പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബര്‍ മുപ്പതാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
(മനസ്സ് പറയുന്നത് -അമ്പത്തിയൊന്നാം ലക്കം)
പോസ്റ്റഡ് ഓണ്‍:
30 DEC 2018 11:40AM by PIB Thiruvananthpuram
പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. 2018 അവസാനിക്കാന്‍ പോകയാണ്. 2019 ലേക്ക് നാം പ്രവേശിക്കയാണ്. സ്വാഭാവികമായും ഈ സമയത്ത് കഴിഞ്ഞ വര്‍ഷത്തെ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നതിനൊപ്പം വരാന്‍ പോകുന്ന വര്‍ഷത്തെക്കുറിച്ചുള്ള പ്രതീക്ഷകളുടെ ചര്‍ച്ചകളും കേള്‍ക്കാം. വ്യക്തിയുടെ ജീവിതമാണെങ്കിലും സമൂഹജീവിതമാണെങ്കിലും രാഷ്ട്രത്തിന്റെ ജീവിതമാണെങ്കിലും, എല്ലാവര്‍ക്കും തിരിഞ്ഞു നോക്കേണ്ടതുണ്ട്, മുന്നോട്ട് എത്രത്തോളം നോക്കാനാകുമോ അത്രത്തോളം നോക്കാന്‍ ശ്രമിക്കേണ്ടതുമുണ്ട്. അതിലൂടെയാണ് അനുഭവങ്ങളുടെ നേട്ടങ്ങളുണ്ടാകുന്നത്, പുതിയതായി പലതും ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടാകുന്നതും. സ്വന്തം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനോടൊപ്പം രാജ്യത്തെയും സമൂഹത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതിന് നമ്മുക്ക് എന്ത് സംഭാവന നല്‍കാനാകുമെന്നും ചിന്തിക്കണം. നിങ്ങള്‍ക്കേവര്‍ക്കും 2019 ന്റെ അനേകാനേകം ശുഭാശംസകള്‍. 2018 നെ എങ്ങനെയാണ് ഓര്‍ക്കേണ്ടതെന്ന് നിങ്ങളേവരും ചിന്തിച്ചിട്ടുണ്ടാകും. 2018 നെ ഭാരതം ഒരു രാജ്യമെന്ന നിലയില്‍, അവിടത്തെ 130 കോടി ജനങ്ങളുടെ കഴിവെന്ന നിലയില്‍ എങ്ങനെ ഓര്‍മ്മിക്കും എന്നോര്‍ക്കേണ്ടതും മഹത്തായ കാര്യമാണ്. അത് നമുക്കേവര്‍ക്കും അഭിമാനകരമാണ്.
2018ല്‍ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് തുടക്കം കുറിച്ചു. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തി. ഭാരതം റെക്കോര്‍ഡ് സ്ഥാപിച്ചുകൊണ്ട് രാജ്യത്തെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയാണെന്ന് ലോകത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെ ഫലമായി ശുചിത്വത്തിന്റെ മാനങ്ങള്‍ 95 ശതമാനവും കടന്നു മുന്നേറുകയാണ്.
സ്വാതന്ത്ര്യത്തിനുശേഷം ചുവപ്പ് കോട്ടയില്‍ നിന്ന് ആദ്യമായി ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ 75 ാം വാര്‍ഷികത്തിന് ത്രിവര്‍ണ്ണപതാക ഉയര്‍ത്തി. രാജ്യത്തെ ഐക്യത്തിന്റെ ചരടില്‍ കോര്‍ത്തിണക്കിയ സര്‍ദാര്‍ വല്ലഭഭായി പട്ടേലിനെ ആദരിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമ, സ്റ്റാച്യു ഓഫ് യൂണിറ്റി നിര്‍മ്മിച്ചു. ലോകമെങ്ങും രാജ്യത്തിന്റെ പേര് ഉയര്‍ന്നുകേട്ടു. രാജ്യത്തിന് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും ഉയര്‍ന്ന പരിസ്ഥിതി അംഗീകാരമായ ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്‌കാരം ലഭിച്ചു. സൗരോര്‍ജ്ജത്തിന്റെ കാര്യത്തിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിലും ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് ആഗോള തലത്തില്‍ അംഗീകാരം ലഭിച്ചു. ഭാരതത്തില്‍ അന്താരാഷ്ട്ര സൗരോര്‍ജ്ജ സംഘടനയുടെ ആദ്യത്തെ മഹാസമ്മേളനമായ ഇന്‍ര്‍നാഷണല്‍ സോളാര്‍ അലയന്‍സ് നടന്നു. നമ്മുടെ രാജ്യത്തിന് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ മുമ്പെങ്ങുമില്ലാത്ത മികവ് ഉണ്ടായിരിക്കുന്നു. രാജ്യത്തിന്റെ പ്രതിരോധമേഖലയ്ക്ക് പുതിയ ബലം ലഭ്യമായിരിക്കുന്നു. ഈ വര്‍ഷം നമ്മുടെ രാജ്യം വിജയകരമായി ആണവ ത്രിത്വം പൂര്‍ത്തീകരിച്ചു, അതായത് ഇനി നമുക്ക് ജലം, കര, ആകാശം എന്നീ മൂന്നു മേഖലകളിലും ആണവശക്തി ലഭ്യമാണ്. നമ്മുടെ പെണ്‍കുട്ടികള്‍ നാവികസാഗരപരിക്രമയിലൂടെ ലോകത്തെ വലം വച്ച് രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിച്ചു. വാരണാസിയില്‍ രാജ്യത്തെ ആദ്യത്തെ ജലപാത തുടങ്ങി. ഇതിലൂടെ ജലപാതയുടെ മേഖലയില്‍ പുതിയ വിപ്ലവത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും നീളമേറിയ റെയില്‍-റോഡ് പാലം ബോഗീബീല്‍ പാലം രാജ്യത്തിന് സമര്‍പ്പിച്ചു. സിക്കിമിലെ ആദ്യത്തേതും രാജ്യത്തെ നൂറാമത്തേതുമായ വിമാനത്താവളത്തിന് പാക്യോംഗില്‍ തുടക്കമായി. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലും ബ്ലൈന്‍ഡ് ക്രിക്കറ്റ് ലോകകപ്പിലും ഭാരതം വിജയം കുറിച്ചു. ഇപ്രാവശ്യം ഏഷ്യന്‍ ഗെയിംസില്‍ ഭാരതം വളരെയേറെ മെഡലുകള്‍ നേടിയെടുത്തു. പാരാഏഷ്യന്‍ ഗയിംസിലും ഭാരതം വളരെ നല്ല പ്രകടനം കാഴ്ചവച്ചു. ഭരതീയമായ എല്ലാ സാമൂഹിക ശ്രമങ്ങളുടെയും പട്ടിക നിരത്താന്‍ തുടങ്ങിയാല്‍ നമ്മുടെ മന്‍ കീ ബാത് 2019 ലെത്തുവോളും നീണ്ടുപോയെന്നു വരും. ഇതെല്ലാം 130 കോടി ജനങ്ങളുടെ അവിശ്രാന്ത പരിശ്രമം കൊണ്ടാണ് സാധ്യമായത്. 2019 ലും ഭാരതത്തിന്റെ ഉന്നതിയുടെയും പുരോഗതിയുടെയും ഈ യാത്ര ഇങ്ങനെ തുടരുമെന്നും നമ്മുടെ രാജ്യം ശക്തമായി പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും എനിക്കു വിശ്വാസമുണ്ട്.
