂടിയാലോചിച്ച ശേഷം, മരച്ചീനിയെ ബാധിക്കുന്ന മീലിമൂട്ടകൾ കൈകാര്യം ചെയ്യുന്നതിനുള്ള നയരേഖ തയ്യാറാക്കുകയും, പ്രസിദ്ധീകരിക്കുകയും കൗൺസിലിൽ സമർപ്പിക്കുകയും ചെയ്യുമെന്ന് സിടിസിആർഐ ഡയറക്ടർ ഡോ. ജി. ബൈജു പറഞ്ഞു. സംഘാടക സമിതി  സെക്രട്ടറി ഡോ.ഹരീഷ്, വിള സംരക്ഷണ വിഭാഗം മേധാവി ഡോ.എസ്.എസ്.വീണ എന്നിവർ പരിപാടി ഏകോപിപ്പിച്ചു.

ND

 


( റിലീസ് ഐ.ഡി: 1926871) സന്ദര്‍ശക കൗണ്ടര്‍ : 48
ഈ റിലീസ് വായിക്കുക: English