PM Speech

എഴുപ്പത്തി നാലാമതു സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

Posted On: 15 AUG 2020 7:48PM by PIB Thiruvananthpuram

 


1. പ്രിയപ്പെട്ട ദേശവാസികളെ, ഈ വിശേഷാവസരത്തില്‍ നിങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
2. കൊറോണയുടെ ഈ അസാധാരണ സാഹചര്യത്തില്‍ കൊറോണയ്‌ക്കെതിരെ പൊരുതുന്നവര്‍ 'സേവയാണു പരമമായ ധര്‍മം' എന്ന മന്ത്രം ജീവിതത്തില്‍ പകര്‍ത്തുകയാണ്. നമ്മുടെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ആംബുലന്‍സ് കൈകാര്യംചെയ്യുന്നവരും ശുചീകരണ തൊഴിലാളികളും പൊലീസുകാരും സേവന ദാതാക്കളും മറ്റു പലരും രാപകലില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യുകയാണ്.
3. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിദുരന്തങ്ങളില്‍ ജീവഹാനി സംഭവിച്ചതില്‍ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം, ഈ അവശ്യഘട്ടത്തില്‍ എല്ലാ സഹായവും സഹ പൗരന്‍മാര്‍ക്ക് ഉറപ്പുനല്‍കി.
4. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ലോകത്തിനാകെ പ്രചോദനമേകിയിട്ടുണ്ട്. കൂടുതല്‍ പ്രദേശങ്ങള്‍ കൈക്കലാക്കാനുള്ള ചിലരുടെ മോഹം നിമിത്തം ചില രാജ്യങ്ങള്‍ അടിമത്വവല്‍ക്കരിക്കപ്പെട്ടു. ശക്തമായ യുദ്ധം നടക്കുന്ന വേളകളില്‍ പോലും ഇന്ത്യ സ്വാതന്ത്ര്യസമരത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല.
5. കോവിഡ് മഹാവ്യാധിക്കിടെ 130 കോടി ഇന്ത്യക്കാര്‍ സ്വാശ്രയരാകാനുള്ള ദൃഢപ്രതിജ്ഞ കൈക്കൊള്ളുകയും ഇതേത്തുടര്‍ന്ന് ഇന്ത്യയുടെ ചിന്തകളില്‍ 'ആത്മനിര്‍ഭര്‍ ഭാരത്' നിറയുകയും ചെയ്തു. ഈ സ്വപ്‌നം ഒരു പ്രതിജ്ഞയായി മാറുകയാണ്. ആത്മനിര്‍ഭര്‍ ഭാരത് ഇപ്പോള്‍ 130 കോടി ഇന്ത്യക്കാരുടെ 'മന്ത്ര'മായിക്കഴിഞ്ഞു. സഹ ഇന്ത്യക്കാരുടെ കഴിവുകളിലും ആത്മവിശ്വാസത്തിലും സാധ്യതകളിലും എനിക്ക് ആത്മവിശ്വാസമുണ്ട്. ഒരു കാര്യംചെയ്യാന്‍ തീരുമാനിച്ചാല്‍ ആ ലക്ഷ്യം നേടുംവരെ നാം വിശ്രമിക്കില്ല.