പ്രിയപ്പെട്ട ജനങ്ങളേ, ഈ ഡിസംബറില്‍ വിശിഷ്യരായ നമ്മുടെ ബന്ധുജനങ്ങളില്‍ ചിലരെ നമുക്ക് നഷ്ടമായി. ഡിസംബര്‍ 19 ന് ചെന്നൈയില്‍ ഡോക്ടര്‍ ജയചന്ദ്രന്‍ നിര്യാതനായി. ഡോക്ടര്‍ ജയചന്ദ്രനെ ആളുകള്‍ സ്‌നേഹപൂര്‍വ്വം മക്കള്‍ മരുത്തുവര്‍ എന്നാണ് വിളിച്ചിരുന്നത്. കാരണം അദ്ദേഹം ജനങ്ങളുടെ മനസ്സിലാണ് ഇടം നേടിയിരുന്നത്. ഡോക്ടര്‍ ജയചന്ദ്രന്‍ ദരിദ്രര്‍ക്ക് ഏറ്റവും വില കുറഞ്ഞ ചികിത്സ ലഭ്യമാക്കുന്നയാളെന്ന നിലയില്‍ അറിയപ്പെട്ടിരുന്നു. അദ്ദേഹം രോഗികളെ ചികിത്സിക്കാന്‍ എപ്പോഴും തയ്യാറായിരുന്നു. അദ്ദേഹത്തിന്റെയടുത്ത് ചികിത്സയ്‌ക്കെത്തുന്ന പ്രായംചെന്ന രോഗികള്‍ക്ക് യാത്രാചിലവ്‌പോലും അദ്ദേഹം നല്കിയിരുന്നു. സമൂഹത്തിന് പ്രേരണയേകുന്ന അദ്ദേഹത്തിന്റെ അനേകം കാര്യങ്ങളെക്കുറിച്ച് ഞാന്‍ thebetterindia.com website ല്‍ വായിക്കയുണ്ടായി.
അതേപോലെ ഡിസംബറി 25 ന് കര്‍ണാടകയിലെ സുലാഗിട്ടി നരസമ്മയുടെ മരണവാര്‍ത്തയറിഞ്ഞു. സുലാഗിട്ടി നരസമ്മ ഗര്‍ഭിണികളായ അമ്മമാരുടെയും സഹോദരിമാരുടെയും പ്രസവത്തിന് സഹായം ചെയ്യുന്നയാളായിരുന്നു. അവര്‍, കര്‍ണ്ണാടകത്തില്‍ വിശേഷിച്ചും ദര്‍ഗ്ഗമങ്ങളായ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സേവനം ലഭ്യമാക്കി. ഈ വര്‍ഷം ആരംഭത്തില്‍ അവര്‍ക്ക് പത്മശ്രീ നല്കുകയുണ്ടായി. ഡോ.ജയചന്ദ്രനെയും സുലാഗിട്ടി നരസമ്മയെപ്പോലെയുമുള്ള ആനേകം പ്രേരണാസ്രോതസ്സുകളായ ആളുകളുണ്ട്. അവര്‍ സമൂഹത്തില്‍ എല്ലാവരുടെയും നന്മയ്ക്കുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ചവരാണ്. നാം ആരോഗ്യസംരക്ഷണത്തിന്റെ കാര്യം പറയുമ്പോള്‍ ഇവിടെ ഉത്തരേന്ത്യയിലെ ബിജ്‌നോറില്‍ ഡോക്ടര്‍മാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പറയാനാഗ്രഹിക്കുന്നു. നഗരത്തിലെ ചില യുവഡോക്ടര്‍മാര്‍ ക്യാമ്പുനടത്തി ദരിദ്രരെ ചികിത്സിക്കുന്നതായി കഴിഞ്ഞ ദിവസം ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നോടു പറഞ്ഞു. അവിടത്തെ ഹാര്‍ട്ട് ലങ്‌സ് ക്രിട്ടിക്കല്‍ സെന്റര്‍ വകയായി എല്ലാ മാസവും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നു. അവിടെ പല രോഗങ്ങള്‍ക്കും സൗജന്യ പരിശോധനകളും ചികിത്സയ്ക്കുമുള്ള ഏര്‍പ്പാടുണ്ട്. ഇന്ന് എല്ലാ മാസവും നൂറുകണക്കിന് രോഗികള്‍ ഈ ക്യാമ്പു പ്രയോജനപ്പെടുത്തുന്നുണ്ട്. നിസ്വാര്‍ഥരായി സേവനത്തിലേര്‍പ്പെടുന്ന ഈ ഡോക്ടര്‍ സുഹൃത്തുക്കളുടെ ഉത്സാഹം തീര്‍ച്ചയായും അഭിനന്ദിക്കപ്പെടേണ്ടതാണ്. സാമൂഹിക ശ്രമങ്ങളിലൂടെ മാത്രമാണ് സ്വച്ഛ ഭാരത് മിഷന്‍ ഒരു വിജയകരമായ മുന്നേറ്റമായത് എന്ന് ഇന്നെനിക്ക് വളരെ അഭിമാനത്തോടെ പറയാനാകും. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരുമിച്ച് മൂന്നുലക്ഷത്തിലധികം ആളുകള്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു എന്ന് എന്നോടു ചിലര്‍ പറയുകയുണ്ടായി. ശുചിത്വത്തിന് വേണ്ടിയുള്ള ഈ മഹായജ്ഞത്തില്‍ സിറ്റി കോര്‍പ്പറേഷന്‍, സേവനസന്നദ്ധസംഘടനകള്‍, സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, ജബല്‍പൂരിലെ മുഴുവന്‍ ജനങ്ങളും ഉത്സാഹപൂര്‍വ്വം പങ്കെടുത്തു. ഞാന്‍ thebetterindia.com നെക്കുറിച്ചു പറയുകയുണ്ടായി. അവിടെയാണ് എനിക്ക് ഡോ.ജയചന്ദ്രനെക്കുറിച്ച് വായിക്കാവന്‍ അവസരം കിട്ടിയത് എന്നും സൂചിപ്പിച്ചു. അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ തീര്‍ച്ചയായും thebetterindia.com ല്‍പോയി ഇങ്ങനെയുള്ള പ്രേരണാസ്രോതസ്സുകളെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്നു. ഇങ്ങനെയുള്ള അനേകം വെബ്‌സൈറ്റുകള്‍ വൈശിഷ്ട്യങ്ങളുള്ള ആളുകളുടെ, ജീവിതത്തിന് പ്രേരണയേകുന്ന അനേകം കഥകള്‍ നമ്മെ പരിചയപ്പെടുത്തുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. thepositiveindia.com എന്ന സൈറ്റ് സമൂഹത്തില്‍ പോസിറ്റിവിറ്റി പ്രചരിപ്പിക്കുന്നതിലും സമൂഹത്തെ അധികം സംവേദനക്ഷമതയുള്ളതാക്കുന്നതിനും ശ്രമിക്കുന്നു. ഇതേപോലെ yourstory.com  young innovators നെക്കുറിച്ചും വ്യവസായസംരംഭകരുടെ വിജയത്തിന്റെ കഥകളും വളരെയേറെ നമുക്കു പറഞ്ഞു തരുന്നു. ഇതുപോലെ samskritabharati.in യിലൂടെ നിങ്ങള്‍ക്ക് വീട്ടിലിരുന്നു ലളിതമായ രീതിയില്‍ സംസ്‌കൃതഭാഷ പഠിക്കാനാകും. നമുക്ക് ഇതുപോലുള്ള വെബ്‌സൈറ്റുകളെക്കുറിച്ച് പരസ്പരം ഷെയര്‍ ചെയ്തുകൂടേ. പോസിറ്റിവിറ്റിയെ ഒത്തുചേര്‍ന്ന് വൈറലാക്കിക്കൂടേ. ഇതിലൂടെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന നമ്മുടെ നായകരെക്കുറിച്ച് അറിയും എന്നെനിക്കു വിശ്വാസമുണ്ട്. നെഗറ്റിവിറ്റി പരത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ നമ്മുടെ അടുത്ത് വളരെ നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്, ഇതെല്ലാം 130 കോടി ജനങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങള്‍ കൊണ്ടാണ് സാധ്യമാകുന്നത്.
എല്ലാ സമൂഹത്തിലും കളികള്‍ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. കളികള്‍ നടക്കുമ്പോള്‍ കാണുന്നവരുടെ മനസ്സ് ഊര്‍ജ്ജം കൊണ്ടു നിറയുന്നു. കളികളുടെ പേര്, പരിചയം, അവരോടുള്ള ബഹുമാനം ഒക്കെ നമുക്ക് അറിയാനാകുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ കളിയുടെ ലോകത്തേക്കാള്‍ മഹത്തായ വലുതായ ചില കാര്യങ്ങള്‍ ഇതിന്റെയൊക്കെ പിന്നില്‍ ഉണ്ട്. ഞാന്‍ കശ്മീരിലെ ഒരു കുട്ടി, ഹനായാ നിസാറിനെക്കുറിച്ച് പറയാനാഗ്രഹിക്കുന്നു. ആ കുട്ടി കൊറിയയില്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ഹനായ 12 വയസ്സുകാരിയാണ്, കശ്മീരിലെ അനന്തനാഗിലാണ് താമസിക്കുന്നത്. ഹനായ അധ്വാനിച്ചും മനസ്സര്‍പ്പിച്ചും കരാട്ടെ അഭ്യസിച്ചു, അതിന്റെ വിവിധ തലങ്ങളെക്കുറിച്ചറിഞ്ഞു, സ്വയം കഴിവു തെളിയിച്ചു. ഞാന്‍ എല്ലാ ദേശവാസികള്‍ക്കും വേണ്ടി അവര്‍ക്ക് ഉജ്ജ്വലമായ ഭാവി ആശംസിക്കുന്നു. ഹനായായ്ക്ക് വളരെ വളരെ ശുഭാശംസകളും ആശീര്‍വ്വാദങ്ങളും നേരുന്നു.
അതുപോലെ 16 വയസ്സുള്ള കുട്ടി, രജനിയെക്കുറിച്ചും മാധ്യമങ്ങളില്‍ വളരെ ചര്‍ച്ചകളുണ്ടായി. നിങ്ങളും തീര്‍ച്ചയായും വായിച്ചുകാണും. രജനി ജൂനിയര്‍ മഹിളാ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. രജനി മെഡല്‍ നേടിയ ഉടന്‍ ആ കുട്ടി അടുത്തുള്ള പാല്‍ കിട്ടുന്ന കടയില്‍ പോയി ഒരു ഗ്ലാസ് പാല്‍ കുടിച്ചു. അതിനുശേഷം രജനി മെഡല്‍ ഒരു തുണിയില്‍ പൊതിഞ്ഞ് ബാഗില്‍ വച്ചു. നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും, രജനി എന്തിനാണ് ഒരു ഗ്ലാസ് പാല്‍ കുടിച്ചത് എന്ന്. ആ കുട്ടി അതു ചെയ്തത് അച്ഛന്‍ ജസ്‌മേര്‍സിംഗിനെ ആദരിച്ചുകൊണ്ടായിരുന്നു. അദ്ദഹം പാനിപ്പത്തിലെ ഒരു സ്റ്റാളില്‍ ലസ്സി വില്‍പ്പന നടത്തുന്നു. രജനി പറഞ്ഞത് ആ കൂട്ടിയെ ഈ നിലയിലെത്തിക്കുന്നതില്‍ അച്ഛന്‍ വളരെ ത്യാഗങ്ങള്‍ സഹിച്ചു, വളരെ കഷ്ടതകള്‍ സഹിച്ചു എന്നാണ്. ജസ്‌മേര്‍ സിംഗ് എന്നും പ്രഭാതത്തില്‍ രജനിയും അവരുടെ സഹോദരങ്ങളും ഉണരുന്നതിനു മുമ്പുതന്നെ ജോലിക്കു പോകുന്നു. രജനി