6. ഇന്നു ലോകമാകെ പരസ്പര ബന്ധിതവും പരസ്പരാശ്രിതവും ആണ്. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യ പ്രധാന പങ്കു വഹിക്കേണ്ട സമയമാണിത്. ഇതു സാധ്യമാകണമെങ്കില്‍ ഇന്ത്യ സ്വാശ്രയമായിത്തീരണം. കൃഷി മുതല്‍ ബഹിരാകാശ മേഖലയും ആരോഗ്യ സംരക്ഷണവും വരെ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ സൃഷ്ടിക്കായി ഇന്ത്യ പല നടപടികള്‍ കൈക്കൊണ്ടുവരുന്നു. ബഹിരാകാശ മേഖല പോലെയുള്ളവ തുറന്നിടുന്നതു യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങളും അവരുടെ നൈപുണ്യവും സാധ്യതകളും വര്‍ധിപ്പിക്കാന്‍ കൂടുതല്‍ അവസരങ്ങളും ലഭ്യമാക്കുമെന്നുള്ള ആത്മവിശ്വാസം എനിക്കുണ്ട്.
7. ഏതാനും മാസങ്ങള്‍ മുമ്പു വരെ നാം എന്‍-95 മാസ്‌കുകളും പി.പി.ഇ. കിറ്റുകളും വെന്റിലേറ്ററുകളും ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാല്‍, മഹാവ്യാധിക്കാലത്ത് എന്‍- 95 മാസ്‌കുകളും പി.പി.ഇ. കിറ്റുകളും വെന്റിലേറ്ററുകളും നിര്‍മ്മിക്കാന്‍ മാത്രമല്ല, ലോകത്തേക്കാകമാനം കയറ്റുമതി ചെയ്യാനും സാധിച്ചു.
8. 'മെയ്ക്ക് ഇന്‍ ഇന്ത്യ'ക്കു പുറമെ 'മെയ്ക്ക് ഫോര്‍ വേള്‍ഡ്' എന്ന മന്ത്രവും നാം ഉള്‍ക്കൊള്ളണം.
9. 110 ലക്ഷം കോടി രൂപ മൂല്യമുള്ള ദേശീയ അടിസ്ഥാനസൗകര്യ വികസന പദ്ധതി എല്ലാ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കും ഊര്‍ജ്ജമേകും. ബഹു-മാതൃകാ കണക്റ്റിവിറ്റി അടിസ്ഥാന സംവിധാനത്തിനും നാം ഇനി ശ്രദ്ധ കല്‍പിക്കും. സൗകര്യം കുറഞ്ഞ സംവിധാനങ്ങള്‍ക്കു പകരം സമഗ്രവും ഏകീകൃതവുമായ അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍ നല്‍കണം. വിവിധ മേഖലകളിലായി 7,000 പദ്ധതികള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത് അടിസ്ഥാന സൗകര്യ മേഖലയില്‍ നവ വിപ്ലവം സൃഷ്ടിക്കും.
10. എത്ര കാലമാണ് നമ്മുടെ രാജ്യത്തുനിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ സംസ്‌കരിക്കപ്പെട്ട ഉല്‍പന്നങ്ങളായി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യം തുടരുക? നമ്മുടെ കാര്‍ഷിക മേഖല പിന്നോക്കം നിന്നിരുന്ന കാലമുണ്ടായിരുന്നു. പൗരന്‍മാര്‍ക്കു ഭക്ഷണം എവിടെനിന്നു ലഭിക്കും എന്നതായിരുന്ന ഏറ്റവും വലിയ ആശങ്ക. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയെ മാത്രമല്ല, ലോകത്തെ പല രാജ്യങ്ങളെയും ഊട്ടാന്‍ നമുക്കു കഴിയും. സ്വാശ്രയ ഇന്ത്യ എന്നതുകൊണ്ട് ഇറക്കുമതി കുറയ്ക്കാന്‍ മാത്രമല്ല ഉദ്ദേശിക്കുന്നത്; നമ്മുടെ നൈപുണ്യങ്ങളും സൃഷ്ടിപരതയും വര്‍ധിപ്പിക്കാന്‍ കൂടിയാണിത്.


11. ഇന്ത്യയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുകയാണ്. അതിന്റെ ഫലമായി, നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഒഴുകുകയാണ്. കോവിഡ് മഹാമാരിക്കാലത്തുപോലും എഫ.്ഡി.ഐയില്‍ 18 ശതമാനം വര്‍ധനയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്.

12. രാജ്യത്തെ പാവപ്പെട്ടവരുടെ ജന്‍ ധന്‍ അക്കൗണ്ടുകളിലേയ്ക്ക് ലക്ഷക്കണക്കിനു കോടി രൂപ നേരിട്ട് കൈമാറുമെന്ന് ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നോ? കര്‍ഷകര്‍ക്കു പ്രയോജനപ്പെടുംവിധം എ.പി.എം.സി നിയമത്തില്‍ ഇത്രയും വലിയ മാറ്റം സംഭവിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? ഒരു രാജ്യം-ഒരു റേഷന്‍ കാര്‍ഡ്, ഒരു രാജ്യം-ഒരു നികുതി, ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി കോഡ്, ബാങ്കുകളുടെ ലയനം എന്നിവയാണ് രാജ്യത്തിന്റെ ഇന്നത്തെ യാഥാര്‍ത്ഥ്യം.

13. സ്ത്രീശാക്തീകരണത്തിനായി നാം യത്നിച്ചു- നാവികസേനയും വ്യോമസേനയും സ്ത്രീകളെ യുദ്ധമുഖത്തെടുക്കുന്നു, വനിതകള്‍ ഇപ്പോള്‍ നേതൃനിരയിലാണ്, മുത്തലാഖ് നാം നിര്‍ത്തലാക്കി, വെറും ഒരു രൂപയ്ക്ക് സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ നല്‍കി.

14. പ്രിയപ്പെട്ട ദേശവാസികളെ, നാം ഇങ്ങനെ കേട്ടിട്ടുണ്ട്- സമര്‍ത്യമൂല്‍ സ്വാതന്ത്ര്യം, ശ്രമ്മൂലം വൈഭവം. സമൂഹത്തിന്റെ ശക്തി, ഏതൊരു രാജ്യത്തിന്റെയും സ്വാതന്ത്ര്യം അതിന്റെ ശക്തിയാണ്, അതിന്റെ അഭിവൃദ്ധിയുടെയും പുരോഗതിയുടെയും ഉറവിടം അതിന്റെ തൊഴില്‍ ശക്തിയാണ്.

15. പാവപ്പെട്ട 7 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക സിലിണ്ടറുകളും, റേഷന്‍ കാര്‍ഡുകള്‍ ഉള്ളതും ഇല്ലാത്തതുമായ 80 കോടിയിലധികംപേര്‍ക്ക് സൗജന്യ ഭക്ഷണവും നല്‍കി. 90,000 കോടി രൂപ് നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ ആരംഭിച്ചതോടെ ഗ്രാമങ്ങളിലെ പാവപ്പെട്ടവങ്ങള്‍ക്ക് തൊഴില്‍ നല്‍കാനായി.

16. വോക്കല്‍ ഫോര്‍ ലോക്കല്‍, റീ-സ്‌കില്‍, അപ് സ്്കില്‍ ക്യാമ്പയിനുകള്‍ ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവരുടെ ജീവിതത്തില്‍ സ്വയംപര്യാപ്തമായ സാമ്പത്തികഘടനയ്ക്കു തുടക്കംകുറിക്കും.

17. രാജ്യത്തെ പല പ്രദേശങ്ങളും വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണ്. അത്തരത്തിലുള്ള പരിവര്‍ത്തനമാഗ്രഹിക്കുന്ന 110-ലേറെ ജില്ലകളെ തെരഞ്ഞെടുത്ത്, ജനങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍, മികച്ച തൊഴിലവസരങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് പ്രത്യേക പരിശ്രമം നടത്തുകയാണ്.

18. സ്വയംപര്യാപ്ത ഇന്ത്യക്ക് ഒരു പ്രധാന മുന്‍ഗണനയുണ്ട് - സ്വയംപര്യാപ്തമായ കൃഷിയും സ്വയംപര്യാപ്തരായ കര്‍ഷകരും. രാജ്യത്തെ കര്‍ഷകര്‍ക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഒരു ലക്ഷം കോടി രൂപയുടെ 'അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടി'ന് രൂപംനല്‍കിയത്.

19. ഈ ചെങ്കോട്ടയില്‍ നിന്ന്, കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ജല്‍ ജീവന്‍ ദൗത്യം പ്രഖ്യാപിച്ചത്. ഇന്ന്, ഈ ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ ദിവസവും ഒരു ലക്ഷത്തിലധികം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭിക്കുന്നു.

20. മധ്യവര്‍ഗത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന പ്രൊഫഷണലുകള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുകയാണ്. മധ്യവര്‍ഗത്തിന് അവസരം ആവശ്യമാണ്, മധ്യവര്‍ഗത്തിന് ഗവണ്‍മെന്റ് ഇടപെടലില്‍ നിന്ന് സ്വാതന്ത്ര്യവും ആവശ്യമാണ്.
 



(Release ID: 1647714) Visitor Counter : 80