ബോക്‌സിംഗ് പഠിക്കാനള്ള താത്പര്യം അച്ഛനെ അറിയിച്ചപ്പോള്‍ അച്ഛന്‍ അതിനു സാധ്യമായ എല്ലാ കാര്യങ്ങളും സംഘടിപ്പിക്കുകയും മകളുടെ ഉത്സാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രജനിക്ക് ഗുസ്തി പരിശീലനം പഴയ ഗ്ലൗസുകള്‍ അണിഞ്ഞു കൊണ്ട് വേണ്ടിവന്നു, കാരണം അക്കാലത്ത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. ഇത്രയെല്ലാം തടസ്സങ്ങളുണ്ടായിട്ടും രജനി ഉത്സാഹം കൈവിട്ടില്ല, ഗുസ്തി പഠിച്ചുകൊേണ്ടയിരുന്നു. സെര്‍ബ്ബിയയില്‍ നിന്നും ഒരു മെഡല്‍ നേടിയിട്ടുണ്ട്. ഞാന്‍ രജനിക്കു ശുഭാശംസകളും ആശീര്‍വാദങ്ങളും നേരുന്നു. രജനിയൊടൊപ്പം നിന്നതിനും ആ കുട്ടിയുടെ ഉത്സാഹം വര്‍ധിപ്പിച്ചതിനും അവളുടെ മതാപിതാക്കളായ ജസ്‌മേര്‍ സിംഗ്ജിയ്ക്കും ഉഷാറാണിക്കും അഭിനന്ദനങ്ങള്‍ നേരുന്നു. ഈ മാസംതന്നെ പൂനയിലെ 20 വയസ്സുകാരി വേദാംഗി കുല്‍കര്‍ണി സൈക്കിളില്‍ ലോകം വലംവയ്ക്കുന്ന ഏറ്റവും വേഗംകൂടിയ ആളായി മാറിയിരിക്കുന്നു. ആ കുട്ടി ദിവസേന 300 കിലോമീറ്റര്‍ വീതം 159 ദിവസം സൈക്കിളില്‍ സഞ്ചരിച്ചു. ദിവസേന 300 കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര നിങ്ങള്‍ക്കു സങ്കല്പിച്ചു നോക്കാവുന്നതാണ്. സൈക്കില്‍ ചവിട്ടുന്നതില്‍ ആ കുട്ടിക്കുള്ള ഉത്സാഹം തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്. ഇതുപോലുള്ള നേട്ടങ്ങള്‍, ഇങ്ങനെയുള്ള കഴിവിനെക്കുറിച്ചു കേട്ട് നമുക്ക് പ്രേരണ ലഭിക്കുന്നില്ലേ. വിശേഷിച്ചും എന്റെ യുവ സുഹൃത്തുക്കള്‍ക്ക്, ഇതുപോലുള്ള കാര്യങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ക്കിടയിലും ചിലതു ചെയ്യാന്‍ തോന്നുകയില്ലേ? നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍, ഉത്സാഹം പാരമ്യത്തിലാണെങ്കില്‍ തടസ്സങ്ങള്‍ സ്വയം ഇല്ലാതെയാകുന്നു. ബുദ്ധിമുട്ടുകള്‍ ഒരിക്കലും തടസ്സങ്ങളാകില്ല. ഇതുപോലുള്ള അനേകം ഉദാഹരണങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ നമുക്കും ജീവിതത്തില്‍ അനുനിമിഷം പുതിയ പ്രേരണ ലഭിച്ചുകൊണ്ടിരിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ജനുവരിയില്‍ ഉത്സാഹം നിറഞ്ഞ അനേകം ഉത്സവങ്ങള്‍ വരുന്നുണ്ട് - ലോഹഡി, പൊംഗല്‍, മകരസംക്രാന്തി, ഉത്തരായനം, മാഘബിഹു, മാഘീ, ഈ ഉത്സവങ്ങളുടെ അവസരത്തില്‍ ഭാരതമെങ്ങും ചിലയിടത്ത് പരമ്പരാഗത നൃത്തം നിറച്ചാര്‍ത്തേകും, ചിലയിടത്ത് വിളവെടുപ്പിന്റെ സന്തോഷത്തില്‍ അഗ്നികുണ്ഡം തയ്യാറാക്കപ്പെടും, ചിലേടത്ത് ആകാശത്ത് നിറപ്പകിട്ടാര്‍ന്ന പട്ടങ്ങള്‍ പറത്തും, മറ്റു ചിലേടത്ത് മേളയുടെ അന്തരീക്ഷമാകും രൂപപ്പെടുക. മറ്റു ചിലയിടത്ത് കളികളുടെ മത്സരമായിരിക്കും, ചിലയിടത്ത് പരസ്പരം എള്ളും ശര്‍ക്കരയും തീറ്റിക്കും. ആളുകള്‍ പരസ്പരം പറയും തില് ഗുഡ് ഘ്യാ - ആണി ഗോഡ് - ഗോഡ് ബോലാ... ഈ എല്ലാ ഉത്സവങ്ങളുടേയും പേരുകള്‍ വെവ്വേറെയാണെങ്കിലും എല്ലാവരും ആഘോഷിക്കുന്നതിന്റെ പിന്നലെ വികാരം ഒന്നുതന്നെയാണ്. ഈ ഉത്സവങ്ങള്‍ ചിലയിടത്ത് വിളവും കൃഷിയുമായുമെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ഈ സമയത്താണ് സൂര്യന്‍ ഉത്തരായനത്തിലെത്തി മകരരാശിയില്‍ പ്രവേശിക്കുന്നത്. ഇതിനുശേഷം പകലിന് ക്രമേണ നീളം കൂടി വരുന്നു. ശീതകാല വിളവെടുപ്പ് ആരംഭിക്കുകയും ചെയ്യുന്നു. നമ്മുടെ അന്നദാതാക്കളായ കര്‍ഷക സഹോദരീ സഹോദരന്മാര്‍ക്കും അനേകമനേകം ശുഭാശംസകള്‍. വൈവിധ്യത്തില്‍ ഏകത്വം, ഏക ഭാരതം ശ്രേഷ്ഠ ഭാരതം തുടങ്ങിയ വികാരങ്ങളുടെ സുഗന്ധം നമ്മുടെ ഉത്സവങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഭാരതീയ സംസ്‌കാരത്തില്‍ സമൂഹത്തേയും പ്രകൃതിയേയും വേറിട്ടു കാണുന്നില്ല. ഇവിടെ വ്യക്തിയും സമഷ്ടിയും ഒന്നുതന്നെയാണ്. പ്രകൃതിയുമായുള്ള നമ്മുടെ അടുത്ത ബന്ധത്തിന്റെ ഒരു നല്ല ഉദാഹരണമാണ് ഉത്സവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടര്‍, പഞ്ചാംഗം. ഇതില്‍ വര്‍ഷം മുഴുവനുമുള്ള ഉത്സവങ്ങള്‍ക്കൊപ്പം ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും നിലയെക്കുറിച്ചുള്ള അറിവുമുണ്ടാകും. ഈ പരമ്പരാഗത കലണ്ടറില്‍ നിന്നു മനസ്സിലാകുന്നത് പ്രാകൃതികമായ കാര്യങ്ങളും ആകാശത്തെ ഗതിവിഗതികളുമായി നമ്മുടെ ബന്ധം എത്രയോ പുരാതനമാണെന്നാണ്. ചന്ദ്രന്റെയും സൂര്യന്റെയും ഗതിയെ അടിസ്ഥാനമാക്കിയുള്ള, ചാന്ദ്ര കലണ്ടറും സൂര്യ കലണ്ടറും അനുസരിച്ച് ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും തീയതികള്‍ നിശ്ചയിക്കപ്പെടുന്നു. ആര് ഏതു കലണ്ടറിനെ അവലംബിക്കുന്നു എന്നതനുസരിച്ചാണ് ഇത് തീരുമാനിക്കപ്പെടുന്നത്. പല പ്രദേശങ്ങളിലും ഗ്രഹനക്ഷത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയും ആഘോഷങ്ങളും ഉത്സവങ്ങളും ആഘോഷിക്കപ്പെടുന്നു. ഗുഡി പഡ്‌വാ, ചേടിചംഡ്, ഉഗാദി ഇതെല്ലാം ചാന്ദ്ര കലണ്ടറനുസരിച്ച് ആഘോഷിക്കപ്പെടുന്നു, അതേസമയം തമിഴ് പുത്താണ്ട്, വിഷു, വൈശാഖം, ബൈസാഖി, പൊഇലാ ബൈസാഖ്, ബിഹു ഈ ആഘോഷങ്ങളെല്ലാം സൂര്യകലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് ആഘോഷിക്കുന്നത്. നമ്മുടെ പല ഉത്സവങ്ങളിലും നദികളേയും ജലത്തേയും കാക്കണമെന്ന വികാരം വിശേഷിച്ചും ഉള്‍ക്കൊള്ളുന്നതായി കാണാവുന്നതാണ്. ഛഠ് ആഘോഷം, നദികളിലും തടാകങ്ങളിലും സൂര്യോപാസനയുമായി ബന്ധപ്പെട്ടതാണ്. മകരസംക്രാന്തിയുടെ അവസരത്തിലും ലക്ഷക്കണക്കിനും കോടിക്കണക്കിനും ആളുകള്‍ പവിത്ര നദികളില്‍ മുങ്ങിനിവരുന്നു. നമ്മുടെ ആഘോഷങ്ങളും ഉത്സവങ്ങളും നമുക്ക് സാമൂഹികമൂല്യങ്ങളുടെ പാഠം പഠിപ്പിച്ചു തരുന്നു. ഒരു വശത്ത് ഇവയുടെ പൗരാണികമായ മഹത്വമുണ്ട്, മറുവശത്ത് എല്ലാ ഉത്സവങ്ങളും ജീവിതത്തിന്റെ പാഠം, പരസ്പരം സാഹോദര്യത്തോടെ ജീവിക്കേണ്ടതിന്റെ പ്രേരണ തികഞ്ഞ സ്വാഭാവികതയോടെ പറഞ്ഞു തരുന്നു. ഞാന്‍ നിങ്ങള്‍ക്കേവര്‍ക്കും 2019 ന്റെ ശുഭാശംസകള്‍ നേരുന്നു, വരുന്ന ഉത്സവങ്ങള്‍ നിങ്ങള്‍ക്ക് നിറഞ്ഞ മനസ്സോടെ ആഘോഷിക്കുവാനാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. ഈ ഉത്സവാവസരങ്ങളില്‍ എടുക്കുന്ന ഫോട്ടോകള്‍ എല്ലാവരുമായി ഷെയര്‍ ചെയ്യുക. അതിലൂടെ ഭാരതത്തിന്റെ വൈവിധ്യങ്ങളും ഭാരതീയ സംസ്‌കാരത്തിന്റെ സൗന്ദര്യവും എല്ലാവരും കാണട്ടെ.
പ്രിയപ്പെട്ട ജനങ്ങളേ, നമുക്കഭിമാനിക്കാവുന്നതും ലോകത്തിനാകെ അഭിമാനത്തോടെ കാട്ടിക്കൊടുക്കാവുന്നതുമായ കാര്യങ്ങള്‍ നിറഞ്ഞതാണ് നമ്മുടെ സംസ്‌കാരം. അതിലൊന്നാണ് കുംഭമേള. കുംഭമേളയെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടാകും. സിനിമകളിലും അതിന്റെ ഉത്കൃഷ്ടതയും വിശാലതയുമൊക്കെ കണ്ടിട്ടുണ്ടാകും, അവയൊക്കെ സത്യമാണു താനും. കുംഭമേളയുടെ സ്വരൂപം വളരെ വിരാടമാണ്. എത്രത്തോളം ദിവ്യമാണോ അത്രതന്നെ മഹത്തായതുമാണ്. രാജ്യത്തും ലോകമെങ്ങുമുള്ള ജനങ്ങള്‍ വന്ന് കുംഭമേളയില്‍ പങ്കു ചേരുന്നു. കുംഭമേളയില്‍ വിശ്വാസവും ഭക്തിയും നിറഞ്ഞ ജനസമുദ്രമാണ് പങ്കുചേരുന്നത്.. ഒരുമിച്ച്, ഒരിടത്ത് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള കോടിക്കണക്കിന് ആളുകള്‍ ഒത്തു ചേരുന്നു. കുംഭമേളയുടെ പാരമ്പര്യം നമ്മുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തില്‍ പടര്‍ന്നു പന്തലിച്ചതാണ്. ഇപ്രാവശ്യം ജനുവരി 15 മുതല്‍ പ്രയാഗരാജ് ല്‍ ആഘോഷിക്കുന്ന വിശ്വപ്രസിദ്ധമായ കുംഭമേളയെ നിങ്ങളും ഒരു പക്ഷേ, വളരെ ഔത്സുക്യത്തോടെ കാത്തിരിക്കയാകും. കുംഭമേളയ്ക്കായി ഇപ്പോള്‍ത്തന്നെ സന്ത്-മഹാത്മാക്കള്‍ എത്തിച്ചേരാന്‍ തുടങ്ങിയിരിക്കുന്നു. ആഗോള പ്രാധാന്യമുള്ളതാണെന്നു മനിസ്സിലാക്കാന്‍ യുനെസ്‌കോ Intangible Cultural Heritage of Humanity എന്ന പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു എന്നതുതന്നെ വലിയ തെളിവാണ്. കുറച്ചു ദിവസം മുമ്പ് പല രാജ്യങ്ങളുടെയും അംബാസഡര്‍മാര്‍ കുംഭമേളയുടെ തയ്യാറെടുപ്പുകള്‍ കണ്ടു. അവിടെ പല രാജ്യങ്ങളുടെയും രാഷ്ട്രധ്വജങ്ങള്‍ ഉയര്‍ത്തി. പ്രയാഗ്‌രാജില്‍ നടക്കുന്ന ഈ കുംഭമേളയില്‍ 150 ലധികം രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ എത്താനിടയുണ്ട്. കുംഭമേളയുടെ ദിവ്യതയിലൂടെ ഭാരതത്തിന്റെ മഹത്വം ലോകമെങ്ങും പരക്കും. കുംഭമേള സ്വയം അറിയുന്നതിനുമുള്ള ഒരു വലിയ മാധ്യമമാണ്. ഇവിടെ എത്തുന്ന എല്ലാവര്‍ക്കും വ്യത്യസ്തങ്ങളായ അനുഭൂതികളാണുണ്ടാകുന്നത്. ലൗകിക വസ്തുക്കളെ ഭൗതികമായ തലത്തില്‍ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു. വിശേഷിച്ചും യുവാക്കളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു പഠനാനുഭവമാണ്. ഞാന്‍ കുറച്ചു ദിവസം മുമ്പ് പ്രയാഗ് രാജില്‍ പോയിരുന്നു. കുംഭമേളയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഉത്സാഹപൂര്‍വ്വം നടക്കുന്നതു കണ്ടു. അവിടത്തെ ജനങ്ങളും ഇക്കാര്യത്തില്‍ വലിയ ഉത്സാഹത്തിലാണ്. അവിടെ Integrated Command & Control Centre ജനങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ചു. ഭക്തര്‍ക്ക് ഇത് വളരെയേറെ സഹായകമാകും. ഇപ്രാവശ്യം ഇവിടെ ശുചിത്വത്തിന്റെ കാര്യത്തിലും വളരെ പ്രധാന്യം കൊടുക്കുന്നുണ്ട്. നടത്തിപ്പില്‍ ഭക്തിക്കൊപ്പം വൃത്തിയുമുണ്ടാകും, ദൂരെ ദൂരെ ഇതിന്റെ സന്ദേശം എത്തുകയും ചെയ്യും. ഇപ്രാവശ്യം ഭക്തര്‍ക്ക് സംഗമത്തില്‍ പവിത്രസ്‌നാനത്തിനുശേഷം അക്ഷയവട് ദര്‍ശിക്കാനും സാധിക്കും. ആളുകളുടെ വിശ്വാസത്തിന്റെ പ്രതീകമായ ഈ അക്ഷയവട് നൂറുകണക്കിന് വര്‍ഷങ്ങളായി കോട്ടയില്‍ അടച്ചുനിര്‍ത്തിയിരിക്കയായിരുന്നു. അതുകൊണ്ട് ഭക്തര്‍ക്ക് ആഗ്രഹിച്ചാലും കാണാനാവില്ലായിരുന്നു. ഇപ്രാവശ്യം അവിടേക്ക് എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിരിക്കുന്നു. നിങ്ങളേവരും കുംഭമേളയില്‍ പങ്കെടുക്കണം, വിവിധങ്ങളായ തലങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ തീര്‍ച്ചയായും ഷെയര്‍ ചെയ്യുകയും വേണം, അതിലൂടെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്ക് കുംഭമേളയ്ക്ക് പോകാന്‍ പ്രേരണ ലഭിക്കട്ടെ.
അധ്യാത്മ കുംഭമേള ഭാരതീയ ദര്‍ശനത്തിന്റെ മഹാകുംഭമാകട്ടെ.
വിശ്വാസത്തിന്റെ കുംഭമേള ദേശീയതയുടെ മഹാകുംഭമാകട്ടെ.
ദേശീയ ഐക്യത്തിന്റെ മഹാകുംഭമാകട്ടെ.
ഭക്തരുടെ കുംഭമേള ആഗോള യാത്രികരുടെയും മഹാകുംഭമാകട്ടെ.
കലാത്മകതയുടെ കുംഭമേള, സൃഷ്ടിശക്തികളുടെയും മഹാകുംഭമാകട്ടെ.
പ്രിയപ്പെട്ട ജനങ്ങളേ, ജനുവരി 26ന് നടക്കുന്ന റിപബ്ലിക് ദിന ആഘോഷത്തിന്റെ കാര്യത്തിലും ജനങ്ങളുടെ മനസ്സില്‍ വലിയ ഔത്സുക്യമുണ്ട്. ആ ദിവസം നാം നമ്മുടെ ഭരണഘടനസമ്മാനിച്ച മഹാ വ്യക്തിത്വങ്ങളെ ഓര്‍മ്മിക്കുന്നു.
ഈ വര്‍ഷം നാം പൂജനീയ ബാപ്പുവിന്റെ നൂറ്റമ്പതാം ജയന്തി വര്‍ഷം ആഘോഷിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ശ്രീ.സിരിള്‍ രാമാഫോസാ ഈ വര്‍ഷം റിപബ്ലിക ദിനത്തില്‍ മുഖ്യ അതിഥിയായി ഭാരതത്തില്‍ എത്തുകയാണ്. പൂജനീയ ബാപ്പുവും ദക്ഷിണാഫ്രിക്കയും തമ്മില്‍ അഭേദ്യമായ ബന്ധമാണുണ്ടായിരുന്നത്. മോഹന്‍, മഹാത്മാവായത് ഈ ദിക്ഷിണാഫ്രിക്കയില്‍ നിന്നായിരുന്നു. ദക്ഷിണാഫ്രിക്കയിലാണ് മഹാത്മാഗാന്ധി അദ്ദേഹത്തിന്റെ ആദ്യത്തെ സത്യാഗ്രഹത്തിനു തുടക്കമിട്ടത്, വര്‍ണ്ണവിവേചനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി നിലകൊണ്ടത്. അദ്ദേഹം ഫീനിക്‌സ്, ടോള്‍സ്റ്റോയ് ഫാമുകള്‍ സ്ഥാപിച്ചു. അവിടെ നിന്ന് ലോകമെങ്ങും ശാന്തിയുടെയും നീതിയുടേയും ശംഖധ്വനി മുഴങ്ങി. 2018 നെല്‍സണ്‍ മണ്‌ഡേലയുടെ ജന്മശതാബ്ദി വര്‍ഷമായും ആഘോഷിക്കപ്പെടുകയാണ്. അദ്ദേഹം മഡീബാ എന്ന പേരിലും അറിയപ്പെടുന്നു. നെല്‍സണ്‍ മണ്‌ഡേല ലോകമെങ്ങും വര്‍ണ്ണവിവേചനത്തിനെതിരെ പോരാട്ടം നയിച്ചിരുന്നുവെന്നു നമുക്കറിയാം. എന്നാല്‍ മണ്‌ഡേലയുടെ പ്രേരണാസ്രോതസ്സ് ആരായിരുന്നു? അദ്ദേഹത്തിന് ഇത്രയും വര്‍ഷം ജയിലില്‍ കഴിയാനുള്ള സഹനശക്തിയും പ്രേരണയും ബാപ്പുതന്നെ ആയിരുന്നു. മണ്‌ഡേല ബാപ്പുവിനെക്കുറിച്ചെഴുതി, 'മഹാത്മാ നമ്മുടെ ചരിത്രത്തിലെ അവിഭാജ്യഭാഗമാണ്. കാരണം ഇവിടെയാണ് അദ്ദേഹം സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ഇവിടെയാണ് അദ്ദേഹം നീതിക്കുവേണ്ടിയുള്ള തന്റെ ഉറച്ച നിലപാടു കാട്ടിത്തന്നത്, ഇവിടെയാണ് അദ്ദേഹം സത്യാഗ്രഹമെന്ന ദര്‍ശനവും പോരാട്ടരീതികളും വളര്‍ത്തിയെടുത്തത്.' അദ്ദേഹം ബാപ്പുവിനെ റോള്‍ മോഡലായി കണ്ടിരുന്നു. ബാപ്പുവും മണ്‌ഡേലയും, ഇരുവരും തന്നെ ലോകത്തിനുമുഴുവന്‍ പ്രേരണാസ്രോതസാണെന്നു മാത്രമല്ല, മറിച്ച് അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ നമ്മെ സ്‌നേഹവും കാരുണ്യവും നിറഞ്ഞ സമൂഹനിര്‍മ്മിതിക്കായി എപ്പോഴും പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ഗുജറാത്തിലെ നര്‍മ്മദയുടെ തീരത്ത് കേവഡിയ എന്ന സ്ഥലത്ത് ഡി ജി പി മാരുടെ കോണ്‍ഫറന്‍സ് നടക്കുകയുണ്ടായി. അവിടെ ലോകത്തിലെ ഏറ്റഴും ഉയരും കൂടിയ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുണ്ട്. അവിടെ വച്ച് രാജ്യത്തെ ഉന്നത പോലീസ് ഉദ്യാഗസ്ഥരുമായി അര്‍ഥവത്തായ ചര്‍ച്ച നടക്കുകയുണ്ടായി. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിന് എങ്ങനെ ചുവടുവയ്ക്കണം എന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. ആ സന്ദര്‍ഭത്തില്‍ ഞാന്‍ രാഷ്ട്രീയ ഐക്യത്തിനുവേണ്ടി 'സര്‍ദാര്‍ പട്ടേല്‍ പുരസ്‌കാര്‍' ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഈ പുരസ്‌കാരം ഏതെങ്കിലും രീതിയില്‍ ദേശീയ ഐക്യത്തിനുവേണ്ടി സംഭാവന ചെയ്തവര്‍ക്കാണു നല്കുക. സര്‍ദാര്‍ പട്ടേല്‍ തന്റെ ജീവിതം മുഴുവന്‍ രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി സമര്‍പ്പിക്കയുണ്ടായി. അദ്ദേഹം എപ്പോഴും ഭാരതത്തിന്റെ അഖണ്ഡത നിലനിര്‍ത്തുന്നതില്‍ മുഴുകി ജീവിച്ചു. ഭാരതത്തിന്റെ ശക്തി ഇവിടത്തെ വൈവിധ്യത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് സര്‍ദാര്‍ സാഹബ് കരുതിയിരുന്നു. സര്‍ദാര്‍ സാബിന്റെ ആ വികാരത്തെ ആദരിച്ചുകൊണ്ട് ഐക്യത്തിനുള്ള ഈ പുരസ്‌കാരത്തിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ജനുവരി 13 ഗുരു ഗോവിന്ദസിംഗിന്റെ ജയന്തിയുടെ പുണ്യദിനമാണ്. ഗുരു ഗോവിന്ദസിംഗ്ജി ജനിച്ചത് പട്‌നയിലായിരുന്നു. ജീവിതത്തിലെ അധികം സമയവും അദ്ദേഹത്തിന്റെ കര്‍മ്മഭൂമി ഉത്തരഭാരതം ആയിരുന്നു. മഹാരാഷ്ട്രയിടലെ നാംദേടിലാണ് അദ്ദേഹം പ്രാണന്‍ വെടിഞ്ഞത്. ജന്മഭൂമി പട്‌നയില്‍, കര്‍മ്മഭൂമി ഉത്തരഭാരതം, ജീവിതത്തിന്റെ അവസാന നിമിഷം നാംദേഡില്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ ഭാരതവര്‍ഷത്തിനു മുഴുവന്‍ അദ്ദേഹത്തിന്റെ ആശീര്‍വ്വാദം ലഭിച്ചു. അദ്ദേഹത്തിന്റെ ജീവിതകാലത്തെ നോക്കിയാല്‍ അതില്‍ ഭാരതത്തെയും കാണാനാകും. പിതാവ് ശ്രീ.ഗുരുതേജ്ബഹാദുര്‍ജി രക്തസാക്ഷിയായതിനു ശേഷം ഗുരു ഗോവിന്ദ് സിംഹ് ജി 9 വയസ്സെന്ന ചെറു പ്രായത്തില്‍ത്തന്നെ ഗുരുവിന്റെ പദവി നേടി. ഗുരു ഗോവിന്ദസിംഹ് ജിക്ക് നീതിയ്ക്കായുള്ള പോരാട്ടത്തിനുള്ള ധൈര്യം സിക്കു ഗുരുക്കളില്‍ നിന്ന് പാരമ്പര്യമായി കിട്ടിയതാണ്. അദ്ദേഹം ശാന്തവും ലാളിത്യം നിറഞ്ഞതുമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെങ്കിലും ദരിദ്രരുടെയും ദുര്‍ബ്ബലരുടെയും ശബ്ദം അടിച്ചമര്‍ത്താന്‍ എവിടെയെങ്കിലും ശ്രമം നടന്നപ്പോള്‍, അവരോട് അനീതി പ്രവര്‍ത്തിച്ചപ്പോള്‍ ഗുരു ഗോവിന്ദസിംഹ്ജി ദരിദ്രര്‍ക്കും ദുര്‍ബലര്‍ക്കുംവേണ്ടി തന്റെ സ്വരം ഉച്ചത്തില്‍ ഉയര്‍ത്തി, അതുകൊണ്ടാണ് പറയുന്നത് -
(സവാ ലാഖ് സേ ഏക ലഡാഊം
ചിഡിയോം സോം മേം ബാജ തുഡാഊം
തബേ ഗോവിന്ദ് സിഹ് നാമ് കഹലാഊം.)
ലക്ഷങ്ങളോടു ഞാന്‍ ഒറ്റയ്ക്കു പൊരുതിയാല്‍
പക്ഷികളില്‍ ഞാന്‍ പരുന്തിനെ വീഴ്ത്തിയാല്‍
എങ്കിലേ എന്നെ ഗോവിന്ദ്‌സിംഹെന്നു വിളിക്കേണ്ടതുള്ളൂ.
ദുര്‍ബ്ബലരുമായി പോരാടി ശക്തികാട്ടാനാവില്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ശ്രീ.ഗോവിന്ദ്‌സിംഹ് കരുതിയിരുന്നത് ഏറ്റവും വലിയ സേവനം മാനുഷികമായ ദുഃഖങ്ങളെ ദൂരീകരിക്കലാണ് എന്നാണ്. അദ്ദേഹം വീരത, ശൗര്യം, ത്യാഗം, ധര്‍മ്മപരായണത എന്നിവ നിറഞ്ഞ ദിവ്യപുരുഷനായിരുന്നു. അദ്ദേഹത്തിന് അലൗകികമായ ആയുധജ്ഞാനവും ശാസ്ത്രജ്ഞാനവും ഉണ്ടായിരുന്നു. യോദ്ധാവായിരുന്നതിനൊപ്പം ഗുരുമുഖി, ബ്രജഭാഷ, സംസ്‌കൃതം, പാഴ്‌സി, ഹിന്ദി, ഉര്‍ദു അടക്കം പല ഭാഷകളും അറിയുന്ന ആളായിരുന്നു. ഞാന്‍ ഒരിക്കല്‍ കൂടി ഗുരു ഗോവിന്ദ് സിംഗിനെ നമിക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, രാജ്യത്ത് പല പല നല്ല സംഭവങ്ങളും നടക്കുന്നു, എന്നാല്‍ അവയെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. അങ്ങനെയുള്ള ഒരു വിശേഷപ്പെട്ട ശ്രമമാണ് Food Safety and Standard Authority of India വഴിയായി നടക്കുന്നത്. മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യമെങ്ങും പല പരിപാടികളും നടത്തപ്പെടുന്നുണ്ട്. ഈ കൂട്ടത്തില്‍ F.S.S.A.I, സേഫ്, Healthy Diet Habits എന്നീ സംഘടനകള്‍ ഭക്ഷണസംബന്ധിയായ നല്ല ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കയാണ്. Eat Right India മുന്നേറ്റത്തിന്റെ ഭാഗമായി രാജ്യമെങ്ങും ആരോഗ്യ യാത്രകള്‍ സംഘടിപ്പിക്കുന്നു. ഈ പരിപാടി ജനുവരി 27വരെ നടക്കും. ചിലപ്പോഴൊക്കെ സര്‍ക്കാര്‍ സംഘടനകളെ റെഗുലേറ്റര്‍ എന്ന നിലയിലാണ് അറിയുക എന്നാല്‍ F.S.S.A.I ഇതിനപ്പുറം കടന്ന് ജനങ്ങളില്‍ ഉണര്‍വ്വും അറിവും നല്കുന്നതിനായി ശ്രമിക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. ഭാരതം ശുചിത്വമുള്ളതാകുമ്പോഴേ സമൃദ്ധവുമാകൂ. നല്ല ആരോഗ്യത്തിന് ഏറ്റവും ആവശ്യമായത് പോഷകാഹാരമാണ്. ഈ കാര്യത്തില്‍ തുടക്കം കുറിച്ചതിന് F.S.S.A.I യെ ഹാര്‍ദമായി അഭിനന്ദിക്കുന്നു. ഈ സംരംഭവുമായി സഹകരിക്കാന്‍ നിങ്ങളേവരോടും അഭ്യര്‍ഥിക്കുന്നു. നിങ്ങളും ഇതിന്റെ ഭാഗമാകുക, വിശേഷിച്ചും കുട്ടികളെ ഇതെല്ലാം കാട്ടിക്കൊടുക്കുക. ആഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പാഠങ്ങള്‍ കുട്ടിക്കാലത്തുതന്നെ പഠിക്കേണ്ടത് ആവശ്യമാണ്.
പ്രിയപ്പെട്ട ജനങ്ങളേ, ഇത് 2018 ലെ അവസാനത്തെ പരിപാടിയാണ്. 2019 ല്‍ നമുക്ക് വീണ്ടും കാണാം, വീണ്ടും മനസ്സിലുള്ളതു പറയാം. വ്യക്തിയുടെ ജീവിതമാണെങ്കിലും രാഷ്ട്രജീവിതമാണെങ്കിലും സമൂഹജീവിതമാണെങ്കിലും പ്രേരണയാണ് പുരോഗതിക്ക് അടിസ്ഥാനം. വരൂ, പുതിയ പ്രേരണയോടും ഉത്സാഹത്തോടും നിശ്ചയത്തോടും പുതിയ നേട്ടങ്ങള്‍ക്കായി, പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ മുന്നേറാം - മുന്നോട്ടു പോകാം, സ്വയം മാറാം, രാജ്യത്തെയും മാറ്റാം... വളരെ വളരെ നന്ദി.
*****
( റിലീസ് ഐ.ഡി: 1557853)
സന്ദര്‍ശക കൗണ്ടര്‍ : 384